എൻ എൻ പിഷാരടിയെ ഓർക്കുമ്പോൾ …

സതീഷ് കുമാർ വിശാഖപട്ടണം

പ്രശസ്ത നടൻ ദേവൻ നിർമ്മിക്കുകയും ഹരിഹരന്റെ സംവിധാനത്തിൽ പ്രേംനസീർ , മധു ,കെ ആർ വിജയ , ശ്രീവിദ്യ തുടങ്ങിയവർ അഭിനയിക്കുകയും ചെയ്ത “വെള്ളം ” എന്ന അക്കാലത്തെ വൻ ബഡ്ജറ്റ് ചിത്രത്തെ പ്രിയ വായനക്കാർ ഓർക്കുന്നുണ്ടായിരിക്കുമല്ലോ….?

മലയാളത്തിന്റെ അക്ഷര കുലപതി എം ടി വാസുദേവൻ നായരാണ് ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും തയ്യാറാക്കിയത്…
എൻ എൻ പിഷാരടി എഴുതിയ പ്രശസ്ത നോവലായിരുന്നു വെള്ളം .

Vellam (1984) - IMDb

സ്വന്തം കഥകൾക്കുവേണ്ടി മാത്രം തിരക്കഥകളെഴുതിയിരുന്ന എം ടി വാസുദേവൻ നായർ എൻ എൻ പിഷാരടിയുടെ നോവലിന് തിരക്കഥയെഴുതാൻ തയ്യാറായത് അദ്ദേഹത്തിന്റെ മഹാ ഭാഗ്യങ്ങളിലൊന്നായിരുന്നു….

കൂടാതെ ആദ്യ ചലച്ചിത്രമായ “നിണമണിഞ്ഞ കാൽപ്പാടുകൾ ” ക്ക് 1963 – ലെ മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്ക്കാരം ലഭിച്ചതും പിഷാരടിയുടെ മറ്റൊരു സൗഭാഗ്യം തന്നെ.

 

മലയാള സിനിമയെ സമ്പന്നമാക്കിയ മധു എന്ന ഉജ്ജ്വല നടനെ ചലച്ചിത്ര രംഗത്ത് ആദ്യമായി അവതരിപ്പിക്കുന്നതും പിഷാരടിയാണ്. സത്യൻ അഭിനയിക്കേണ്ടിയിരുന്ന വേഷമാണ് തികച്ചും പുതുമുഖമായ മധുവിനെക്കൊണ്ട് അവതരിപ്പിച്ച് അദ്ദേഹം ചലച്ചിത്ര ലോകത്തിന്റെ ആദരവ് പിടിച്ചു പറ്റുന്നത് ….

Madhu, Malayalam Cinema Actor

കൂടാതെ “മുൾക്കിരീടം ,മുത്ത് എന്നീ ചിത്രങ്ങളിലൂടെ പ്രതാപ് സിംഗ് എന്ന സംഗീതസംവിധായകനെ മലയാളത്തിൽ പരിചയപ്പെടുത്തുന്നതും പിഷാരടി തന്നെ. കേരളത്തിൽ ആദ്യമായി സ്റ്റുഡിയോയ്ക്ക് പുറത്ത് പാട്ടുകൾ റെക്കോർഡ് ചെയ്ത് ചരിത്രം സൃഷ്ടിച്ചതും എൻ എൻ പിഷാരടിയുടെ തൊപ്പിയിൽ ചാർത്താനുള്ള പൊൻ തൂവലുകളിലൊന്നാണ് ….

നിർമ്മാണച്ചെലവ് ചുരുക്കാനുള്ള സൂത്രപ്പണിയായിട്ടായിരുന്നു സ്റ്റുഡിയോയ്ക്ക് പുറത്തുള്ള പാട്ട് റെക്കോർഡിങ് എന്ന ആശയം സംഗീത സംവിധായകൻ പ്രതാപ് സിംഗിന്റെ മുൻപിൽ അദ്ദേഹം അവതരിപ്പിച്ചത് ….

പ്രതാപ് സിംഗ് ആ വെല്ലുവിളി ധൈര്യപൂർവ്വം ഏറ്റെടുക്കുകയും പിൽക്കാലത്ത് മലയാള ചലച്ചിത്ര സംഗീതസംവിധാന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ജോൺസന്റെ സഹായത്തോടു കൂടി 1976 – ൽ മുത്ത് എന്ന ചലച്ചിത്രത്തിനു വേണ്ടി സ്റ്റുഡിയോയ്ക്ക് പുറത്ത് ആദ്യമായി പാട്ടുകൾ റെക്കോർഡ് ചെയ്ത് പുതിയ പരീക്ഷണം വിജയകരമാക്കി തീർക്കുകയും ചെയ്തു…

തീർന്നില്ല….. രാധാ പി വിശ്വനാഥ് , കെ സതി എന്നീ ഗായികമാരേയും കെ എസ് നമ്പൂതിരി, കെ നാരായണപിള്ള എന്നീ ഗാനരചയിതാക്കളേയും മലയാളത്തിൽ പരിചയപ്പെടുത്തുന്നത് പിഷാരടിയുടെ സിനിമകളിലൂടെയാണ് …..

പെരുമ്പാവൂരിനടുത്തുള്ള മേത്തല എന്ന ഗ്രാമത്തിൽ ജനിച്ച ഈ ചലച്ചിതകാരനെ സാഹിത്യ രംഗത്ത് കൈപിടിച്ചുയർത്തിയത് കൗമുദി ബാലകൃഷ്ണൻ ആയിരുന്നു. പിഷാരടിയുടെ സാഹിത്യ രചനകളെ തന്റെ കൗമുദി വാരികയിലൂടെ പ്രോത്സാഹിപ്പിക്കാൻ ബാലകൃഷ്ണൻ ഒട്ടും മടി കാണിച്ചില്ല.

Vellam - Wikipedia

എന്നാൽ അവസരങ്ങൾ ബുദ്ധിപൂർവ്വം ഉപയോഗിക്കാൻ കഴിയാത്തതിനാൽ ചലച്ചിത്ര സംവിധാന രംഗത്ത് പ്രതീക്ഷിച്ച വിജയം പിഷാരടിക്ക് നേടിയെടുക്കാൻ കഴിഞ്ഞില്ല .

ആറു സിനിമകൾ സംവിധാനം ചെയ്യുകയും രണ്ട് സിനിമകൾ നിർമ്മിക്കുകയും ചെയ്ത പിഷാരടിയുടെ ആദ്യചിത്രമായ നിണമണിഞ്ഞ കാൽപ്പാടുകൾ പാറപ്പുറത്തിന്റെ ഏറെ പ്രശസ്തമായ നോവലാണ് …..

ഈ ചിത്രത്തിൽ പി ഭാസ്കരൻ എഴുതി ബാബുരാജ് സംഗീതം നൽകി പി ബി ശ്രീനിവാസ് പാടി അനശ്വരമാക്കിയ

“മാമലകൾക്കപ്പുറത്ത്
മരതകപ്പട്ടുടുത്ത്
മലയാളമെന്നൊരു നാടുണ്ട് …”

എന്ന ഗാനം ഇന്നും ലോകത്തെമ്പാടുമുള്ള മറുനാടൻ മലയാളികൾ ഗൃഹാതുരത്വത്തോടെ മൂളി നടക്കാറുണ്ട് …..

വിരലിലെണ്ണാവുന്ന ചിത്രങ്ങളെ സംവിധാനം ചെയ്തിട്ടുള്ളൂവെങ്കിലും ഇദ്ദേഹത്തിന്റെ ചിത്രങ്ങളും ചിത്രങ്ങളിലെ ഗാനങ്ങളുമെല്ലാം ഏറെ ശ്രദ്ധേയമായിരുന്നു…..

കെ പി ഉദയഭാനു പാടിയ
” അനുരാഗ നാടകത്തിൻ
അന്ത്യമാം രംഗം തീർന്നു
അരങ്ങിതിലാളൊഴിഞ്ഞു
കാണികൾ വേർപിരിഞ്ഞു …..”

എന്ന ഗാനത്തിന്റെ ദുഃഖഭാവം സമ്മാനിക്കുന്ന വേദന മലയാളത്തിലെ അപൂർവ്വം ഗാനങ്ങളിലേ അനുഭവപ്പെട്ടിട്ടുള്ളൂ !

“പടിഞ്ഞാറ് മാനത്തുള്ള
പനിനീർപ്പൂ ചാമ്പക്കാ
( നിണമണിഞ്ഞ കാൽപ്പാടുകൾ )

“വിമൂക ശോകസ്മൃതികളുയർത്തി … ( ചിത്രം മുത്ത് – രചന കെഎസ് നമ്പൂതിരി – സംഗീതം പ്രതാപ് സിംഗ് – ആലാപനം യേശുദാസ്.)

“കുളി കഴിഞ്ഞു കോടി മാറ്റിയ … (ചിത്രം മുൾക്കിരീടം – രചന
പി ഭാസ്കരൻ – സംഗീതം
പ്രതാപ് സിംഗ് – ആലാപനം എസ് ജാനകി )

“ആകാശഗംഗയിൽ ഞാനൊരിക്കൽ നീരാടി നിന്നൊരു നേരം …
( ചിത്രം റാഗിംഗ് – രചന പിജെ ആൻറണി – സംഗീതം എം കെ അർജുനൻ – ആലാപനം
എസ് ജാനകി )

“സൗരയൂഥപഥത്തിലെന്നോ
സംഗമപ്പൂവിരിഞ്ഞു …
(ചിത്രം വെള്ളം – രചന മുല്ലനേഴി – സംഗീതം ദേവരാജൻ – ആലാപനം യേശുദാസ് )

എന്നീ ഗാനങ്ങളെല്ലാം എൻ എൻ പിഷാരടിയുടെ ഭാവനയിലൂടെയാണ് വെള്ളിത്തിരയിൽ നിറഞ്ഞുനിന്നത്.

2008 ആഗസ്റ്റ് 30ന് ഈ ലോകത്തോട് യാത്ര പറഞ്ഞ എൻ എൻ പിഷാരടിയുടെ ഓർമ്മദിനമാണിന്ന്…

മലയാള സിനിമക്ക് ഒട്ടേറെ കനത്ത സംഭാവനകൾ നൽകിയ ഈ ചലച്ചിത്രകാരനെ ഇന്ന് ഓർമ്മിക്കുന്നതിനോടൊപ്പം അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ പ്രിയ ഗാനങ്ങളിലൂടെ പ്രണാമമർപ്പിക്കുകയും ചെയ്യുന്നു…