പാപ്പാൻ പോയതറിഞ്ഞു ; തുമ്പികൈ ഉയർത്തി (വീഡിയോ)…

കോട്ടയം: ഓമന ചേട്ടന്റെ ചേതനയറ്റ, വെള്ള പുതപ്പിച്ച ശരീരത്തിനടുത്തെത്തിയപ്പോൾ പല്ലാട്ട്‌ ബ്രഹ്‌മദത്തന്റെ കണ്ണുകൾ ഈറനണിഞ്ഞു. ശരീരത്തിനടുത്തേയ്ക്ക് തുമ്പികൈ നീട്ടിയതോടു കൂടി , ഓമന ചേട്ടന്റെ മക്കളായ രാജേഷും പ്രിയയും പ്രീതയും മറ്റ്‌ ബന്ധുക്കളും പൊട്ടിക്കരയുകയായിരുന്നു.രാജേഷ്‌ ബ്രഹ്‌മദത്തന്റെ തുമ്പിക്കൈയില്‍ പിടിച്ച്‌ കരഞ്ഞപ്പോള്‍ ആനയുടെ കണ്ണുകളും നിറഞ്ഞു.

മുപ്പതു വർഷം താൻ  കേട്ട ആ വിളി കേൾക്കാൻ കാതോർത്തു ..ഒടുവിൽ എല്ലാം മനസിലായപോലെ തിരിഞ്ഞു നടന്നു. കാഴ്ചക്കാരെയെല്ലാം സങ്കടത്തിലാക്കി ഈ കാഴ്ച.

https://youtu.be/b9gJOGp0PtM

ബ്രഹ്‌മദത്തന്റെ കളിത്തോഴനും പാപ്പാനുമായിരുന്ന ളാക്കാട്ടൂര്‍ കുന്നക്കാട്ട്‌ ഓമനച്ചേട്ടന്‍ വെള്ളിയാഴ്ച  രാവിലെയാണ്‌ അര്‍ബുദ രോഗത്തെത്തുടര്‍ന്ന്‌ കടന്നു പോയത്. ബ്രഹ്‌മദത്തന്‍ പുതുപ്പള്ളിയില്‍ ആയിരുന്നപ്പോഴും നിലവിലെ ഉടമകളായ ഈരാറ്റുപേട്ട മേലമ്പാറ സഹോദരങ്ങളായ പല്ലാട്ട്‌ രാജേഷിന്ൻ്റെയും  മനോജിൻ്റെയും  പക്കലെത്തുമ്പോഴും പാപ്പാന്‍ ദാമോദരന്‍ നായര്‍ തന്നെയായിരുന്നു.അമ്പതു വർഷത്തിലധികമായി വിവിധ ആനകളുടെ പാപ്പാനാണ് ഓമനച്ചേട്ടന്‍ എന്ന ദാമോദരന്‍ നായര്‍ (74).

തൃശൂര്‍ പൂരം, കൂടല്‍മാണിക്യം, ആറാട്ടുപുഴ അങ്ങനെ  കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലെയും ഉത്സവങ്ങളിലെ സ്‌ഥിര സാന്നിധ്യമായിരുന്നു ബ്രഹ്‌മത്തനും ഓമനയും.

അനുസരണക്കേട്‌ കാണിക്കുന്ന ആനകളെപ്പോലും ഒരിക്കല്‍ പോലും ഓമന ചേട്ടൻ  മര്‍ദിച്ചിട്ടില്ല.ആനപ്രേമികള്‍ക്കും പ്രിയങ്കരമായിരുന്നു ഈ കൂട്ടുകെട്ട്‌.ഇത്തവണത്തെ തൃശൂര്‍ പൂരത്തിനും ഓമനയും ബ്രഹ്‌മദത്തനും എത്തിയിരുന്നു. അവസാനത്തെ പൊതു ചടങ്ങും അതായിരുന്നു.ദാമോദരന്‍ നായരെ തേടി ഗജപരിപാലനത്തിന്റെ നിരവധി പുരസ്‌കാരങ്ങളും എത്തിയിട്ടുണ്ട്‌.