പാസ്പോർട്ട് പോലെ ആധാറിനും ഇനി കർശന പരിശോധന

ന്യൂഡല്‍ഹി: ആദ്യമായി ആധാറിന് അപേക്ഷിക്കുമ്പോൽ പാസ്‌പോര്‍ട്ടിന് ലഭിക്കുന്നതിനു സമാനമായ പരിശോധനകൾ ഏർപ്പെടുത്താൻ സർക്കാർ ഒരുങ്ങുന്നു. സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് ആണ് ഇത് ബാധകമാവുക.

ആധാര്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നതിന് അതത് സംസ്ഥാന സര്‍ക്കാരുകളുമായി സഹകരിച്ചാണ് ഫിസിക്കല്‍ വെരിഫിക്കേഷന്‍ നടപ്പാക്കുക.സംസ്ഥാന സര്‍ക്കാര്‍ നിയമിക്കുന്ന നോഡല്‍ ഓഫീസര്‍മാരും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റുമാരുമായിരിക്കും നേതൃത്വം നല്‍കുക.

ജില്ലാ തലത്തിലും സബ് ഡിവിഷണല്‍ തലത്തിലുമാണ് ഇവരെ നിയോഗിക്കുക. 18 വയസ്സിന് മുകളിലുള്ളവരില്‍ ആദ്യമായി ആധാറിന് അപേക്ഷിക്കുന്നവര്‍ ബന്ധപ്പെട്ട ആധാര്‍ കേന്ദ്രങ്ങളെയാണ് സമീപിക്കേണ്ടത്.

സര്‍വീസ് പോര്‍ട്ടല്‍ വഴിയുള്ള വെരിഫിക്കേഷന്‍ നടപടി സ്വീകരിക്കുന്നതിന് മുന്‍പ് ഇത്തരം അപേക്ഷകളിലെ വിവരങ്ങളുടെ ആധികാരികത ആദ്യം പരിശോധിക്കും. സര്‍വീസ് പോര്‍ട്ടല്‍ വഴി ലഭിക്കുന്ന മുഴുവന്‍ വെരിഫിക്കേഷന്‍ റിക്വസ്റ്റുകള്‍ക്കും മേല്‍നോട്ടം വഹിക്കുക സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റുമാര്‍ ആയിരിക്കും. 180 ദിവസത്തിനകം ആധാര്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നവിധമായിരിക്കും ക്രമീകരണം ഒരുക്കുക.