തിരുവനന്തപുരം∙: സംസ്ഥാനത്ത് 10,000 കോടി രൂപ മുതല്‍ മുടക്കില്‍ ടാറ്റ ഗ്രൂപ്പ് കപ്പല്‍ നിര്‍മാണശാല ആരംഭിക്കുന്നുവെന്ന മുഖ്യമന്ത്രി വി.ഡി.സതീശൻ്റെ പ്രഖ്യാപനത്തിൽ വിചിത്ര വ്യാഖ്യാനവുമായി സർക്കാർ രംഗത്തെത്തി.
ഈ വാർത്ത ടാറ്റ ഗ്രൂപ്പ് തള്ളിയെന്ന വിവരം പുറത്തുവന്നതിനു പിന്നാലെ വിശദീകരണവുമായി പി ആര്‍ ഡി വാര്‍ത്താക്കുറിപ്പിറക്കി. വിവിധ പദ്ധതികളിലൂടെയും വിവിധ നിക്ഷേപകരിലൂടെയും വരും വര്‍ഷങ്ങളില്‍ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്ന ആകെ നിക്ഷേപത്തിന്‍റെ വ്യാപ്തിയെയാണ് 10,000 കോടിയോളം രൂപയുടെ നിക്ഷേപ സാധ്യതയെന്ന പരാമര്‍ശത്തിലൂടെ മുഖ്യമന്ത്രി സൂചിപ്പിച്ചതെന്ന് അതിൽ പറയുന്നു.
ഏതെങ്കിലും ഒരു സ്ഥാപനവുമായി ഇത്രയും തുകയുടെ ഏക നിക്ഷേപ കരാര്‍ അന്തിമമായി ഉറപ്പിച്ചുവെന്നല്ല മുഖ്യമന്ത്രി ഉദ്ദേശിച്ചതെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇതിൻ്റെ ഭാഗമായാണ് മലബാര്‍ സിമൻ്റ്സ് ലിമിറ്റഡും, ടാറ്റാ പ്രോജക്ട്സ് ഗ്രൂപ്പിൻ്റെ ഭാഗമായ ആര്‍ട്സണ്‍ എന്‍ജിനീയറിങ് ലിമിറ്റഡും ചേര്‍ന്ന് കൊച്ചിന്‍ പോര്‍ട്ടില്‍ കപ്പല്‍ നിര്‍മാണ യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള സംയുക്ത സംരംഭത്തിന് സര്‍ക്കാര്‍ സൗകര്യമൊരുക്കിയത്.
പദ്ധതിക്ക് ആവശ്യമായ പ്രധാന അനുമതികളെല്ലാം ലഭിച്ചു കഴിഞ്ഞു. കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റി ആവശ്യമായ ഭൂമി ലഭ്യമാക്കുകയും പ്രാഥമിക വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തില്‍ ആധുനികമായ ഷിപ്പ് ബില്‍ഡിങ് എക്കോസിസ്റ്റം രൂപീകരിക്കുന്നതിനുള്ള സുപ്രധാനമായ ചുവടുവയ്പ്പായാണ് ഈ പദ്ധതിയെ കാണുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. അതേസമയം, കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 2025ല്‍ നടന്ന ഇന്‍വസ്റ്റ് കേരളാ ഗ്ലോബല്‍ സമ്മിറ്റില്‍ മലബാര്‍ സിമന്റ്സ് ലിമിറ്റഡും ആര്‍ട്സണ്‍ എന്‍ജിനീയറിങ് ലിമിറ്റഡും ചേര്‍ന്ന് 500 കോടി മുതല്‍മുടക്കില്‍, 100 ടണ്ണില്‍ താഴെയുള്ള ബോട്ട് നിര്‍മാണ കേന്ദ്രം സ്ഥാപിക്കാനുള്ള ധാരണാപത്രത്തിലാണ് ഒപ്പിട്ടിരുന്നത്.
മിഷന്‍ സമുദ്രയുടെ ഭാഗമായി കേരളത്തെ രാജ്യത്തെ പ്രമുഖ കപ്പല്‍ നിര്‍മാണ-സമുദ്ര വ്യവസായ കേന്ദ്രമായി വികസിപ്പിക്കുന്നതിനുള്ള സര്‍ക്കാരിന്റെ കാഴ്ചപ്പാടും നിക്ഷേപ ആകര്‍ഷണ പദ്ധതിയുമാണ് മുഖ്യമന്ത്രി അഭിമുഖത്തില്‍ പരാമര്‍ശിച്ചത്. മിഷന്‍ സമുദ്ര കേവലം ഒരു കപ്പല്‍ നിര്‍മാണ യൂണിറ്റില്‍ ഒതുങ്ങുന്ന പദ്ധതിയല്ല.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, കൊച്ചി തുറമുഖം, കൊച്ചിന്‍ ഷിപ്പ് യാർഡ് എന്നിവയുള്‍പ്പെടെ സംസ്ഥാനത്തെ തീരദേശ മേഖലയെ പ്രയോജനപ്പെടുത്തി കപ്പല്‍നിര്‍മാണം, കപ്പല്‍ അറ്റകുറ്റപ്പണി, ഓഫ്‌ഷോര്‍ ഫാബ്രിക്കേഷന്‍, മറൈന്‍ എന്‍ജിനീയറിങ്, തീരദേശ നിർമാണ യൂണിറ്റുകള്‍, ലോജിസ്റ്റിക്സ്, മാരിടൈം സേവനങ്ങള്‍ തുടങ്ങി അനുബന്ധ വ്യവസായങ്ങള്‍ എന്നിവ ഏകോപിപ്പിച്ചുള്ള സമഗ്ര സമുദ്ര വികസനമാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്.
ഈ പദ്ധതികളുമായി ബന്ധപ്പെട്ട് രാജ്യത്തിനകത്തും വിദേശത്തുമുള്ള പ്രമുഖ നിക്ഷേപകരുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഈ ചര്‍ച്ചകളിലൂടെ മികച്ച നിക്ഷേപം സമീപഭാവിയില്‍ സംസ്ഥാനത്തേക്ക് എത്തുമെന്ന ആത്മവിശ്വാസം സര്‍ക്കാരിനുണ്ട്. ഓരോ നിക്ഷേപ പദ്ധതിയും അന്തിമഘട്ടത്തിലാകുന്ന മുറയ്ക്ക് അത് സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ ഔദ്യോഗികമായി നടത്തും.
കേരളത്തെ രാജ്യത്തെ പ്രമുഖ സമുദ്രാധിഷ്ഠിത സമ്പദ്വ്യവസ്ഥകളിലൊന്നായി ഉയര്‍ത്തുകയും അതിലൂടെ തൊഴിലവസരങ്ങളും വ്യവസായ വളര്‍ച്ചയും സൃഷ്ടിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന മിഷന്‍ സമുദ്ര യാഥാർഥ്യത്തിലേക്ക് അടുക്കുന്നതിൻ്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശമെന്നും വാർത്താക്കുറിപ്പ് വ്യാഖ്യാനിക്കുന്നുണ്ട്.































