അയോധ്യ: ശ്രീരാമക്ഷേത്രത്തിലേക്ക് ഭക്തർ നൽകിയ സംഭാവനകളിൽ കോടികളുടെ തട്ടിപ്പ് നടത്തിയെന്ന ആരോപണങ്ങൾക്കിടെ,വിശ്വഹിന്ദു പരിഷത്ത് അഖിലേന്ത്യാ ഉപാധ്യക്ഷൻ ചമ്പത് റായി രാമക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായി രാജിവെച്ചു. 200 കോടി രൂപയോളം നഷ്ടപ്പെട്ടു എന്നാണ് വിലയിരുത്തൽ.
സംഘ് പരിവാർ ബന്ധമുള്ള എട്ട് പ്രതികളെയും പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത സാഹചര്യത്തിലാണ് രാജി. ചമ്പത് റായിയുടെ സഹായിയും ഡ്രൈവറുമായ രാമശങ്കർ യാദവ്, പണമെണ്ണുന്ന വിഭാഗത്തിന്‍റെ തലവനായ അനുകൽപ് മിശ്ര, കണക്കുകൾ നോക്കാൻ ചുമതലയുണ്ടായിരുന്ന വിരമിച്ച ബാങ്ക് ജീവനക്കാരൻ സുഭാഷ് ശ്രീവാസ്തവ എന്നിവരാണ് അറസ്റ്റിലായ പ്രമുഖർ.
ഇവർക്ക് പുറമെ പണം എണ്ണുന്ന ജീവനക്കാരായ അവിനാശ് ശുക്ല, കരുണേഷ് പാണ്ഡെ, മനീഷ യാദവ്, ലവ്കുഷ് മിശ്ര, രാമ ശങ്കർ മിശ്ര എന്നിവരെയും പോലീസ് പിടികൂടി. മോഷണം, ക്രിമിനൽ വിശ്വാസവഞ്ചന, ഗൂഢാലോചന തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഭക്തർ നൽകുന്ന വഴിപാടുകൾ ക്ഷേത്രത്തിൻ്റെ ഔദ്യോഗിക ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കുന്നതിന് മുൻപ് തന്നെ പ്രതികൾ തന്ത്രപരമായി വകമാറ്റി സ്വന്തമാക്കുകയായിരുന്നു എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ചമ്പത് റായിക്ക് നേരിട്ട് പങ്കുള്ളതായി പ്രാഥമിക കണ്ടെത്തലുകളിൽ സൂചനയില്ലെങ്കിലും സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
രാമക്ഷേത്ര നിർമ്മാണത്തിനായി നമ്മുടെ പൂർവികർ 500 വർഷത്തോളം പോരാടിയതാണെന്നും ദയവായി ഒരു 15 ദിവസം കൂടി ക്ഷമയോടെ കാത്തിരിക്കണമെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എക്സ് പ്ലാറ്റ്‌ഫോമിലൂടെ അഭ്യർത്ഥിച്ചു.തെറ്റ് ചെയ്തത് ആരായാലും അവരെ വെറുതെ വിടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭഗവാൻ രാമന്‍റെ അസ്തിത്വത്തെ ചോദ്യം ചെയ്തവരാണ് ഇപ്പോൾ രാമഭക്തർക്ക് വേണ്ടി സംസാരിക്കുന്നതെന്ന് യോഗി ആദിത്യനാഥ് കുറ്റപ്പെടുത്തുകയും ചെയ്തു.
ഉത്തർപ്രദേശ് സർക്കാർ ഈ കേസിൽ വലിയ സ്രാവുകളെ സംരക്ഷിക്കുകയാണെന്ന് സമാജ്‌വാദി പാർട്ടി മേധാവി അഖിലേഷ് യാദവ് ആരോപിച്ചു. താഴേക്കിടയിലുള്ള ജീവനക്കാരെ മാത്രം അറസ്റ്റ് ചെയ്ത് ഉന്നതരെ ഒളിപ്പിക്കാനാണ് ശ്രമം. അന്വേഷണത്തിന്‍റെ മറവിൽ തെളിവുകളെല്ലാം നശിപ്പിക്കപ്പെട്ടിരിക്കാമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.































