മുംബൈ: കേരളത്തിൽ 10,000 കോടി രൂപ നിക്ഷേപം നടത്തി ടാറ്റാ ഗ്രൂപ്പ് കപ്പൽ നിർമാണ ശാല തുടങ്ങുന്നുവെന്ന വാർത്ത വ്യാജമെന്ന് സ്ഥിരീകരണം.
സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി വി.ഡി. സതീശനും ഇത് വലിയ തിരിച്ചടിയായി. സതീശൻ്റെ ഈ അവകാശവാദം ടാറ്റാ ഗ്രൂപ്പ് ഔദ്യോഗികമായി നിഷേധിച്ചു. കപ്പൽ നിർമാണ പദ്ധതിയെക്കുറിച്ച് തങ്ങൾക്ക് യാതൊരറിവുമില്ലെന്നും നിലവിൽ അത്തരം പദ്ധതികൾ കേരളത്തിൽ തുടങ്ങാൻ ഉദ്ദേശ്യമില്ലെന്നും ഇക്കണോമിക് ടൈസിൽ വന്ന വാർത്തയിൽ ടാറ്റാ ഗ്രൂപ്പ് വ്യക്തമാക്കി.
മുഖ്യമന്ത്രി വി.ഡി. സതീശൻ, ‘ബ്ലൂംബെര്‍ഗ്’ എന്ന ഇംഗ്ലീഷ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കപ്പൽ നിർമാണ മേഖലയിൽ ടാറ്റാ ഗ്രൂപ്പിന്‍റെ വമ്പൻ നിക്ഷേപത്തെക്കുറിച്ച് സംസാരിച്ചത്.
ടാറ്റാ ഗ്രൂപ്പ് 1 ബില്യൺ ഡോളറിൻ്റെ (ഏകദേശം 10,000 കോടി രൂപ) നിക്ഷേപത്തിന് സന്നദ്ധത അറിയിച്ചുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രധാന അവകാശവാദം.പദ്ധതിക്ക് ആവശ്യമായ ഭൂമി സർക്കാർ അനുവദിക്കുമെന്നും ഒരു മാസത്തിനകം ടാറ്റയുടെ നിർദേശത്തിൽ സർക്കാർ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വിഴിഞ്ഞം തുറമുഖത്തിൻ്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി ‘മിഷൻ സമുദ്ര’ പദ്ധതിയുടെ ഭാഗമായി കപ്പൽ നിർമാണവും അറ്റകുറ്റപ്പണികളും ഉൾപ്പെടുന്ന വൻകിട പദ്ധതിയായാണ് ഇതിനെ സർക്കാർ ഉയർത്തിക്കാട്ടിയിരുന്നത്.
സർക്കാരിൻ്റെ ഈ വൻകിട നിക്ഷേപ പ്രഖ്യാപനം പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്നാണ് ടാറ്റയുടെ പുതിയ വിശദീകരണം. കപ്പൽ നിർമാണ മേഖലയിലേക്ക് ചുവടുവെയ്ക്കാൻ നിലവിൽ കമ്പനിക്ക് യാതൊരു പദ്ധതികളുമില്ല. കേരള സർക്കാരിന് മുന്നിൽ ഇത്തരം ഒരു പദ്ധതി സമർപ്പിച്ചിട്ടില്ല.മുഖ്യമന്ത്രിയുടെ പ്രസ്താവനയെക്കുറിച്ച് തങ്ങൾക്ക് യാതൊരറിവുമില്ലെന്നും ടാറ്റയുടെ പ്രതിനിധികൾ വ്യക്തമാക്കി.
ഇതോടെ വലിയ സ്വീകാര്യത ലഭിച്ച ഈ നിക്ഷേപ വാർത്ത പൂർണ്ണമായും വ്യാജമാണെന്ന് തെളിഞ്ഞു.നിക്ഷേപകരെ ആകർഷിക്കുന്നതിൻ്റെ ഭാഗമായി അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ വലിയ നേട്ടമായി അവതരിപ്പിക്കുന്നു എന്ന വിമർശനമാണ് സർക്കാരിനെതിരെ ഇപ്പോൾ ഉയരുന്നത്. ഔദ്യോഗികമായി യാതൊരു ഉറപ്പും ലഭിക്കാത്ത ഒരു കാര്യത്തെക്കുറിച്ച് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി തന്നെ നേരിട്ട് വലിയ പ്രഖ്യാപനങ്ങൾ നടത്തിയത് സർക്കാരിൻ്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതായി മാറിയിരിക്കുകയാണ്.































