വാഷിങ്ടൺ: അണുവായുധം നിർമ്മിക്കാനായി സമ്പുഷ്ടമാക്കിയ ആണവ വസ്തുക്കളുടെ ശേഖരം നശിപ്പിക്കാനും ആണവായുധം വികസിപ്പിക്കുകയോ സ്വന്തമാക്കുകയോ ചെയ്യില്ലെന്നും ഇറാൻ സമ്മതിച്ചതായി അമേരിക്കൻ വൈസ് പ്രസിഡന്‍റ് ജെ.ഡി.വാൻസ് വ്യക്തമാക്കി.
കരാറിലെ വ്യവസ്ഥകൾ പാലിക്കുന്നുണ്ടോയെന്ന് കർശന പരശോധനയ്ക്ക് വധേയമാക്കിയ ശേഷമേ ഇറാനെതിരായ ഉപരോധങ്ങൾ പിൻവലിക്കൂവെന്നും അദ്ദേഹം പറഞ്ഞു.അമേരിക്ക-ഇറാൻ സമാധാന കരാറിന്‍റെ ഭാഗമാണിതെന്ന് വാൻസ് പറഞ്ഞു.
ഇറാൻ കരാറിലെ ബാധ്യതകൾ പൂർണമായി പാലിക്കുകയും ആണവ പദ്ധതിയുമായി ബന്ധപ്പെട്ട യഥാർഥ പരശോധനകൾക്ക് അനുമതി നൽകുകയും ചെയ്തണം. കരാറിൽ നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കിയാൽ ഉപരോധങ്ങളിൽ നിന്ന് മോചനം ലഭിക്കും.
ഇറാൻ്റെ മരവിപ്പിച്ച സാമ്പത്തിക ആസ്തികളിൽ 24 ബില്യൺ ഡോളർ വിട്ടുനൽകുമെന്ന തരത്തിലുള്ള റപ്പോർട്ടുകൾ വാൻസ് തള്ളി. അത്തരമൊരു തുക കരാറിലെ ഒരു രേഖയിലും പരാമർശിച്ചിട്ടില്ല.
സമ്പുഷ്ട യൂറേനിയം ശേഖരം എങ്ങനെ നശിപ്പിക്കുമെന്നതിനെക്കുറിച്ച് ഇറാനുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും സാങ്കേതിക തലത്തിലുള്ള ചർച്ചകളിൽ വിശദാംശങ്ങൾ തീരുമാനിക്കുമെന്നും വാൻസ് അറിയിച്ചു. അന്താരാഷ്ട്ര ആണവോർജ ഏജൻസിയായ ഐ.എ.ഇ.എയുമായി സഹകരിച്ചായിരിക്കും ഈ നടപടികൾ.യൂറേനിയം ശേഖരം പൂർണമായി നശിപ്പിച്ചതായി ഉറപ്പാക്കാൻ അമേരിക്ക നേരിട്ട് മേൽനോട്ടം വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഹോർമുസ് കടലിടുക്ക് ദീർഘകാലത്തേക്ക് തടസമില്ലാതെ തുറന്നുനിൽക്കുമെന്നാണ് പ്രതീക്ഷ.കരാറിന്‍റെ ഭാഗമായി 60 ദിവസത്തേക്ക് കടലിടുക്ക് തുറന്നുവെക്കുമെന്ന വ്യവസ്ഥയുണ്ട്.
കരാറിന്‍റെ പൂർണരൂപം ഈ ആഴ്ച പുറത്തുവിടാനാണ് ട്രംപ് ഭരണകൂടത്തിന്‍റെ തീരുമാനം. വ്യവസ്ഥകൾ സംബന്ധിച്ച് തെറ്റായ പ്രചാരണങ്ങൾ നടക്കുന്ന സാഹചര്യത്തിലാണ് മുഴുവൻ രേഖയും പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ തീരുമാനിച്ചതെന്ന് വാൻസ് പറഞ്ഞു. ഇറാൻ ഒരിക്കലും ആണവായുധം സ്വന്തമാക്കില്ലെന്ന് ഉറപ്പുവരുത്തുകയും ഹോർമുസ് കടലിടുക്ക് തുറന്നുനിൽക്കുകയും ചെയ്യുന്നതാണ് കരാറിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.































