July 9, 2026 11:39 am

തുരങ്ക പദ്ധതിക്ക് അനുമതി കിട്ടാൻ നൽകിയത് കള്ളറിപ്പോർട്ട്

കോഴിക്കോട് :മണ്ണിടിച്ചിലുണ്ടായ വയനാട്ടിലെ കള്ളാടിയിലെ തുരങ്കമുഖം പ്രദേശം സംബന്ധിച്ച് ഇടതുമുന്നണി സർക്കാർ സമർപ്പിച്ചത് തെറ്റായ വിവരങ്ങളടങ്ങിയ റിപ്പോർട്ടാണെന്ന് പരിസ്ഥിതി സംഘടനകൾ ആരോപിക്കുന്നു.

കള്ളാടി–ആനക്കാംപൊയിൽ തുരങ്കപ്പാതയ്ക്കു കേന്ദ്ര സർക്കാരിൻ്റെ അനുമതി വാങ്ങാൻ ആയിരുന്നു ഈ കള്ളറിപ്പോർട്ട്. പദ്ധതി പ്രദേശം പരിസ്ഥിതി ദുർബല മേഖലയിൽ പെടുന്നില്ലെന്നും സംരക്ഷിത മേഖലയല്ലെന്നും പൊതുമരാമത്ത് വകുപ്പ് 2022 മേയിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനു നൽകിയ ഈ റിപ്പോർട്ടിലുണ്ട്.കോഴിക്കോട് എക്സിക്യൂട്ടീവ് എൻജിനീയർ തയാറാക്കിയതാണ് ഈ റിപ്പോർട്ട്.

പ്രദേശത്തു വനാവകാശ നിയമം ബാധകമല്ലെന്നും നഷ്ടപരിഹാര വനവൽക്കരണത്തിനു നൽകേണ്ട ഭൂമി പദ്ധതിപ്രദേശത്തില്ലെന്നും ഇതിൽ പറയുന്നു. എന്നാൽ, തുരങ്കപ്പാത കടന്നുപോകുന്നതിൽ വയനാട്ടിലെ വെള്ളരിമല വില്ലേജും കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി വില്ലേജും ഇഎസ്എയിൽ ഉൾപ്പെട്ടതാണ്.

മണ്ണിടിച്ചിലുണ്ടായ കള്ളാടിയിലെ തുരങ്കമുഖത്തുനിന്ന് പുത്തുമല ദുരന്തഭൂമിയിലേക്ക് 800 മീറ്റർ മാത്രമേയുള്ളൂ. വയനാട്ടിലെ അരണമല ആദിവാസി ഊരിലെ 27 കാട്ടുനായ്ക്ക കുടുംബങ്ങൾ തുരങ്കമുഖത്തോടു ചേർന്നാണു താമസം. നിർദിഷ്ട തുരങ്കപ്പാതയ്ക്കു സമീപത്തായി 32 ആദിവാസി ഊരുകളാണുള്ളത്. പ്രദേശത്തുനിന്നു നഷ്ടപരിഹാര വനവൽക്കരണത്തിനായി വനംവകുപ്പ് നവകിരണം പദ്ധതി പ്രകാരം ആദിവാസികളുടേതല്ലാത്ത സ്വകാര്യ ഭൂമി ഏറ്റെടുത്തിട്ടുമുണ്ട്.

സ്ഥിരമായി മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലയായി സംസ്ഥാന പരിസ്ഥിതി ആഘാത വിദഗ്ധസമിതി കണ്ടെത്തിയ പ്രദേശത്താണു തുരങ്കപ്പാത നിർമാണം. 1960 മുതൽ ഈ പ്രദേശത്ത് ഉരുൾപൊട്ടലുകൾ സ്ഥിരമാണ്. 2024 ജൂലൈയിൽ ദുരന്തമുണ്ടായ മുണ്ടക്കൈ–ചൂരൽമല പ്രദേശം കള്ളാടിയിൽനിന്ന് 5 കിലോമീറ്റർ മാത്രം അകലെയാണെന്നും പരിസ്ഥിതി സംഘടനകൾ പറയുന്നു.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News