ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യക്കടലാസ് ചോർച്ചയെ തുടർന്ന് രാജ്യവ്യാപകമായി വിദ്യാർത്ഥി പ്രക്ഷോഭം ശക്തമായ സാഹചര്യത്തിൽ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെയ്ക്കാൻ നിർബന്ധിതനായി.
രാഷ്ട്രീയ സ്വയംസേവക സംഘം (ആർഎസ്‌എസ്) മേധാവി മോഹൻ ഭാഗവത് നടത്തിയ പരാമർശങ്ങളും രാജിക്ക് കാരണമായി എന്നും രാഷ്ടീയ നിരീക്ഷകർ കരുതുന്നു.ആർ എസ് എസ് മേധാവിയോടും ഉന്നത നേതൃത്വത്തോടും ഏറെ അടുപ്പമുള്ളയാളായിരുന്നു പ്രധാൻ.
വിദ്യാർഥികളുമായി ചർച്ച ചെയ്ത് പ്രശ്നങ്ങൾ പരിഹരിക്കണം എന്നായിരുന്നു എന്നായിരുന്നു അദ്ദേഹം പറയാതെ പറഞ്ഞുവെച്ചത്. ആദ്യഘട്ടത്തിൽ മന്ത്രിയെ പിന്തുണച്ചിരുന്ന ആർ എസ് എസ് നേതൃത്വം, നിലപാട് മാററി എന്ന സൂചനയായിരുന്നു ഇത്. പ്രക്ഷോഭം, വിദേശ ഗൂഢാലോചന ആണെന്നായിരുന്നു ആർ എസ് എസ് ആരോപിച്ചിരുന്നത്.
അനുസരണ ഒരു മാനദണ്ഡമായിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്ന് മോഹൻ ഭാഗവത് ഓർമ്മിപ്പിച്ചു. എന്നാൽ പുതിയ തലമുറ ചോദ്യങ്ങൾ ചോദിക്കുകയും യുക്തി ആവശ്യപ്പെടുകയും ചെയ്യുന്നു. ആളുകളോട് ഒരു സംഭാഷണത്തിൽ ഏർപ്പെടാനും അവർക്ക് ഉത്തരവുകൾ നൽകുന്നതിനുപകരം സമവായം കെട്ടിപ്പടുക്കാനും ശ്രമിക്കണം.
കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നയിക്കുന്ന വൻ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ഭാഗവതിൻ്റെ വെള്ളിയാഴ്ചത്തെ പരാമർശങ്ങൾ എന്നത് ശ്രദ്ധേയമായി.അംബേദ്കർ ഇന്റർനാഷണൽ സെൻ്ററിൽ വിശ്വ മംഗല്യ സഭ സംഘടിപ്പിച്ച “സമകാലിക മാതൃത്വം” എന്ന ദ്വിദിന ദേശീയ യോഗത്തിന്‍റെ സമാപന സമ്മേളനത്തിലാണ് ആർഎസ്‌എസ് മേധാവി ഈ പരാമർശങ്ങൾ നടത്തിയത്. പുതിയ തലമുറ എല്ലാത്തിലും യുക്തി തേടുന്നുവെന്നും, ആജ്ഞാപിക്കുന്നതിലല്ല, ചർച്ചയിലാണ് വിശ്വസിക്കുന്നതെന്നും ഭാഗവത് പറഞ്ഞു.
വിദ്യാർഥികൾക്ക് ഒപ്പം കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷവും മന്ത്രിയുടെ രാജി ആവശ്യപ്പെട്ടിരുന്നു. രാജിയില്ലെങ്കിൽ പാർലമെൻ്റിൽ ചർച്ചയ്കുമില്ല എന്ന നിലപാടിൽ ആയിരുന്നു പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
രാജി സമർപ്പിച്ച ധർമേന്ദ്ര പ്രധാൻ, സമൂഹ മാധ്യമത്തിൽ കുറിപ്പുമിട്ടിട്ടുണ്ട്.
എക്സ് പോസ്റ്റിന്‍റെ പൂർണരൂപം ഇങ്ങനെ:
എന്‍റെ യുവ സുഹൃത്തുക്കളേ,
കഴിഞ്ഞ നാല് പതിറ്റാണ്ടുകളിലേറെയായി ഞാൻ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വിദ്യാഭ്യാസ പരിഷ്കരണത്തിനുമായി സമർപ്പിതനാണ്. ശക്തവും ഉൾക്കൊള്ളുന്നതുമായതും ദീർഘവീക്ഷണമുള്ളതുമായ ഒരു വിദ്യാഭ്യാസ സമ്പ്രദായമാണ് ശക്തമായ ഒരു രാഷ്ട്രത്തിന്‍റെ അടിത്തറയെന്ന് ഞാൻ എപ്പോഴും വിശ്വസിക്കുന്നു.
രാജ്യത്തെ യുവാക്കളുടെ ആഗ്രഹങ്ങളെയും വികാരങ്ങളെയും അവരുടെ ന്യായമായ പ്രതീക്ഷകളെയും ഞാൻ ആഴത്തിൽ ബഹുമാനിക്കുന്നു. ഇന്ത്യയിലെ യുവതലമുറയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുക എന്നത് നമ്മുടെ എല്ലാവരുടെയും രാഷ്ട്രീയ, സാമൂഹിക ജീവിതത്തിലെ ധാർമ്മിക നിശ്ചയദാർഢ്യമാണ്. ആദരണീയനായ പ്രധാനമന്ത്രിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിൽ രാഷ്ട്രത്തെ സേവിക്കാൻ ലഭിച്ച അവസരത്തിന് ഞാൻ പ്രധാനമന്ത്രിയോട് നന്ദി രേഖപ്പെടുത്തുന്നു.
എന്നാൽ 2026 മേയ് 3-ന് നടന്ന നീറ്റ് യുജി പരീക്ഷയിൽ ക്രമക്കേടുകൾ കണ്ടെത്തി. ഭാരത സർക്കാർ ഉടൻ തന്നെ ഇതിൽ ഇടപെടുകയും അന്വേഷണം സി.ബി.ഐക്ക് കൈമാറുകയും പരീക്ഷ റദ്ദാക്കി പുതിയ പരീക്ഷാ തീയതി പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനൊപ്പം അടുത്ത വർഷം മുതൽ ഈ പരീക്ഷ സി.ബി.ടി (കമ്പ്യൂട്ടർ ബേസ്ഡ് ടെസ്റ്റ്) രീതിയിൽ നടത്താനും തീരുമാനിച്ചു.
ഈ സമയത്ത്, 20 ലക്ഷത്തിലധികം വിദ്യാർത്ഥികളുടെ പരീക്ഷ സുഗമമായി നടത്തുക എന്നതായിരുന്നു നമ്മുടെ പ്രധാന മുൻഗണന. ഇതിനായി ‘ഹോൾ ഓഫ് ഗവൺമെൻ്റ് അപ്രോച്ച്’ അനുസരിച്ച് പ്രവർത്തനം നടത്തി. ഇതിൽ കേന്ദ്ര സർക്കാരിനൊപ്പം സംസ്ഥാന സർക്കാരും പ്രത്യേകിച്ച് ജില്ലാ ഭരണകൂടവും പ്രധാന പങ്ക് വഹിച്ചു. ഒപ്പം വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും മാതാപിതാക്കളുടെയും സഹകരണത്തോടെ 2026 ജൂൺ 21-ന് ഈ പരീക്ഷ പൂർത്തിയായി.
ആദ്യ ദിവസം മുതൽ തന്നെ ഞാൻ ഇതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ഈ സാഹചര്യത്തിൽ നിന്ന് ഒരിക്കലും മുഖം തിരിക്കാതിരിക്കുകയും ചെയ്തു. പരീക്ഷാ മാഫിയ കാരണം മിടുക്കരായ ഒരു വിദ്യാർത്ഥിയുടെയും ഭാവിയും സാധ്യതകളും തകരില്ലെന്നും ഒരു വിദ്യാർത്ഥിയോടും അനീതി കാട്ടില്ലെന്നും ഞാൻ ഉറച്ചു തീരുമാനിച്ചിരുന്നു.
ജൂലൈ 16-ന് പ്രഖ്യാപിച്ച നീറ്റ്-യുജി ഫലങ്ങൾ തൃപ്തികരമായിരുന്നു. പാവപ്പെട്ട പശ്ചാത്തലത്തിൽ നിന്നുള്ള നിരവധി മിടുക്കരായ വിദ്യാർത്ഥികളും വിജയം കൈവരിച്ചു. എന്നാൽ ഇതിനിടയിലും, ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്ന വ്യക്തികൾ നിരവധി വിദ്യാർത്ഥികളെ തെറ്റിദ്ധരിപ്പിക്കാനും തടസ്സങ്ങൾ സൃഷ്ടിക്കാനും ശ്രമിച്ചു, ഇത് മനസ്സിനെ ഏറെ വേദനിപ്പിച്ചു.
നമ്മുടെ ജനാധിപത്യത്തിന്റെ കരുത്തിൽ എപ്പോഴും അചഞ്ചലമായ വിശ്വാസമർപ്പിക്കുന്ന ആളാണ് ഞാൻ. യുവാക്കളുടെ ആഗ്രഹങ്ങളെയും സ്വപ്നങ്ങളെയും പ്രതീക്ഷകളെയും ഞാൻ ആഴത്തിൽ ബഹുമാനിക്കുകയും ചെയ്യുന്നു. അവർ ഭാരതത്തിന്റെ ഭാവി മാത്രമല്ല, പുതിയതും വികസിതവുമായ ഒരു ഭാരതത്തിന്റെ വാഹകരും നിർമ്മാതാക്കളും ഭാവിയുടെ ശില്പികളുമാണ്.
കഴിഞ്ഞ 10 ദിവസങ്ങളിലെ സംഭവവികാസങ്ങൾ കണ്ട് എന്‍റെ മനസ്സ് ദുഃഖിതമാണ്. ഇത് എനിക്ക് വ്യക്തിപരമായ അഭിമാനത്തിന്‍റെ വിഷയമല്ല. ഭാരതത്തിന്‍റെ യുവശക്തി തന്നെയാണ് ഈ രാജ്യത്തിന്‍റെ യഥാർത്ഥ കരുത്ത്. രാജ്യത്തെ യുവശക്തി സംശയങ്ങളുടെ ദുരന്തവലയത്തിൽപ്പെടാൻ അനുവദിക്കില്ല എന്നതാണ് എന്‍റെ നിശ്ചയദാർഢ്യം.
ജന്തർ മന്തറിലും രാജ്യത്തും ഉണ്ടായിരിക്കുന്ന സാഹചര്യം രാജ്യവിരുദ്ധ ശക്തികൾ മുതലെടുക്കരുത്, രാജ്യത്തിന്‍റെ ഐക്യം നിലനിൽക്കണം, ഭാരതത്തിലെ ഒരു വിദ്യാർത്ഥിയുടെയും ഭാവി നിയമപരമായ കുരുക്കുകളിൽപ്പെടരുത്, നമ്മുടെ കുട്ടികൾ അവരുടെ സമയം പഠനത്തിനായി വിനിയോഗിക്കുകയും കരിയർ കെട്ടിപ്പടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും വേണം എന്ന കാര്യങ്ങൾ പരിഗണിച്ചാണ് ഞാൻ എന്‍റെ രാജി രാജി ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്ക് അയച്ചുനൽകിയത്.
ആദരണീയനായ പ്രധാനമന്ത്രിയുടെ മാർഗ്ഗനിർദ്ദേശത്തിനും വിശ്വാസത്തിനും നിരന്തരമായ പിന്തുണയ്ക്കും ഞാൻ ഹൃദയം നിറഞ്ഞ കൃതജ്ഞത രേഖപ്പെടുത്തുന്നു. അതോടൊപ്പം, മന്ത്രിസഭയിലെ എന്‍റെ എല്ലാ ബഹുമാനപ്പെട്ട സഹപ്രവർത്തകർക്കും, മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും, എനിക്കൊപ്പം പ്രവർത്തിച്ച എല്ലാവർക്കും ഞാൻ നന്ദി അറിയിക്കുന്നു. രാഷ്ട്രസേവനമാണ് എന്‍റെ ജീവിതത്തിലെ ഏറ്റവും ഉയർന്ന മുൻഗണന. അതിനായി ഞാൻ എപ്പോഴും സമർപ്പിതനായിരിക്കും.
പ്രഭു ശ്രീജഗന്നാഥൻ്റെ അനുഗ്രഹത്താൽ ഭാവിയിലും ഭാരതമാതാവിനെയും ഒഡീഷയിലെ ജനങ്ങളെയും രാജ്യത്തെ യുവാക്കളുടെ ആഗ്രഹങ്ങളെയും പൂർത്തീകരിക്കുന്നതിനായി സാധ്യമായ എല്ലാ രീതിയിലും ഞാൻ എന്നെത്തന്നെ സമർപ്പിക്കും































