ന്യൂഡൽഹി : ഇന്ദിരാഗാന്ധിക്ക് എതിരെയുള്ള ജയപ്രകാശ് നാരായണന്‍റെ പ്രക്ഷോഭവും അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ പോരാട്ടവും ദേശീയ രാഷ്ട്രീയത്തിൽ മായാത്ത മുദ്രകളാണ് പതിപ്പിച്ചത്. ഇത്തരം ജനകീയ പ്രതിഷേധങ്ങളിൽ നിന്നാണ് പലപ്പോഴും പുതിയ രാഷ്ട്രീയ പാർട്ടികൾ ജനമെടുത്തത്.
എന്നാൽ മീമുകളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും ഉയർന്നുവന്ന ‘കോക്രോച്ച് ജനതാ പാർട്ടി’ അല്ലെങ്കിൽ സി.ജെ.പി ഇനിയും ഒരു ഔദ്യോഗിക രാഷ്ട്രീയ പാർട്ടിയായി മാറിയിട്ടില്ല. ഈ പ്രസ്ഥാനത്തിന്റെ നേതാക്കൾ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാൻ തീരുമാനിച്ചാൽ, തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ കർശനമായ നിയമങ്ങളും രജിസ്ട്രേഷൻ നടപടികളും പാലിക്കേണ്ടതുണ്ട്.
തെരുവുകളിൽ ആളിക്കത്തുന്ന ഒരു മീം അധിഷ്ഠിത പ്രക്ഷോഭത്തിന് വോട്ടെണ്ണൽ യന്ത്രങ്ങൾക്ക് മുന്നിലേക്ക് ആത്മവിശ്വാസത്തോടെ ചുവടുവെക്കാൻ സാധിക്കുമോ എന്ന ചോദ്യമാണ് രാഷ്ട്രീയ നിരീക്ഷകർ ഉന്നയിക്കുന്നത്.
നിയമപ്രകാരം ഏതൊരു പൗരസമൂഹത്തിനും അല്ലെങ്കിൽ കൂട്ടായ്മയ്ക്കും രാഷ്ട്രീയ പാർട്ടിയായി രജിസ്റ്റർ ചെയ്യാൻ അവകാശമുണ്ട്. 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ 29എ വകുപ്പ് അനുസരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നൽകാൻ സാധിക്കും. നിലവിൽ ഒരു പ്രതിഷേധ പ്രസ്ഥാനം മാത്രമായ കോക്രോച്ച് ജനതാ പാർട്ടി, തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഭരണഘടനയും ഭാരവാഹികളുടെ വിവരങ്ങളും സംഘടനാ ഘടനയും ഉൾപ്പെടെയുള്ള വിവരങ്ങൾ കമ്മീഷന് മുന്നിൽ സമർപ്പിക്കേണ്ടതുണ്ട്.

രജിസ്ട്രേഷൻ പൂർത്തിയായാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാം എന്നതിനപ്പുറം, അതിലൂടെ മാത്രം ഒരു പാർട്ടിക്ക് സംസ്ഥാന പാർട്ടിയോ ദേശീയ പാർട്ടിയോ എന്ന പദവി ലഭിക്കുകയില്ല. അതിനായി കമ്മീഷൻ നിർദ്ദേശിക്കുന്ന നിശ്ചിത ശതമാനം വോട്ടുകളോ സീറ്റുകളോ കരസ്ഥമാക്കേണ്ടതുണ്ട്. ഭാരതീയ ജനതാ പാർട്ടിയും ആം ആദ്മി പാർട്ടിയും ഉൾപ്പെടെയുള്ള പ്രമുഖ പ്രസ്ഥാനങ്ങളെല്ലാം തന്നെ സമാനമായ ജനകീയ മുന്നേറ്റങ്ങളിൽ നിന്ന് രൂപപ്പെട്ടവയാണ്.
1975 മുതൽ 1977 വരെയുള്ള അടിയന്തരാവസ്ഥക്കാലത്താണ് ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ പുതിയൊരു രാഷ്ട്രീയ തലമുറ ഉയർന്നുവന്നത്. അടിയന്തരാവസ്ഥയ്ക്ക് ശേഷം പ്രതിപക്ഷ കക്ഷികൾ ഒന്നിച്ചുചേർന്ന് ജനതാ പാർട്ടി രൂപീകരിക്കുകയും 1977-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പരാജയപ്പെടുത്തി 295 സീറ്റുകൾ നേടുകയും ചെയ്തു.
ഈ രാഷ്ട്രീയ മാറ്റമാണ് പിൽക്കാലത്ത് ബി.ജെ.പി, ജനതാദൾ യുണൈറ്റഡ്, രാഷ്ട്രീയ ജനതാദൾ, സമാജ്‌വാദി പാർട്ടി തുടങ്ങിയ വൻകിട പ്രസ്ഥാനങ്ങൾക്ക് അടിത്തറയിട്ടത്. സി.ജെ.പിയും സമാനമായ ജനരോഷത്തിന്റെ തരംഗത്തിൽ നിന്നാണ് ഉയർന്നുവന്നിട്ടുള്ളത്. തിരഞ്ഞെടുപ്പ് ഭാവി എന്തായാലും, ഈ പ്രസ്ഥാനം ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയൊരു സ്വാധീനം ചെലുത്തുമെന്ന് വിദഗ്ദ്ധർ കരുതുന്നു.
സർക്കാരുകൾ സർവ്വാധിപത്യം പുലർത്തുകയും ഭരണഘടനാ സ്ഥാപനങ്ങൾ സ്വയംഭരണാധികാരം നഷ്ടപ്പെടുത്തുകയും ചെയ്യുമ്പോൾ ജനകീയ പ്രതിരോധങ്ങൾ ഉയർന്നുവരുമെന്ന് പ്രമുഖ രാഷ്ട്രീയ നിരീക്ഷകനായ യോഗേന്ദ്ര യാദവ് ചൂണ്ടിക്കാണിക്കുന്നു. 1971-ൽ ഇന്ദിരാഗാന്ധിയുടെ വൻവിജയത്തിന് പിന്നാലെ 1974-ൽ ജെ.പി പ്രസ്ഥാനം ആരംഭിച്ചതും, 2009-ലെ യു.പി.എ വിജയത്തിന് ശേഷമുണ്ടായ അഴിമതി ആരോപണങ്ങളെത്തുടർന്ന് 2011-ൽ അണ്ണാ ഹസാരെ പ്രസ്ഥാനം രൂപപ്പെട്ടതും, 2019-ലെ മോദി സർക്കാരിൻ്റെ രണ്ടാം വരവിന് ശേഷം കർഷക പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടതുമെല്ലാം ഇതിന് ഉദാഹരണങ്ങളാണ്.

രാഷ്ട്രീയത്തിൽ ദീർഘകാലം നിലനിൽക്കണമെങ്കിൽ കോക്രോച്ച് ജനതാ പാർട്ടിക്ക് വ്യക്തമായ ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രം ആവശ്യമാണെന്ന് വിദഗ്ദ്ധർ വ്യക്തമാക്കുന്നു. ഒരു പ്രസ്ഥാനം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടക്കുമ്പോൾ, വോട്ടർമാർ അതിനെ കേവലം ഒരു വിഷയത്തിന്‍റെ അടിസ്ഥാനത്തിൽ മാത്രമല്ല വിലയിരുത്തുന്നത്.
മറിച്ച് ജാതി, മതം, സാമൂഹിക പ്രശ്നങ്ങൾ, സാമ്പത്തിക നയങ്ങൾ എന്നിവയിലൊക്കെയുള്ള അവരുടെ നിലപാടുകളും പരിശോധിക്കപ്പെടും. സാംസ്കാരിക വിഷയങ്ങൾ, വ്യക്തിത്വങ്ങൾ, മതം, ന്യൂനപക്ഷ അവകാശങ്ങൾ എന്നിവയാണ് സാമ്പത്തിക നയങ്ങളേക്കാൾ വോട്ടർമാരുടെ രാഷ്ട്രീയ തീരുമാനങ്ങളെ സ്വാധീനിക്കുന്നത്.
ഒരു പ്രസ്ഥാനത്തിന് ദേശീയ പാർട്ടി പദവി നേടണമെങ്കിൽ ആദ്യം ഏതെങ്കിലും സംസ്ഥാനത്ത് കുറഞ്ഞത് 6 ശതമാനം വോട്ടും നിയമസഭാ അല്ലെങ്കിൽ ലോക്‌സഭാ സീറ്റുകളും നേടി സംസ്ഥാന പാർട്ടിയായി അംഗീകരിക്കപ്പെടണം. തുടർന്ന് മൂന്ന് സംസ്ഥാനങ്ങളിൽ നിന്നായി കുറഞ്ഞത് 2 ശതമാനം ലോക്‌സഭാ സീറ്റുകളോ, നാലോ അതിലധികമോ സംസ്ഥാനങ്ങളിൽ നിന്ന് 6 ശതമാനം വോട്ടോ നേടാൻ സാധിച്ചാൽ മാത്രമേ ദേശീയ പാർട്ടി പദവി ലഭിക്കൂ.
![]()
ജനത മന്തറിലെ പ്രതിഷേധത്തിന് ശേഷം അവിടുത്തെ മാലിന്യങ്ങൾ മുഴുവൻ ചാക്കുകളിലാക്കി ശുചീകരിച്ച് മാതൃക കാണിച്ച സി.ജെ.പി പ്രവർത്തകർ, തങ്ങളുടെ മാനിഫെസ്റ്റോയിലൂടെ വിപ്ലവകരവും പരിഹാസരൂപേണയുള്ളതുമായ ചില നയങ്ങളാണ് മുന്നോട്ടുവെക്കുന്നത്. വിരമിച്ച ചീഫ് ജസ്റ്റിസുമാർക്ക് രാജ്യസഭാ സീറ്റുകൾ സമ്മാനമായി നൽകരുതെന്നും, വോട്ടർപട്ടികയിൽ നിന്ന് ക്രമവിരുദ്ധമായി വോട്ട് വെട്ടുന്നത് യു.എ.പി.എ ചുമത്താവുന്ന ഗുരുതര കുറ്റകൃത്യമാക്കണമെന്നും, പാർലമെൻ്റിലും കേന്ദ്ര മന്ത്രിസഭയിലും 50 ശതമാനം വനിതാ സംവരണം നടപ്പിലാക്കണമെന്നും അവർ ആവശ്യപ്പെടുന്നു. കൂറുമാറുന്ന ജനപ്രതിനിധികൾക്ക് 20 വർഷത്തേക്ക് തിരഞ്ഞെടുപ്പ് വിലക്ക് ഏർപ്പെടുത്തണമെന്നും പ്രമുഖ കോർപ്പറേറ്റ് മാധ്യമങ്ങളുടെ ലൈസൻസ് റദ്ദാക്കണമെന്നും ഇവരുടെ പത്രികയിലുണ്ട്.
ആം ആദ്മി പാർട്ടിയുടെ രാഷ്ട്രീയ പ്രയാണത്തിൽ നിന്ന് സി.ജെ.പിക്ക് വലിയ പാഠങ്ങൾ പഠിക്കാനുണ്ട്. സി.ജെ.പി സ്ഥാപകനായ അഭീജിത് ദിപ്കെ മുമ്പ് ആം ആദ്മി പാർട്ടിയുടെ സോഷ്യൽ മീഡിയ കാമ്പയിനറായിരുന്നു. അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ പോരാട്ടത്തിൽ നിന്ന് പിറവിയെടുത്ത ആം ആദ്മി പാർട്ടി, പിന്നീട് ജനസേവനത്തിലും സൗജന്യ വൈദ്യുതി, കുടിവെള്ളം, മികച്ച സ്കൂളുകൾ, ആശുപത്രികൾ എന്നിവയിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.
എന്നാൽ വ്യക്തമായ പ്രത്യയശാസ്ത്ര നിലപാടില്ലാതെ സൗജന്യങ്ങൾ മാത്രം വാഗ്ദാനം ചെയ്യുന്ന രാഷ്ട്രീയം മറ്റ് പാർട്ടികൾക്കും എളുപ്പത്തിൽ അനുകരിക്കാൻ സാധിക്കുന്ന ഒന്നാണ്. ഭഗത് സിംഗിൻ്റെയും ഡോ. ബി. ആർ. അംബേദ്കറുടെയും ചിത്രങ്ങൾ ഉയർത്തിക്കാട്ടുകയും, ബജറ്റ് പ്രസംഗങ്ങളിൽ ‘രാമരാജ്യ’ത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്യുമ്പോഴും രാഷ്ട്രീയമായ പല സുപ്രധാന വിഷയങ്ങളിലും വ്യക്തമായ നിലപാടെടുക്കാൻ എ.എ.പി മടിക്കാറുണ്ട്.
കേവലം സന്ദേശങ്ങൾക്കും താൽക്കാലിക തരംഗങ്ങൾക്കും അപ്പുറം സുശക്തമായ ഒരു സംഘടനാ സംവിധാനവും പ്രത്യയശാസ്ത്രവും കെട്ടിപ്പടുത്തെങ്കിൽ മാത്രമേ കോക്രോച്ച് ജനതാ പാർട്ടിക്ക് വോട്ട് ബാങ്കുകളെ സ്വാധീനിക്കാനും രാഷ്ട്രീയത്തിൽ ശാശ്വതമായ ഒരു ഇടം കണ്ടെത്താനും സാധിക്കൂ.































