തിരുവനന്തപുരം: ഇടതുമുന്നണി സർക്കാർ ഒപ്പുവെച്ച് പണം വാങ്ങിച്ചതു കൊണ്ട് കേന്ദ്ര സർക്കാരിൻ്റെ പിഎം ശ്രീയിൽ തുടരാൻ കേരളം നിർബ്ബന്ധിതമായെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ അറിയിച്ചു.
എന്നാൽ കരാർ വ്യവസ്ഥയിൽ ഇളവ് തേടും. ഇതുസംബന്ധിച്ച മന്ത്രിസഭ ഉപസമിതി റിപ്പോർട്ടിന് ശേഷമായിരിക്കും തുടർനടപടി. പിണറായി സര്‍ക്കാരാണ് പദ്ധതിയില്‍ ഒപ്പിട്ടത്. ധനകാര്യ വകുപ്പിൻ്റെ അനുമതിയോടെ 2024 ല്‍ ഇതുസംബന്ധിച്ച് തീരുമാനമെടുത്തിട്ടുണ്ട്. സര്‍ക്കാര്‍ ഒപ്പുവെച്ച് പണം വാങ്ങിച്ചു കഴിഞ്ഞു.
അതുകൊണ്ടു തന്നെ പദ്ധതി തുടരാന്‍ നിര്‍ബന്ധിതമായിരിക്കുകയാണെന്ന് മന്ത്രിസഭ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി വ്യക്തമാക്കി. സര്‍ക്കാരിനുള്ള അവകാശങ്ങള്‍ ബലി കഴിക്കാതെ എന്തു ചെയ്യാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ പരിശോധിക്കുന്നത്.
പദ്ധതിയുമായി ബന്ധപ്പെട്ട് കേരളം 99 കോടി രൂപ കേന്ദ്രത്തില്‍ നിന്നും വാങ്ങിച്ചിട്ടുണ്ട്. തടഞ്ഞുവെച്ച പണം തന്നിട്ടുണ്ട്. കൂടാതെ 106 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ആശയപരമായ എതിര്‍പ്പ് എന്താണെന്ന് വെച്ചാല്‍ കരിക്കുലം സ്വാതന്ത്ര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടരുത് എന്നതാണ്. നടപ്പാക്കുന്ന സ്‌കൂളുകള്‍ തെരഞ്ഞെടുക്കാനുള്ള അവകാശം സംസ്ഥാന സര്‍ക്കാരിന് നല്‍കണം എന്നതാണ്. കരിക്കുലം തീരുമാനിക്കാനുള്ള സംസ്ഥാന സര്‍ക്കാരിൻ്റെ സ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ ഒരു കാരണവശാലും അനുവദിക്കില്ല.
പദ്ധതിയുമായി ബന്ധപ്പെട്ട യുഡിഎഫ് സര്‍ക്കാരിന്റെ ആശയപരമായ നിലപാടുകള്‍ കേന്ദ്രത്തെ അറിയിക്കാനുള്ള കാര്യങ്ങള്‍ തയ്യാറാക്കാനായി പൊതു വിദ്യാഭ്യാസമന്ത്രി ഷംസുദ്ദീന്‍ കണ്‍വീനറായി മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം ജോണ്‍, മന്ത്രിമാരായ പി സി വിഷ്ണുനാഥ്, എം ലിജു എന്നിവരാണ് സമിതിയിലുള്ളത്.
പദ്ധതിയില്‍ ഒപ്പുവെച്ച ബിജെപി ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി സംസാരിച്ച് സംസ്ഥാനത്തിന്‍റെ വിദ്യാഭ്യാസ അവകാശങ്ങളെ ബാധിക്കാത്ത തരത്തില്‍ തീരുമാനമെടുക്കാന്‍ സംയുക്തമായി പ്രവര്‍ത്തിക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പദ്ധതിയില്‍ ഒരു കാരണവശാലും ഒപ്പുവെക്കില്ലെന്നാണ് കഴിഞ്ഞ സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ മന്ത്രിസഭാംഗങ്ങളെപ്പോലും അറിയിക്കാതെ ഒപ്പുവെക്കുകയായിരുന്നു. മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും മാത്രമാണ് ഒപ്പുവെച്ചത് അറിയാമായിരുന്നത്. മന്ത്രിമാരെ ഇരുട്ടില്‍ നിര്‍ത്തിയാണ് തീരുമാനമെടുത്തത്. കേന്ദ്രത്തില്‍ നിന്നും കിട്ടുന്ന പണം നമ്മുടെ അവകാശമാണ്, അല്ലാതെ ഔദാര്യമല്ല. ഒരു കാരണവശാലും വര്‍ഗീയ അജണ്ട നടപ്പാക്കാന്‍ അനുവദിക്കാതെ, കരിക്കുലത്തിന് പൂര്‍ണ സ്വാതന്ത്ര്യത്തോടെ മാത്രമേ നടപ്പാക്കുകയുള്ളൂ.പിഎം ശ്രീ പദ്ധതിയിൽ നിന്നും പിന്മാറാനുള്ള ഒരു കത്തും സംസ്ഥാനത്തു നിന്നും പോയിട്ടില്ലെന്നും സതീശൻ അറിയിച്ചു.
വൈസ് ചാൻസലർമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതിനെ വിമർശിച്ചിരുന്നു. സംഘപരിവാർ പരിപാടിയിൽ ശരിയല്ലെന്ന് പറഞ്ഞപ്പോൾ, വിമർശനം മാത്രം പോരെന്നാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വാർത്താസമ്മേളനം നടത്തി പറഞ്ഞത്. അദ്ദേഹം മുഖ്യമന്ത്രിയായിരുന്നപ്പോൾ കേരളത്തിലെ നാലു വിസിമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തു. അത് തെറ്റാണെന്ന് പോലും പിണറായി വിജയൻ പറഞ്ഞിട്ടില്ലെന്ന് സതീശൻ കുറ്റപ്പെടുത്തി.































