അയോധ്യയിലെ കൊള്ള: പ്രതികൾ വീട് പണിതു, കാറുകളും വാങ്ങി

അയോധ്യ: ശ്രീ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയുടെ കൂടുതൽ വിവരങ്ങൾ പുറത്തായി.പ്രതിദിനം 6 ലക്ഷം മുതൽ 8 ലക്ഷം രൂപ വരെ ഇത്തരത്തിൽ തട്ടിയെടുത്തിരുന്നതായാണ് പോലിസിൻ്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നു.

പ്രതികളുടെ മൊബൈൽഫോണുകളുടെ ഫോറൻസിക് പരിശോധന പൂർത്തിയായിട്ടുണ്ട്.പ്രതികളുടെ മൊബൈൽ ഫോണുകളിൽ നിർണ്ണായക വിവരങ്ങളുണ്ടെന്നാണ് സൂചന. ക്ഷേത്രത്തിലെ 45 ദിവസത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. പ്രതികളുടെ സ്വത്ത് ഇടപാടുകളെക്കുറിച്ചും പോലീസിൻ്റെ പ്രത്യേകസംഘം അന്വേഷിക്കുന്നു..

വി എച്ച് പി ദേശീയ ഉപാധ്യക്ഷൻ ചമ്പത്ത് റായി നയിച്ചിരുന്ന ക്ഷേത്ര ട്രസ്റ്റിന്‍റെ ഭൂമി ഇടപാടുകളിലും ക്രമക്കേടുകൾ നടന്നതായാണ് പോലീസ് സംശയിക്കുന്നു.ട്രസ്റ്റ് വാങ്ങിയ ഭൂമികളിൽ കേസിൽപെട്ട ഭൂമികളും ഉൾപ്പെടുന്നുണ്ട്. ഇതിൽ അന്വേഷണത്തിന്‍റെ ഭാ​ഗമായി ട്രസ്റ്റിന് ഭൂമി വിറ്റവരുടെയും മൊഴിയെടുത്തു.

കേസിൽ അറസ്ററിലായ പലരുടെയും സാമ്പത്തിക നിലയിൽ പെട്ടെന്നുണ്ടായ വൻ വളർച്ച അന്വേഷണ ഉദ്യോഗസ്ഥരെ അമ്പരപ്പിക്കുന്നു.മാസം 14,000 രൂപ മുതൽ 15,000 രൂപ വരെ മാത്രം ശമ്പളമുണ്ടായിരുന്ന ജീവനക്കാർ ആഡംബര വീടുകളും എസ് യുവി കാറുകളും സ്വന്തമാക്കിയിട്ടുണ്ട്.

അയോധ്യയിൽ കുപ്പി വെള്ളം വിറ്റിരുന്ന അവിനാഷ് ശുക്ല എന്ന പ്രതി വീട് നിർമ്മിക്കുകയും ഒരു മാരുതി ബ്രെസ്സ കാർ വാങ്ങുകയും ചെയ്തു. ലവ്കുഷ് മിശ്ര എന്ന പ്രതി കുറഞ്ഞ വിലയ്ക്ക് ഭൂമി വാങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്. മുൻപ് ഡ്രൈവറായിരുന്ന രാംശങ്കർ യാദവ് എന്നയാൾ ഒരു ഹോസ്റ്റൽ തന്നെ നിർമ്മിച്ചുവെന്നും പോലീസിൻ്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

സിസിടിവി ദൃശ്യങ്ങൾ മറച്ചുവെച്ചും കീശകളിലും സോക്‌സുകളിലും ഒളിപ്പിച്ചുമാണ് ഇവർ പണം കടത്തിയിരുന്നത്. ക്ഷേത്രത്തിലെ ശുചിമുറികളിൽ പണം താത്കാലികമായി സൂക്ഷിച്ച ശേഷം ചെറിയ തവണകളായി പുറത്തെത്തിക്കുകയായിരുന്നു രീതി.

മഹാകുംഭ മേളയുടെ സമയത്താണ് ഏറ്റവും കൂടുതൽ മോഷണം നടന്നതെന്ന് സംശയിക്കുന്നു. ആ സമയത്ത് തിരക്ക് വർദ്ധിച്ചതിനാൽ പണം എണ്ണാൻ വാരണാസിയിലെ ഒരു ഏജൻസി വഴി 40-45 അധിക ജീവനക്കാരെ നിയമിച്ചിരുന്നു. ഇവരിലെ പലരെയും ശുപാർശ ചെയ്തത് ട്രസ്റ്റ് അംഗങ്ങൾ തന്നെയായിരുന്നു. സ്വർണം, വെള്ളി ആഭരണങ്ങൾക്ക് കൃത്യമായ കണക്കുകൾ സൂക്ഷിക്കാത്തത് മോഷണം എളുപ്പമാക്കി.

മോഷണത്തെക്കുറിച്ച് നേരത്തെ തന്നെ പലരും മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും അധികൃതർ അത് അവഗണിക്കുകയായിരുന്നു. മെയ് മാസത്തിൽ തന്നെ മോഷണത്തിന് തെളിവ് ലഭിച്ചിട്ടും, ക്ഷേത്രത്തിന്റെ സൽപ്പേരിനെ ബാധിക്കുമെന്ന് ഭയന്ന് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ അധികൃതർ തയ്യാറായില്ല.

കാണിക്കപ്പണം ബാങ്കിൽ നിക്ഷേപിക്കുന്നതിലെ വ്യത്യാസം പരിശോധിച്ചപ്പോഴാണ് മോഷണത്തിൻ്റെ വ്യാപ്തി പുറത്തുവന്നത്. നേരത്തെ പ്രതിദിനം 16-18 ലക്ഷം രൂപ നിക്ഷേപിച്ചിരുന്ന സ്ഥാനത്ത്, മോഷണം പുറത്തായതോടെ ഇത് 24-26 ലക്ഷം രൂപയായി വർദ്ധിച്ചു. ഇതോടെയാണ് അത്രയും നാൾ രാമക്ഷേത്രത്തിൽ നിന്ന് മോഷ്ടിച്ചിരുന്ന തുകയുടെ വ്യാപ്തി വ്യക്തമായത്. ഇത്രയും നാൾകൊണ്ട് കോടികളുടെ കാണിക്കപ്പണവും സ്വർണവും വെള്ളിയുമടക്കം മോഷ്ടിക്കപ്പെട്ടുവെന്നാണ് കരുതുന്നത്.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News