ലഖ്‌നൗ: ആർ എസ് എസ് നേതാവായ അയോധ്യ ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചമ്പത് റായി സംശയത്തിൻ്റെ നിഴലിൽ നിൽക്കുന്ന രാമക്ഷേത്രക്കൊള്ള കേസിൽ അന്വേഷത്തിനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വരുമെന്ന് സൂചന.
അന്വേഷണം ആവശ്യപ്പെട്ട് ഉത്തർപ്രദേശ് പോലീസ് ഉടൻ തന്നെ കേന്ദ്ര ഏജൻസിക്ക് ഔദ്യോഗികമായി കത്ത് നൽകും.കോടിക്കണക്കിന് രൂപയും മൂല്യം തിട്ടപ്പെടുത്താൻ കഴിയാത്തത്ര വിലപിടിപ്പുള്ള ആഭരണങ്ങളും ക്ഷേത്രത്തിൽ നിന്ന് നഷ്ടപ്പെട്ട സാഹചര്യത്തിലാണ് കേന്ദ്ര ഏജൻസിയുടെ സഹായം തേടുന്നത്.
കൊള്ളയുടെ ഉള്ളറകളിലേക്ക് ഇറങ്ങിച്ചെല്ലാൻ സംസ്ഥാന പോലീസിന്‍റെ അന്വേഷണം മാത്രം പോരാ എന്ന വിലയിരുത്തലിലാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സർക്കാർ. കേസ് സിബിഐയോ ഇഡിയോ അന്വേഷിക്കണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെട്ടിരുന്നു.
കേസ് അന്വേഷിക്കുന്ന പ്രത്യേക പോലീസ് സംഘത്തിന് അന്വേഷണം പൂർത്തിയാക്കാൻ സർക്കാർ 15 ദിവസം കൂടി സമയം അനുവദിച്ചിട്ടുണ്ട്. കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷയെന്നാവര്‍ത്തിച്ച യോഗി ആദിത്യനാഥ്, വിശ്വാസത്തിന് മുറിവേല്‍പിച്ച ഒരാളെ പോലും വെറുതെ വിടില്ലെന്നും വ്യക്തമാക്കി
കേസിലെ പ്രധാന പ്രതികളിലൊരാളായ അവിനാശ് ശുക്ലയെ കേന്ദ്രീകരിച്ച് നടത്തുന്ന അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ക്ഷേത്രത്തിൽ നിന്ന് മോഷ്ടിച്ച സ്വർണം വിറ്റഴിച്ചെന്ന നിഗമനത്തിൽ ശുക്ലയുടെ ജന്മനാടായ പ്രതാപ്‌ഗഡിലെ പ്രമുഖ ആഭരണശാലകളിൽ പോലീസ് പരിശോധന നടത്തി.
ജൂൺ 5-ന് അവിനാശ് ശുക്ലയുടെ വീട്ടിൽ നിന്ന് 20 ലക്ഷം രൂപയടങ്ങിയ ബാഗ് പോലീസും ട്രസ്റ്റ് ഭാരവാഹികളും ചേർന്ന് പിടിച്ചെടുക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. അയോധ്യയിൽ ശുക്ല താമസിച്ചിരുന്ന മുറിയിൽ നിന്ന് പണം സൂക്ഷിക്കുന്ന വലിയ പെട്ടികളും കണ്ടെടുത്തു. ക്ഷേത്രത്തിലേക്ക് ഭക്തർ സംഭാവന നൽകേണ്ട ക്യുആർ കോഡ് ഈ പെട്ടികളിൽ പതിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.































