മോളിവുഡ് ടൈംസ്: തീവ്രമായി ആഗ്രഹിച്ചാലും പ്രപഞ്ചം കൂടെ നിൽക്കില്ല

ഡോ ജോസ് ജോസഫ്

വിനീത് ശ്രീനിവാസൻ നായകനായ മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സിനു ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത ചിത്രമാണ് മോളിവുഡ് ടൈംസ്.

കണ്ട് ശീലിച്ച പതിവ് വാർപ്പ് മാതൃകകളിൽ നിന്നും വ്യത്യസ്തമായ ചിത്രമായിരുന്നു മുകുന്ദനുണ്ണി അസ്സോസിയേറ്റ്സ്. ചിത്രം ഫുൾ നെഗറ്റീവ് ആണെന്നും എങ്ങനെ സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചു എന്നും ഇടവേള ബാബു വിമർശിച്ചത് വിവാദമായിരുന്നു. ക്ലൈമാക്സിൽ നായിക നടത്തിയ ഭാഷാപ്രയോഗത്തെയും  ബാബു വിമർശിച്ചിരുന്നു.

“ആരോടും നന്ദിയില്ല” എന്ന് എഴുതിക്കാണിച്ചു കൊണ്ടായിരുന്നു മുകുന്ദനുണ്ണിയുടെ തുടക്കം.സ്വാർത്ഥനും ക്രൂരനുമായ മുകുന്ദനുണ്ണി കുതന്ത്രങ്ങളിലൂടെ വിജയത്തിലെത്തുന്നതായിരുന്നു ചിത്രത്തിൻ്റെ പ്രമേയം.

സ്വന്തം വിജയത്തിനു വേണ്ടി ഏതു മാർഗ്ഗവും സ്വീകരിച്ച് ഏതറ്റം വരെയും പോകുന്ന നായകനായിരുന്നു മുകുന്ദനുണ്ണി. അഭിനവ് സുന്ദർ നായകിൻ്റെ ‘സക്സസ് ട്രിലോളജി’യിലെ രണ്ടാമത്തെ ചിത്രമായ മോളിവുഡ് ടൈംസും ഡാർക്ക് കോമഡി വൈബിലൂടെയാണ് കടന്നു പോകുന്നത്.മുകുന്ദനുണ്ണിയുടെ അത്രയും ഡാർക്ക് അല്ല എന്നു മാത്രം.

മോളിവുഡ് ടൈംസിലെ നായകനായ വിനീത് മാധവൻ (നസ്ലെൻ ഗഫൂർ) സ്വന്തം പാഷനു വേണ്ടി ഏതറ്റം വരെയും പോകുന്നവനാണ്. എന്നാൽ അയാളുടെ പ്രതിയോഗികൾ സൗമ്യ വേഷമണിഞ്ഞ മുകുന്ദനുണ്ണിമാരാണ്.മുകുന്ദനുണ്ണിയിലേത് പോലെ നായകൻ്റെ വീക്ഷണ കോണിലൂടെ, വോയ്സ് ഓവർ നൽകി ആത്മഭാഷണങ്ങൾ നടത്തിയാണ് മോളിവുഡ് ടൈംസിൻ്റെ കഥയും പുരോഗമിക്കുന്നത്.

മുകുന്ദനുണ്ണിയിലേത് പോലെ അത്യാവശ്യം തെറിവാക്കുകൾ മോളിവുഡ് ടൈംസിലും കേൾക്കാം. ‘എ ഹേറ്റ് ലെറ്റർ ടു സിനിമ ‘ എന്നാണ് മോളിവുഡ് ടൈംസിൻ്റെ ടാഗ് ലൈൻ. കാതോട് കാതോരത്തിൻ്റെ ഷൂട്ടിംഗിൻ്റെ പശ്ചാത്തലത്തിൽ ഒരു നടിയുടെ തിരോധാനത്തിൻ്റെ കഥ പറഞ്ഞ അനശ്വര രാജൻ ചിത്രം രേഖാചിത്രത്തിൻ്റെ തിരക്കഥാകൃത്ത് രാമു സുനിലാണ് മോളിവുഡ് ടൈംസിനും തിരക്കഥ എഴുതിയിരിക്കുന്നത്.168 മിനിറ്റാണ് ചിത്രത്തിൻ്റെ ദൈർഘ്യം.

Mollywood Times' movie review: A flawed, bloated exposé of the industry's  dark underbelly - The Hindu

കെ ജി ജോർജ്ജിൻ്റെ ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് മുതൽ 2026 ഫെബ്രുവരിയിൽ റിലീസ് ചെയ്ത ജോൺ പോൾ ജോർജ്ജിൻ്റെ ഇന്ദ്രൻസ് ചിത്രം ആശാൻ വരെ സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ മലയാള ചിത്രങ്ങൾ നിരവധിയാണ്.

ഉദയൻ എന്ന സംവിധായകൻ്റെ തിരക്കഥ മോഷ്ടിച്ച് സൂപ്പർ താരമായി മാറിയ സരോജ് കുമാറിൻ്റെയും ആദ്യ ചിത്രം പുറത്തിറക്കാൻ പ്രതിസന്ധികളിലൂടെ കടന്നു പോയ ഉദയൻ്റെയും കഥയായിരുന്നു റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഉദയനാണ് താരം.പത്മശ്രീ ഭരത് ഡോ സരോജ് കുമാർ, നായിക, സെല്ലുലോയ്ഡ്, തിരക്കഥ, ഒരു സിനിമാക്കാരൻ, ബെസ്റ്റ് ആക്ടർ തുടങ്ങിയവയെല്ലാം സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ ചിത്രങ്ങളാണ്.

ആദ്യ സിനിമ പുറത്തിറക്കാൻ പ്രതിസന്ധികളോട് പൊരുതുന്ന ഒരു യുവ ഫിലിം മേക്കറിൻ്റെ കഥയാണ് മോളിവുഡ് ടൈംസ്.ഉദയനാണ് താരത്തിലേത് പോലെ മോളിവുഡ് ടൈംസിൽ തിരക്കഥ അതേപടി മോഷ്ടിക്കുന്നില്ല. ഒരു തെളിവുമില്ലാതെ ഒരു സംവിധായകൻ്റെ മേക്കിംഗ് ശൈലിയും ആശയവും ഉള്ളടക്കവുമെല്ലാം മോഷ്ടിക്കാമെന്ന് മോളിവുഡ് ടൈംസ് പറയുന്നു.

ഒരർത്ഥത്തിൽ അഭിനവ് സുന്ദർ നായകിൻ്റെ ബയോപിക് ചിത്രമാണ് മോളിവുഡ് ടൈംസ്. പ്രേമലുവിന് ശേഷം നസ്ലെനും സംഗീത് പ്രതാപും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് മോളിവുഡ് ടൈംസ്.

“കമിംഗ് ഓഫ് ഏജ് ‘ ഴോണറിൽ എത്തുന്ന ചിത്രത്തിൽ വിനീത്‌ മാധവൻ എന്ന കഥാപാത്രമായാണ്
നസ്ലെൻ എത്തുന്നത്. കഥാപാത്രത്തിൻ്റെ 1996 മുതൽ 2015 വരെയുള്ള ജീവിത കാലഘട്ടത്തിലൂടെ ചിത്രം കടന്നു പോകുന്നു.

പ്രശസ്ത അപസർപ്പക നോവലിസ്റ്റ് വൈക്കം ഡേവിഡിലൂടെയും (ജഗദീഷ്) അയാളുടെ മകൻ സച്ചിൻ ഡേവിഡിലൂടെയുമാണ് ചിത്രത്തിൻ്റെ തുടക്കം. പിന്നീട് അഞ്ചാം ക്ലാസ്സുകാരൻ വിനീത് മാധവനുമായി അത് കണക്ട് ചെയ്യുന്നു.

കുട്ടിക്കാനത്ത് താമസിക്കുന്ന വിനീത് പേടിപ്പിക്കുന്ന നോവലുകളുടെ ആരാധകനാണ്. 2000-ൽ ‘ഡിടിഎസ് സൗണ്ടോടെ ‘മമ്മി ‘ കണ്ടതു മുതൽ ഹോളിവുഡിലെ ഏറ്റവും പേടിപ്പിക്കുന്ന ചിത്രത്തിൻ്റെ സംവിധായകൻ ആകണമെന്നായി വിനീതിന്റെ ആഗ്രഹം.

പന്ത്രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ എല്ലാവരെയും പേടിപ്പിക്കുന്ന ഷോട്ട് ഫിലിം എടുത്ത് വിനീത് ഞെട്ടിച്ചു. പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞപ്പോൾ നീ ‘പേടിപ്പിച്ചു കൊല്ല് ” എന്ന് പറഞ്ഞ് അച്ഛൻ ( പ്രശാന്ത് അലക്സാണ്ടർ ) അവനെ ചേർത്തത് വിഷ്വൽ കമ്മ്യൂണിക്കേഷൻ കോഴ്സിനാണ്.

സ്റ്റീവൻ സ്പിൽബെർഗിന് ആദ്യ ചിത്രം പുറത്തിറക്കുമ്പോൾ പ്രായം 24 വയസ്സ്.മനോജ് നൈറ്റ് ശ്യാമളന് 22. അവരെപ്പോലെ തീരെച്ചെറുപ്പത്തിൽ ആരും കൈവെച്ചിട്ടില്ലാത്ത, പേടിപ്പിക്കുന്ന സിനിമ സംവിധാനം ചെയ്യണമെന്നാണ് വിനീതിൻ്റെ ആഗ്രഹം.

വിധിയിൽ വിശ്വാസമില്ല. സ്വന്തം പ്രയത്നമാണ് വിജയത്തിലേക്കുള്ള വഴിയെന്നാണ് വിനീതിൻ്റെ വിശ്വാസം. ഒരൊറ്റ ദിവസം കൊണ്ട് പൊട്ടി മുളച്ചു വരുന്നവരല്ല മാസ്റ്റേഴ്സ്. നിരന്തരമായ കഠിന പ്രയത്നം വേണം. നല്ലവർക്ക് നല്ലത് സംഭവിക്കും. പൗലോ കൊയ്ലോ പറഞ്ഞതു പോലെ നമ്മൾ തീവ്രമായി ആഗ്രഹിച്ചാൽ പ്രപഞ്ചം കൂടെ നിൽക്കും.

Mollywood Times' review: Abhinav Sunder Nayak delivers another winner that  takes a journalistic peak behind the soiled curtains of showbiz - The Week

മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ഹൊറർ സംവിധായകനാകാനുള്ള വിനീതിൻ്റെ ആഗ്രഹം സഫലമാകുമോ? ഹ്രസ്വ ചിത്ര മത്സരത്തിനെത്തിയപ്പോൾ തന്നെ വരാൻ പോകുന്നതിൻ്റെ രുചി സച്ചിൻ അറിഞ്ഞു. മേളയിലെ മികച്ച ചിത്രമായിരുന്നിട്ടും വിനീതിന് അവാർഡ് ലഭിച്ചില്ല.’

അണ്ടർ ഡോഗ്’ പരിവേഷമുള്ള, വിനയം അഭിനയിക്കാൻ മിടുക്കനായ കൗശലക്കാരൻ അർജുൻ (സംഗീത് പ്രതാപ് ) അവാർഡ് കൊണ്ടു പോയി. വിനീതിൻ്റെ ‘മോൺസ്റ്റർ ‘. ആശയം മോഷ്ടിച്ച അർജുൻ ഹിറ്റ് സംവിധായകനായി. “സൃഷ്ടി നല്ലതാണെങ്കിൽ സൃഷ്ടാവ് എന്നറിയപ്പെടുന്നയാൾ ആരാധിക്കപ്പെടും.

പിന്നിൽ കഠിനാധ്വാനം ചെയ്തത് മറ്റാരാൾ ആണെങ്കിലും സ്രഷ്ടാവ് എന്നറിയപ്പെടുന്ന ആൾക്കായിരിക്കും മഹത്വം.”. മഹത്വം എല്ലാ കാപട്യവും മറയ്ക്കും.ചത്താലും സൽപ്പേര് കളയരുത്.നോവലിസ്റ്റ് വൈക്കം ഡേവിഡിൻ്റെ ഈ തത്വങ്ങൾ ഉയർത്തിപ്പിടിച്ച് അയാളുടെ മകൻ വൈക്കം സച്ചിൻ ഡേവിഡും (ഷറഫുദ്ദീൻ) മോളിവുഡിലുണ്ട്.

മിന്നുന്ന വെളളിത്തിരയുടെ പിന്നാമ്പുറങ്ങളിൽ നടക്കുന്നത് മഹത്വവൽക്കരിക്കപ്പെടേണ്ട കാര്യങ്ങളല്ല. പിടിച്ചു നിൽക്കാൻ കഴിവും പാഷനും കഠിനാധ്വാനവും മാത്രം പോര.അവിടെ പവർ ഗ്രൂപ്പുകളെ സുഖിപ്പിച്ചു നിർത്തണം.അതിവിനയം അഭിനയിക്കുന്ന ഫ്രോഡുകൾക്കാണ് സിനിമയുടെ നിയന്ത്രണം.

കൂടെ നിൽക്കുന്നവരിൽ നിന്നു തന്നെ പണി കിട്ടും.ആർക്കും ആരോടും സ്ഥിരമായ കൂറില്ല.പവർ ഗ്രൂപ്പുകളെ പിണക്കിയാൽ വിലക്ക് വരും. വിലക്ക് നേരിടുന്നവൻ പടം പിടിക്കില്ല. പിടിച്ചാൽ ഇറക്കാൻ സമ്മതിക്കില്ല. ഇറക്കിയാൽ ആരും കാണില്ല.മലയാള സിനിമയിലെ പിന്നാമ്പുറങ്ങളിൽ നടക്കുന്ന ചില നാറിയ കളികളിലേക്ക് മോളിവുഡ് ടൈംസ് വെളിച്ചം വീശി നോക്കുന്നു.

എൻ്റെ വിധി എൻ്റെ തീരുമാനങ്ങളാണെന്ന് വിശ്വസിച്ച വിനീത് വിധിയുടെ കളികളിൽ കുടുങ്ങുന്നു. സെൽഫ് ലെസ് ആയി ഭാവിച്ചാൽ മാത്രം അംഗീകാരം കിട്ടുന്ന ലോകത്ത് ഐഡിയലിസം കേൾക്കാൻ സുഖമുള്ള വാക്ക് മാത്രമാണെന്ന് അയാൾ തിരിച്ചറിയുന്നു.

തീവ്രമായി ആഗ്രഹിക്കുമ്പോഴെല്ലാം പ്രപഞ്ചം കൂടെ നിൽക്കില്ല.ടോപ് മെരിറ്റിൽ ഉള്ളവരാണെങ്കിലും റിസർവേഷൻ വിഭാഗക്കാരെ സമൂഹം അംഗീകരികരിക്കാത്തതിൻ്റെ രാഷ്ട്രീയവും ചിത്രം ചർച്ച ചെയ്യുന്നുണ്ട്.

Naslen's Mollywood Times first look unveiled

സങ്കീർണ്ണമായ ഒട്ടേറെ മാനസികാവസ്ഥകളിലൂടെ കടന്നു പോകുന്ന കഥാപാത്രമാണ് വിനീത്.പ്രേമലു, ലോക തുടങ്ങിയ ചിത്രങ്ങളിൽ നസ്ലെൻ അവതരിപ്പിച്ച കഥാപാത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തനാണ് വിനീത് മാധവൻ. ചിത്രത്തിൽ വിനീതിന് നായികയില്ല.

കൗമാരത്തിലും യൗവനത്തിലുമുള്ള വിനീതിൻ്റെ വിവിധ ജീവിത ഘട്ടങ്ങളെ നസ്ലെൻ പക്വതയോടെ അവതരിപ്പിച്ചു. നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങളായ വൈക്കം സച്ചിൻ ഡേവിഡിനെ ഷറഫുദ്ദീനും അർജുൻ ഹരിദാസിനെ സംഗീത് പ്രതാപും ഭംഗിയായി അവതരിപ്പിച്ചു.

അപ്പുണ്ണി ശശി, റോഷൻ ഷാനവാസ്,ബാലചന്ദ്രൻ ചുള്ളിക്കാട്, അൽത്താഫ് സലീം, ഗോപിക രമേശ്, രാജേഷ് മാധവൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. വിനീത് ശ്രീനിവാസനും ബേസിൽ ജോസഫും പ്രത്യേക വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

രണ്ടാം പകുതിയിൽ ചിത്രത്തിന് ഇഴച്ചിൽ അനുഭവപ്പെടും.പ്രധാന കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട ഒട്ടേറെ സംഭവ പരമ്പരകൾ ഒന്നിനു പുറകെ മറ്റൊന്നായി അരങ്ങേറുമ്പോൾ പ്രേക്ഷകൻ്റെ ഫോക്കസ് നഷ്ടപ്പെടും. തത്വങ്ങൾ കുത്തി നിറച്ച നീണ്ട ഡയലോഗുകൾക്ക് സ്വാഭാവികതയില്ല.

സംവിധായകൻ അഭിനവ് സുന്ദർ നായകിനൊപ്പം നിധിൻ രാജ് അരോളും ചേർന്നാണ് എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നത്. ചില ഭാഗങ്ങൾ അനാവശ്യമായി വലിച്ചു നീട്ടിയിട്ടുണ്ട്.മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സുമായി താരതമ്യപ്പെടുത്തുമ്പോൾ കഥയ്ക്ക് സ്വാഭാവികമായ ഒഴുക്കില്ല.

മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സിന് ക്യാമറ ചലിപ്പിച്ച വിശ്വജിത്ത് ഒടുക്കത്തിലാണ് ഈ ചിത്രത്തിൻ്റെയും ഛായാഗ്രാഹകൻ. ചിത്രത്തിൻ്റെ മൂഡിനോട് ചേർന്നു പോകുന്നതാണ് ഫ്രെയിമുകൾ ജേക്സ് ബിജോയ് ഒരുക്കിയ പശ്ചാത്തല സംഗീതവും പാട്ടുകളുടെ സംഗീതവും മികച്ചതാണ്.വിഷ്ണു ഗോവിന്ദിൻ്റെ സൗണ്ട് ഡിസൈൻ & മിക്‌സിംഗും നിലവാരമുള്ളതാണ്.ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ആഷിക് ഉസ്മാനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

—————————————————

(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)
——————————————————————-
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News