ഡോ ജോസ് ജോസഫ്..
മലയാള സിനിമയുടെ സീൻ മാറ്റിയ സർവൈവൽ ത്രില്ലറായിരുന്നു 2024-ൽ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം മഞ്ഞുമ്മൽ ബോയ്സ്.
ജെൻസി പിള്ളേരുടെ ഹൈ എനർജി ലെവൽ ലക്ഷ്യമിട്ട് ജിത്തു മാധവൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഫഹദ് ഫാസിൽ ചിത്രം ആവേശം ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു.

മഞ്ഞുമ്മൽ ബോയ്സും ആവേശവും പാൻ ഇന്ത്യൻ തലത്തിൽ വൻ ശ്രദ്ധ നേടിയിരുന്നു. മഞ്ഞുമ്മൽ ബോയ്സിനു ശേഷം ചിദംബരം സംവിധാനം ചെയ്ത ബാലൻ ദ ബോയ്ക്ക് തിരക്കഥ എഴുതിയിരിക്കുന്നത് ജിത്തു മാധവനാണ്. ചിദംബരവും ജിത്തു മാധവനും ഒന്നിക്കുന്ന ചിത്രമായതിനാൽ റിലീസിനു മുമ്പെ ബാലൻ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മഞ്ഞുമ്മൽ ബോയ്സുമായോ ആവേശവുമായോ യാതൊരു സാമ്യവുമില്ലാത്ത ചിത്രമാണ് ബാലൻ. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ കണ്ട ഏറ്റവും മികച്ച സിനിമയെന്നാണ് സംവിധായകൻ പ്രിയദർശൻ ബാലനെ വിശേഷിപ്പിച്ചത്.
1938-ൽ എസ്. നൊട്ടാണിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ബാലൻ മലയാളത്തിലെ ആദ്യ ശബ്ദചിത്രമായിരുന്നു. ആദ്യ ബാലനെ പോലെ ചിദംബരത്തിൻ്റെ ബാലനും മലയാള സിനിമയുടെ സീൻ വീണ്ടും മാറ്റുന്ന ചിത്രമാണ്.കാൻ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി മാർഷേ ഡു ഫിലിമിൽ പ്രദർശിപ്പിച്ച ചിത്രം മികച്ച അഭിപ്രായം നേടിയിരുന്നു.
‘നമുക്ക് നമ്മൾ മാത്രം മതി’ എന്ന് മകനോട് എപ്പോഴും പറയുന്ന ഒരമ്മ. ആ അമ്മയും മകനും തമ്മിലുള്ള അതിവൈകാരികമായ ഹൃദയബന്ധത്തിൻ്റെ ലളിതമായ കഥയെന്ന് തോന്നാമെങ്കിലും അതിജീവനം, വ്യക്തിത്വം, സ്വാതന്ത്ര്യം തുടങ്ങിയ ഒട്ടേറെ അടരുകളുള്ള ചിത്രമാണ് ബാലൻ.ഏറ്റവും കരുത്തുള്ളവരോ ബുദ്ധിമാന്മാരോ അല്ല അതിജീവിക്കുന്നത്.
സാഹചര്യങ്ങളോ

ഓരോ നാട്ടിലും ഓരോ പേരുകൾ. സാഹചര്യങ്ങളനുസരിച്ച് പറയാൻ ഓരോ കഥകൾ. ചെന്നു പെടുന്ന നാടുകളിൽ ആ കഥകളിലെ വ്യാജ വ്യക്തിത്വമായി മാറാൻ ബാലൻ്റെ കുഞ്ഞു മനസ്സിനെ പരുവപ്പെടുത്തിയിരിക്കുകയാണ് അമ്മ. ഓരോ നാടു വിടുമ്പോഴും ഇനി എന്താണ് അമ്മേ കഥ എന്ന് ബാലൻ അമ്മയോട് ചോദിച്ചു കൊണ്ടേയിരിക്കും.
അതനുസരിച്ച് അവരുടെ മേൽവിലാസവും മാറും.വ്യക്തിത്വവും മാറും .ഒരു കുട്ടി ജീവിതത്തിൽ ഒരിക്കലും കടന്നു പോകരുതാത്ത കഠിനമായ ജീവിത സാഹചര്യങ്ങളിലൂടെ കടന്നു പോകുമ്പോഴും ഒപ്പം അമ്മയുണ്ടെന്നതാണ് ബാലൻ്റെ ബലം. അവൻ്റെ ജീവിതത്തിൻ്റെ കേന്ദ്ര ബിന്ദു ആ അമ്മയാണ്.
എവിടെ ചെന്നാലും പഴയ ജീവിതത്തിൻ്റെ എന്തെങ്കിലും അവശേഷിപ്പുകൾ അവരെ തേടി വരും. ഒരിടത്തും നില്പുറക്കാത്ത അവസാനമില്ലാത്ത ഓട്ടം. പല ജോലികൾ.അവസാനം വ്യാജ വിലാസം നൽകി അമ്മ എത്തിച്ചേരുന്നത് ഒറ്റയ്ക്കു താമസിക്കുന്ന ഒരു വൃദ്ധയെ (ഡോളി ജൂൺ) നോക്കാനാണ്. വിശപ്പ് വന്നാൽ വട്ട് മൂക്കുന്ന വൃദ്ധ. വൃദ്ധയോട് അമ്മ ഒരു കഥ പറയുന്നുണ്ട്.
ഒരു രാക്ഷസൻ ഒരു രാജകുമാരിയെ തട്ടിക്കൊണ്ടു പോയി. അടിമയാക്കി പീഡീപ്പിച്ചു. രാക്ഷസനെ കൊന്നു കുഴിച്ചു മൂടി.ആ ബന്ധത്തിൽ ഒരു മകനുണ്ടായി.ആ മകനെ രാക്ഷസന്മാർക്ക് വിട്ടു കൊടുക്കില്ല. അടിമയാക്കുകയുമില്ല. ആ അമ്മയുടെയും മകൻ്റെയും ഭൂതകാലത്തിലേക്ക് വെളിച്ചം വീശുന്നതാണ് അമ്മ വൃദ്ധയോട് പറഞ്ഞ കഥ.

കള്ളം പറയാനും അക്രമകാരിയാനും കൊല്ലാനും സാഹചര്യങ്ങളെ സമർത്ഥമായി തനിക്കനുകൂലമായി കൈകാര്യം ചെയ്യാനും കെല്പുള്ളവളാണ് അമ്മ. സ്വന്തം മകന് സാധാരണം ജീവിതം നൽകാനാണ് അമ്മ ഇതെല്ലാം ചെയ്യുന്നത്.
എന്നാൽ ഈ ചിത്രം അമ്മയെ കുറിച്ചുള്ളതല്ല. ബാലനാണ് കേന്ദ്ര കഥാപാത്രം. അമ്മ ഒപ്പമുണ്ടെന്ന ധൈര്യത്തിൽ ജീവിക്കുമ്പോഴും ചുറ്റുമുള്ള ലോകത്തിൻ്റെ സങ്കീർണ്ണതകൾ പൂർണ്ണമായും ഉൾക്കൊള്ളാനാകാതെ ബാലൻ പലപ്പോഴും പകച്ചു നിൽക്കുന്നത് കാണാം. അമ്മൂമ്മ നമ്മളെ കൊല്ലുമോ എന്ന ബാലൻ്റെ ചോദ്യത്തിൽ ജീവിതത്തെ കുറിച്ചുള്ള അവൻ്റെ ആശങ്കകൾ ഒളിഞ്ഞിരിപ്പുണ്ട്.
വൃദ്ധയുടെ വീട്ടിൽ താമസിക്കുമ്പോൾ ബാലനെ സ്കൂളിൽ ചേർക്കുന്നു. സ്കൂൾ വിട്ട് ബസ്സിറങ്ങിയാൽ അമ്മയെ കാത്തിരിക്കണം.”എത്ര വൈകിയാലും അമ്മ വരും. ഇവിടെ തന്നെ നിന്നോണം എന്നാണ് അമ്മയുടെ ശാസന “. ഒരു ദിവസം അമ്മ വന്നില്ല. ബാലൻ അമ്മയുടെ കൈവിട്ടു പോകുന്നു. എന്നെങ്കിലും അമ്മയും മകനും ഒന്നിക്കുമോ എന്നാണ് ചിത്രത്തിൻ്റെ രണ്ടാം പകുതി അന്വേഷിക്കുന്നത്.
മകനെ രാക്ഷസന്മാർക്ക് വിട്ടു കൊടുക്കില്ലെന്ന് ശപഥമെടുത്ത അമ്മയുടെ മകന് സഞ്ചരിക്കേണ്ടി വരുന്നത് കഠിനമായ രാക്ഷസ പാതകളിലൂടെയാണ്.ചിത്രത്തിൻ്റെ ഒന്നാം പകുതിയും രണ്ടാം പകുതിയും രണ്ട് വ്യത്യസ്ത ഭാഗങ്ങളായി തോന്നും. ഒന്നാം പകുതിയുമായി താരതമ്യം ചെയ്യുമ്പോൾ രണ്ടാം പകുതിക്ക് ഇഴയടുപ്പം കുറവാണ്.
/filters:format(webp)/sathyam/media/media_files/2026/06/12/balan-thakkol-song-2026-06-12-18-59-37.jpg)
ആദ്യ പകുതിയിൽ അമ്മയും ബാലനും തമ്മിലുള്ള ഹൃദയ ബന്ധത്തിലേക്ക് പ്രേക്ഷകർ വലിച്ചടുപ്പിക്കപ്പെടും .രണ്ടാം പകുതിയിൽ അബ്ബാസും (ടൊവിനോ തോമസ് ) ബാലനും തമ്മിലുള്ള ബന്ധം വേണ്ടത്ര വികസിച്ചിട്ടില്ല. ജാൻ എ മൻ, മഞ്ഞുമ്മൽ ബോയ്സ് എന്നീ മുൻ ചിത്രങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ മനുഷ്യൻ്റെ അടിസ്ഥാനപരമായ വൈകാരിക ബന്ധങ്ങൾക്കാണ് ചിദംബരം ഈ ചിത്രത്തിൽ ഊന്നൽ നൽകുന്നത്.
അമ്മയുടെ ക്രിമിനൽ വാസനകളൊന്നും പ്രേക്ഷകരെ അലട്ടുന്നില്ല. അമ്മയും ബാലനും വേർപിരിയരുതെന്നും വീണ്ടും ഒന്നിക്കണമെന്നുമുള്ള തീവ്രമായ ആഗ്രഹം പ്രേക്ഷകരിൽ നിലനിർത്തുന്നതിൽ സംവിധായകൻ വിജയിച്ചു.
മഞ്ഞുമ്മൽ ബോയ്സ് വൻ ഹിറ്റായിട്ടും സൂപ്പർ താരങ്ങളുടെ പിന്നാലെ പോകാതെ അടുത്ത ചിത്രം പുതുമുഖങ്ങളെ വെച്ച് സംവിധാനം ചെയ്ത ചിദംബരത്തെ അഭിനന്ദിക്കണം. കഥാപാത്രങ്ങൾക്ക് തീർത്തും അനുയോജ്യരായ അഭിനേതാക്കളെ കണ്ടെത്താൻ കാസ്റ്റിംഗ് ഡയറക്ടർ ഗണപതി നടത്തിയ പ്രയത്നം നൂറ് ശതമാനവും വിജയിച്ചു.
കുഞ്ഞൂ ബാലനായി അഭിനയിച്ച ആദിശേഷൻ കെ ആർ വിസ്മയിപ്പിക്കും. അമിതമായ ക്യൂട്നെസ്സോ കൃത്രിമമായ നിഷ്കളങ്കതയോ വാരി വിതറാതെ ആദിശേഷൻ ബാലനെ സ്വാഭാവികമായി അവതരിപ്പിച്ചു.ബാലൻ്റെ കൗമാര പ്രായം അവതരിപ്പിച്ച മുഹമ്മദ് സിനാനും ഉജ്ജ്വല പ്രകടനം കാഴ്ച്ച വെച്ചു.
കണ്ണുകളിൽ വാത്സല്യവും നിഗൂഢതകളും നിറച്ചു വെച്ച അമ്മയായി ഫർസാന പാലത്തിങ്കലിൻ്റെ അഭിനയം കണ്ടാൽ ഇത് അവരുടെ ആദ്യ ചിത്രമാണെന്ന് തോന്നുകയെ ഇല്ല. അത്ര മാത്രം തന്മയത്വത്തോടെയാണ് ഫർസാന അമ്മയെ അവതരിപ്പിച്ചത്.
ആദിശേഷൻ, മുഹമ്മദ് സിനാൻ, ഫർസാന പാലത്തിങ്കൽ എന്നിവരുടെ മികച്ച പ്രകടനമാണ് ബാലൻ്റെ ഹൈലൈറ്റ്. കണ്ട് മറക്കുന്ന കഥാപാത്രങ്ങളല്ല, ബാലനും അമ്മയും. സിനിമ കഴിഞ്ഞാലും അവർ പ്രേക്ഷകരുടെ കൂടെപ്പോരും. ഇനിയെന്താണമ്മേ നമ്മുടെ കഥ എന്ന ബാലൻ്റെ ചോദ്യം പ്രേക്ഷകൻ്റെ മനസ്സിൽ അവശേഷിക്കും.
സൂപ്പർ സ്റ്റാർ പരിവേഷമില്ലാതെ കളളൻ അബ്ബാസിനെ ടൊവിനോ തോമസ് സ്വാഭാവികമായി അഭിനയിച്ചു ഫലിപ്പിച്ചു. അബ്ബാസിൻ്റെ വയർ കൃത്രിമമായി തോന്നും. പോലീസ് വേഷങ്ങളിൽ എത്തിയ ജീൻ പോൾ ലാൽ, സംവിധായകൻ എഡി ഗിരീഷ്, ഷംനാത്തയായി വേഷമിട്ട ബീനാ ആൻ്റണി എന്നിവരുടെ പ്രകടനങ്ങളും മികച്ചതാണ്. അമ്മൂമ്മയായി വന്ന ഡോളി ജൂണും കൊള്ളാം.
സംഭാഷണങ്ങളേക്കാൾ ദൃശ്യപരമായ ആഖ്യാനത്തിനാണ് ചിദംബരം പ്രാധാന്യം നൽകിയിരിക്കുന്നത്. ജിത്തു മാധവൻ്റെ തിരക്കഥ ശക്തവും ആഴമേറിയതുമാണ്.
ബാലന്റെ ഏറ്റവും വലിയ ശക്തി ഷൈജു ഖാലിദിന്റെ മനോഹരമായ ഛായാഗ്രഹണമാണ്. അദ്ദേഹം ക്ലോസ്-അപ്പുകളെ അധികം ആശ്രയിക്കുന്നില്ല.
വ്യത്യസ്തമായ ക്യാമറ ആംഗിളുകളിലൂടെ കഥാപാത്രങ്ങളുടെ ആന്തരിക സംഘർഷങ്ങളെയും പരിസരങ്ങളുടെ നിഗൂഢതകളെയും ഷൈജു ഖാലിദിൻ്റെ ക്യാമറ ഭാഗിയായി ഒപ്പിയെടുത്തു. പകലിൻ്റെ ചിത്രീകരണം ആകർഷകമാണ്.

അജയൻ ചാലിശ്ശേരിയുടെ പ്രൊഡക്ഷൻ ഡിസൈനും മികച്ചതാണ്.മഞ്ഞുമ്മൽ ബോയ്സിന് സംഗീതം നൽകിയ സുഷിൻ ശ്യാമാണ് ബാലനും സംഗീതം നൽകിയിരിക്കുന്നത്.ചിത്രത്തിൻ്
കെ.വി.എൻ പ്രൊഡക്ഷൻസും തെസ്പിയൻ ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. വെങ്കട്ട് കെ. നാരായണ, ശൈലജ ദേശായി ഫെൻ എന്നിവരാണ് നിർമ്മാതാക്കൾ.147 മിനിറ്റാണ് ചിത്രത്തിൻ്റെ ദൈർഘ്യം. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് എന്നീ ഭാഷകളിലും പാൻ-ഇന്ത്യൻ തലത്തിൽ ബാലൻ റിലീസ് ചെയ്തിട്ടുണ്ട്.
—————————————————
(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)
——————————————————————-
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക































