ഡോ ജോസ് ജോസഫ്..
തലസ്ഥാനം, കമ്മീഷണർ, ദി കിംഗ്, ആറാം തമ്പുരാൻ, നരസിംഹം തുടങ്ങിയ മലയാളത്തിലെ എണ്ണം പറഞ്ഞ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ ഷാജി കൈലാസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ജോജു ജോർജ്ജ് നായകനായ വരവ്.
ചിന്താമണി കൊലക്കേസ്, റെഡ് ചില്ലീസ്, ദ്രോണ എന്നീ മുൻ ഷാജി കൈലാസ് ചിത്രങ്ങളുടെ തിരക്കഥാകൃത്ത് ഏ കെ സാജനാണ് വരവിൻ്റെ തിരക്കഥാകൃത്ത്.കണ്ടു ശീലിച്ച, പുതുമകളൊന്നുമില്ലാത്ത “ഓൾഡ് സ്കൂൾ ‘ റിവഞ്ച് ഡ്രാമയാണ് വരവ്.

സിനിമ തുടങ്ങുമ്പോൾ തന്നെ കഥ എന്താണെന്നും എങ്ങോട്ടാണ് പോകുന്നതെന്നും പ്രേക്ഷകന് ഊഹിക്കാനാവും.ഷാജി കൈലാസും ജോജുവും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് വരവെങ്കിലും ഷാജി കൈലാസിൻ്റെ സ്ഥിരം ഫോർമുലയിലാണ് ചിത്രത്തിൻ്റെ മേക്കിംഗ്.
സംവിധായകൻ്റെയും തിരക്കഥാകൃത്തിൻ്റെയും പഴയ ചിത്രങ്ങളുടെ മുദ്രകൾ ചിത്രത്തിലുടനീളം കാണാം 90 – കളിൽ ഇറങ്ങിയ ഹൈറേഞ്ച് അച്ചായന്മാരുടെ തമ്മിലടിയുടെ ഴോണറിൽ ഒരു ഇടിപ്പടം.കാലം വീണ്ടും കാൽ നൂറ്റാണ്ട് കടന്നു പോയത് സംവിധായകനും തിരക്കഥാകൃത്തും അറിഞ്ഞിട്ടില്ല.
10 ദിവസത്തെ പരോളിൽ കണ്ണൂർ ജയിലിൽ നിന്നും പുറത്തിറങ്ങുന്ന പോളച്ചനെന്ന പോൾസൺ കാട്ടുങ്കലിനെ (ജോജു ) ഒരു ബസിൽ ഗുണ്ടകൾ നേരിടുന്നതോടെയാണ് വരവിൻ്റെ തുടക്കം.ക്വിൻ്റൽ അടി.തുടർന്ന് ‘നരസിംഹം’ മോഡലിൽ എന്തിനോ വേണ്ടി ഒരു പാട്ടും ഡാൻസും .
ഇടുക്കി ഹൈറേഞ്ചിലെ സ്വന്തം നാട്ടിൽ എത്തിച്ചേരുന്ന പോൾസൺൻ്റെ വരവിന് പിന്നിൽ ചില ലക്ഷ്യങ്ങളുണ്ട്. പ്ലാൻ്റർ മേടയിൽ കൊച്ചേട്ടൻ്റെ (മുരളി ഗോപി) തോട്ടത്തിലെ റൈറ്ററായിരുന്നു പോളച്ചൻ്റെ അപ്പൻ.അപ്പൻ്റെയും അമ്മയുടെയും ഓർമ്മ ദിവസം ആചരിക്കണം.കന്യാസ്ത്രീയായ സഹോദരി (സുകന്യ ) അസിസ്റ്റൻ്റ് പ്രൊവിൻഷ്യൽ സുപ്പീരിയറായി ഇറ്റലിക്കു പോകുന്നു.
സഹോദരിയെ കാണണം. ഇതൊക്കെയാണ് പരോളിലിറങ്ങിയുള്ള വരവിൻ്റെ പിന്നിലെ ലക്ഷ്യങ്ങളെന്നാണ് പോളച്ചൻ പോലീസിനെ അറിയിച്ചിരിക്കുന്നത്. വില്ലി എന്ന വില്യംസ് കോര (അർജുൻ അശോകൻ ) എന്ന ഒരു സഹോദരൻ കൂടിയുണ്ട് പോളച്ചന്. പ്രമാണിയായ മേടയിൽ കൊച്ചേട്ടൻ്റെ പുത്രി ലിഷ ( സാനിയ ഇയ്യപ്പൻ) യുമായി പ്രണയത്തിലായിരുന്നു വില്ലി.
വില്ലിയെ നാലു വർഷം മുമ്പ് കാണാതാകുന്നു. അതിന് മുമ്പ് ആശ്രമത്തിലെ വിദേശിയായ ലിയോ അച്ചനെയും കാണാതായിരുന്നു. മേടയിൽ കൊച്ചേട്ടൻ്റെ എല്ലാ കുതന്ത്രങ്ങൾക്കും കുട പിടിക്കുന്നത് എസ് ഐ കാടൻ കറിയ (ബാബുരാജ് )യാണ്. വില്ലിയുടെ തിരോധാനത്തിന് പിറകെ പോകാതിരിക്കാൻ പോളച്ചനെ കറിയ കൊലപാതക കേസിൽ കുടുക്കി ജയിലിൽ അടയ്ക്കുന്നു
ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പോളച്ചൻ പരോളിൽ എത്തുമ്പോൾ ഇളയ സഹോദരനെപ്പോലെ കരുതി പോളച്ചൻ വളർത്തി കൊണ്ടു വന്ന സെബാൻ (ദീപക് പറമ്പോൾ) നാട്ടിലെ എംഎൽ എയാണ്. മേടയിൽ കൊച്ചേട്ടൻ്റെ മലയോര പാർട്ടിയുടെ നേതാവാണയാൾ. മേടയിൽ കൊച്ചേട്ടനും സെബാനും കറിയയുമെല്ലാം എതിർ ഭാഗത്ത് നിൽക്കുമ്പോൾ പോളച്ചന് 10 ദിവസത്തിനുള്ളിൽ പ്രതികാരം പൂർത്തിയാക്കി മടങ്ങണം.
![]()
കൂട്ടുകാരായി പാപ്പനും (ബൈജു സന്തോഷ് ), സേതുവും (അസീസ് നെടുമങ്ങാട്) പോളച്ചന് ഒപ്പമുണ്ട്.മുണ്ടുടുത്ത പോളച്ചൻ്റെ സ്ലോ മോഷൻ.ക്വിൻ്റൽ അടി. ഇടക്ക് തോട്ടത്തിലൂടെയുള്ള കാറോട്ടം.കുറച്ച് ഫ്ലാഷ് ബാക്ക്.വീണ്ടും ക്വിൻ്റൽ അടി.’മാർക്കോ’ മോഡൽ കൊടും വയലൻസും സംവിധായകൻ ഇതിനിടയിൽ തിരുകി കയറ്റിയിട്ടുണ്ട്.
പോളച്ചൻ്റെ വരവോടെ നാട്ടിൽ അരങ്ങേറിയ എല്ലാ സംഭവങ്ങൾക്കും പിന്നിൽ മുമ്പ് നാട്ടിൽ നിന്നും മുങ്ങിയ അനിയൻ വില്ലിയാണെന്നാണ് പ്രചരണം.എന്നാൽ ഇത് പ്രേക്ഷകരിൽ ഒരു നിഗൂഢതയും സൃഷ്ടിക്കുന്നില്ല.
ജോജുവിൻ്റെ ഇടിക്ക് ക്വിൻ്റൽ ഫീൽ തോന്നും. ആക്ഷൻ രംഗങ്ങളിൽ ആഫ്രിക്കക്കാരും റഷ്യക്കാരുമായ ഗുണ്ടകൾ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും ‘മാസ്സ്’ ഇല്ല. തമ്മിൽ ഭേദം ബാബുരാജുമായുള്ള സ്റ്റേഷൻ സംഘട്ടന രംഗമാണ്. പ്രതികാരദാഹിയായി എത്തിയ പോളച്ചൻ ലക്ഷ്യം നിറവേറ്റുന്നതിനിടയിൽ കൂട്ടുകാർക്ക് വലിയ ത്യാഗങ്ങൾ സഹിക്കേണ്ടി വരുന്നു.
‘ഇത് ഒരു ഒന്നൊന്നര വരവായി പോയി’ എന്ന് എസ് എച്ച് ഒ ഇക്ബാൽ (ബോബി കുര്യൻ)പറയുമ്പോൾ പ്രേക്ഷകർക്ക് അങ്ങനെയൊന്നും തോന്നില്ല. അന്വേഷണം കൊഴുപ്പിക്കാൻ രണ്ടാം പകുതിയിൽ എസ്പി അനുപമ (വാണി വിശ്വനാഥ് ) എത്തുന്നുണ്ടെങ്കിലും ഒന്നും സംഭവിക്കുന്നില്ല. ചിത്രം കഴിയുമ്പോൾ മൊബൈൽ ഫോണും സി സി ടി വി യുമെല്ലാമുള്ള കാലത്തേക്ക് 30 വർഷം മുമ്പുള്ള ഒരു തട്ടിക്കൂട്ട് കഥ മാറ്റി സ്ഥാപിച്ചതായേ തോന്നുകയുള്ളു.
ഷാജി കൈലാസിൻ്റെ പഴയ കാല ഹിറ്റ് ചിത്രങ്ങളിലേത് പോലെ പഞ്ച് ഡയലോഗുകളൊന്നും വരവിൽ ഇല്ല. നായകൻ മിക്കവാറും മൗനിയാണ്. കന്യാസ്ത്രീ (സുകന്യ ) സഭാ വസ്ത്രമണിഞ്ഞ് രാത്രി പന്നി വേട്ടക്കിറങ്ങുന്നതൊന്നും യുക്തിസഹമല്ല.അഭിമന്യു തിലകൻ മാർക്കോയിലേതു പോലെ സ്റ്റൈലിഷ് ആയി പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നതിൽ പരാജയപ്പെട്ടു.
പൊറിഞ്ചു മറിയം ജോസ്, ആൻ്റണി, പണി തുടങ്ങിയ ചിത്രങ്ങളിൽ കണ്ട ജോജുവിൻ്റെ കഥാപാത്രങ്ങളുടെ തുടർച്ചയാണ് വരവിലെ പോളച്ചൻ.ഹെയർ സ്റ്റൈലിൽ പോലും മാറ്റമില്ല.ഗൗരവ ഭാവങ്ങളുള്ള സ്ഥിരം ശൈലിയിലാണ് മുരളി ഗോപി മേടയിൽ കൊച്ചേട്ടനെ അവതരിപ്പിച്ചിരിക്കുന്നത്. കന്യാസ്ത്രീ വേഷത്തിൽ എത്തിയ സുകന്യയ്ക്കും ലിഷയായി അഭിനയിച്ച സാനിയ ഇയ്യപ്പനും കാര്യമായി ഒന്നും ചെയ്യാനില്ല.
![]()
വാണി വിശ്വനാഥിൻ്റെ ആന്ധ്രക്കാരിയായ എസ് പിയുടെ ഷോ വെറുപ്പിക്കും. അർജുൻ അശോകനും കാര്യമായൊന്നും ചെയ്യാനില്ല.അശ്വിൻ കുമാർ, കോട്ടയം രമേശ്, വിൻസി അലോഷ്യസ്, ശ്രീജിത് രവി, വീണ നായർ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.സാം സി എസ്ൻ്റെ പശ്ചാത്തല സംഗീതം കാര്യമായ ചലനമൊന്നും സൃഷ്ടിക്കുന്നില്ല.
എസ് ശരവണൻ്റെ ഛായാഗ്രഹണം സ്റ്റൈലിഷാണ്.ഷാജി കൈലാസിന്റെ ടൈറ്റ് ഷോട്ടുകളുടെ മുദ്ര ഈ ചിത്രത്തിലും കാണാം.ഷമീർ മുഹമ്മദ് ആണ് എഡിറ്റർ.ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. വിതരണം ഗോകുലം മൂവീസ്.പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയ ഒരു തട്ടിക്കൂട്ട് ക്ലീഷേ ചിത്രമാണ് വരവ്.
—————————————————
(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)
——————————————————————-
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക































