ഡോ. ജോസ് ജോസഫ്
ആസിഫ് അലി നായകനായ കെട്ട്യോളാണ് എൻ്റെ മാലാഖ, പ്രേക്ഷക ശ്രദ്ധ നേടിയ മമ്മൂട്ടി ചിത്രം റോഷാക്ക് എന്നിവയ്ക്കു ശേഷം നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രമാണ് ഐ നോബഡി. ‘കൂടെ ‘യ്ക്കു ശേഷം പൃഥ്വിരാജ് സുകുമാരനും പാർവതി തിരുവോത്തും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ഒരു ബാങ്ക് കൊള്ളയെ ചുറ്റിപ്പറ്റി നടക്കുന്ന ഹീസ്റ്റ് ചിത്രമെന്നതാണ് ഐ നോബഡിയുടെ പ്രധാന ഴോണർ. എന്നാൽ നിഷാം ബഷീറിൻ്റെ മുൻ ചിത്രമായ റോഷാക്കിനെ പോലെ ഒന്നിലേറെ അടരുകളുള്ള ചിത്രമാണ് ഐ നോബഡി.മണി ഹീസ്റ്റ്, കുടുംബ ഡ്രാമ, സോഷ്യൽ ഡ്രാമ, പൊളിറ്റിക്കൽ സറ്റയർ എന്നിങ്ങനെ ഒന്നിനോടൊന്ന് ചേരാത്ത വ്യത്യസ്തമായ ഒട്ടേറെ ഴോണറുകളിലേയ്ക്ക് ഈ ചിത്രം മാറി മാറി പോകുന്നു.
കെട്ട്യോളാണ് എൻ്റെ മാലാഖയിലേതു പോലെ വേർപിരിയലിൻ്റെ വക്കിൽ എത്തി നിൽക്കുന്ന ശിഥിലമായ ഭാര്യ – ഭർത്തൃ ബന്ധവും ചിത്രത്തിൻ്റെ ഒരു ഴോണറാണ് .സമൂഹ മാധ്യമ വിചാരണ ആൾക്കൂട്ടങ്ങളെ ഇളക്കി മറിക്കുന്നതും ചിത്രത്തിലുണ്ട്. ‘കൂടെ ‘യ്ക്കു ശേഷം പൃഥിരാജ് സുകുമാരൻ്റെ വ്യത്യസ്തമായ പ്രകടനം ചിത്രത്തിൽ കാണാം.റോഷാക്ക്, ഇബിലീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം സമീര്‍ അബ്ദുൾ തിരക്കഥ എഴുതിയ ചിത്രമാണ് ഐ നോബഡി.

സിനിമാക്കാരും രാഷ്ട്രീയ നേതാക്കളുമെല്ലാം വിഐപി കളായി വിലസുന്ന ഒരു സമൂഹത്തിൽ ഏതോ ഒരുത്തനായ ഒരു നോബഡിയാണ് കഥാനായകൻ. നഷ്ടപ്പെട്ടു പോയ ജീവിതം തിരിച്ചു പിടിക്കാൻ ഒറ്റയാനായി അയാൾ നടത്തുന്ന അതിജീവന പോരാട്ടമാണ് ഐ നോബഡിയുടെ കഥ.ഒരു ഫുഡ് ചെയിൻ പോലെയാണ് സമൂഹം.
പുൽച്ചാടി പുല്ല് തിന്നുന്നു. പുൽച്ചാടിയെ തവള തിന്നുന്നു. തവളയെ പാമ്പും പാമ്പിനെ പരുന്തും തിന്നുന്നു.പരുന്ത് അഴുകി പുല്ലിന് വളമാകുന്നു. ഭക്ഷ്യശൃംഖലയിൽ ആരുടെ തല തിന്നണമെന്ന് തീരുമാനിക്കുന്നവൻ അതിജീവിക്കും. തോറ്റ് പിന്മാറാതെ സമൂഹത്തിലെ ശക്തരോട് പൊരുതി ,നഷ്ടപ്പെട്ട ജീവിതം തിരിച്ചു പിടിക്കാൻ ശ്രമിക്കുന്ന സാധാരണക്കാരനാണ് ചിത്രത്തിൽ പൃഥിരാജ് അവതരിപ്പിക്കുന്ന നായക കഥാപാത്രം രാജീവൻ.
ആൾക്കൂട്ടത്തിനിടയിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരു സാധാരണ സെക്രട്ടറിയേറ്റ് ഉദ്യാഗസ്ഥനാണ് രാജീവൻ (പൃഥിരാജ് ). ഭാര്യ മീരയ്ക്കും (പാർവ്വതി തിരുവോത്ത്) രണ്ട് പെൺമക്കൾക്കുമൊപ്പം ഒരു ഫ്ലാറ്റിമാണ് അയാളുടെ താമസം. ഭാര്യയുമായി നല്ല സ്വരചേർച്ചയിലല്ല. ഡൈവോഴ്സ് എന്ന തീരുമാനം ഭാര്യ മീര നീട്ടിക്കൊണ്ടു പോവുകയാണ്.
അതിൻ്റെ അസ്വസ്ഥത കുടുംബത്തിലുണ്ട്.ഒരു ദിവസം അയാൾ വഞ്ചിയൂരിലെ ഒരു ബാങ്കിലിരിക്കുമ്പോൾ മൂവർ സംഘം കൊള്ളയടിക്കാനെത്തുന്നു. രാജീവനെ ബന്ദിയാക്കി കടന്നു കളഞ്ഞ സംഘം കാറപകടത്തിൽ കൊല്ലപ്പെടുന്നു.സംഭവത്തിന് ദൃക്സാക്ഷിയായ പോലീസുകാരൻ അനസ് ( ഹക്കിം ഷാജഹാൻ ) സസ്പെൻഷനിലുമായി.

ആ സംഭവത്തോടെ രാജീവൻ്റെയും കുടുംബത്തിൻ്റെയും സാധാരണ ജീവിതം തകിടം മറിഞ്ഞു.ബാങ്ക് കൊള്ളക്കാർ കൊല്ലപ്പെട്ടതോടെ കൊള്ളയടിച്ച 17 കോടി രൂപ എവിടെ പോയി എന്നായി പോലീസിൻ്റെ അന്വേഷണം.അബദ്ധത്തിൽ ദൃക്സാക്ഷിയാകേണ്ടി വന്ന രാജീവൻ്റെ നേർക്ക് സംശയമുന നീളുന്നു.
സംരക്ഷിക്കേണ്ട പോലീസും സിസ്റ്റവും അയാളെ വേട്ടയാടുന്നു. കൊള്ളപ്പണം സൂക്ഷിച്ചിരിക്കുന്ന ഇടം തേടി ഒളിഞ്ഞും തെളിഞ്ഞും പലരും അയാളുടെ പിന്നാലെ കൂടുന്നു.പലനാടൻ മലയാളി എന്ന യൂട്യൂബ് ചാനലിലൂടെ പലനാടൻ വർഗീസ് (ജിജോയ് രാജഗോപാൽ )എന്ന പരദൂഷണ മാധ്യമ പ്രവർത്തകൻ പടച്ചു വിട്ട നുണക്കഥകൾ ആൾക്കൂട്ടത്തെ രാജീവനെതിരെ ഇളക്കി വിടുന്നു.
ആദ്യ പകുതിയിൽ സ്വന്തം കുട്ടികളുടെയും കുടുംബത്തിൻ്റെയും സുരക്ഷയെ ഓർത്ത് കരുതലോടെയും സംശയത്തോടെയും പ്രതിരോധിക്കുന്ന ഒരു സാധാരണക്കാരനായ അച്ഛനാണ് രാജീവൻ.രണ്ടാം പകുതിയിൽ ജേക്കബ്ബ് (അശോകൻ) എന്ന അപരിതനുമായി പരിചയത്തിലാകുന്നതോടെ രാജീവൻ അല്പം റിസ്ക്കുള്ള ഒരു ഓപ്പറേഷൻ ആസൂത്രണം ചെയ്യുന്നു.പലനാടൻ വർഗീസിൻ്റെയും അസംഖ്യം യൂട്യൂബർമാരുടെയും ക്യാമറാ ദൃഷ്ടികൾ രാജീവനെ വിടാതെ പിന്തുടരുന്നുണ്ട്.
അവർ പടച്ചു വിടുന്ന തുടർക്കഥകൾ ആൾക്കൂട്ടത്തെ രാജീവനെതിരെ തിരിച്ചു വിടുന്നു. സിസ്റ്റത്തെയും മൊബൈൽ ക്യാമറകളുമായി സർവ്വെയിലൻസിന് ഇറങ്ങിയ ആൾക്കൂട്ടത്തെയും രാജീവന് എങ്ങനെ അതിജീവിക്കാനാവുമെന്നാണ് രണ്ടാം പകുതി പറയുന്നത്.
ചിത്രത്തിൻ്റെ ഒന്നാം പകുതിയിലെ ബിൽഡപ്പ് രണ്ടാം പകുതിയിൽ നഷ്ടപ്പെടുന്നുണ്ട്. സംശയാലുവായ സാധാരണക്കാരനായ രാജീവൻ രണ്ടാം പകുതിയിൽ സ്വയം പ്രതിരോധത്തിന് ഒരു സൂപ്പർമാനായി മാറുന്നു.
ചിത്രത്തിൻ്റെ ക്ലൈമാക്സ് പാളി. അവസാന ഭാഗത്ത് ചിത്രം വിമർശനാത്മകമായ പൊളിറ്റിക്കൽ സറ്റയറായി മാറി. സാധാരണക്കാരനായ രാജീവൻ്റെ ജീവിതം പഴയപടിയാക്കാൻ മുഖ്യമന്ത്രി (വിജയരാഘവൻ) തന്നെ നേരിട്ടിറങ്ങുന്നു.
ആഭ്യന്തരം കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി നിർണ്ണായക ഘട്ടങ്ങളിൽ മൗനം പാലിക്കും. ഗോളടിക്കാറാകുമ്പോൾ മാത്രം ക്യാമറയ്ക്ക് മുന്നിലെത്തി വീമ്പിളക്കും..രാജീവൻ പണ്ട് പാർട്ടിയുടെ കൊടി പിടിച്ച ആളാണെന്ന് പറയുമ്പോൾ അത്തരക്കാരെയാണ് കൂടുതൽ പേടിക്കേണ്ടതെന്നാണ് മുഖ്യൻ്റെ പ്രതികരണം.കുളം കലക്കാൻ കേന്ദ്രത്തിൽ നിന്നുമെത്തുന്ന രണ്ട് മന്ത്രിമാരെ കുറിച്ചും പരാമർശമുണ്ട്.
” ഹൂ കെയേഴ്സ് ” എന്ന് ചോദിക്കുന്ന പ്രതിപക്ഷത്തെ യുവ എം എൽ എ അനൂപ് തോട്ടത്തിലിനെ മൂന്ന് സീരിയൽ നടിമാരുടെ പരാതിയെ തുടർന്ന് പാതിരാത്രി ഓടിച്ചിട്ട് അറസ്റ്റ് ചെയ്ത് രാഷ്ട്രീയ പ്രതിസന്ധി മറികടക്കുന്ന രാഷ്ട്രീയത്തെയും ക്ലൈമാക്സിൽ കളിയാക്കുന്നുണ്ട്.
വാനിക്ക് ബെൻ, കലൈ കിംഗ്സ്റ്റൺ , അമിത് ജോളി ബാസ്റ്റിൻ എന്നിവർ ചേർന്ന് ഒരുക്കിയ അഞ്ചിലേറെ ഉഗ്രൻ ആക്ഷൻ രംഗങ്ങളും കാർ ചേസ് രംഗങ്ങളും ചിത്രത്തിലുണ്ട്.ബസ്സിനുള്ളിലെയും പൊതുവഴിയിലെയും ആക്ഷൻ രംഗങ്ങൾ സ്ഥിരം കണ്ട് പരിചയച്ചതാണെങ്കിലും ചിത്രീകരണം മികച്ചതാണ്. ലിഫ്റ്റിനുള്ളിലാണ് മറ്റൊരു ആക്ഷൻ രംഗം.ആക്ഷൻ രംഗങ്ങൾ പൃഥിരാജ് പതിവ് പോലെ ഗംഭീരമാക്കി.
സാധാരണക്കാരനെങ്കിലും നിഗൂഢതകൾ ഒളിപ്പിച്ചു വെച്ച രാജീവനായി മികച്ച പ്രകടനമാണ് പൃഥിരാജ് കാഴ്ച്ച വെച്ചത്. പൃഥിരാജിൻ്റെ റോബിൻ ഹുഡ്, സപ്തമ ശ്രീ തസ്ക്കരാ എന്നീ മുൻ ഹീസ്റ്റ് ചിത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഐ നോബഡിയിലെ വേഷം.രാജീവൻ്റെ ഭാര്യ മീരയായി പാർവ്വതിയും മികച്ച പ്രകടനം പുറത്തെടുത്തു.
മക്കളായി വന്ന ബാലതാരങ്ങൾ നക്ഷത്ര, ഐറ എന്നിവരും തിളങ്ങി.ഐറയ്ക്കാണ് സ്ക്രീൻ സ്പേസ് കൂടുതൽ. ഹക്കിം ഷാജഹാൻ്റെ ശ്രദ്ധേയമായ വേഷമാണ് കുരുട്ടു ബുദ്ധിക്കാരനായ പോലീസുകാരൻ അനസ്.പരദൂഷണക്കാരൻ യൂ ട്യൂബർ പലനാടനായി ജിജോയ് രാജഗോപാലിൻ്റെ അഭിനയവും ശ്രദ്ധേയമായി.

ജേക്കബ്ബ് എന്ന സാധാരണക്കാരൻ അശോകൻ്റെയും ഭാര്യ മോളി ബീനാ ചന്ദ്രൻ്റെയും കൈകളിൽ ഭദ്രമായി.ശങ്കർ രാമകൃഷ്ണൻ,നിഷാന്ത് സാഗർ, നന്ദു,ഖാലിദ് റഹ്മാൻ, സഞ്ജു ശിവറാം, സുധി കോപ്പ,സന അൽതാഫ്,റോണി വർഗീസ്, മനോജ് കെ യു,ഇർഷാദ് അലി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
സാങ്കേതികമായി ഉയർന്ന നിലവാരം പുലർത്തുന്ന ചിത്രമാണ് ഐ നോബഡി.ലബ്ബർ പന്ത്, മഹാരാജ, ലവ് ടുഡേ തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രാഹകനായ ദിനേശ് പുരുഷോത്തമനാണ് ഐ നോബഡിയുടെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്.
ജെയ്ക്സ് ബിജോയ് ഗാനങ്ങൾക്ക് സംഗീതവും പശ്ചാത്തല സംഗീതവും നൽകിയിരിക്കുന്നു. റമീസ് എം ബിയാണ് എഡിറ്റർ.പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും ഇ4 എക്സ്പെരിമെന്റസിന്റെയും ബാനറുകളിൽ സുപ്രിയ മേനോനും മുകേഷ് ആർ മേത്തയും സി വി സാരഥിയും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.
—————————————————
(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)
——————————————————————-
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക































