ഡോ ജോസ് ജോസഫ്..
ബേസിൽ ജോസഫ് സംവിധാനം ചെയ്ത മിന്നൽ മുരളിയുടെ തിരക്കഥാകൃത്തുക്കളിൽ ഒരാളായിരുന്ന അരുൺ അനിരുദ്ധൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് അതിരടി.
ചിത്രത്തിൽ ബേസിൽ ജോസഫ് നായക വേഷമണിയുമ്പോൾ നെഗറ്റീവ് ഷെയ്ഡുള്ള പ്രതിനായക വേഷത്തിൽ എത്തുന്നത് മിന്നൽ മുരളിയിലെ നായകനായ ടൊവിനോ തോമസാണ്. വിനീത് ശ്രീനിവാസനും ഷാൻ റഹ്മാനും പ്രധാന വേഷങ്ങളിൽ എത്തുന്നു.

എൻജിനീയറിംഗ് കോളേജ് ക്യാമ്പസ്സിൻ്റെ പശ്ചാത്തലത്തിൽ ആദ്യാവസാനം ആഘോഷത്തിമിർപ്പോടെ പാട്ടും ആട്ടവും കോമഡിയും ഫാമിലി ഡ്രാമയും ആക്ഷനുമെല്ലാം കോർത്തിണക്കിയ ചിത്രമാണ് അതിരടി.
ജെൻസി ഭാഷയും കോഡുകളും കുത്തി നിറച്ച തിരക്കഥ രചിച്ചിരിക്കുന്നത് നെയ്മറിൻ്റെ തിരക്കഥാകൃത്തായ പോൾസൺ സ്കറിയയും സംവിധായകൻ അരുണും ചേർന്നാണ്. ബേസിൽ ജോസഫിൻ്റെ ആദ്യ നിർമ്മാണ ചിത്രം കൂടിയാണ് അതിരടി.
രണ്ടര വർഷം മുമ്പ് കൊച്ചി കളമശേരി കുസാറ്റ് കാമ്പസ്സിൽ ടെക് ഫെസ്റ്റിലെ ഗാനമേളക്കിടെ തിക്കിലും തിരക്കിലും പെട്ട് വിദ്യാർത്ഥികൾ മരിച്ച സംഭവത്തെ അനുസ്മരിപ്പിക്കുന്ന ഒരു ദുരന്തത്തോടെയാണ് ചിത്രത്തിൻ്റെ തുടക്കം.
തിരുവനന്തപുരത്തെ ബിസിഇടി എൻജിനീയറിംഗ് കൊളേജിലെ പ്രെസ്റ്റീജ് പരിപാടിയാണ് ആരോഹൺ ഫെസ്റ്റ്. അപ്രതീക്ഷിതമായ ദുരന്തത്തെ തുടർന്ന് ആ ഫെസ്റ്റിവൽ കോളേജ് എന്നന്നേക്കുമായി അവസാനിപ്പിച്ചു.
![]()
ദുരന്തത്തിൻ്റെ ഓർമ്മ മായാത്ത ആ കോളേജിലേക്ക് സിവിൽ എൻജിനീയറിംഗ് വിദ്യാർത്ഥിയായി സാം കുട്ടി (ബേസിൽ ജോസഫ്) എത്തുന്നു.പള്ളിയുടെ സ്കോളർഷിപ്പോടെ ബിഷപ്പിൻ്റെ ശുപാർശയിലാണ് അഡ്മിഷൻ.ചുറ്റുമുള്ളവർക്ക് മതിപ്പില്ലെങ്കിലും തന്നെക്കുറിച്ച് സ്വയം വലിയ മതിപ്പാണ് സാംകുട്ടിക്ക്.
ക്രൈസിസ് മാനേജ്മെൻ്റിൽ വലിയ വിദഗ്ദനാണെന്നാണ് സാം കുട്ടിയുടെ അവകാശവാദം. കോളേജിൻ്റെ മുന്നിലെ ബസ് പോലെയാണ് സാം കുട്ടി എന്ന് അപ്പൻ (പി സുകുമാർ ) കളിയാക്കിയാലും അയാൾ കുലുങ്ങില്ല.ബസിന് കാഴ്ച്ചയിൽ പുറംഭംഗി മാത്രമെയുള്ളു എഞ്ചിൻ ഇല്ല.
ആരോഹൺ ഫെസ്റ്റ് ദുരന്തം നടക്കുമ്പോൾ സാം കുട്ടിയുടെ ജ്യേഷ്ഠൻ ജോസഫ് (വിഷ്ണു അഗസ്ത്യ ) ബിസിഇടി കോളേജിലെ വിദ്യാർത്ഥിയായിരുന്നു.അന്നത്തെ ദുരന്തത്തോട് പൊരുത്തപ്പെടാനാവാതെ അയാൾ ഇപ്പോൾ തമിഴ്നാട്ടിലാണ്. കോളേജിലെ സഹപാഠിയായ ആരതി ആർ കൃഷ്ണയോട് (റിയ ഷിബു) സാം കുട്ടിക്ക് ഇഷ്ടമുണ്ട്.
അതൊന്നു കൂടി ഉറപ്പിക്കാൻ കോളേജിൽ മുടങ്ങിപ്പോയ ഫെസ്റ്റ് തിരികെ കൊണ്ടുവരാൻ സാം കുട്ടി നടത്തുന്ന ശ്രമങ്ങളാണ് ആദ്യ പകുതിയെ മുന്നോട്ടു കൊണ്ടു പോകുന്നത്. രണ്ട് ലുക്കിലാണ് സാം കുട്ടി ആദ്യ പകുതിയിൽ പ്രത്യക്ഷപ്പെടുന്നത്.പഠനം നാലാം വർഷം എത്തി. 25 സപ്ലിയുമായി.ഈ ഘട്ടത്തിലാണ് ഫെസ്റ്റ് തിരികെ കൊണ്ടുവരാനുള്ള സാം കുട്ടിയുടെ ശ്രമം വിജയം കണ്ടു തുടങ്ങിയത്.
വെള്ളായണി ശ്രീക്കുട്ടൻ എന്ന തോട്ട കുട്ടൻ (ടൊവിനോ തോമസ് )മുൻ ഗുണ്ടയാണ്. സദ്യക്ക് പപ്പടം കിട്ടാത്തതിനാണ് അവസാനമായി തോട്ടയെറിഞ്ഞത്. അതിന് ശേഷം കൈയ്യിൽ ചരടും കെട്ടി ഭക്തി മാർഗ്ഗത്തിലാണ് .സ്വന്തമായി ഗാനമേള ട്രൂപ്പ് തുടങ്ങി അരങ്ങേറ്റം കുറിച്ചിരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഗാന ഗുണ്ട എന്ന് വിളിപ്പേരുള്ള തോട്ട കുട്ടൻ.

മാമലശേരി കാവിലെ ഉത്സവത്തിന് അരങ്ങേറ്റം നടത്താനാണ് കുട്ടൻ്റെ പദ്ധതി. മുടങ്ങി പോയ ഉത്സവം പുനരാരംഭിക്കാൻ ആറാം തമ്പുരാനിലെ ജഗന്നാഥനെ പോലെ വീരപരിവേഷത്തിൽ നിൽക്കുന്ന സാം കുട്ടിയും അരങ്ങേറ്റം മുടങ്ങിയ തോട്ട കുട്ടനും തമ്മിലുള്ള ഈഗോ ക്ലാഷാണ് ചിത്രത്തിൻ്റെ രണ്ടാം പകുതി.
അലസരും ഉത്തരവാദിത്വബോധമില്ലാത്തവരും എന്ന് പുറമെ തോന്നിക്കുമെങ്കിലും തനത് രീതിയിൽ ക്രൈസിസ് പരിഹരിക്കാൻ മിടുക്കരാണ് ജെൻ സി.ഒന്നാം പകുതി പതിഞ്ഞ താളത്തിലാണ് തുടങ്ങുന്നതെങ്കിലും ഗാന ഗുണ്ടയും ജെൻ സി പയ്യൻ സാം കുട്ടിയും തമ്മിലുള്ള പോര് മുറുകുന്നതോടെ ചിത്രം കൂടുതൽ ഊർജ്ജസ്വലമായി മാറുന്നു.
ഗുണ്ടയും സ്റ്റുഡൻ്റും തമ്മിലുള്ള ഈ ക്ലാഷിനിടയിലേക്കാണ് ഗായകൻ വിനീത് ശ്രീനിവാസനും ഷാൻ റഹ്മാനും അതെ പേരിൽ തന്നെ വന്നു കയറുന്നത് ഇവിടെ വിജയം ആർക്കാണ്.? ഗാന ഗുണ്ട തോറ്റ് പിന്മാറുമോ? ആരോഹൺ ഫെസ്റ്റ് വീണ്ടും മുടങ്ങുമോ?
ആദ്യ ദുരന്തം സൃഷ്ടിച്ച വൈകാരിക അന്തരീക്ഷവുമായി കണക്ട് ചെയ്യുന്നതാണ് ചിത്രത്തിൻ്റെ ക്ലൈമാക്സ്. ഈ ദുരന്തം സൃഷ്ടിച്ച വൈകാരിക ആഘാതവും അതിൽ നിന്നുള്ള അതിജീവനവും ആദ്യാവസാനം ഒരു ത്രെഡ് ആയി ചിത്രത്തിൽ കാണാം.

ഇക്കാലത്ത് ഇറങ്ങുന്ന പുതിയ ചിത്രങ്ങളിൽ പഴയ ചിത്രങ്ങളെക്കുറിച്ചുള്ള റെഫറൻസ് ഇല്ലാതെ തിരക്കഥ പൂർണ്ണമാകാറില്ല. മലർവാടി ആർട്സ് ക്ലബ്, ആറാം തമ്പുരാൻ തുടങ്ങിയ പഴയ ഹിറ്റ് ചിത്രങ്ങളുടെ റെഫറൻസ് അതിരടിയുടെ തിരക്കഥയിൽ പലയിടത്തും ആവർത്തിക്കുന്നു.
ആൽഫാ, തോർ തുടങ്ങിയ ജെൻ സി പ്രയോഗങ്ങളും ജാപ്പനീസ് എഴുത്തുകാരൻ മുറാകാമിയുമെല്ലാം കടന്നു വരുന്നുണ്ടെങ്കിലും പ്രേക്ഷകരെ സ്പർശിക്കുന്നില്ല. സാം കുട്ടിയും ഗാന ഗുണ്ടയും തമ്മിലുള്ള ഈഗോ ക്ലാഷു പോലും ഉപരിപ്ലവമാണ്.
ഒരു ഘട്ടത്തിൽ അത് പാളിപ്പോവുകയും ചെയ്യുന്നു. കഥയിൽ പുതുമയില്ലെങ്കിലും ചിത്രത്തിലുടനീളം ഉത്സവാന്തരീക്ഷവും മേക്കിംഗിലെ ആകർഷണീയതയും നിലനിർത്തുന്നതിൽ സംവിധായകൻ അരുൺ അനിരുദ്ധൻ വിജയിച്ചിട്ടുണ്ട്.
ഒരു ഫുൾ എൻ്റർടെയിനർ ചിത്രമായി അതിരടി കണ്ടിരിക്കാം. മസിൽ പെരുപ്പിച്ച് കൂടുതൽ ചെറുപ്പമായിട്ടാണ് ചിത്രത്തിൽ ബേസിൽ ജോസഫ് പ്രത്യക്ഷപ്പെടുന്നത്.കോമഡി ടൈമിംഗിൽ സമകാലിക നടന്മാരിൽ മുന്നിലാണ് ബേസിൽ.
സ്വന്തം പരിമിതികളുടെ മുന്നിൽ പതറി നിൽക്കാതെ ആത്മവിശ്വാസത്തോടെ ക്രൈസിസ് പരിഹരിക്കുന്ന സാം കുട്ടിയായി ബേസിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ചു.സമീപകാലത്ത് ടൊവിനോ അവതരിപ്പിച്ച കഥാപാത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഗാന ഗുണ്ട തോട്ടാ കുട്ടൻ.
മണ്ടൻമാരായ ഗുണ്ടകൾ അടങ്ങിയ ഗ്യാങ്ങിനൊപ്പം നെഗറ്റീവ് ഷെയ്ഡുള്ള, ഗാനപ്രേമിയായ ഗുണ്ട ശ്രീക്കുട്ടനെ ടൊവിനോ രസകരമായി അവതരിപ്പിച്ചു.മനസ്സിൽ തങ്ങി നിൽക്കുന്ന കഥാപാത്രമാണ് വിഷ്ണു അഗസ്ത്യ അവതരിപ്പിച്ച ജോസഫ്.
ജിയോ ബേബിയുടെ എസ് ഐ മണിച്ചനും ചിരി പടർത്തും. വിനീത് ശ്രീനിവാസനും ഷാൻ റഹ്മാനുമാണ് ചിരിയുണർത്തുന്ന മറ്റ് രണ്ട് കഥാപാത്രങ്ങൾ. നായികമാരായ റിയാ ഷിബു, സെറിൻ ഷിഹാബ് എന്നിവർക്ക് കാര്യമായൊന്നും ചെയ്യാനില്ല. ദർശന രാജേന്ദ്രനും തീരെച്ചെറിയ വേഷമാണ്.
![]()
ആക്ഷനും കോമഡിയും ഫാമിലി സെൻ്റിമെൻ്റ്സും എല്ലാം കൂട്ടിച്ചേർത്ത് ക്യാമ്പസ്സിൻ്റെ ആവേശം നിറച്ച അന്തരീക്ഷത്തിൽ നവാഗതൻ്റെ പതർച്ചകളില്ലാതെയാണ് അരുൺ അനിരുദ്ധൻ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിലയിടങ്ങളിൽ ഒഴികെ, ആദ്യാവസാനം ഉത്സവാന്തരീഷം നിലനിർത്തുന്നതിൽ തിരക്കഥയും വിജയിച്ചു.
ഒരു മുഴുനീള എൻ്റർടെയിനർ ചിത്രം ആവശ്യപ്പെടുന്നതെല്ലാം തിരക്കഥയിലുണ്ട്. വിഷ്ണു വിജയിൻ്റെ പശ്ചാത്തല സംഗീതവും ചിത്രത്തിൻ്റെ ആവേശം നിലനിർത്തുന്നു. ക്യാമ്പസ്സിൻ്റെയും ജെൻ സി കുട്ടികളുടെയും വൈബ് സാമുവൽ ഹെൻറിയുടെ ക്യാമറ മികവോടെ പകർത്തിയിരിക്കുന്നു.
ചമൻ ചാക്കോയുടെ എഡിറ്റിംഗും മികച്ചതാണ്.ബേസിൽ ജോസഫ് എൻ്റർടെയ്മെൻ്റിസിൻ്റെ ബാനറിൽ ബേസിൽ ജോസഫും ഡോ. അനന്തു എൻ്റർടെയ്മെൻ്റിസിൻ്റെ ബാനറിൽ ഡോ. അനന്തു എസും ചേർന്നാണ് അതിരടി നിർമ്മിച്ചിരിക്കുന്നത്.
![]()
—————————————————
(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)
——————————————————————-
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക































