ഡോ ജോസ് ജോസഫ്
മുരളി ഗോപി തിരക്കഥയെഴുതി ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്ത ടിയാൻ എന്ന ചിത്രത്തിന് ശേഷം ഇതേ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ബിഗ് ക്യാൻവാസ് പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലറാണ് അനന്തൻകാട്.
സിംഹവും പുലിയും പാമ്പും കീരിയും മാനുമെല്ലാമുള്ള കൊടും കാട്. ഒന്നിനെ മറ്റൊന്ന് കൊന്നു തീർത്ത് കാടിന് വളമായി മാറുന്നു.കാലം മാറി,അനന്തൻ കാട് അനന്തപുരിയായി വളർന്നിട്ടും കാടിൻ്റെ അടിസ്ഥാന സ്വഭാവം നഗരം ഇന്നും കാത്തു സൂക്ഷിക്കുന്നു.

നഗരം നിയന്ത്രിക്കുന്ന ഭരണാധികാരികളുടെ ശിരസ്സിലാണ് കാട്ടുനീതി നടപ്പാക്കുന്ന അനന്തൻകാട് ഇന്നും നിലനിൽക്കുന്നതെന്നാണ് അനന്തൻ കാടിലൂടെ തിരക്കഥാകൃത്ത് മുരളി ഗോപി പറയുന്നത്. ലൂസിഫറിലും എമ്പുരാനിലും കണ്ട രാഷ്ട്രീയ വിമർശനങ്ങളുടെയും മുരളി ഗോപിയുടെ സ്വന്തം രാഷ്ട്രീയ ബോധ്യങ്ങളുടെയും ആവർത്തനം അനന്തൻ കാടിലും കാണാം.
എന്നാൽ മുഴുവനായി പ്രേക്ഷകർക്ക് ഉൾക്കൊള്ളാനോ മനസ്സിലാക്കാനോ സാധിച്ചെന്നു വരില്ല. സംവിധായകൻ ജിയെൻ കൃഷ്ണ കുമാർ മേക്കിംഗിൽ മികവ് പുലർത്തിട്ടുണ്ടെങ്കിലും തിരക്കഥ ഉപരിപ്ലവവും ആവർത്തന വിരസവുമാണ്.
മുരളി ഗോപി തിരക്കഥയെഴുതിയ L2 എമ്പുരാനിൽ തുടക്കത്തിലെ രംഗങ്ങൾക്ക് ശേഷം ചിത്രം നേരെ പോയത് ഗുജറാത്ത് കലാപത്തെ ഓർമ്മിപ്പിക്കുന്ന ഭീകര പീഢനങ്ങളിലേക്കും നിഷ്ഠൂര കൊലപാതകങ്ങളിലേക്കുമായിരുന്നു.
2015-ൽ ഗോവയിൽ നടക്കുന്ന ഒരു വിവാഹത്തോടെയാണ് അനന്തൻ കാടിൻ്റെ തുടക്കം.ഇവിടെ ചിത്രത്തിൻ്റെ ക്ലൈമാക്സ് പ്രേക്ഷകർക്ക് മുന്നിൽ തുടക്കത്തിലെ വെളിപ്പെടുത്തുന്നു.തുടക്കത്തി
തമിഴ് പുലികളുടെ നേതൃത്വത്തിൽ എൽടിടിഇ ശ്രീലങ്കയിൽ വിമോചന പോരാട്ടം നടത്തുന്ന 80 – കളുടെ രണ്ടാം പകുതി. ജാഫ്നയിലെ തമിഴ് അഭയാർത്ഥി ക്യാമ്പിലേക്ക് ശ്രീലങ്കൻ പട്ടാളം വിപ്ലവകാരികളുടെ നേതാവ് വെട്രിവേൽ കുമരനെ (ആര്യ) തേടിയെത്തുന്നു.അവിടെ കുട്ടികളും സ്ത്രീകളും പുരുഷന്മാരും ക്രൂരമായി പീഡിപ്പിക്കപ്പെടുന്നു. സ്ത്രീകൾ ലൈംഗികമായി വേട്ടയാടപ്പെടുന്നു.

പിന്നീട് തമിഴ്നാട് കടലൂരിൽ ഒരു ചെറുപ്പക്കാരനെ തങ്കരാജും (മുരളി ഗോപി) സംഘവും കാറിലിട്ട് കത്തിച്ചു കൊല്ലുന്ന രംഗത്തിന് ശേഷം ചിത്രം 1990 കളുടെ ആരംഭത്തിലെ തിരുവനന്തപുരത്തേക്ക് എത്തുന്നു.കേരളത്തിൻ്റെ ‘ഒരേയൊരു ലീഡർ’ കെ കെ മേനോനാണ് (വിജയരാഘവൻ) മുഖ്യമന്ത്രി. തെലുങ്കൻ ഡി ഐ ജി സമ്പത് റാവുവാണ് (സുനിൽ) മുഖ്യമന്ത്രിക്കു വേണ്ടി എല്ലാ അധോലോക ഓപ്പറേഷൻസും നടത്തിയിരുന്നത്.
തങ്കരാജ്, മുരളി (ദേവ് മോഹൻ) ജാക്സൺ (അപ്പാനി ശരത് ), കൃഷ്ണൻ കുട്ടി (ഇന്ദ്രൻസ്) എന്നിവർ ഗുണ്ടാപ്പണി നിർത്തി ഇപ്പോൾ ഗാനമേള ട്രൂപ്പുമായി കഷ്ടപ്പെട്ടു ജീവിക്കുകയാണ്.ഗുണ്ടാപ്പണി നിർത്തി ഗാനമേള ട്രൂപ്പ് തുടങ്ങിയ ഗാന ഗുണ്ട വെള്ളായണി ശ്രീക്കുട്ടൻ എന്ന തോട്ടാ കുട്ടനെ (ടൊവിനോ) അതിരടി എന്ന ചിത്രത്തിൽ പ്രേക്ഷകർ കണ്ടത് അടുത്ത കാലത്ത് മാത്രമാണ്.
കൃഷ്ണൻ കുട്ടിയാണ് ഗ്യാങിൻ്റെ ആശാൻ.മുഖ്യമന്ത്രി കെ കെ മേനോനു വേണ്ടി ക്വൊട്ടേഷൻ ഏറ്റെടുത്തു നടത്തിയിരുന്ന നാൽവർ സംഘത്തിൻ്റെ പേരിലുള്ള 41 കേസുകൾ പോലീസ് എഴുതി തള്ളിയിരുന്നു.

ന്യൂ ഡെൽഹിയിലെ രാജകുടുംബത്തിന് എന്നും താല്പര്യം കുടുംബത്തിൻ്റെ വിശ്വസ്തനായ പി കെ എബ്രഹാമിനോട് ( ഇർഷാദ് ) ആയിരുന്നെങ്കിലും രാഷ്ട്രീയ തന്ത്രങ്ങളിൽ അതുല്യനായ ലീഡർ കെ കെ മേനോൻ അതൊന്നും വകവെക്കാതെ ഭരണത്തിൽ പിടിച്ചു നിൽക്കുകയായിരുന്നു.
കോൺഗ്രസ് രാഷ്ട്രീയത്തിൽ അക്കാലത്തെ കിങ് മേക്കറായിരുന്ന ജി കെ മൂപ്പനാരെ അനുസ്മരിപ്പിക്കുന്ന തമിഴ് നാട്ടിലെ മുത്തുവേൽ മുതലിയാർ (അച്യുത് കുമാർ) ലീഡർ കെ കെ മേനോനുമായി ഉരസുന്നു.
ഹൈക്കമാൻഡ് ഭരണമാറ്റത്തിലൂടെ വിശ്വസ്തനായ എബ്രഹാമിന് കസേര കൈമാറാൻ നിർദ്ദേശിച്ചതോടെ കേരള രാഷ്ട്രീയം കലുഷിതമായി.ഈ അന്തരീക്ഷത്തിലേക്കാണ് കൃഷ്ണൻ കുട്ടിയുടെ നാൽവർ സംഘത്തിലേക്ക് ‘തമിഴൻ’ എന്ന് ഊറ്റം കൊള്ളുന്ന വെട്രിവേൽ മറ്റൊരു പേരിൽ എത്തുന്നത്.
എമ്പുരാനിൽ ടൊവിനോയുടെ മുഖ്യമന്ത്രി വില്ലനായി മാറിയതു പോലെ അനന്തൻ കാടിൽ കെ കെ മേനോൻ എന്ന മുഖ്യമന്ത്രി വില്ലനായി മാറുന്നു. മേനോൻ സ്വന്തം കസേര നിലനിർത്താനായി ഗുണ്ടാപ്പണി നിർത്തിയ കൃഷ്ണൻ കുട്ടിയെയും സംഘത്തെയും മറ്റൊരു ക്വൊട്ടേഷൻ കൂടി ഏല്പിക്കുന്നു.
ഈ അവസാനത്തെ പണി ഗ്യാങിൻ്റെ എല്ലാ കണക്കു കൂട്ടലുകളെയും തെറ്റിക്കുന്നതായിരുന്നു.ജാഫ്

കൊലപാതകം, കലാപം, കൈവെട്ട്, സ്ഫോടനം, പീഡനം തുടങ്ങിയ കലാപരിപാടികൾ തിരുവനന്തപുരത്തും അരങ്ങേറുന്നുണ്ട്. “ചോര കൊണ്ടുള്ള കടം ചോര കൊണ്ടേ തീർന്നിട്ടുള്ളു” എന്ന തത്വശാസ്ത്രം ഉയർത്തിപ്പിടിക്കുന്ന അനന്തൻ കാട് സ്ത്രീകളെ ക്രൂരമായി പീഢിപ്പിക്കുന്നതുൾപ്പെടെ അങ്ങേയറ്റത്തെ വയലൻസിനെ മഹത്വവൽക്കരിക്കുന്ന ചിത്രമാണ്.
എറണാകുളം നഗരത്തിൻ്റെ പശ്ചാത്തലത്തിൽ, അത്യാഗ്രഹികളും വഞ്ചകരുമായ വരേണ്യ വർഗ്ഗം പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളിൽ നിന്നുള്ളവരെ ഗുണ്ടകളാക്കി മാറ്റുന്നതും കാര്യം കഴിയുമ്പോൾ ഉന്മൂലനം ചെയ്യുന്നതുമായിരുന്നു രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടത്തിൻ്റെ ( 2016) പ്രമേയം.
അതേ പ്രമേയമാണ് അനന്തൻ കാടും കൈകാര്യം ചെയ്യുന്നതെങ്കിലും തിരക്കഥയ്ക്ക് ആഴമില്ല. തിരുവനന്തപുരത്തെ ചെങ്കൽചൂളയെ സൂചിപ്പിക്കുന്ന ചൂളയിലെ താഴെത്തട്ടിലുള്ളവരാണ് അനന്തൻ കാടിലെ ഗുണ്ടകൾ.അതിനപ്പുറം ചരിത്രത്തിൻ്റെ ആഴങ്ങളിലേക്ക് തിരക്കഥ പോകുന്നില്ല.
ചിത്രത്തിൻ്റെ ട്രീററ് മെൻ്റ് കാലഹരണപ്പെട്ടതും ആവർത്തിച്ച് കണ്ട് ശീലിച്ചതുമാണ്. പ്രതികാര കഥയാണ് പറയുന്നതെങ്കിലും മുഖ്യമന്ത്രി വില്ലനായതോടെ കഥയുടെ അതുവരെയുള്ള ഒഴുക്ക് നഷ്ടപ്പെട്ടു. ചിത്രത്തിൻ്റെ തുടക്കത്തിൽ പയ്യൻ (സാഗർ സൂര്യ) ഗോവയിൽ പ്രതികാരത്തിനെത്തുമ്പോൾ തന്നെ ഗ്യാങ്ങിലെ മറ്റുള്ളവർ കഥാവശേഷരായിട്ടുണ്ടാവുമെന്ന് പ്രേക്ഷകർക്ക് അനുമാനിക്കാം.
മുൻ ചിത്രങ്ങളിലെ കമ്മ്യൂണിസ്റ്റ് വിമർശനം അനന്തൻ കാടിലും തിരക്കഥാകൃത്ത് മുരളീ ഗോപി തുടരുന്നുണ്ട്.യൂണിവേഴ്സിറ്റി കോളേജിനെ അനുസ്മരിപ്പിക്കുന്ന ഒരു കോളേജിൽ പഠിക്കുന്ന ചൂളയിൽ നിന്നുള്ള കുട്ടിയുടെ കൈയ്യിൽ കെട്ടിയ ചരട് കമ്മ്യൂണിസ്റ്റുകാർ മുറിക്കുന്നു.
ലെനിൻ്റെയും കമ്മ്യൂണിസ്റ്റ് ആചാര്യന്മാരുടെയും ചിത്രങ്ങൾ കാണിച്ചു കൊണ്ട് ഇവരൊക്കെയുണ്ടാകുന്നതിനു മുമ്പെയുള്ളതാണ് മതപരമായ ആചാരങ്ങളെന്ന് മുരളി ഗോപിയുടെ കഥാപാത്രം പറയുന്നുണ്ട്. അതൊക്കെ ഒരു വഴിയേ പോകും.
ഇത് വേറൊരു വഴിയേ പോകും എന്നാണ് മുന്നറിയിപ്പ്. “രണ്ടാം കെട്ടുണ്ടാക്കിയ മോളോട് പറയണം, ആദ്യത്തെ കെട്ടിലെ മോനേ നോക്കാൻ ” എന്ന പരിഹാസമുന കേരളത്തിലെ മറ്റൊരു മുൻ മുഖ്യമന്ത്രിക്കെതിരെയും നീളുന്നുണ്ട്.
ആദ്യാവസാനം ചോരക്കളികൾ നിറഞ്ഞ ചിത്രത്തിൽ തുടക്കത്തിൽ ഉള്ളൂരിൻ്റെ “നമുക്ക് നാമെ പണിവത് നാകം, നരകവുമതു പോലെ ” എന്ന വരികൾ എഴുതിക്കാണിക്കുന്നുണ്ട്. ഇടയ്ക്ക് ജ്ഞാനപ്പാനയിലെ വരികളും കേൾക്കാം. മുരളി ഗോപിയുടെ തത്വചിന്തകളെല്ലാം തിരക്കഥയിൽ വാരി വിതറിയിട്ടുണ്ടെങ്കിലും കേവലം ബൗദ്ധികമായ അഭ്യാസം എന്നതിനപ്പുറം അതൊന്നും പ്രേക്ഷകരുമായി കണക്ട് ആവുന്നില്ല.
നടന്മാരിൽ മുരളി ഗോപിയുടെ തങ്കരാജിനാണ് സ്ക്രീൻ സ്പെയ്സ് കൂടുതൽ. തങ്കരാജ് മുരളിയുടെ കൈകളിൽ ഭദ്രമാണ്.ചിത്രത്തിൻ്റെ തുടക്കത്തിൽ ജാഫ്നയിലെ സംഘർഷ രംഗത്തിൽ കാണുന്ന ആര്യയുടെ കഥാപാത്രത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും കാണുന്നത്. ആക്ഷൻ രംഗങ്ങളിൽ ആര്യ തിളങ്ങി.

ആര്യയുടെ സംഭാഷണങ്ങൾ കുറഞ്ഞ വാക്കുകളിൽ തമിഴിലാണ്. ഗുണ്ടകളിൽ നാൽവർ സംഘത്തിൻ്റെ ആശാനായ കൃഷ്ണൻ കുട്ടിയുടെ വേഷത്തിലെത്തിയ ഇന്ദ്രൻസിൻ്റെ പ്രകടനമാണ് ഏറ്റവും മുന്നിൽ. മുരളിയായി ദേവ് മോഹനും ജാക്സണായി അപ്പാണി ശരത്തും മികച്ച പ്രകടനം കാഴ്ച്ച വെച്ചു.
വില്ലന്മാരിൽ ലീഡർ കെ കെ മേനോനായി വിജയരാഘവൻ തിളങ്ങി. മറ്റ് വില്ലന്മാരായ തെലുങ്ക് നടൻ സുനിൽ, കന്നഡ നടൻ അച്യുത് കുമാർ എന്നിവരുടെ പ്രകടനങ്ങൾ ശരാശരി നിലവാരത്തിൽ ഒതുങ്ങി. നായികമാരിൽ കാർത്തിയായി അഭിനയിച്ച ശാന്തി ബാലചന്ദ്രന് മാത്രമാണ് കാര്യമായ സ്ക്രീൻ സ്പെയ്സ്.
തമിഴ് ചിത്രങ്ങളിലേതു പോലെ ഗുണ്ടയെ പ്രേമിക്കുന്ന നായികയുടെ വേഷമാണ് നിഖില വിമലിന്. അഞ്ജലി നായരും ചെറു വേഷത്തിൽ എത്തുന്നു.ബോസ് വെങ്കട്ട്, അജയ് ,രാജേഷ് ശർമ്മ, സാബുമോൻ, റെജീന കസാൻഡ്ര, ശ്രീലത നമ്പൂതിരി, കലാരജ്ഞിനി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

മലയാളത്തിലും തമിഴിലുമായി മിനി സ്റ്റുഡിയോയുടെ ബാനറിൽ എസ്. വിനോദ് കുമാറാണ് അനന്തൻ കാട് നിർമ്മിച്ചത്. ആഴമില്ലാത്ത തിരക്കഥയാണെങ്കിലും മേക്കിംഗിലും ദൃശ്യഭാഷയിലും ചിത്രം മികവ് പുലർത്തുന്നു.എസ് യുവയുടെ ഛായാഗ്രഹണവും രജ്ഞിത് കൊതേരിയുടെ പ്രൊഡക്ഷൻ ഡിസൈനും മികച്ചതാണ്.
ആർ ശക്തി ശരവണൻ്റെ ആക്ഷൻ കൊറിയോഗ്രാഫിയും എടുത്തു പറയണം ഒന്നും രണ്ടും ‘കാന്താര’ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബി. അജനീഷ് ലോക്‌നാഥ് മലയാളത്തിൽ ആദ്യമായി സംഗീതം നിർവ്വഹിച്ച ചിത്രമാണ് അനന്തൻ കാട്.
രോഹിത് വി.എസ്. വാരിയത്തിന്റെ എഡിറ്റിംഗ് അത്ര പോര. ക്വൊട്ടേഷൻ സംഘങ്ങളുടെ ദുർവ്വിധി പലവട്ടം ആവർത്തിച്ചു കണ്ട പ്രമേയമാണ്. സ്ഥിരം ശൈലിക്ക് പുറത്തു പോയി തിരക്കഥയിൽ പുതുമ കൊണ്ടുവരാൻ മുരളി ഗോപിക്ക് സാധിച്ചിട്ടില്ല.

—————————————————
(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)
——————————————————————-
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക































