പ്രസംഗം ഇസ്രയേലിന് അനുകൂലമായി വ്യാഖ്യാനിക്കേണ്ട

In Featured, Special Story
October 28, 2023

തിരുവനന്തപുരം: ഹമാസ് തീവ്രവാദ സംഘടനയാണെന്ന പരാമർശത്തിൽ വിശദീകരണവുമായി ശശി തരൂർ എംപി. ‘കോഴിക്കോട് കടപ്പുറത്ത് മുസ്ലീം ലീഗ് വേദിയിലെ തന്റെ പ്രസംഗം ഇസ്രയേലിന് അനുകൂലമായി ആരും വ്യാഖ്യാനിക്കേണ്ട. ഞാൻ എന്നും പാലസ്തീൻ ജനതയ്‌ക്കൊപ്പമാണ്. പ്രസംഗത്തിലെ ഒരു വാചകം മാത്രം അടർത്തിയെടുത്ത് പ്രചരിപ്പിക്കുന്നതിനോട് യോജിപ്പില്ല.’ – ശശി തരൂർ വിശദീകരിച്ചു.

അതേസമയം, ശശി തരൂരിന്റെ പരാമർശം ആയുധമാക്കുകയാണ് സിപിഎമ്മും സുന്നി അനുകൂലികളും. സമസ്‌ത പോഷക സംഘടനാ ഭാരവാഹികളും വിമർശനവുമായി രംഗത്തുവന്നു. മുസ്ലീം ലീഗിന്റെ ചെലവിൽ ഡോ. ശശി തരൂർ ഇസ്രയേൽ ഐക്യദാർഢ്യ സമ്മേളനം നടത്തിയെന്നാണ് സ്വരാജ് ആരോപിച്ചത്. ഇസ്രയേൽ ലക്ഷണമൊത്ത ഭീകര രാഷ്ട്രമാണെന്ന് പറയാൻ കോൺഗ്രസ് നേതാവിന് ഇപ്പോഴും കഴിയുന്നില്ല. ടെൽ അവീവിൽ നിന്ന് ഇസ്രയേലും ലീഗ് വേദിയിൽ നിന്ന് ശശി തരൂരും പാലസ്തീനെ ആക്രമിക്കുകയാണെന്നും സ്വരാജ് കുറ്റപ്പെടുത്തി.

ലീഗിന്റെ നേതൃത്വത്തിൽ നടന്നത് ഇസ്രയേൽ അനുകൂല സമ്മേളനമാണെന്ന് കെ ടി ജലീലും വിമർശിച്ചു. റാലിയിലെ മുഖ്യപ്രഭാഷകൻ ശശി തരൂരിന്റെ പ്രസംഗം കേട്ടാൽ ഇസ്രയേൽ അനുകൂല സമ്മേളനമാണെന്നാണ് ആർക്കും തോന്നുക. അന്ത്യനാൾ വരെ ലീഗിന്റെ ഈ ചതി പാലസ്തീന്റെ മക്കൾ പൊറുക്കില്ല. പാലസ്തീൻ ജനതയുടെ ഉള്ളുരുക്കം കണ്ട് വേദനിച്ച് വന്നവരോടാണ് ശശി തരൂർ ‘ഇസ്രയേൽ മാല’ പാടിയതെന്നും ജലീൽ പറഞ്ഞു.