ന്യൂഡൽഹി : ‘കോക്രോച്ച് ജനതാ പാർട്ടി’ (സി.ജെ.പി) എന്ന യുവാക്കളുടെ കൂട്ടായ്മ നടത്തുന്ന പ്രതിഷേധത്തിന് നേരെ ഇന്നലെ പോലീസിന്‍റെ ക്രൂരമായ അടിച്ചമർത്തൽ ഉണ്ടായിരുന്നിട്ടും, പോരാട്ടവീര്യം കൈവിടാതെ സമരക്കാർ വീണ്ടും തെരുവിലിറങ്ങി.
ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ ജന്തർ മന്തറിൽ ആയിരക്കണക്കിന് യുവാക്കൾ അണിനിരന്നപ്പോൾ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ പിന്തുണയുമായെത്തി. ഇതോടെ, സമരം അവസാനിപ്പിക്കാൻ പലവഴികളും തേടുകയാണ് കേന്ദ്ര സർക്കാർ.
വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ പരിഷ്കാരങ്ങളും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിൻ്റെ രാജിയും ആവശ്യപ്പെട്ടും . കഴിഞ്ഞ തിങ്കളാഴ്ച പോലീസിന്‍റെ വിലക്കുകൾ ലംഘിച്ച് പതിനായിരക്കണക്കിന് യുവതീയുവാക്കൾ പാർലമെൻ്റിലേക്ക് മാർച്ച് നടത്താൻ ശ്രമിച്ചതോടെയാണ് സെൻട്രൽ ഡൽഹി വൻ സംഘർഷഭൂമിയായി മാറിയത്.

ലാത്തിച്ചാർജ്ജിലും കണ്ണീർവാതക പ്രയോഗത്തിലും കുറഞ്ഞത് 60 പ്രതിഷേധക്കാർക്കെങ്കിലും ഗുരുതരമായി പരിക്കേൽക്കുകയും പ്രധാന സമരവേദിയിലെ താത്കാലിക ടെന്റുകളും സ്റ്റേജും പോലീസ് തകർത്തെറിയുകയും ചെയ്തു. എന്നാൽ തങ്ങളുടെ 118 ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും 70 പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തതായും പോലീസ് അവകാശപ്പെടുന്നു. സ്ത്രീകളെയോ വിദ്യാർത്ഥികളെയോ പോലും പോലീസ് വെറുതെവിട്ടില്ലെന്നാണ് അവിടെയുണ്ടായിരുന്ന പലരും സാക്ഷ്യപ്പെടുത്തുന്നത്.
ഈ അക്രമസംഭവങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോ കേന്ദ്ര സർക്കാരോ ഡൽഹി പോലീസോ ഔദ്യോഗികമായി പ്രതികരിക്കാൻ ഇതുവരെ തയ്യാറായിട്ടില്ല. എന്നാൽ പ്രതിപക്ഷ കക്ഷികൾ പോലീസ് നടപടിയെ ശക്തമായ ഭാഷയിലാണ് അപലപിച്ചത്.
വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ പൂർണ്ണമായും ന്യായമാണെന്ന് വ്യക്തമാക്കിയ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, രാജ്യം കണ്ട ഏറ്റവും വലിയ യുവജനവിരുദ്ധനായ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്ന് കുറ്റപ്പെടുത്തി. അതിക്രമങ്ങളിൽ പ്രധാനമന്ത്രിയിൽ നിന്ന് മറുപടി വേണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് എം.പിമാർ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തി.
പാർലമെൻ്റിൽ ഈ വിഷയം സംബന്ധിച്ച് ചർച്ച നടത്താൻ ഏറ്റെടുക്കാനോ സർക്കാർ തയാറല്ലെന്ന് രാഹുൽ ഗാന്ധി കുററപ്പെടുത്തി.രാജ്യത്തെ യുവാക്കളുടെ ഭാവി തകർത്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാജി വെക്കണമെന്നും അദ്ദേഹം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ കുറിച്ചു.
രജിസ്റ്റർ ചെയ്ത ഒരു രാഷ്ട്രീയ പാർട്ടിയല്ലെങ്കിൽ പോലും, പതിനായിരങ്ങളെ തെരുവിലിറക്കാൻ ശേഷിയുള്ള ഒരു വലിയ ജനകീയ പ്രസ്ഥാനമായി കോക്രോച്ച് ജനതാ പാർട്ടി വളർന്നിരിക്കുന്നു എന്നാണ് ഈ സംഭവങ്ങൾ സൂചിപ്പിക്കുന്നത്.

സി.ജെ.പി സ്ഥാപകൻ അഭിജിത് ദിപ്കെയും വിദ്യാഭ്യാസ പ്രവർത്തകനും ആക്ടിവിസ്റ്റുമായ സോനം വാങ്ചുകും
സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ഈ വർഷം തുടക്കത്തിൽ നടത്തിയ ചില പരാമർശങ്ങളിൽ നിന്നാണ് ഈ പ്രസ്ഥാനത്തിന് ‘കോക്രോച്ച്’ (പാറ്റ) എന്ന പരിഹാസരൂപേണയുള്ള പേര് ലഭിക്കുന്നത്. തൊഴിലില്ലാത്ത ചെറുപ്പക്കാർ മാധ്യമപ്രവർത്തനത്തിലേക്കും ആക്ടിവിസത്തിലേക്കും തിരിയുന്നതിനെ വിശേഷിപ്പിക്കാൻ അദ്ദേഹം ഈ പദം ഉപയോഗിച്ചിരുന്നു.
ഇത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചപ്പോൾ, വ്യാജ ബിരുദമുള്ളവരെ ഉദ്ദേശിച്ചാണ് താൻ അങ്ങനെ പറഞ്ഞതെന്ന് അദ്ദേഹം വിശദീകരിച്ചിരുന്നു. ഡൽഹിയിലെ ചരിത്രപരമായ ജന്തർ മന്തറിൽ കഴിഞ്ഞ ഒരു മാസമായി ക്യാമ്പ് ചെയ്തു സമരം ചെയ്യുന്ന ഈ യുവാക്കൾക്ക് ലോകശ്രദ്ധ ലഭിക്കുന്നത് പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനും ആക്ടിവിസ്റ്റുമായ സോനം വാങ്ചുക് ജൂൺ 28-ന് സമരത്തിൽ പങ്കുചേരുകയും അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുകയും ചെയ്തതോടെയാണ്.
എന്നാൽ ശനിയാഴ്ച പോലീസ് അദ്ദേഹത്തെ ബലമായി സമരപ്പന്തലിൽ നിന്ന് മാറ്റി ആശുപത്രിയിലാക്കുകയായിരുന്നു. എങ്കിലും അദ്ദേഹം ആശുപത്രിയിലും തൻ്റെ ഉപവാസം തുടരുകയാണ്. പ്രധാനമന്ത്രി മോദിക്കെതിരെയുള്ള ഏറ്റവും ശക്തമായ ജനകീയ പ്രതിഷേധങ്ങളിലൊന്നായി ഈ സമരം ഇതിനോടകം മാറിക്കഴിഞ്ഞു.
വാങ്ചുക്കിനും സി.ജെ.പി സ്ഥാപകൻ അഭിജിത് ദിപ്കെയ്ക്കും പ്രധാന പ്രതിപക്ഷ പാർട്ടികളുടെയും കർഷക നേതാക്കളുടെയും വിവിധ ആക്ടിവിസ്റ്റുകളുടെയും ബോളിവുഡ് താരങ്ങൾ ഉൾപ്പെടെയുള്ള പ്രമുഖരുടെയും പിന്തുണ ലഭിച്ചിട്ടുണ്ട്. പാർലമെന്റിൻ്റെ മൺസൂൺ സമ്മേളനത്തിന്‍റെ ആദ്യദിനത്തിൽ പാർലമെന്റിലേക്ക് മാർച്ച് നടത്താൻ സി.ജെ.പി ആഹ്വാനം ചെയ്തതിനെ തുടർന്ന് രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പതിനായിരങ്ങൾ ഡൽഹിയിലേക്ക് ഒഴുകിയെത്തി.
തുടർന്നാണ് കേന്ദ്ര ആരോഗ്യമന്ത്രിയും ബി.ജെ.പി മുതിർന്ന നേതാവുമായ ജെ.പി.നദ്ദ തിങ്കളാഴ്ച ചില സി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. തികച്ചും സൗഹാർദ്ദപരമായ അന്തരീക്ഷത്തിലാണ് ചർച്ച നടന്നതെന്നും, സമരം അവസാനിപ്പിച്ച് സാധാരണ നില പുനഃസ്ഥാപിക്കാൻ ഭരണകൂടത്തെ സഹായിക്കണമെന്ന് താൻ പ്രതിഷേധക്കാരോട് അഭ്യർത്ഥിച്ചതായും നദ്ദ പറഞ്ഞു.
എന്നാൽ, പത്ത് മിനിറ്റ് നീണ്ട ചർച്ചയിൽ കാര്യം പരിശോധിക്കാമെന്ന ഒരു വാഗ്ദാനം മാത്രമാണ് ലഭിച്ചതെന്നും യാതൊരുവിധ ഉറപ്പും ലഭിച്ചില്ലെന്നും സി.ജെ.പി വക്താവ് സൗരവ് ദാസ് വ്യക്തമാക്കി. ചർച്ചയ്ക്കായി നാല് മണിക്കൂർ കാത്തിരിക്കേണ്ടി വന്നത് വെറുതെ സമയം കളയലായെന്ന് മറ്റൊരു നേതാവായ അശുതോഷ് റാങ്കയും അഭിപ്രായപ്പെട്ടു.
ചർച്ചയ്ക്ക് ശേഷം പ്രതിഷേധം അവസാനിപ്പിക്കാൻ സി.ജെ.പി തയ്യാറായേക്കുമെന്ന് ഒരവസരത്തിൽ തോന്നിച്ചിരുന്നുവെങ്കിലും, വൈകുന്നേരത്തോടെ കാര്യങ്ങൾ അക്രമത്തിലേക്ക് വഴിമാറുകയായിരുന്നു. പ്രദേശത്ത് പകലുടനീളം ഇൻ്റർനെററ് സേവനങ്ങൾ വിച്ഛേദിക്കപ്പെട്ടിരുന്നു. ഇത് പുനഃസ്ഥാപിച്ചപ്പോഴാണ് പോലീസിന്റെ ക്രൂരമായ അതിക്രമങ്ങളുടെ യഥാർത്ഥ ചിത്രം പുറത്തുവന്നത്.
![]()
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് രക്തം വാർന്നൊഴുകുന്ന യുവാക്കളെയും കാൽ ഒടിഞ്ഞ വിദ്യാർത്ഥികളെയും ജന്തർ മന്തറിലെ സന്നദ്ധ ഡോക്ടർമാർ ശുശ്രൂഷിക്കുന്നത് നേരിട്ട് കാണാമായിരുന്നു. സി.ജെ.പി നേതാക്കൾ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്ന അതേ സമയത്തുതന്നെയാണ് പോലീസും പാരാമിലിട്ടറി സേനയും ജന്തർ മന്തർ ഒഴിപ്പിക്കാൻ രംഗത്തിറങ്ങിയത്. ഇതിൽ പലരും മുഖം മൂടിയ സിവിൽ ഡ്രസ്സിലുള്ള ഉദ്യോഗസ്ഥരായിരുന്നു. അവർ യൂണിഫോം ധരിച്ച പോലീസുകാരോടൊപ്പം ചേർന്ന് പ്രതിഷേധക്കാരെ ഓടിച്ചിട്ട് തല്ലുകയായിരുന്നു.
സമരസ്ഥലം ഉടൻ വിട്ടുപോകണമെന്നും സമരം അവസാനിച്ചുവെന്നും മൈക്കുകളിലൂടെ പോലീസ് ആവർത്തിച്ചു പ്രഖ്യാപിക്കുന്നുണ്ടായിരുന്നു. ബരിക്കേഡുകൾ ചാടിക്കടന്ന് ആളുകൾ പരിഭ്രാന്തരായി ചിതറിയോടുമ്പോൾ പലരും നിലത്തുവീഴുന്നതും, പോലീസിന്‍റെ ലാത്തിക്ക് ഇരയാകുന്നതും, സുഹൃത്തുക്കളും സഹോദരങ്ങളും തമ്മിൽ വേർപെടുന്നതും, സ്ത്രീകൾ കരയുന്നതുമായ ദയനീയ ദൃശ്യങ്ങളാണ് അവിടെ കാണാൻ സാധിച്ചത്.
ഈ വലിയ നടപടിക്ക് നേതൃത്വം നൽകിയ മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ ചോദ്യങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല. ഇൻ്റർനെററ് പുനഃസ്ഥാപിക്കപ്പെട്ടതോടെ, പോലീസിന്‍റെ അതിക്രമങ്ങളുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. പലരും ബോധരഹിതരായി നിലത്തു കിടക്കുന്ന ദൃശ്യങ്ങൾ വൻ പ്രതിഷേധത്തിന് ഇടയാക്കി. എന്നാൽ തിങ്കളാഴ്ച രാത്രിയോടെ സി.ജെ.പി പ്രവർത്തകർ വീണ്ടും ജന്തർ മന്തറിൻ്റെ നിയന്ത്രണം ഏറ്റെടുക്കുകയും ഈ സമാധാനപരമായ സമരം അവസാനിപ്പിക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
“പോലീസിന്‍റെ ക്രൂരതകൾക്കിടയിലും സി.ജെ.പിയുടെ ധീരരായ പ്രതിഷേധക്കാർ തിരികെ എത്തിയിരിക്കുന്നു. ഡൽഹിയേ, ജന്തർ മന്തറിലേക്ക് വരൂ, നമ്മോടൊപ്പം ചേരൂ. ഇത് ഒന്നുകിൽ ഇപ്പോൾ അല്ലെങ്കിൽ ഒരിക്കലുമില്ല എന്ന അവസ്ഥയാണ്. ധർമേന്ദ്ര പ്രധാൻ രാജി വെച്ചേ തീരൂ!” എന്നായിരുന്നു അവരുടെ സോഷ്യൽ മീഡിയ സന്ദേശം.
എന്നാൽ പ്രതിഷേധക്കാർ അക്രമസ്വഭാവം കാണിച്ചെന്നും, മുന്നറിയിപ്പുകൾ അവഗണിച്ച് പോലീസ് നിരോധനാജ്ഞ ലംഘിച്ചെന്നുമാണ് പോലീസ് പിന്നീട് നൽകിയ വിശദീകരണം. പ്രതിഷേധക്കാർ പോലീസിന് നേരെ കല്ലെറിയുകയും ബരിക്കേഡുകൾ മറികടക്കാൻ ശ്രമിക്കുകയും പൊതുമുതലും പോലീസ് വാഹനങ്ങളും തകർക്കുകയും ചെയ്തുവെന്ന് പോലീസ് ആരോപിച്ചു. എന്നാൽ ഈ ആരോപണങ്ങൾ തള്ളിക്കളഞ്ഞ സി.ജെ.പി, പോലീസാണ് അക്രമത്തിന് തുടക്കമിട്ടതെന്ന് കുറ്റപ്പെടുത്തി.
പോലീസിന്‍റെ ക്രൂരമായ മർദ്ദനമേൽക്കേണ്ടി വന്ന പിന്തുണക്കാരോട്, പ്രത്യേകിച്ച് പെൺകുട്ടികളോട് സി.ജെ.പി സ്ഥാപകൻ അഭിജിത് ദിപ്കെ മാപ്പ് ചോദിച്ചു. നിങ്ങളെ പോലീസിന്റെ ക്രൂരതയിൽ നിന്ന് സംരക്ഷിക്കാൻ തങ്ങൾക്ക് കൂടുതൽ കാര്യങ്ങൾ ചെയ്യാമായിരുന്നുവെന്നും, പരിക്കേറ്റ ഒരു പ്രവർത്തകയുടെ നില ഗുരുതരമായി തുടരുകയാണെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.

ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സമരക്കാർക്ക് പിന്തുണ പ്രഖ്യാപിക്കുന്നു
വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾ വരുത്തണമെന്നും പരീക്ഷാ ചോർച്ചകളിൽ കൃത്യമായ മറുപടി വേണമെന്നുമാണ് പ്രസ്ഥാനത്തിന്‍റെ പ്രധാന ആവശ്യം. പ്രത്യേകിച്ച്, നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്ക് ശേഷമാണ് മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജി പ്രധാന ആവശ്യമായി ഉയർന്നത്.
മെയ് 3-ന് 22.8 ലക്ഷത്തോളം വിദ്യാർത്ഥികൾ എഴുതിയ മെഡിക്കൽ പ്രവേശന പരീക്ഷ ചോർച്ചയെ തുടർന്ന് റദ്ദാക്കുകയും ആഴ്ചകൾക്ക് ശേഷം വീണ്ടും നടത്തുകയും ചെയ്തിരുന്നു. ഈ അപമാനത്തിലും നിരാശയിലും മനസ് തകർന്ന് 20-ലധികം വിദ്യാർത്ഥികളാണ് ആത്മഹത്യ ചെയ്തത്. പരീക്ഷാ ചോർച്ചയുടെ നൈതികമായ ഉത്തരവാദിത്തം ഏറ്റെടുത്ത് ധർമേന്ദ്ര പ്രധാൻ രാജി വെക്കണമെന്ന് സമരക്കാർ ആവശ്യപ്പെടുമ്പോൾ, സി.ജെ.പിയെ വിനാശകരമായ ശക്തികളുടെ ‘ബി ടീം’ എന്ന് വിളിച്ച് അധിക്ഷേപിക്കുകയാണ് മന്ത്രി ചെയ്തത്. എന്നാൽ തിങ്കളാഴ്ച ഉണ്ടായ കൂറ്റൻ ജനപങ്കാളിത്തവും പോലീസിന്‍റെ അടിച്ചമർത്തലുകളും ഈ ജനകീയ സമരത്തെ വീണ്ടും ദേശീയ തലത്തിൽ ശ്രദ്ധാകേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്.































