ടിപ്പു സുല്‍ത്താന്റെ വാള്‍ ആർക്കും വേണ്ട

ലണ്ടൻ : മുൻ ബ്രിട്ടീഷ് ഗവര്‍ണര്‍ ജനറല്‍ കോണ്‍വാലിസിന് സമ്മാനമായി ലഭിച്ച, ടിപ്പു സുല്‍ത്താന്റെ സ്വകാര്യ വാളിന് ആവശ്യക്കാരില്ലാത്തതിനെ തുടര്‍ന്ന് ലേലം ഉപേക്ഷിച്ചു. ഇസ്രായേല്‍-ഗാസ യുദ്ധവും ഉയര്‍ന്ന വിലയും കാരണം വാള്‍ വാങ്ങാൻ ആരും താല്‍പ്പര്യം കാണിച്ചില്ല എന്നാണ് പറയുന്നത്.

ലണ്ടനിലെ ക്രിസ്റ്റി ആണ് ഈ വാള്‍ വില്‍പ്പനയ്‌ക്ക് വെച്ചത്.15 കോടി മുതല്‍ 20 കോടി രൂപ വരെയായിരുന്നു ഇതിന്റെ ഏകദേശ വില.ഉയര്‍ന്ന വില കാരണം വാളിന് ലേലം വിളിക്കാൻ ആളുണ്ടായില്ല.ഈ വാള്‍ മിഡില്‍ ഈസ്റ്റിലെ ഒരു മ്യൂസിയം വാങ്ങുമെന്ന് പറഞ്ഞിരുന്നു.എന്നാല്‍ അവരും ലേലത്തിന് എത്തിയില്ല .

ടിപ്പു സുല്‍ത്താന്റെ തോല്‍വിക്ക് ശേഷം 1799-ല്‍ അദ്ദേഹത്തിന്റെ രണ്ട് വാളുകളില്‍ ഒന്ന് ചാള്‍സ് മാര്‍ക്വെസ് ഒന്നാമനും മറ്റേ വാള്‍ ഏള്‍ കോണ്‍വാലിസിനും നല്‍കി. കോണ്‍വാലിസ് 1786-ല്‍ ബ്രിട്ടീഷ് ഇന്ത്യയുടെ ഗവര്‍ണര്‍ ജനറലും കമാൻഡര്‍ ഇൻ ചീഫുമായി. മൂന്നാം ആംഗ്ലോ-മൈസൂര്‍ യുദ്ധത്തില്‍ അദ്ദേഹം ബ്രിട്ടീഷ് സൈന്യത്തെ നയിച്ചു.

ടിപ്പു സുല്‍ത്താന്റെ കിടപ്പുമുറി വാളായിരുന്നു ഇതെന്നാണ് പറയപ്പെടുന്നത്. ഈ വര്‍ഷം മെയ് 23 ന് ബോണ്‍ഹാംസില്‍ 141 കോടി രൂപയ്‌ക്കാണ് ആദ്യ വാള്‍ വിറ്റത്. ഇപ്പോള്‍ കോണ്‍വാലിസിന്റെ കുടുംബം അവരുടെ ആഡംബര വീടും വാളും വില്‍പ്പനയ്‌ക്ക് വെച്ചിരിക്കുകയാണ്.വാളില്‍ രത്നങ്ങളും ഇനാമലും പതിച്ചിട്ടുണ്ട്.