എസ് എഫ് ഐ യും കൗപീനത്തിനുള്ളിലെ കാമ്പസ് രാഷ്ട്രീയവും

തൃശൂർ: വാസ്തവത്തിൽ ഇന്ന് സി.പി.എം അല്ല എസ്.എഫ്.ഐ.യുടെ മാതൃ സംഘടന. മറിച്ച് എസ്.എഫ്.ഐ യാണ് സി.പി.എമ്മിന്റെ മാതൃ സംഘടന. പാർട്ടിയിലെ അക്രമത്തിന്റെയും, അഴിമതിയുടെയും, നിയമരാഹിത്യത്തിന്റെയും   നഴ്സറിയാണ് എസ്എഫ്ഐ – വയനാട് പൂക്കോട് വെറററിനറി കോളേജ് വിദ്യാർഥി ജെ. എസ്. സിദ്ധാർഥൻ്റെ മരണത്തെക്കുറിച്ച് രാഷ്ടീയ ചിന്തകനും എഴുത്തുകാരനുമായ സി.ആർ.പരമേശ്വരൻ
നിരീക്ഷിക്കുന്നു.

പരമേശ്വരൻ്റെ ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം താഴെ ചേർക്കുന്നു:

പൊതുവെ മരണങ്ങൾ ചലിപ്പിക്കാത്ത എന്റെ മനസ്സിലിരുന്ന് ആ പയ്യൻ വിങ്ങുന്നു.

കൗപീനത്തിനുള്ളിലെ കാമ്പസ് രാഷ്ട്രീയം.

1965 മുതലുള്ള ഓർമ്മകളുണ്ട്.

അന്ന് ഈ നശിച്ച സാധനത്തിന്റെ പേര് കെ.എസ്.എഫ്. എന്നായിരുന്നു. ഇന്നത്തെ കാരണഭൂതൻ അന്ന് ആ സംഘടനയുടെ ആർഷോ ആയിരുന്നു.ശതമാനക്കണക്കിൽ പറഞ്ഞാൽ ടാറ്റയോ അംബാനിയോ അദാനിയോ ഉണ്ടാക്കാത്ത കൊള്ളലാഭം അയാൾ അന്നു തുടങ്ങിയ സംരംഭത്തിൽ നിന്ന് ജീവിതത്തിൽ ഉണ്ടാക്കി.ഫിലിപ്പ് എം പ്രസാദുമായി മത്സരിച്ച് ഇയാൾ ജയിക്കുകയോ തോൽക്കുകയോ ചെയ്തത് ഓർമ്മയുണ്ട്. ഫിലിപ്പ് പിന്നെ നക്സലൈറ്റ് ആയി.

ഈ ഗുണ്ടാതലമുറകൾ ആകെ നടത്തിയിട്ടുള്ള സോദ്ദേശ സമരങ്ങൾ പണ്ടൊക്കെയുള്ള വർദ്ധിപ്പിച്ച ബസ് കൂലിക്കെതിരെ ഉള്ളതാണ്. മറ്റുള്ളതെല്ലാം കൂത്തുപറമ്പ് രക്തസാക്ഷികളെയും പുഷ്പനെയും സൃഷ്ടിച്ച് ഇവർ വഞ്ചിച്ച സമരങ്ങളാണ്.ബസ് കൂലി സമരങ്ങൾ ഒന്നും ഇപ്പോൾ ഇല്ല.

ന്യായമായ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള സമരങ്ങൾ ഒക്കെ പുറംലോകകക്ഷിരാഷ്ട്രീയസ്വാധീനം ഇല്ലാതെയും വിദ്യാർത്ഥികൾക്ക് നടത്താം . സർക്കാർ ശമ്പളം കൊടുക്കുന്ന എയ്ഡഡ് വിദ്യാലയങ്ങളിലേക്ക് ദളിത്‌ സംവരണം വ്യാപിപ്പിക്കണം, അധ്യാപക നിയമനങ്ങളിൽ കൈക്കൂലി ഒഴിവാക്കണം എന്നിങ്ങനെയുള്ള ന്യായമായ സാമൂഹ്യ ആവശ്യങ്ങളൊക്കെ ഉന്നയിച്ച് സമരം ചെയ്യുന്നത് ആലോചിക്കുമ്പോൾ തന്നെ ഇവന്മാരുടെയും ഇവരുടെ പാർട്ടി പിതാക്കന്മാരുടെയും നട്ടെല്ലിൽ വിറ കയറും.

വാസ്തവത്തിൽ ഇന്ന് സി.പി.എം അല്ല എസ്.എഫ്.ഐ.യുടെ മാതൃ സംഘടന. മറിച്ച് എസ്.എഫ്.ഐ യാണ് സി.പി.എമ്മിന്റെ മാതൃ സംഘടന. പാർട്ടിയിലെ അക്രമത്തിന്റെയും, അഴിമതിയുടെയും, നിയമരാഹിത്യത്തിന്റെയും നഴ്സറിയാണ് എസ്എഫ്ഐ.

ആ വിധത്തിൽ നോക്കിയാൽ കേരളത്തിലെ കാമ്പസ് രാഷ്ട്രീയത്തിന്റെ ബാക്കി പത്രങ്ങളാണ് 2016 മുതലുള്ള പിണറായി മന്ത്രിസഭകൾ. 2016 മുതൽ കേരളത്തിൽ ഉള്ളത്, മുൻ കമ്മ്യൂണിസ്റ്റ് മന്ത്രിസഭകളിൽ നിന്ന് ഭിന്നമായി,തൊഴിലാളി സംസ്കാരസ്പർശമില്ലാത്ത,കർഷകത്തൊഴിലാളി സംസ്കാരസ്പർശമില്ലാത്ത, പക്വതയോ, ജനകീയതയോ,നിലവാരമോ ഇല്ലാത്ത എസ്എഫ്ഐ മന്ത്രിസഭകളാണ് .സ്ത്രീകളെയൊക്കെ പുലഭ്യം പറയുന്ന ഒരു ആഭാസനായ മണിയാശാനെ ഒഴിച്ചാൽ അവയിൽ അംഗങ്ങൾ ആയിരുന്നത് / ആയിട്ടുള്ളത് മുഴുവൻ എസ്.എഫ്.ഐ.ക്കാരാണ്.

100 ശതമാനവും SFI കാമ്പസ് രാഷ്ട്രീയത്തിന്റെ ബാക്കിപത്രമാണ് ഇപ്പോഴത്തെ മന്ത്രിസഭ. ക്രിമിനൽ പശ്ചാത്തലമോ മണ്ടൻ പശ്ചാത്തലമോ രണ്ടും കൂടെയോ ഇല്ലാത്തവർ അതിൽ കുറവാണ് എന്നാണ് ട്രോളുകൾ പറയുന്നത്. വസ്തുതകൾ പറയുന്നത് .

കാമ്പസ് രാഷ്ട്രീയം സൃഷ്ടിക്കുന്നത് ഏതു തരക്കാരെയാണ്? മരപ്പൊട്ടന്മാർ ആയിരിക്കെ തന്നെ, രാജ്യത്തിലെ ഏറ്റവും കുടിലരായ കൊള്ളക്കാരിൽ ചിലരെയാണ് അത് സൃഷ്ടിക്കുന്നത്.അത് കൊണ്ടാണ് അവന്റെയൊക്കെ ‘ കൗപീനത്തിനുള്ളിലെ കാമ്പസ് രാഷ്ട്രീയം!’ എന്നു പറഞ്ഞത്.