ഖജനാവിൽ പണമില്ല; ശമ്പളം പിൻവലിക്കാൻ നിയന്ത്രണം ?

തിരുവനന്തപുരം: അതിഗുരുതരമായ സാമ്പത്തിക ചുഴിയിൽപ്പെട്ട സംസ്ഥാന സർക്കാർ,
ജീവനക്കാരുടെ ശമ്പള വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ ആലോചിക്കുന്നു.

പ്രതിദിനം പിൻവലിക്കാവുന്ന തുകക്ക് പരിധി നിശ്ചയിക്കാനാണ് നീക്കം. തിങ്കളാഴ്ച അക്കൗണ്ടിൽ പണമെത്തിയാലും പ്രതിസന്ധി തീരാൻ സാധ്യതയില്ല. വൈദ്യുതി മേഖലയിലെ പരിഷ്കാരങ്ങൾക്ക് കിട്ടേണ്ട 4600 കോടി രൂപ കൂടി കിട്ടിയാലേ പിടിച്ച് നിൽക്കാനാകൂവത്രെ.

മാർച്ച് മാസം മൂന്നാം തീയതിയായിട്ടും ശമ്പളമെത്തിയത് ചെറിയൊരു വിഭാഗം സർക്കാർ ജീവനക്കാർക്ക് മാത്രമാണ്. മൂന്നര ലക്ഷത്തോളം ജീവനക്കാർക്കാണ് ശമ്പളം മുടങ്ങിയത്. ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ട് വഴി ശമ്പളമെത്തുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുള്ളവർക്കും മാസ ശമ്പളം കയ്യിൽ കിട്ടി. ഈ അക്കൗണ്ട് വഴി പണം പിൻവലിക്കുന്നതിന് തടസ്സമില്ല.

ഭൂരിപക്ഷം ജീവനക്കാർക്കും എംപ്ലോയീസ് ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് ശമ്പളം എത്തുന്നത്. ഈ അക്കൗണ്ട് മരവിപ്പിച്ചിട്ടുണ്ട്.

എന്നാൽ പെൻഷൻ വിതരണത്തിന് പ്രതിസന്ധിയില്ല. ട്രഷറിയിൽ നിന്ന് ബാങ്ക് അക്കൗണ്ടിലേക്ക് പെൻഷൻ മാറ്റുന്ന കാര്യത്തിലും സാങ്കേതിക തടസമില്ല. ഞായറാഴ്ച ആയതിനാൽ ഇന്ന് ശമ്പള വിതരണം ഉണ്ടാവില്ല. നാളെയോടെ ശമ്പള വിതരണം നടന്നില്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കാനാണ് ജീവനക്കാരുടെ തീരുമാനം.