ഹൃദയാഘാതത്തിന് കാരണം കോവിഡ് വാക്സിനല്ല : മന്ത്രി

ന്യൂഡൽഹി: കോവിഡ് പ്രതിരോധ വാക്സിനുകൾ ഹൃദയാഘാതത്തിന് കാരണമാകുന്നു എന്ന പ്രചരണം ശരിയല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിച്ചു

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) നടത്തിയ പഠനത്തെ ഉദ്ധരിച്ചാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.’ഇന്ന് ആർക്കെങ്കിലും സ്ട്രോക്ക് ഉണ്ടായാൽ, അത് കോവിഡ് വാക്സിൻ കാരണമാണെന്ന് അവർ കരുതുന്നു. വാക്സിൻ ഹൃദയാഘാതത്തിന് കാരണമാവില്ലെന്ന് ഐസിഎംആർ നടത്തിയ വിശദമായ പഠനത്തിൽ മനസ്സിലായിട്ടുണ്ട്’- അദ്ദേഹം വിശദീകരിച്ചു.

ഒരാളുടെ ജീവിതശൈലി, പുകയിലയുടെയും മദ്യത്തിൻ്റെയും ഉപഭോഗം തുടങ്ങി ഹൃദയാഘാതത്തിന് നിരവധി കാരണങ്ങളുണ്ട് എന്ന് മന്ത്രി ഓർമ്മിപ്പിച്ചു.

2023 നവംബറിൽ കോവിഡ് വാക്സിനുകൾ മൂലം ചെറുപ്പക്കാർക്കിടയിൽ പെട്ടെന്നുള്ള മരണം സംഭവിക്കാനുള്ള സാധ്യതയെക്കുറിച്ചുള്ള ആശങ്കകൾ ഇല്ലാതാക്കുന്ന ഐസിഎംആർ പഠനം പുറത്തുവന്നിരുന്നു. കോവിഡിന് ശേഷമുള്ള ആശുപത്രിവാസം, പെട്ടെന്നുള്ള മരണത്തിൻ്റെ കുടുംബചരിത്രം, ചില ജീവിതശൈലി പെരുമാറ്റങ്ങൾ തുടങ്ങിയ ഘടകങ്ങൾ അടിസ്ഥാന കാരണങ്ങളാകാമെന്ന് പഠനം സൂചിപ്പിക്കുന്നു.

കോവിഡ് -19, ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും സാധ്യത വർദ്ധിപ്പിക്കുമെന്നും പഠനം അംഗീകരിച്ചു, എന്നാൽ വൈറസ് പെട്ടെന്നുള്ള മരണത്തിലേക്ക് കാരണമാകുമെന്ന് തെളിയിക്കാനായില്ല. രാജ്യത്തുടനീളമുള്ള 47 ടെർഷ്യറി കെയർ ഹോസ്പിറ്റലുകളിലാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്.

2021 ഒക്‌ടോബറിനും 2023 മാർച്ചിനും ഇടയിൽ അപ്രതീക്ഷിതമായി മരണമടഞ്ഞ ആരോഗ്യ പ്രശ്‌നങ്ങളില്ലാത്ത 18-45 വയസ് പ്രായമുള്ള ആരോഗ്യമുള്ള വ്യക്തികളെ കേന്ദ്രീകരിച്ചായിരുന്നു പഠനം.