പെട്രോളിനും ഡീസലിനും വില കുറച്ചേക്കും

ന്യൂഡൽഹി : ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പെട്രോള്‍,ഡീസല്‍ എക്‌സൈസ് നികുതിയില്‍ ഇളവ് പ്രഖ്യാപിക്കാൻ സാധ്യത.

ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഇന്ധനവില ഘടന മാറുന്നു എന്നതാണ് പ്രത്യേകത.
പെട്രോളിനും ഡീസലിനും ലിറ്ററിന് 8 രൂപ മുതല്‍ 10 രൂപവരെ കുറയ്ക്കാമെന്ന ശുപാര്‍ശ പെട്രോളിയം മന്ത്രാലയം മുന്നോട്ടുവച്ചിട്ടുണ്ടെന്ന് പറയുന്നു.

മുഖ്യകാരണം അടുത്തവര്‍ഷം ഏപ്രില്‍-മേയോട് കൂടി നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പ് തന്നെ.
2022 ഏപ്രിലിലാണ് പൊതുമേഖലാ എണ്ണവിതരണ കമ്പനികളായ ഇന്ത്യന്‍ ഓയില്‍, ബി.പി.സി.എല്‍., എച്ച്‌.പി.സി.എല്‍ എന്നിവ അവസാനമായി പെട്രോള്‍, ഡീസല്‍ വില പരിഷ്‌കരിച്ചത്. തുടര്‍ന്ന് ആ വര്‍ഷം മേയില്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ധന എക്‌സൈസ് നികുതിയും കുറച്ചു.

പെട്രോള്‍ ലിറ്ററിന് എട്ട് രൂപ കുറച്ച്‌ 19.90 രൂപയും ഡീസല്‍ ലിറ്ററിന് 6 രൂപ കുറച്ച്‌ 15.80 രൂപയുമായാണ് നികുതി കുറച്ചത്. തുടര്‍ന്ന് ഈ വര്‍ഷം ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വന്നവിധം സംസ്ഥാന ബജറ്റില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ലിറ്ററിന് രണ്ടുരൂപ ഇന്ധനസെസ് ഏര്‍പ്പെടുത്തിയിരുന്നു. അതായത് കേരളത്തില്‍ രണ്ടുരൂപ ഉയര്‍ന്നു. അന്നുമുതല്‍ തിരുവനന്തപുരത്ത് വില പെട്രോള്‍ ലിറ്ററിന് 109.73 രൂപയും ഡീസലിന് 98.53 രൂപയുമാണ് ().

2022 മേയില്‍ ക്രൂഡോയില്‍ രാജ്യാന്തര വില ബാരലിന് 115-125 ഡോളര്‍ നിരക്കിലായിരുന്നു. 2022-23 സാമ്ബത്തിക വര്‍ഷത്തെ ശരാശരി വിലയാകട്ടെ 93.15 ഡോളറും. നടപ്പുവര്‍ഷത്തെ ശരാശരി വില 77.14 ഡോളറാണ്.

കഴിഞ്ഞ സാമ്ബത്തിക വര്‍ഷം (2022-23) ആദ്യപാദത്തില്‍ 32,147 കോടി രൂപയുടെ നഷ്ടം എണ്ണ വിതരണക്കമ്പനികള്‍ നേരിട്ടിരുന്നു. ഇത് നികത്താനെന്നോണം തുടര്‍പാദങ്ങളില്‍ ക്രൂഡോയില്‍ വിലകുറഞ്ഞിട്ടും പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാന്‍ അവർ തയ്യാറായിരുന്നില്ല. നടപ്പുവര്‍ഷത്തെ രണ്ടാംപാദമായ ജൂലൈ-സെപ്റ്റംബറില്‍ അവരുടെ സംയുക്തലാഭം 27,295 കോടി രൂപയാണ്.

2022-23ന്റെ ആദ്യപാദത്തില്‍ പെട്രോള്‍ ലിറ്ററിന് 17 രൂപയും ഡീസല്‍ ലിറ്ററിന് 35 രൂപയും നഷ്ടത്തിലായിരുന്നു വില്‍പന. ഇപ്പോഴാകട്ടെ പെട്രോളിന് 8-10 രൂപയും ഡീസലിന് 3-4 രൂപയും ലാഭമാണ് കമ്പനികൾ നേടുന്നത്.

നഷ്ടം മറികടന്ന് ലാഭത്തിലേറിയെന്നത് മാത്രമല്ല ഇന്ധനവില കുറയ്ക്കാന്‍ അനുകൂലമായിട്ടുള്ളത്. 2022-23 സാമ്ബത്തിക വര്‍ഷത്തെ ഇന്ത്യയുടെ ക്രൂഡോയില്‍ ഇറക്കുമതിച്ചെലവ് 11,340 കോടി ഡോളറായിരുന്നെങ്കില്‍ നടപ്പുവര്‍ഷത്തെ സമാനകാലത്ത് ഇത് 8,710 കോടി ഡോളര്‍ മാത്രമാണ്.

റഷ്യയില്‍ നിന്ന് ബാരലിന് 30 ഡോളര്‍ വരെ ഡിസ്‌കൗണ്ട് നടപ്പുവര്‍ഷം ലഭിച്ചിരുന്നു. ഇപ്പോഴത് ബാരലിന് 5-6 ഡോളറിലേക്ക് താഴ്ന്നിട്ടുണ്ട്. എങ്കിലും, ക്രൂഡോയില്‍ വിപണിവില 80 ഡോളറില്‍ താഴെയാണെന്നതിനാല്‍ ഈ കുറഞ്ഞ ഡിസ്‌കൗണ്ട് പോലും എണ്ണക്കമ്പനികള്‍ക്ക് നേട്ടമാണെന്നാണ് വിലയിരുത്തലുകള്‍.

കേന്ദ്രസര്‍ക്കാരിന് വരുമാനനഷ്ടം ഉണ്ടാകാതിരിക്കാൻ പെട്രോള്‍, ഡീസല്‍ വിപണിവിലയില്‍ കുറവ് വരുത്താന്‍ എണ്ണക്കമ്പനികളോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടാനും സാധ്യതയുണ്ട്. അതായത്, വിലയിളവ് നല്‍കുന്നത് കമ്പനികളുടേ മാത്രം ബാധ്യതയായി മാറും.