August 9, 2026 11:15 am

സാധു മോഹൻ എന്ന പാപനാശം സ്വാമി

കൊച്ചി: “എഴുത്തുമേശയിരുന്നിടത്താണ്‌ തറയിൽ ശീതീകരണപ്പെട്ടിയിൽ സ്വാമി കിടക്കുന്നത്. സ്വാമിയെ പുതപ്പിച്ചിരിക്കുന്നതു തുണിയല്ല സദ്യമേശയിലും മറ്റും വിരിക്കുന്ന നേർത്ത കടലാസാണ് എന്ന് ഞാൻ കണ്ടു പിടിച്ചു. സ്വാമി നിർദ്ദേശിച്ചിരിക്കണം: വെള്ളം വീണാൽ അലുത്തു പോകുന്ന ഇനം പാഴ്കടലാസുകൊണ്ടു മാത്രം ഈ മണ്ണാങ്കട്ടയെ പൊതിയുക. പക്ഷെ സ്വാമി സാധുത നൽകാത്ത ഒരു സ്ഥലത്തിൻ്റെ പേരാണ് ശീതീകരണ പെട്ടിയിൽ തമിഴിൽ എഴുതിയിരിക്കുന്നത് എന്ന് കണ്ടു ഞാൻ രഹസ്യമായി ചിരിച്ചു – സൊർക്കം. അതായത്, സ്വർഗം. അങ്ങനെ സ്വാമി ”ആ ഒന്ന്” എന്ന് വിളിച്ച പ്രപഞ്ചയന്ത്രത്തിലേക്കു മടങ്ങി പോയി. ശരീരം കുഴിയിലേക്ക് വയ്ക്കുമ്പോൾ ശിഷ്യന്മാർ സ്വാമി അവർക്കു പറഞ്ഞു കൊടുത്ത ഒരേ ഒരു പ്രാർത്ഥന ചൊല്ലുന്നു ണ്ടായിരുന്നു”  എഴുത്തുകാരനായ സക്കറിയ തൻ്റെ സുഹൃത്തിനെക്കുറിച്ചു ഫേസ്ബുക്കിലെഴുതുന്നു …..

“ഡൽഹിയിൽ സ്ഥിരം സന്ദർശകനായിരുന്നു സ്വാമി. ഞങ്ങൾ പലരുടെയും വീടുകളിലെ പ്രിയപ്പെട്ട അതിഥിയും. സ്വാമി അപ്പോളേക്കും സ്വർഗ്ഗവും നരകവും ദൈവങ്ങളുമെല്ലാം തലച്ചോറിൽനിന്ന് പറിച്ചു കളഞ്ഞിരുന്നു. സ്വാമി കാവിയണിഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. അന്ന് എന്നോട് പറഞ്ഞു: ഈ വേഷത്തിന് ഗുണവും ദോഷവും ഉണ്ട്. മണ്ണിൻ്റെ നിറം ഒരു ഗുണം. ഇതണിഞ്ഞു എവിടെയും കയറിച്ചെല്ലാം എന്നത് മറ്റൊന്ന്. ഭാരതത്തിലെ കുറെയേറെ ജീർണിച്ച കാര്യങ്ങൾ ഇതിന്മേൽ കെട്ടിവയ്ക്കപ്പെട്ടിട്ടുണ്ട് എന്നത് ഒരു ദോഷം. ഇത് കണ്ട് ചിലർ വന്ന് കാൽ തൊടും എന്നത് വേറൊരു ദോഷം…സക്കറിയ  തുടരുന്നു ..

 ഫേസ്ബുക്  പോസ്റ്റിൻ്റെ പൂർണ രൂപം ചുവടെ: 


സാധു മോഹൻ എന്ന പാപനാശം സ്വാമി
എൻ്റെ അസാധാരണ സുഹൃത്തുക്കളിലൊരാളായിരുന്നു സാധു മോഹൻ എന്നും പാപനാശം സ്വാമി എന്നും അറിയപ്പെട്ട യാഥാർഥ്യാന്വേഷി. ഞങ്ങൾ അദ്ദേഹത്തെ സ്വാമി എന്ന് വിളിച്ചു.
സ്വാമി സന്യാസം സ്വീകരിച്ചത് ശാന്തിഗിരിയിലെ കരുണാകരഗുരുവിൻ്റെ പക്കൽ നിന്നാണ്. കുറിച്ചി ഹോമിയോ കോളേജിൽ വിദ്യാർത്ഥിയായിരുന്നു. ഉൾവിളികൾക്കു പിന്നാലെ ചുറ്റിത്തിരിഞ്ഞു പോത്തൻകോട്ടേ ഗുരുവിൻ്റെ പക്കൽ എത്തി. ഒ വി വിജയനിലൂടെയും ഒ വി ഉഷയിലൂടെയും 1980-81 ൽ ഞാൻ സ്വാമിയെ പരിചയപ്പെടുമ്പോൾ അദ്ദേഹം അവിടുത്തെ സന്യാസിയാണ്. ക്രമേണ അദ്ദേഹം ശാന്തിഗിരിയിൽനിന്ന് അകന്നു, പിരിഞ്ഞു. സ്വന്തം അന്വേഷണങ്ങളിൽ മുഴുകി.
80-81 ൽ സ്വാമിയുടെ ക്ഷണത്തിലാണ് ഞാൻ ആദ്യം ശാന്തിഗിരിയിൽ പോകുന്നത്. വിജയനും ഉണ്ടായിരുന്നു. അന്നവിടെ കൂടുതലും ഓലക്കുടിലുകളാണ്. ഒരു രസകരമായ സംഭവം ഓർമ്മ വരുന്നു. എത്തിയതിനു പിറ്റേന്ന് രാവിലെ ഒരു കുന്നിറങ്ങി കിണറ്റുകരയിൽ പല്ലു തേക്കാൻ പോയപ്പോൾ തോർത്തുമുണ്ട് ഉടുത്ത ഒരാൾ അവിടെ വെള്ളം കോരി വച്ച് നിന്ന് പല്ലു തേക്കുന്നുണ്ട്.
ഞാൻ സംശയിച്ചു നിന്നപ്പോൾ കോരി വച്ചിരുന്ന വെള്ളം എനിക്കെടുക്കാമെന്നു ആൾ ആംഗ്യം കാട്ടി. ഞാനതെടുത്ത് ഉപയോഗിച്ചു. ഒരു തൊട്ടി വെള്ളം പകരം കോരി വച്ചു. പിന്നീട് കരുണാകരഗുരുവിനെ കാണാൻ ചെന്നപ്പോളാണ് കിണറ്റുകരയിലെ പല്ലുതേപ്പുകാരനാണ് അവിടെയിരിക്കുന്നത് എന്ന് മനസ്സിലായത്. എനിക്കത് വളരെ ഇഷ്ടപ്പെട്ടു.
ഡൽഹിയിൽ സ്ഥിരം സന്ദർശകനായിരുന്നു സ്വാമി. ഞങ്ങൾ പലരുടെയും വീടുകളിലെ പ്രിയപ്പെട്ട അതിഥിയും. സ്വാമി അപ്പോളേക്കും സ്വർഗ്ഗവും നരകവും ദൈവങ്ങളുമെല്ലാം തലച്ചോറിൽനിന്ന് പറിച്ചു കളഞ്ഞിരുന്നു. സ്വാമി കാവിയണിഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. അന്ന് എന്നോട് പറഞ്ഞു: ഈ വേഷത്തിന് ഗുണവും ദോഷവും ഉണ്ട്. മണ്ണിൻ്റെ നിറം ഒരു ഗുണം. ഇതണിഞ്ഞു എവിടെയും കയറിച്ചെല്ലാം എന്നത് മറ്റൊന്ന്. ഭാരതത്തിലെ കുറെയേറെ ജീർണിച്ച കാര്യങ്ങൾ ഇതിന്മേൽ കെട്ടിവയ്ക്കപ്പെട്ടിട്ടുണ്ട് എന്നത് ഒരു ദോഷം. ഇത് കണ്ട് ചിലർ വന്ന് കാൽ തൊടും എന്നത് വേറൊരു ദോഷം.
സ്വാമി പിന്നീട് വസ്ത്രവും തലമുണ്ടും വെള്ളയാക്കി. വസ്‌ത്രാസ്വാദകരെ കൊതിപ്പിക്കുന്ന ഒരു ”ഡിസൈനർ ” കുപ്പായമായിരുന്നു അവസാനം വരെ വേഷം. അതിൻ്റെ കട്ട് ഷർട്ടിൻ്റെതായിരുന്നു. ഒഴുക്ക് ജുബ്ബയുടെയും. കരയില്ലാത്ത വെള്ള മുണ്ട് പാദം മു ട്ടി കിടക്കും. ആറടിയുയരത്തിൽ തലയുയർത്തിപിടിച്ചു വിരിഞ്ഞ നെഞ്ചുമായി നടക്കും. ഒരു സ്റ്റൈൽ മന്നനാണ് സ്വാമി എന്ന് ഞാൻ പറയും.

അവിശ്രമിയായ അന്വേഷിയായിരുന്നു സ്വാമി. ജീവൻ്റെയും അസ്‌തിത്വത്തിൻ്റെയും അടിസ്ഥാനങ്ങൾ ആയിരുന്നു അന്വേഷണ മേഖല. ആ അന്വേഷണങ്ങൾ അദ്ദേഹത്തെ ക്വാണ്ടം ഫിസിക്സിൻ്റെ അനന്തതകളിൽ എത്തിച്ചു. എന്താണ് ജീവൻ്റെയും സൃഷ്ടിയുടെയും തന്മാത്ര? ഇതുപോലെയുള്ള ചോദ്യങ്ങളുടെ ഉത്തരത്തിനു വേണ്ടിയാണ് അദ്ദേഹം അന്വേഷകനായതും നൂറു വഴികളിലൂടെ നിൽക്കാതെ ഓടിയതും. ക്വാണ്ടം ഫിസിക്സിലെ നാം കണ്ടാലുടൻ കാണാതാകുന്ന പരമാണുവിനെയാണ് അദ്ദേഹം പിതാവ് എന്ന് വിളിച്ചത്. ഒരേ സമയം പരബ്രഹ്മവും പരമാണുവുമായ ആ ” ഒന്നി” നോടായിരുന്നു സ്വാമിയുടെ വിധേയത്വം.

സ്വാമിക്ക് എന്തെങ്കിലുമൊരു ഹോബിയുണ്ടായിരുന്നെങ്കിൽ അത് രാഷ്ട്രീയമായിരുന്നു – രാഷ്ട്രീയത്തിൻ്റെ അണിയറകളിലൂടെയുള്ള പര്യടനങ്ങൾ. മരിക്കും വരെ രാഷ്ട്രീയം ഒരു ആകർഷണ മേഖലയായിരുന്നു. വ്യക്തിപരമായ ആവശ്യങ്ങൾക്കോ നേട്ടങ്ങൾക്കോ വേണ്ടി അദ്ദേഹം സോണിയ ഗാന്ധിയും കരുണാനിധിയും പോലെയുള്ളവരുമായുള്ള പരിചയങ്ങൾ ഉപയോഗിച്ചില്ല. ജി കെ മൂപ്പനാർ മാത്രം സ്വാമിയുടെ ഇന്ത്യക്കു വേണ്ടിയുള്ള സ്വപ്ന പദ്ധതികളെ ഗൗരവമായി എടുത്തു.
അവർ തമ്മിൽ ദൃഢമായ ഒരു സൗഹൃദം ഉണ്ടായിരുന്നു. ഇൻഡ്യയുടെ വർത്തമാനത്തിൻ്റെയും ഭാവിയുടെയും ചാലക ശക്തി എന്ന നിലയിൽ സ്വാമി രാഷ്ട്രീയത്തിൽ ചില പ്രത്യാശകൾ നിക്ഷേപിച്ചു. പ്രത്യേകിച്ച് വർഗീയ ഫാഷിസത്തിനെതിരെയുള്ള ഒരു വൻ ഐക്യ രാഷ്ട്രീയ സഖ്യത്തെ സംബന്ധിച്ചുള്ളത്. സ്വാമി ഇന്നില്ലാത്തത്‌ എത്ര നന്ന്.
ഡൽഹിയിൽ നിന്ന് ഇന്ത്യൻ രാഷ്ട്രീയത്തിൻ്റെ വാസ്തവങ്ങൾ സ്വാമി കുറെയെല്ലാം മനസ്സിലാക്കി തുടങ്ങി. എങ്കിലും അദ്ദേഹം പ്രതീക്ഷ കൈവിട്ടില്ല. അങ്ങനെയാണ് ഒരുദിവസം വിജയനും വി കെ മാധവൻ കുട്ടിയും ടി എൻ ഗോപകുമാറും ഞാനുമെല്ലാം അടങ്ങുന്ന ഒരു സംഘം സ്വാമിയെ ഒരു കഴുതപ്പുറത്ത് അമൃത് സറിൽ ഭിന്ദ്രൻവാലെയുടെ അടുത്തേക്ക് യാത്രയാക്കിയത് .
പഞ്ചാബിൽ സമാധാനം പുനസ്ഥാപിക്കാം എന്നായിരുന്നു സ്വാമിയുടെ വിഫലസ്വപ്നം. സ്വാമി ജീവനോടെ തിരിച്ചുവരണെ എന്ന് മാത്രമായിരുന്നു ഞങ്ങളുടെ ആശ.
സ്വാമിയുടെ ഡൽഹിയിലെ മറ്റൊരു സംരംഭം ക്വാണ്ടം ഫിസിക്സിൻ്റെ ബോധജ്ഞാനങ്ങളെ അവതരിപ്പിക്കുന്ന ഒരു ചിത്ര-കൊളാഷ്-പോസ്റ്റർ പ്രദർശനമായിരുന്നു. അന്ന് 7-8 വയസ്സുള്ള എൻ്റെ മകൾ അരുന്ധതിയുടെ മഷി തേച്ച പാദങ്ങൾ കടലാസ്സിൽ പതിപ്പിച്ചെടുത്ത കാൽപ്പാടുകളായിരുന്നു പ്രദർശനത്തിന്റെ മോട്ടിഫ്.
സ്വാമി ഏറ്റവും വെ റുത്തതും ഇന്ത്യയുടെ ഭാവിയെപ്രതി ഏറ്റവും ഭയപ്പെട്ടതും വർഗീയ ഫാഷിസത്തെയാണ്. അതിനെതിരെയുള്ള നിശ്ശബ്ദ പ്രവർത്തനത്തിൽ നിന്ന് അദ്ദേഹം മരണം വരെ വിട്ടുനിന്നില്ല. അതിനെ നേരിടാൻ അദ്ദേഹം അനവധി സ്വപ്ന പദ്ധതികൾ സൃഷ്ടിച്ചു. ഒന്നും നടന്നില്ല.
യാത്ര, സ്വാമിയുടെ ജീവിതം മുന്നോട്ടു കൊണ്ട് പോയ യന്ത്രമായിരുന്നു. വർഷത്തിൻ്റെ 365 ദിവസങ്ങളിൽ യാത്രയില്ലാത്തത് ഒരു പക്ഷേ അൻപതായിരുന്നിരിക്കണം. നാം ഒരു ഫോൺകാളിൽ ഒതുക്കുന്ന കാര്യത്തിന് സ്വാമി 3000 കിലോമീറ്റർ പോകും.
എഴുപത്തി രണ്ടാം വയസ്സിൽ സ്വാമിയുടെ ആദ്യ വിദേശ യാത്രയിൽ ഓസ്ലോയിലെ എൻ്റെ സുഹൃത്തിന്റെ വീട്ടിലാണ് ഞാൻ സ്വാമിക്ക് താമസമൊരുക്കിയത്. അവൾ ഒറ്റക്കാണ് എന്നറിഞ്ഞതോടെ സ്വാമി അസ്വസ്ഥനായി. സ്വാമി സ്ത്രീകളിൽ നിന്ന് കർശനമായ അകലം പാലിച്ചിരുന്ന ആളായിരുന്നു.. ഇതിൽ മാത്രം സ്വാമി ഒരു പാരമ്പര്യ വാദിയായിരുന്നു.
സ്വാമി എത്തിയതിൻ്റെ രണ്ടാം ദിവസം അവൾ കുറച്ചു ദിവസത്തേക്കുള്ള ഭക്ഷണവും മറ്റും ഒരുക്കി ഫ്രിഡ്ജിൽ വച്ച് വീടിൻ്റെ താക്കോൽ സ്വാമിയേ ഏൽപ്പിച്ചു പലായനം ചെയ്തു. എന്നോട് അവൾ പറഞ്ഞു: ഒരു കോപിച്ച സിംഹം വീട്ടിലിരിക്കുന്ന പ്രതീതിയായിരുന്നു. ഞാൻ ഓടി രക്ഷപെട്ടു.

അവസാനം തിരുനെൽവേലി ജില്ലയിലെ കീഴാമ്പൂരിൽ സ്വാമി തൻ്റെ ‘കുടിശൈ’ സ്ഥാപിച്ചു: പാപനാശം കുടിശൈ. നാലഞ്ചു ശിഷ്യരെ കൂടെക്കൂട്ടി. അവിടെ കൃഷിയും യുവതീ യുവാക്കൾക്ക് കല്ലിലും മരത്തിലും ലോഹത്തിലും കൈത്തൊഴിൽ പരിശീലനവും തുടങ്ങി.
ചെന്നൈയിലേക്കുള്ള തീവണ്ടി യാത്രയിലാണ് ഉറക്കത്തിൽ സ്വാമി മരിച്ചത്. തീവണ്ടി ചക്രങ്ങളുടെ വേഗതയ്ക്കെല്ലാം അപ്പുറത്തേക്ക് സ്വാമി ഒരു മിന്നൽപിണർ പോലെ കടന്നു പോയി. ഞാനൊരിക്കൽ സ്വാമിയോട് ചോദിച്ചു: ഈ അന്വേഷണങ്ങൾക്കെല്ലാം ശേഷം ഭൂമിയുടെയും ജീവൻ്റെയും  മരണത്തിൻ്റെയുമെല്ലാം അർഥം എന്താണെന്നാണ് തോന്നിയിട്ടുള്ളത്? ഒരു നിമിഷം ചിന്തിച്ചിട്ട് സ്വാമി പറഞ്ഞു: ”എനിക്ക് ഒന്നേ മനസിലായിട്ടുള്ളു: ദ് എവലൂഷൻ ഓഫ് ഇന്റലിജൻസ്.” സ്വാമി സത്യത്തിൽ പോയി തൊട്ടിരിക്കുന്നുവെന്നു എന്ന് അതീവ പരിമിതമായ അറിവിന് പോലും തോന്നി.

2008 ഒക്ടോബർ 8. പാപനാശം കുടിശൈ യിൽ സ്വാമി അന്ത്യനിദ്രയിലാണ്ടു കിടക്കുന്നതു ഞാൻ നോക്കി നിന്നു. ഒരു ചെറിയ ആൾക്കൂട്ടമുണ്ട്. താമസസ്ഥലം എന്ന് വിവരിച്ചിരുന്ന നാല് വശവും തുറന്ന് നാല് തൂണിൽ നിൽക്കുന്ന ശാലയിൽ സ്വാമി ഉറങ്ങുന്ന കട്ടിൽ കിടന്നിടത്താണ് കുഴിയെടുത്തിരിക്കുന്നത്. വലിയ വിസ്താരവും ആഴവുമാണ് കുഴിക്ക്. താൻ നടുനിവർത്തിയിരുന്നിടത്തു തന്നെ വേണം അന്ത്യവിശ്രമവും എന്ന് സ്വാമി നിർദ്ദേശിച്ചിരുന്നു.
കുഴിയുടെ വലിപ്പവും നിർദ്ദേശപ്രകാരം തന്നെ. കാരണം താൻ നിത്യ ജീവിതത്തിൽ ഉപയോഗിച്ചിരുന്ന എല്ലാ വസ്തുവകകളും – മേശയും കസാലയും കട്ടിലും പുസ്തകങ്ങളും വസ്ത്രങ്ങളുമെല്ലാം – തൻ്റെ കുഴിയിൽ മറയണമെന്നായിരുന്നു നിശ്ചയം. ഒരു പരിത്യാഗിയുടെ ദൃഢ നിശ്ചയമായിരുന്നു ആ കുഴിയിൽ നിറഞ്ഞത്.
എൻ്റെ സ്വാമി ഒരു കാര്യത്തിൽ മാത്രം പാപിയായിരുന്നു. ഇഷ്ടമുള്ള പുസ്തകം കടം വാങ്ങിയാൽ തിരിച്ചു കിട്ടില്ല. എൻ്റെ കുറെ പുസ്തകങ്ങൾ അങ്ങനെ പൊയ്പോയിരുന്നു. ഞാൻ ഉള്ളിലൊരു പുഞ്ചിരിയോടെ കുഴിയിലേക്ക് എത്തിനോക്കി. എൻ്റെ പുസ്തകങ്ങൾ വല്ലതും മുകളിൽ കണ്ടാൽ എടുത്താലോ എന്ന കള്ള ആലോചനയോടെ.
എഴുത്തുമേശയിരുന്നിടത്താണ്‌ തറയിൽ ശീതീകരണപ്പെട്ടിയിൽ സ്വാമി കിടക്കുന്നത്. സ്വാമിയെ പുതപ്പിച്ചിരിക്കുന്നതു തുണിയല്ല സദ്യമേശയിലും മറ്റും വിരിക്കുന്ന നേർത്ത കടലാസാണ് എന്ന് ഞാൻ കണ്ടു പിടിച്ചു. സ്വാമി നിർദ്ദേശിച്ചിരിക്കണം: വെള്ളം വീണാൽ അലുത്തു പോകുന്ന ഇനം പാഴ്കടലാസുകൊണ്ടു മാത്രം ഈ മണ്ണാങ്കട്ടയെ പൊതിയുക.
പക്ഷെ സ്വാമി സാധുത നൽകാത്ത ഒരു സ്ഥലത്തിൻ്റെ പേരാണ് ശീതീകരണ പെട്ടിയിൽ തമിഴിൽ എഴുതിയിരിക്കുന്നത് എന്ന് കണ്ടു ഞാൻ രഹസ്യമായി ചിരിച്ചു – സൊർക്കം. അതായത്, സ്വർഗം. അങ്ങനെ സ്വാമി ”ആ ഒന്ന്” എന്ന് വിളിച്ച പ്രപഞ്ചയന്ത്രത്തിലേക്കു മടങ്ങി പോയി. ശരീരം കുഴിയിലേക്ക് വയ്ക്കുമ്പോൾ ശിഷ്യന്മാർ സ്വാമി അവർക്കു പറഞ്ഞു കൊടുത്ത ഒരേ ഒരു പ്രാർത്ഥന ചൊല്ലുന്നു ണ്ടായിരുന്നു:
പരബ്രഹ്മം മഹാഗുരു
മഹാഗുരു പരബ്രഹ്മം
ഏകം പരബ്രഹ്മം
സത്യം പരബ്രഹ്മം
സ്നേഹം പരബ്രഹ്മം
കരുണ പരബ്രഹ്മം

പരംപൊരുൾ പരബ്രഹ്മം.


കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News