ഡോ. ജോസ് ജോസഫ്
പ്രേക്ഷക ശ്രദ്ധ നേടിയ ജോസഫ് , മികച്ച തിരക്കഥക്കുള്ള ദേശീയ അവാർഡ് നേടിയ നായാട്ട്, ഓഫീസർ ഓൺ ഡ്യൂട്ടി, റോന്ത് എന്നീ ചിത്രങ്ങൾക്കു ശേഷം ഷാഹി കബീർ തിരക്കഥയഴുതിയ ,വ്യത്യസ്തമായ മറ്റൊരു പോലീസ് സ്റ്റോറിയാണ് ഉൻമാദം.
ഓഫീസർ ഓൺ ഡ്യൂട്ടിക്കു ശേഷം കുഞ്ചാക്കോ ബോബനും ഷാഹി കബീറും ഒന്നിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തത് പ്രഗത്ഭനായ എഡിറ്റർ കിരൺ ദാസാണ്. കിരൺ ദാസിൻ്റെ ആദ്യ സംവിധാന സംരംഭമാണ് ഉൻമാദം.

ഷാഹി കബീർ തിരക്കഥയെഴുതിയ മുൻ ചിത്രങ്ങളെ പോലെ പോലീസ് നടപടി ക്രമങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ചിത്രമല്ല ഉൻമാദം. സത്യത്തിനും മിഥ്യയ്ക്കുമിടയിലുള്ള നായകൻ്റെ ഉന്മാദാവസ്ഥ സൃഷ്ടിക്കുന്ന സൈക്കോളജിക്കൽ ഡ്രാമയും അതീന്ദ്രിയ ശക്തികൾ സഹായിക്കുന്ന ക്രൈം ഇൻവെസ്റ്റിഗേഷനും ഇരുണ്ട പശ്ചാത്തലത്തിൽ ചിത്രീകരിച്ച സിനിമയാണ് ഉൻമാദം.
“അവരുടെ യുക്തി അംഗീകരിക്കപ്പെട്ടു കഴിഞ്ഞാൽ ഉന്മാദികളാരും ഉന്മാദികളല്ല ” എന്ന ഗബ്രിയേൽ ഗാർസിയ മാർക്വേസിൻ്റെ ഓഫ് ലവ് ആൻഡ അദർ ഡെമൺസ് എന്ന വിഖ്യാത നോവലിലെ വാക്യം എഴുതി കാണിച്ചു കൊണ്ടാണ് ചിത്രത്തിൻ്റെ തുടക്കം.

ഒരാളുടെ പെരുമാറ്റം സാംസ്കാരിക പശ്ചാത്തലമനുസരിച്ച് മറ്റൊരാൾക്ക് ഉന്മാദവും വേറൊരു സമൂഹത്തിന് വിസ്മയവുമായി അനുഭവപ്പെടാം. അയാളോട് ചേർന്നു നിൽക്കുന്നവർക്ക് അയാളുടെ യുക്തി ബോധ്യപ്പെടുമ്പോൾ അവർക്ക് അയാൾ ഉന്മാദിയല്ലാതായി മാറുന്നു.സത്യത്തിനും മിഥ്യയ്ക്കുമിടയിലെ ഉന്മാദാവസ്ഥയിലൂടെ കടന്നു പോകുന്നവനാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്ന നായകൻ.
സിനിമയ്ക്കുള്ളിലെ സിനിമയായാണ് ഉൻമാദത്തിൻ്റെ അവതരണം.പാലക്കാട്ടെ ഒരു പോലീസ് സ്റ്റേഷനിലെ സി പി ഒ യാണ് ഷെല്ലി (കുഞ്ചാക്കോ ബോബൻ). തിരക്കഥയെഴുതണമെന്ന അടങ്ങാത്ത മോഹത്തിൽ ഒരു വർഷത്തിലേറെയായി അവധിയിലാണ് അയാൾ.
രണ്ട് മൂന്ന് തിരക്കഥകൾ പൂർത്തിയാക്കിയെങ്കിലും എവിടെയുമെത്തിയില്ല. വ്യത്യസ്തമായ പോലീസ് സ്റ്റോറി ഉണ്ടെങ്കിൽ നോക്കാമെന്നാണ് ഡയറക്ടർമാർ പറയുന്നത്.ഭർത്താവ് തിരക്കഥയെഴുതാൻ കോമാളി വേഷം കെട്ടി നടക്കുന്നതിനാൽ കുടുംബത്തിൻ്റെ ഭാരം മുഴുവൻ ചുമക്കുന്നത് ഭാര്യ സൗമ്യയാണ് (ലിജോ മോൾ).
ഭർത്താവിൻ്റെ തിരക്കഥാ ഭ്രാന്ത് കുടുംബത്തിൽ സൃഷ്ടിക്കുന്ന അസ്വാരസ്യങ്ങളോടെയാണ് ചിത്രത്തിൻ്റെ തുടക്കം.തിരക്കഥാ കൃത്ത് എന്ന മോഹം തൽക്കാലത്തേക്ക് ഉപേക്ഷിച്ച് ഷെല്ലി തിരികെ ജോലിയിൽ കയറുന്നു.അവിടെയും അയാൾ മറ്റ് പോലീസുകാരുടെ അവഹേളന പാത്രമാവുന്നു.

ഒരു പ്രത്യേക സാഹചര്യത്തിൽ ഷെല്ലി കൊങ്ങാട് സ്റ്റേഷനിലേക്ക് അച്ചടക്ക നടപടി യുടെ ഭാഗമായി സ്ഥലം മാറ്റപ്പെടുന്നു. പണിയെടുക്കുന്ന പോലീസുകാർക്കെ പണീഷ്മെൻ്റ് ഉള്ളു എന്ന പ്രസ്താവന ആവർത്തിച്ചു കേൾക്കാം. ഷാഹി കബീറിൻ്റെ മുൻ ചിത്രങ്ങളിലേതു പോലെ സാധാരണ പോലീസുകാർ നേരിടുന്ന നിസ്സഹായാവസ്ഥയും മേലധികാരികളിൽ നിന്നുള്ള നിന്ദനവും ഉൻമാദത്തിലും കാണാം.
കോങ്ങാട് സ്റ്റേഷനിൽ ആരും തൊടാൻ ധൈര്യപ്പെടാത്ത ഒരു ഫയലുണ്ട്. സെക്ഷൻ 174 ഫയൽ.റെയിൽ വേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഒരു യുവതിയുടെ 174 ഫയൽ ഭദ്രമായി അലമാരയ്ക്കുള്ളിൽ സൂക്ഷിച്ചിരിക്കുന്നു. ആ ഫയൽ തൊട്ടാൽ ദുരന്തങ്ങൾ സംഭവിക്കുമെന്നാണ് സ്റ്റേഷനിലെ പോലീസുകാരുടെ വിശ്വാസം.
ഫയൽ തൊടുന്ന പോലീസുകാരൻ്റെ യൂണിഫോമിൽ രക്തം പുരളും സെക്ഷൻ 174 മരണങ്ങൾ ആവർത്തിക്കും.ഫയലിൽ തൊട്ട പോലീസുകാരൻ സസ്പെൻഷനിലാവും.ഈ മൂന്നു കാര്യങ്ങളും തുടർച്ചയായി സംഭവിച്ചിരിക്കുമെന്നാണ് അന്ധവിശ്വാസം. ആത്മഹത്യയെന്ന് എഴുതി തളളിയ കേസിൻ്റെ ആ ഫയലിൽ തൊട്ട യുക്തിവാദികളായ ഓഫീസർമാർക്ക് പോലും ദുരനുഭവങ്ങളുണ്ടായി.
ഈ സംഭവത്തിൽ ഒരു തിരക്കഥയുടെ സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞ ഷെല്ലി ഒരു വൺ ലൈൻ തയ്യാറാക്കി ഡയറക്ടറെ കണ്ടെത്തി എഴുത്തുമായി മുന്നോട്ട് പോകുന്നു. സിനിമാ ഭ്രാന്തനായ ഒരു പോലീസ് ഉദ്യോഗസ്ഥൻ അത്തരമൊരു കേസിൻ്റെ അന്വേഷണവുമായി മുന്നോട്ട് പോകുമ്പോൾ എന്തു സംഭവിക്കുമെന്നാണ് ചിത്രത്തിൻ്റെ രണ്ടാം പകുതി പറയുന്നത്.
കേസിൻ്റെ ആഴങ്ങളിലേക്ക് മുങ്ങാംകുഴിയിട്ടിറങ്ങിയതോടെ ഷെല്ലിയുടെ ജീവിതത്തിലും അപ്രതീക്ഷിതമായ പലതും സംഭവിക്കുന്നു. ഉന്മാദത്തിനും യാഥാർത്ഥ്യത്തിനുമിടയിലുള്ള അവസ്ഥയിലേക്ക് അയാളുടെ ജീവിതം വലിച്ചെറിയപ്പെടുന്നു.
പതിഞ്ഞ താളത്തിൽ നീങ്ങുന്ന ചിത്രത്തിൽ വലിയ സസ്പെൻസോ ട്വിസ്റ്റുകളോ ഇല്ല. ആദ്യ പകുതി നന്നായി മുന്നേറുമ്പോൾ രണ്ടാം പകുതി ഭൂ മാഫിയ, ഭൂമി തട്ടിപ്പ് തുടങ്ങി കണ്ട് പരിചിതമായ പതിവ് പ്രമേയങ്ങളിലേക്ക് വഴിമാറുന്നു. ആദ്യ പകുതി ഷെല്ലിയുടെ വ്യക്തി ജീവിതത്തിലെയും കുടുംബ ജീവിതത്തിലെയും പ്രതിസന്ധികൾ പറഞ്ഞു പോകുമ്പോൾ രണ്ടാം പകുതിയിൽ യാഥാർത്ഥ്യത്തിൻ്റെയും ഭ്രമാത്മകതയുടെയും അതിർവരമ്പുകൾ മങ്ങുന്നു.
റെയിൽവേ ട്രാക്കിൽ കൊല്ലപ്പെട്ട യുവതിയുടെ പ്രേതത്തെ കണ്ടുവെന്ന ഷെല്ലിയുടെ അവകാശവാദങ്ങൾ സത്യമാണോ അതോ അയാൾ നേരിടുന്ന സ്കീസോഫ്രീനിയയുടെ ഫലമാണോ എന്ന സംശയം പ്രേക്ഷകരുടെ മനസ്സിൽ ഉയരും.
രണ്ടാം പകുതിയിൽ നിരന്തരം പല്ലികൾ പിന്തുടരുന്ന ഷെല്ലിയുടെ ഭ്രമാത്മക ദൃശ്യങ്ങൾ ചിത്രത്തിന് ഹൊറർ മാനം നൽകുന്നുണ്ടെങ്കിലും അതിൻ്റെ അമിതമായ ആവർത്തനം പ്രേക്ഷകരിലുള്ള സ്വാധീനം കുറയ്ക്കും. കുറെയേറെ ദൃശ്യങ്ങളിൽ ഷെല്ലിയും പല്ലിയും എന്നതാണ് സ്ഥിതി.
സ്കീസോഫ്രീനിയയുടെ അവസ്ഥാന്തരങ്ങളും ഭ്രമാത്മകതയുടെ സൈക്കിക്ക് കാഴ്ച്ചകളും ഒരു പോലെ നേരിടുന്ന ഷെല്ലിയായി കുഞ്ചാക്കോ ബോബൻ് നടത്തുന്ന മികച്ച പ്രകടനമാണ് ഉൻമാദത്തിൻ്റെ പ്രധാന ആകർഷണം. ഒരു സാദാ പോലീസുകാരൻ അനുഭവിക്കുന്ന സംഘർഷങ്ങളും തിരക്കഥാകൃത്താകാനുള്ള അയാളുടെ അദമ്യമായ ആഗ്രഹവും അതിനു വേണ്ടി നടത്തുന്ന തയ്യാറെടുപ്പുകളുമെല്ലാം കുഞ്ചാക്കോ ബോബൻ തന്മയത്വത്തോടെ അവതരിപ്പിച്ചു.
വിയോജിപ്പുകൾ ഉണ്ടെങ്കിലും പ്രതിസന്ധി ഘട്ടങ്ങളിൽ ഭർത്താവിനെ ചേർത്തു പിടിക്കുന്ന ഭാര്യ സൗമ്യയായി ലിജോ മോളും മികച്ച പ്രകടനം നടത്തി. ഷെല്ലിയുടെ സുഹൃത്തായ പോലീസുകാരനായി അഭിനയിച്ച കിരൺ പീതാംബരൻ, ജ്യോതിഷത്തിലേക്ക് തിരിഞ്ഞ മുൻ പോലീസുകാരൻ നാരായണ ശർമ്മയായി വേഷമിട്ട സുധീഷ്, വില്ലൻ പോലീസ് ഓഫീസറെ അവതരിപ്പിച്ച സാബുമോൻ അബ്ദുസമദ് എന്നിവരുടെ അഭിനയവും ശ്രദ്ധേയമായി.

ചെറുതെങ്കിലും നിർണ്ണായക വേഷങ്ങളിൽ എത്തിയ റൈന രാധാകൃഷ്ണൻ, ഷൈന രാധാകൃഷ്ണൻ എന്നിവരും നന്നായി.കോട്ടയം നസീർ, സിദ്ദിഖ്, ഷാജു ശ്രീധർ, കൃഷ്ണപ്രഭ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
സൈക്കിക്ക്, സൂപ്പർ നാച്ചുറൽ മാനങ്ങൾ കലർത്തിയ ഷാഹി കബീറിൻ്റെ തിരക്കഥ അദ്ദേഹത്തിൻ്റെ മുൻ തിരക്കഥകളിൽ നിന്ന് വ്യത്യസ്തമാണ്. എങ്കിലും ഷാഹി കബീറിൻ്റെ ഏറ്റവും മികച്ച തിരക്കഥയല്ല ഉൻമാദം.ഇഷ്‌ക്, തൊണ്ടിമുതലും ദൃക്സാക്ഷിയും, ജോജി, മൂത്തോൻ, രോമാഞ്ചം, റോഷാക്ക്, ഇലവീഴാ പൂഞ്ചിറ തുടങ്ങിയ മികച്ച ചിത്രങ്ങൾക്ക് എഡിറ്റിംഗ് നിർവ്വഹിച്ച കിരൺ ദാസ് തന്നെയാണ് ഈ ചിത്രത്തിൻ്റെയും എഡിറ്റർ.
എഡിറ്ററും സംവിധായകനും ഒരാൾ തന്നെയായതിൻ്റെ മികവ് ചിത്രത്തിൻ്റെ മേക്കിംഗിൽ കാണാം.അർജുൻ സേതുവിൻ്റെ ഛായാഗ്രഹണവും മുജീബ് മജീദിൻ്റെ സംഗീതവും മികച്ചതാണ്.
—————————————————
(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)
——————————————————————-
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക































