ചരിത്രം തിരുത്തി സൗദി: മദ്യശാലകള്‍ തുറക്കാൻ നീക്കം

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദില്‍ മദ്യശാല തുറക്കാൻ തയ്യാറെടുക്കുന്നു.മുസ്ലീം ഇതര നയതന്ത്രജ്ഞർക്ക് മൊബൈല്‍ ആപ് വഴി മദ്യം ലഭ്യമാക്കുമെന്നാണ് ഒരു മാധ്യമ റിപ്പോർട്ടില്‍ പറയുന്നത്.

മദ്യം വേണ്ട ഉപഭോക്താക്കള്‍ മൊബൈല്‍ ആപ്പ് വഴി രജിസ്റ്റർ ചെയ്യുകയും തുടർന്ന് വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് ക്ലിയറൻസ് എടുക്കുകയും ചെയ്താല്‍ മതി. പ്രതിമാസ ക്വാട്ട അനുസരിച്ച്‌ മദ്യം വിതരണം ചെയ്യുമെന്നും അടുത്ത ആഴ്ച തന്നെ സ്റ്റോർ തുറന്നേക്കുമെന്നും റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.

ഇസ്ലാമിക തത്വങ്ങള്‍ പാലിക്കുന്നത്കൊണ്ട് തന്നെ മദ്യപാനം നിഷിദ്ധമായതിനാല്‍ സൗദിയില്‍ മദ്യനിരോധന മാണ് നിലവിലുള്ളത്.എന്നാല്‍, വിനോദസഞ്ചാരത്തിനും വ്യവസായത്തിനും രാജ്യം തുറന്നുകൊടുക്കാനുള്ള സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സല്‍മാന്റെ നേതൃത്വത്തിലുള്ള ശ്രമങ്ങളുടെ ഭാഗമാണ് നിലവില്‍ എടുത്ത ചരിത്ര തീരുമാനം എന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്.

അതേസമയം, എംബസികളും നയതന്ത്രജ്ഞരും താമസിക്കുന്ന റിയാദിലെ ഡിപ്ലോമാറ്റിക് ക്വാർട്ടറിലാണ് പുതിയ സ്റ്റോർ തുറക്കുക എന്നും റിപ്പോർട്ടില്‍ ഉണ്ട്. അമുസ്‌ലിംകള്‍ക്ക് മാത്രമായിരിക്കും മദ്യം നല്‍കുകയെന്നും, അമുസ്‌ലിം പ്രവാസികള്‍ക്ക് സ്റ്റോറിലേക്ക് പ്രവേശനം ലഭിക്കുമോ എന്നത് വ്യക്തമല്ല. എന്നാല്‍
ഇതു സംബന്ധിച്ച സൗദി ഭരണകൂടം ഇതുവരെ പ്രതികരിച്ചിട്ടില്ല.