എഴുതിത്തള്ളിയ വായ്പ 10.6 ലക്ഷം കോടി

ന്യൂഡൽഹി : രാജ്യത്തെ ബാങ്കുകള്‍ 10.6 ലക്ഷം കോടി രൂപയുടെ വായ്പകള്‍ എഴുതിത്തള്ളിയെന്ന് ധനകാര്യ സഹമന്ത്രി ഭഗവത് കരാദ് ലോക്‌സഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

കഴിഞ്ഞ അഞ്ചു വർഷത്തെ കണക്കാണിത്. ഇതില്‍ ഭൂരിപക്ഷവും വന്‍കിട കോര്‍പറേറ്റുകളുടെ വായ്പയായിരുന്നു. റിസർവ് ബാങ്കിന്റെ നിബന്ധനകൾ പാലിച്ചുകൊണ്ടും അതത് ബാങ്കുകളുടെ ബോര്‍ഡ് അംഗീകാരത്തോടെയാണ് വായ്പകള്‍ എഴുതിത്തള്ളിയതെന്നും അദ്ദേഹം പറഞ്ഞു.

എഴുതിത്തള്ളിയെങ്കിലും അടക്കാനുള്ള തുക തിരിച്ചു പിടിക്കാനുള്ള നടപടികളുമായി ബാങ്കുകൾ മുന്നോട്ടുപോകും.അഞ്ച്‌ കോടിയിൽ കൂടുതൽ വായ്പയെടുത്തിട്ടുള്ള 2,300ഓളം വ്യക്തികളുണ്ട് അവരുടെ വായ്പമാത്രം രണ്ടു ലക്ഷം കോടിയോളം വരും.

ആരൊക്കെയാണ് വായ്പ തിരിച്ചടക്കാത്തവരെന്ന് മന്ത്രി വെളിപ്പെടുത്തിയിട്ടില്ല. അത് ആർബിഐ ആക്ട് പ്രകാരം വെളിപ്പെടുത്താൻ സാധിക്കില്ല എന്നായിരുന്നു വിശദീകരണം.

2022-23 സാമ്പത്തിക വർഷത്തിൽ വായ്പകൾ തിരിച്ചടയ്ക്കാൻ വൈകിയതിന്റെ പേരിൽ പിഴയിനത്തിൽ ബാങ്കുകൾക്ക് ലഭിക്കാനുള്ള തുക 5,309.80 കോടിരൂപയാണ്.