തിരുവനന്തപുരം: യുഡിഎഫ് പ്രകടനപത്രികയിൽ വാഗ്ദാനം നൽകിയ ഒട്ടുമിക്ക പദ്ധതികളും വി.ഡി സതീശന്‍റെ നേതൃത്വത്തിലുള്ള സർക്കാരിൻ്റെ ആദ്യ നയപ്രഖ്യാപനത്തിൽ ഇടംപിടിച്ചു.
25 ലക്ഷം രൂപയുടെ ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ്, കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ക്ഷേമ പെൻഷൻ 3000 രൂപയാക്കും തുടങ്ങിയ ‘ഇന്ദിര ഗ്യാരണ്ടി’വാഗ്ദാനങ്ങൾ ഗവർണർ രാജേന്ദ്ര ആർലേക്കർ നിയമസഭയിൽ വായിച്ച നയപ്രഖ്യാപനത്തിൽ ഉൾപ്പെടുന്നു. സാമ്പത്തിക സ്ഥിതി വ്യക്തമാക്കാൻ ധവളപത്രം പുറപ്പെടുവിക്കും.
ലഹരിമാഫിയക്കെതിരെ കർശന നടപടി സ്വീകരിക്കും. ഇതിനായി ഓപ്പറേഷൻ തൂഫാൻ നടപ്പാക്കും. ഐടി വകുപ്പ് ഐടി ഫ്യൂച്ചർ ടെക്നോളജി ആന്റ് സ്റ്റാർട്ടപ്പ് എന്നാക്കി മാറ്റും. കർഷിക മേഖലയുടെ സമഗ്ര വികസനം നടപ്പാക്കുമെന്നും നയപ്രഖ്യാപനത്തിൽ പറയുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥിനികൾക്ക് 3 ദിവസത്തെ ആർത്തവ അവധി നൽകും.സ്വകാര്യ മേഖലകളിൽ പ്രസവ അവധി ആറ് മാസം നിർബന്ധമാക്കുമെന്നും നയപ്രഖ്യാപനത്തിലുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖല മികവിന്‍റെ ആസ്ഥാനങ്ങളാക്കും. എല്ലാ ജില്ലകളിലും ആവശ്യത്തിന് പ്ലസ് വൺ സീറ്റ് അനുവദിക്കുമെന്നും ഗവർണറുടെ പ്രസംഗത്തിൽ വ്യക്തമാക്കി.
കേന്ദ്ര സർക്കാറുമായി പരമാവധി സഹകരിച്ച് പോകുമെന്നും ന്യായവും അർഹവുമായ പിന്തുണ പ്രതീക്ഷിക്കുന്നുവെന്നും പ്രഖ്യാപനത്തിൽ പറയുന്നു.
നയപ്രഖ്യാപനം തുടങ്ങുന്നതിന് മുമ്പും അവസാനിച്ചതിന് ശേഷവും ‘വന്ദേ മാതരം’ വീണ്ടും മുഴുവൻ ആലപിച്ചില്ല.രണ്ട് തവണയും ഭാഗികമായി മാത്രമേ വന്ദേ മാതരം ബാൻ്റിൽ വായിച്ചുള്ളൂ. വന്ദേമാതരം മുഴുവൻ വായിക്കേണ്ടെന്ന് മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. എന്നാൽ, മുഴുവൻ വായിക്കണമെന്ന് ഗവർണറും ആവശ്യപ്പെട്ടിരുന്നു.
മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം മുഴുവൻ ആലപിച്ചിച്ചത് വിവാദമായിരുന്നു.































