കൊച്ചി : സംസ്ഥാനത്ത് കപ്പല്‍ നിര്‍മ്മാണശാല ആരംഭിക്കാനും അതിനായി 10,000 കോടി രൂപ നിക്ഷേപിക്കാനും ടാറ്റ വ്യവസായ ശൃംഖല പദ്ധതിയിടുന്നു.
ഇതുമായി ബന്ധപ്പെട്ട അനുമതിക്കായി ടാറ്റ ഗ്രൂപ്പ് അപേക്ഷ നല്‍കിയതായി ‘ബ്ലൂംബെര്‍ഗ്’ എന്ന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു.അപേക്ഷ പരിശോധിച്ച ശേഷം സര്‍ക്കാര്‍ തീരുമാനമെടുക്കും.
കപ്പല്‍ശാലയ്ക്ക് ആവശ്യമായ സ്ഥലം അനുവദിക്കും.ഈ നിര്‍ദേശത്തെ സംസ്ഥാന സര്‍ക്കാര്‍ അനുകൂലമായാണ് കാണുന്നത്. ഒരു മാസത്തിനകം ഇതിന് അംഗീകാരം നല്‍കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഓട്ടോമൊബൈല്‍, സ്റ്റീല്‍, ഹോട്ടല്‍ വ്യവസായം തുടങ്ങി വിവിധ രംഗങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന ടാറ്റ ഗ്രൂപ്പിന് കപ്പല്‍ നിര്‍മ്മാണ രംഗത്തേയ്ക്ക് പ്രവേശിക്കാനും അതിയായ താത്പര്യം ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ ടാറ്റ ഗ്രൂപ്പ് ഇതുവരെ തയ്യാറായിട്ടില്ല.
ഇന്ത്യ തങ്ങളുടെ കപ്പല്‍ നിര്‍മ്മാണ ശേഷി വേഗത്തില്‍ വര്‍ദ്ധിപ്പിക്കാനും ആഗോള സമുദ്ര വ്യാപാരത്തില്‍ തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്താനും ശ്രമിക്കുന്ന സമയത്താണ് ടാറ്റ ഗ്രൂപ്പ് കപ്പല്‍ നിര്‍മ്മാണ രംഗത്തേയ്ക്ക് പ്രവേശിക്കുന്നത്. എന്നാല്‍ എന്ന് ടാറ്റ ഗ്രൂപ്പ് കപ്പല്‍ നിര്‍മ്മാണം തുടങ്ങും എന്നതടക്കം കൂടുതല്‍ വിവരങ്ങള്‍ പങ്കുവെയ്ക്കാന്‍ മുഖ്യമന്ത്രി സതീശനും തയ്യാറായിട്ടില്ല.
വിഴിഞ്ഞം, കൊച്ചി എന്നീ സുപ്രധാന തുറമുഖങ്ങൾക്ക് സമീപം കപ്പൽ നിർമ്മാണം,അറ്റകുറ്റപ്പണി എന്നിവയുൾപ്പെടെയുള്ള സമുദ്ര മൂല്യ ശൃംഖലയാണ് സർക്കാർ ലക്ഷ്യമിടുന്നത്































