ഡോ ജോസ് ജോസഫ്..
സുരേശൻ്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയ കഥ (2024) എന്ന ചിത്രത്തിന് ശേഷം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒരു ദുരൂഹ സാഹചര്യത്തിൽ ‘.
‘ന്നാ താൻ കേസ് കൊട് ‘ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം രതീഷ് ബാലകൃഷ്ണൻ പൊതുവാളും കുഞ്ചാക്കോ ബോബനും വീണ്ടും ഒരുമിക്കുന്ന സിനിമയെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

വയനാട്ടിലെ മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തിൽ വികസിക്കുന്ന ചിത്രത്തിൻ്റെ കഥ ആൻഡ്രോയിഡ് കുഞ്ഞപ്പൻ,ന്നാ താൻ കേസ് കൊട് എന്നീ മുൻ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ചിത്രങ്ങളിലേതു പോലെ റിയലിസവും ആക്ഷേപഹാസ്യവും കൂടിച്ചേർന്നതാണ്.
കഥ പുരോഗമിക്കുമ്പോൾ ഡാർക്ക് കോമഡിയും കടന്നു വരുന്നു.എന്നാൽ കോമഡി ഒരു പൊതുവായ ത്രെഡ് എന്നതിനപ്പുറം പല കഷണങ്ങളായിട്ടാണ് കൂട്ടി ചേർത്തിരിക്കുന്നത്.
ജീവനു തുല്യം പരസ്പരം സ്നേഹിക്കുന്ന രണ്ട് സഹോദരന്മാർ.ഒരു ദുരൂഹ സാഹചര്യത്തിൽ അവർക്കിടയിലേക്ക് കടന്നു വന്ന മറ്റൊരാളുടെ പരിഭ്രാന്തിയും ഭീതിയും .ഈ മൂന്നു പേരിലൂടെയാണ് കഥ പുരോഗമിക്കുന്നത്.പ്രധാന കഥാപാത്രമായ സേതുവിൻ്റെ സ്വപ്നത്തിലൂടെയാണ് ചിത്രത്തിൻ്റെ തുടക്കം.തുടർന്ന് ഒരു റിസോർട്ടിൽ മാവോയിസ്റ്റുകളും തണ്ടർബോൾട്ടും തമ്മിൽ ഏറ്റുമുട്ടുന്നത് കാണാം.
മാവോയിസ്റ്റുകളുമായി കഥയ്ക്ക് നേരിട്ട് ബന്ധമില്ലെങ്കിലും നാട്ടുകാർക്കും പോലീസിനും മാപ്രകളെ (മാവോയിസ്റ്റ് പ്രവർത്തകർ ) കുറിച്ചുള്ള വ്യത്യസ്ത വീക്ഷണങ്ങൾ ചിത്രത്തിൽ കാണാം. നക്സലൈറ്റ് നേതാവായിരുന്ന വർഗീസിൻ്റെ പ്രവർത്തന കേന്ദ്രമായിരുന്ന വയനാട് തിരുനെല്ലിയാണ് കഥയുടെ പശ്ചാത്തലം.

തിരുനെല്ലി തോൽപ്പട്ടി ഗ്രാമക്കാരനായ സേതു (കുഞ്ചാക്കോ ബോബൻ) പൊതുജനാരോഗ്യ കേന്ദ്രത്തിലെ ഓഫീസ് അസിസ്റ്റൻ്റാണ്. “വാള് വെച്ചത് “വൃത്തിയാക്കുന്നതും മൃതദേഹം ചുമക്കുന്നതും ജനറേറ്റർ നന്നാക്കുന്നതും മുതൽ ഡോക്ടറുടെ സ്വകാര്യ ഫാം ഹൗസിലെ ജോലികൾ വരെ സർവ്വ ജോലിയും സേതു ചെയ്യണം.
സേതുവിൻ്റെ ജീവിതം ആകെ ശോകമയമാണ്. തളർന്നു കിടപ്പിലായ ജ്യേഷ്ഠൻ മധുവിൻ്റെ (ദിലീഷ് പോത്തൻ) എല്ലാ കാര്യങ്ങളും നോക്കണം. അച്ഛൻ മറ്റൊരു സ്ത്രീയെയും കൂട്ടി നാടു വിട്ടു. അതിൻ്റെ ശോകത്തിൽ അമ്മ തൂങ്ങി മരിച്ചു . കുറ്റിപ്പാറയിലുള്ള വസ്തു കാടുകയറി. താമസിക്കുന്ന പറമ്പിൻ്റെ അതിരുകൾ മാന്തി,മാന്തി അയൽവാസി ഒറ്റക്കണ്ണൻ നമ്പ്യാർ സ്വന്തമാക്കി.
മധുവും ഇളയച്ഛൻ മാർക്കോസും ഒരു ഒത്തു തീർപ്പ് ചർച്ചയ്ക്ക് പോയപ്പോഴുണ്ടായ സംഘർഷത്തിൽ മാർക്കോസ് കൊല്ലപ്പെട്ടു. മധു കുത്തേറ്റ് തളർന്നു കിടപ്പിലായി. സഹോദരന്മാരുടെ ബലമായിരുന്ന മാർക്കോസ് ഇപ്പോഴും കൂടെയുണ്ടെന്നാണ് മനോരോഗിയായ മധുവിൻ്റെ ചിന്ത.ഹാലുസിനേഷനിൽ മരിച്ചു പോയ മാർക്കോസ് എപ്പോഴും അടുത്തുള്ളതായി മധുവിന് തോന്നും.
മാർക്കോസിൻ്റെ സാന്നിധ്യം റോൾ പ്ലേയിലൂടെ അവതരിപ്പിച്ച് മധുവിനെ സന്തോഷിപ്പിക്കുന്ന ജോലിയും സേതുവിൻ്റേതാണ്. കമൽ ഹാസൻ്റെ പഴയ സിനിമകൾ കാസറ്റ് ഇട്ട് കാണുന്നതാണ് മധുവിൻ്റെ ഹോബി.തോൽപ്പട്ടിയിൽ കാസറ്റ് കട നടത്തിയിരുന്ന ജാഫർ പാറക്കണ്ടി (ജാഫർ ഇടുക്കി) കട നിർത്തിയപ്പോൾ ഇട്ടിട്ടു പോയതാണ് കാസറ്റുകൾ.
ബ്ലൂ കാസറ്റ് വിൽപ്പനക്ക് പിടിക്കപ്പെട്ട ജാഫർ ഇപ്പോൾ പാർട്ടിയുടെ ശക്തനായ പ്രാദേശിക നേതാവാണ്. ജാഫർ വഴി സേതുവിന് വിവാഹാലോചന വന്നു. നോർമൽ മോഡേൺ, എന്നാൽ അഡ്വാൻസ്ഡ് അല്ലാത്ത മിനി (ശരണ്യ ആർ)യായിരുന്നു പെൺകുട്ടി.

മാർക്കോസിൻ്റെ മകൻ അർമിയാസ് (ചിദംബരം) മധുവും സേതുവുമായി നല്ല ബന്ധത്തിലല്ല. അപ്പൻ കൊല്ലപ്പെട്ടതിൻ്റെ ദേഷ്യം ഇരുവരോടുമുണ്ട്. മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ തണ്ടർബോൾട്ട് അംഗമായ അർമിയാസിൻ്റെ തോക്ക് നഷ്ടപ്പെട്ടു.മധുവിൻ്റെയും സേതുവിൻ്റെയും സങ്കീർണ്ണവും നിസ്സഹായവുമായ ജീവിതത്തിലേക്ക് തോക്കു ചൂണ്ടി ഒരാൾ കടന്നു വരുന്നു.
ഓർഗാനിക് കെമിസ്ട്രിയിൽ പിഎച്ച്ഡിക്കാരനായ അങ്കമാലിക്കാരൻ രാജേന്ദ്ര പ്രസാദിൽ (സജിൻ ഗോപു) മധു ഇളയപ്പൻ മാർക്കോസിനെ കണ്ടെത്തുന്നു.തെറ്റായ സ്ഥലത്ത്, തെറ്റായ സമയത്ത് ഒരു ദുരൂഹ സാഹചര്യത്തിൽ എത്തിപ്പെട്ട രാജേന്ദ്ര പ്രസാദ് സേതുവിൻ്റെ ദിനചര്യകൾ തെറ്റിക്കുന്നു.
സങ്കീർണ്ണമായ ഈ സാഹചര്യത്തിലേക്കാണ് മാവോയിസ്റ്റ് വേട്ടയുമായി അർമിയാസും തണ്ടർബോൾട്ടും എത്തുന്നത്.ഇതോടെ ബ്ലാക്ക് ഹ്യുമറും വൈകാരികതയും വിട്ട് ചിത്രം ത്രില്ലർ മൂഡിലേക്ക് മാറുന്നു.
ക്ലൈമാക്സിൽ കമൽ ഹാസൻ ചിത്രം കുരുതിപ്പുനലിലെ (1995) ഭയത്തെക്കുറിച്ചുള്ള ഡയലോഗുകൾ കേൾക്കാം. “വീരം നാ എന്ന തെരിയുമാ.ഭയം ഇല്ലാത മാതിരി നടിക്കറതു താൻ “.ഭയവും അപകർഷതാ ബോധവും കീഴടക്കിയിരുന്ന സേതു അതിൽ നിന്ന് പുറത്തേക്ക് കടക്കുന്നു. “തോക്കിനെ എതിര്‍ക്കാന്‍ തോക്കെടുക്കണമെന്ന ” ചെഗുവേര’ സൂക്തമാണ് ഭയത്തിൻ്റെ മതിലു പൊളിച്ച് പുറത്ത് കടക്കാൻ സേതുവിനെ തുണയ്ക്കുന്നത്.
മാർക്കോസ് ഇളയപ്പനെ ചുറ്റിപ്പറ്റി പണിതുയർത്തിയ മധുവിൻ്റെ ഭ്രമാത്മക ലോകത്തെ സത്യമെന്ന ആയുധം തകർക്കുന്നതും ക്ലൈമാക്സിൽ കാണാം. നിരപരാധികളായ ആളുകളെ സൗകര്യം പോലെ മാവോയിസ്റ്റുകളായി മുദ്ര ചാർത്തി കൊന്നൊടുക്കുന്ന ഭരണകൂട ഭീകരതയിലേക്കും ചിത്രം കടന്നു ചെല്ലുന്നുണ്ട്. ചിത്രത്തിൻ്റെ രണ്ടാം പകുതി രതീഷ് ബാലകൃഷ്ണൻ പൊതുവാളിൻ്റെ മുൻ ചിത്രങ്ങളെക്കാൾ പരീക്ഷണാത്മകമാണ്. എന്നാൽ അത് പൂർണ്ണമായി വിജയിച്ചിട്ടില്ല.
ന്നാ താൻ കേസ് കൊട് ചിത്രത്തിലെ വ്യത്യസ്ത പ്രകടനത്തിലൂടെ ഞെട്ടിച്ച കുഞ്ചാക്കോ ബോബൻ അതിലും മികച്ച പ്രകടനമാണ് ഈ ചിത്രത്തിൽ പുറത്തെടുത്തിരിക്കുന്നത്. സങ്കീർണ്ണവും നിസ്സഹായവുമായ ജീവിത സാഹചര്യങ്ങളെ പേടിയോടെ നേരിടുന്ന വയനാട്ടിലെ സാധാരണക്കാരനായ സേതു എന്ന യുവാവിനെ കുഞ്ചാക്കോ ബോബൻ ഭംഗിയായി അവതരിപ്പിച്ചു.
മാനസ്സിക പ്രശ്‌നങ്ങളുള്ള കിടപ്പ് രോഗിയായ മധുവിനെ അവതരിപ്പിച്ച ദിലീഷ് പോത്തൻ്റേത് അമ്പരപ്പിക്കുന്ന പ്രകടനമാണ്. രോമാഞ്ചം, ആവേശം, പൊന്മാൻ, പൈങ്കിളി തുടങ്ങിയ ചിത്രങ്ങളിൽ വ്യത്യസ്ത വേഷങ്ങളിൽ കൈയ്യടി നേടിയ സജിൻ ഗോപുവിൻ്റെ പ്രകടനവും ശ്ലാഘനീയമാണ്.
കുഞ്ചാക്കോ ബോബൻ ,ദിലീഷ് പോത്തൻ, സജിൻ ഗോപു എന്നിവർ തമ്മിലുള്ള രസകരമായ കെമിസ്ട്രിയാണ് ചിത്രത്തെ മുന്നോട്ട് കൊണ്ടു പോകുന്നത്. മഞ്ഞുമ്മൽ ബോയ്സ് സംവിധായകൻ ചിദംബരത്തിൻ്റെ നടനിലേക്കുള്ള ചുവടുമാറ്റമാണ് ഈ ചിത്രം. ഉള്ളിൽ പക ഒളിപ്പിച്ചു വെച്ച അർമിയാസ് എന്ന പോലീസ് ഉദ്യോഗസ്ഥനെ ചിദംബരം ഭംഗിയാക്കി.
നായികയായ മിനിയുടെ വേഷത്തിൽ എത്തിയ ശരണ്യ ആർ സ്വാഭാവികമായ അഭിനയം കാഴ്ച്ചവെച്ചു.സുധീഷ്, പൂജ മോഹൻ രാജ്, ജാഫർ ഇടുക്കി, രാജേഷ് മാധവൻ എന്നിവരും വേഷങ്ങൾ ഭംഗിയാക്കി.
ക്ലൈമാക്സിൽ ഗതി മാറുന്ന ചിത്രം കാര്യങ്ങൾ കൂട്ടിക്കുഴച്ച് സങ്കീർണ്ണമാക്കി. അവസാന രംഗങ്ങളിൽ ഡോൺ വിൻസെൻ്റിൻ്റെ പശ്ചാത്തല സംഗീതം മികച്ചതാണ്.അർജുൻ സേതുവിൻ്റെ ഛായാഗ്രഹണം, മനോജ് കണ്ണോത്തിൻ്റെ എഡിറ്റിംഗ്, ഇന്ദുലാൽ കാവീടിൻ്റെ കലാസംവിധാനം, ശ്രീജിത്ത് ശ്രീനിവാസൻ്റെ ശബ്ദസംവിധാനം എന്നിവയും നിലവാരമുള്ളതാണ്.
രതീഷ് ബാലകൃഷ്ണൻ പൊതുവാളിൻ്റെ പരീക്ഷണാത്മക തിരക്കഥ മികച്ചതാണ്. എന്നാൽ കൂടുതൽ പരീക്ഷണാത്മകത കലർത്തിയത് ചിത്രത്തിൻ്റെ രണ്ടാം പകുതിയിലെ ഒഴുക്കിനെ കാര്യമായി ബാധിച്ചു. മാജിക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ, ഉദയാ പിക്ച്ചേഴ്സിന് വേണ്ടി കുഞ്ചാക്കോ ബോബൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

—————————————————————————————
(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)
——————————————————————-
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക






























