തെഹ്‌റാന്‍: അമേരിക്കയും ഇസ്രായേലും പ്രഖ്യാപിച്ച വെടിനിര്‍ത്തലിൻ്റെ ശേഷിക്കുന്ന കാലയളവില്‍ എല്ലാ വാണിജ്യ കപ്പലുകള്‍ക്കും ഹോര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായും തുറന്നതായി ഇറാന്‍ സര്‍ക്കാര്‍ അറിയിച്ചു.
എല്ലാ രാജ്യങ്ങള്‍ക്കും ഇത് വലിയ ആശ്വാസമായി.ഇതിന് പിന്നാലെ എണ്ണ വിലയില്‍ ഒന്‍പത് ശതമാനം കുറവുണ്ടായി.
ലെബനനിലെ വെടിനിര്‍ത്തലിന് അനുസൃതമായി ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എല്ലാ വാണിജ്യ കപ്പലുകളുടെയും പാത വെടിനിര്‍ത്തലിൻ്റെ ശേഷിക്കുന്ന കാലയളവില്‍ പൂര്‍ണ്ണമായും തുറന്നിരിക്കുന്നു എന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ച്ചി എക്സിലെ പോസ്റ്റില്‍ പ്രഖ്യാപിച്ചു,
ഇസ്രായേലും ലെബനനും ഇടയില്‍ 10 ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് ഈ പ്രഖ്യാപനം. ഇറാനിലെ എല്ലാ തുറമുഖങ്ങളും ഉള്‍പ്പെടെ ഹോര്‍മുസ് കടലിടുക്കില്‍ ട്രംപ് നേരത്തെ നാവിക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.
അമേരിക്ക പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലിലെ പോസ്റ്റില്‍ ഇറാനോട് നന്ദി പറഞ്ഞു.മറ്റൊരു പോസ്റ്റില്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായും തുറന്നെങ്കിലും ഇറാനുമായുള്ള കരാര്‍ 100 ശതമാനം പൂര്‍ത്തിയാകുന്നതുവരെ നാവിക ഉപരോധം പൂര്‍ണ്ണ ശക്തിയിലും പ്രാബല്യത്തിലും തുടരുമെന്നും ട്രംപ് വ്യക്തമാക്കി.






























