വാഷിംഗ്ടൺ: അണുബോബ് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന സമ്പുഷ്ട യുറേനിയം ശേഖരം (‘ന്യൂക്ലിയർ ഡസ്റ്റ്’) അമേരിക്കയ്ക്ക് കൈമാറാൻ ഇറാൻ സമ്മതിച്ചുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു.
ആറാഴ്ച നീണ്ട സംഘർഷത്തിന് ശേഷം ഇരുരാജ്യളും കരാറിനടുത്ത് എത്തിയെന്നും ട്രംപ് പറഞ്ഞു. എന്നാൽ ഇറാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾക്ക് മുന്നോടിയായിട്ടാണ് നിർണായക അവകാശവാദവുമായി പ്രസിഡൻ്റ് രംഗത്ത് വന്നത്.
കരാറിലേക്കെത്താനുള്ള സാധ്യത വളരെ കൂടുതലാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കരാർ ഇസ്ലാമാബാദിൽ ഒപ്പുവെക്കുകയാണെങ്കിൽ താൻ പങ്കെടുക്കാനും സാധ്യതയുണ്ടെന്ന് ട്രംപ് വ്യക്തമാക്കി.
ഇറാൻ ആണവായുധം സ്വന്തമാക്കാതിരിക്കുകയാണ് ചർച്ചകളിലെ പ്രധാന ലക്ഷ്യമെന്ന് ട്രംപ് പറഞ്ഞു. യുറേനിയം സമ്പുഷ്ടീകരണം ഒരു നിശ്ചിത കാലയളവിലേക്ക് നിർത്തിവയ്ക്കുന്ന കരാറിനോട് അദ്ദേഹം എതിർപ്പ് പ്രകടിപ്പിച്ചു. പകരം, ഇറാൻ ഒരിക്കലും ആണവായുധം കൈവശപ്പെടുത്താൻ കഴിയാത്തവിധം സ്ഥിരമായ നിയന്ത്രണം വേണമെന്നതാണ് അമേരിക്കയുടെ നിലപാട്.
അതേസമയം, സമാധാന ചർച്ചകൾ പരാജയപ്പെട്ടാൽ വീണ്ടും സംഘർഷം പുനരാരംഭിക്കാമെന്ന മുന്നറിയിപ്പും ട്രംപ് നൽകി. എന്നാൽ രണ്ടുമാസം മുമ്പിലേതിനെക്കാൾ ചർച്ചകളിൽ ഇറാൻ കൂടുതൽ ഇളവ് കാണിക്കുന്നതായി അദ്ദേഹം വിലയിരുത്തി.
പാകിസ്ഥാന്‍റെ ഇടപെടലിൽ കഴിഞ്ഞ ആഴ്ച ഇസ്ലാമാബാദിൽ നടന്ന ആദ്യഘട്ട ചർച്ചകൾ ധാരണയില്ലാതെ അവസാനിച്ചിരുന്നു. അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് നേതൃത്വം നൽകിയ പ്രതിനിധിസംഘവും ഇറാൻ ഉദ്യോഗസ്ഥരുമായിരുന്നു ചർച്ചയിൽ പങ്കെടുത്തത്.
യുറേനിയം സമ്പുഷ്ടീകരണം 20 വർഷത്തേക്ക് നിർത്തിവയ്ക്കണമെന്നാണ് അമേരിക്കയുടെ നിർദ്ദേശം, എന്നാൽ അഞ്ചുവർഷം വരെ മാത്രമേ സാധിക്കൂവെന്ന് ഇറാൻ നിലപാട് വ്യക്തമാക്കിയതായാണ് റിപ്പോർട്ടുകൾ.






























