March 6, 2026 1:12 pm

ഭീതിയുടെ കാഹളനാദം മുഴക്കി ഡീയസ് ഈറേ

ഡോ ജോസ് ജോസഫ്

രാഹുല്‍ സദാശിവന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഭൂതകാലവും , ഭ്രമയുഗവും മലയാളത്തിലെ ഹൊറര്‍ സിനിമകള്‍ക്ക് പുതിയ മാനങ്ങള്‍ നല്‍കിയ ചിത്രങ്ങളാണ്. സിനിമയുടെ ദൃശ്യ-ശ്രാവ്യ സാധ്യതകള്‍ പരാമവധി പ്രയോജനപ്പെടുത്തി മിനിമല്‍ ഹൊററിലൂടെ പ്രേക്ഷകര്‍ക്ക് പരമാവധി തീയേറ്റര്‍ അനുഭവം സമ്മാനിച്ച ചിത്രങ്ങളായിരുന്നു ഇവ രണ്ടും. 2013ല്‍ റിലീസ് ചെയ്ത റെഡ് റെയ്ന്‍സ് ഉള്‍പ്പെടെ രാഹുല്‍ സദാശിവന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന നാലാമത്തെ ചിത്രമാണ് പ്രണവ് മോഹന്‍ലാല്‍ നായകനായ ഡീയസ് ഈറേ. പ്രേതാവേശിത ഭവനങ്ങളില്‍ ദുരാത്മാവിന്റെ പൈശാചിക പ്രവര്‍ത്തനം ഉണര്‍ത്തുന്ന ഭീതിയും വിഭ്രാന്തിയും എന്ന പരമ്പരാഗത വിഷയം തന്നെയാണ് ഡീയസ് ഈറെയിലും രാഹുല്‍ സദാശിവന്‍ അവതരിപ്പിക്കുന്നത്.

അടയുന്ന വാതിലുകള്‍, മങ്ങിത്തെളിഞ്ഞ് പൊട്ടിത്തെറിക്കുന്ന ബള്‍ബുകള്‍, ചലിക്കുന്ന വസ്തുക്കള്‍, ഉടഞ്ഞു വീഴുന്ന പാത്രങ്ങള്‍, വിചിത്രമായ ശബ്ദങ്ങള്‍, ദുര്‍മ്മരണം, മോക്ഷം ലഭിക്കാത്ത ആത്മാവ്, അസ്വസ്ഥമായ ഒരു അന്തരീക്ഷത്തില്‍ അതീന്ദ്രിയ ദുഷ്ടശക്തിയുടെ സാന്നിധ്യം തുടങ്ങി ഹൊറര്‍ സിനിമയുടെ സ്ഥിരം ചേരുവകളെല്ലാം തന്നെ ഡീയസ് ഈറെയിലുമുണ്ട്. എന്നാല്‍ മികച്ച ക്രാഫ്റ്റ്‌സ്മാന്‍ഷിപ്പിലൂടെ കൃത്യമായ ഫ്രെയിമുകളില്‍ അതിന്റെയെല്ലാം ഭീതി വ്യത്യസ്തമായി പ്രേക്ഷകരിലേക്ക് പകരുന്നതില്‍ സംവിധായകന്‍ വിജയിച്ചു. ഭ്രമയുഗം ടീമുമായി ചേര്‍ന്നുള്ള രണ്ടാമത്തെ സംവിധാന സംരംഭമായ ഡീയസ് ഈറേയുടെ തിരക്കഥ രചിച്ചിരിക്കുന്നതും രാഹുല്‍ തന്നെയാണ്. 115 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം കൃത്രിമമായ വലിച്ചു നീട്ടലുകളോ സാമര്‍ത്ഥ്യം ഒളിപ്പിച്ച തന്ത്രങ്ങളോ ഇല്ലാതെ തന്നെ ഓരോ നിമിഷവും പ്രേക്ഷകനെ പിടിച്ചിരുത്തും.

‘ക്രോധത്തിന്റെ ദിനം’ എന്ന അര്‍ത്ഥം വരുന്ന ‘ദി ഡേ ഓഫ് റാത്ത്’ എന്നതാണ് ചിത്രത്തിന്റെ ടൈറ്റില്‍ ടാഗ് ലൈന്‍.ഡീയസ് ഈറേ എന്നത് ‘ക്രോധദിനം’ അല്ലെങ്കില്‍ ‘ന്യായവിധിദിനം’ എന്ന് വിവര്‍ത്തനം ചെയ്യപ്പെടാവുന്ന ഒരു ലാറ്റിന്‍ പദമാണ്. ഫ്രാന്‍സിസ്‌കന്‍ സന്യാസിയായ തോമസ് ഓഫ് സെലാനോയുടെ പതിമൂന്നാം നൂറ്റാണ്ടിലെ ഒരു ഗീതത്തില്‍ നിന്നാണ് ഇത് ഉത്ഭവിച്ചതെന്ന് കരുതപ്പെടുന്നു. പരമ്പരാഗത ലത്തീന്‍ കത്തോലിക്കാ വിശ്വാസികളുടെ മരിച്ചടക്കിലെ ഒപ്പീസിന്റെ ഭാഗമാണ് ഈ ഗീതം. ദൈവത്തിന്റെ അന്ത്യവിധിയുടെ ദിവസമാണ് ഡയീസ് ഈറെ. ആ നാളില്‍ മറഞ്ഞിരുന്നതെല്ലാം വെളിപ്പെടും. നന്മ ചെയ്തവര്‍ ദൈവത്തിന്റെ വലതു ഭാഗത്ത് നിര്‍ത്തപ്പെടും. നിത്യ സമ്മാനത്തിന് വിളിക്കപ്പെടും. പാപികള്‍ ദൈവ ക്രോധത്തിന് വിധേയരായി എന്നേക്കുമായി നരകാഗ്‌നിയിലേക്ക് വലിച്ചെറിയപ്പെടും.

‘ക്രൂരമായ കാഹളത്തിന്റെ നാദം ഓരോ ശവകുടിരത്തിനെയും കീറിമുറിച്ച് ഏവരെയും സിംഹസനത്തിന്റെ മുമ്പില്‍ മുട്ട് കുത്തിക്കും.അന്ന് ആകാശവും ഭൂമിയും ചാരമായി കിടക്കും.കണ്ണുനീരും ഭയവും കൊണ്ട് ആ ദിവസം മരിച്ചവരെല്ലാം ഉണര്‍ത്തപ്പെടും’. ഡയീസ് ഈറെയുടെ ട്രെയിലറില്‍ കേട്ട വരികളാണിത്. മരിച്ചവര്‍ തിരിച്ചു വരില്ല. അവര്‍ ന്യായവിധി നേരിടണം.ആര്‍ക്കും ആരെയും വിട്ടു കൊടുക്കാനാവില്ലാത്തതാണ് പ്രശ്‌നമെന്ന് ഡീയസ് ഈറെയിലെ ഒരു കഥാപാത്രം പറയുന്നു. അറിയിക്കപ്പെടാതെ പോയ ഒരു പ്രണയം.അതിന്റെ ആകുലതയില്‍ നീറി ഒടുങ്ങിപ്പോയ ഒരു ജന്മം .ശാന്തി കിട്ടാത്ത ആ ആത്മാവിനെ ദൈവത്തിന് പോലും വിട്ടുകൊടുക്കില്ലെന്ന് ഉറ്റവര്‍ തീരുമാനിച്ചാല്‍ എന്ത് സംഭവിക്കും? ക്രോധത്തിന്റേത് മാത്രമല്ല, പ്രണയത്തിന്റേത് കൂടിയാണ് ഈ ഡയീസ് ഈറെ.യഥാര്‍ത്ഥത്തില്‍ നടന്ന സംഭവങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടതാണ് ഈ സിനിമയെന്ന് ചിത്രത്തിന്റെ തുടക്കത്തിലെ ഡിസ്‌ക്ലെയിമറില്‍ സൂചിപ്പിക്കുന്നു.

കറുത്ത ബാക്ക്ഗ്രൗണ്ടില്‍ ചുവന്ന അക്ഷരത്തില്‍ എഴുതി കാണിക്കുന്ന ടൈറ്റില്‍ കാര്‍ഡുകള്‍ മുതലെ സംവിധായകന്‍ പ്രേക്ഷകരെ ഭീതിയുടെ സമാന്തര ലോകത്തിലേക്ക് കൈ പിടിച്ചു നടത്തുന്നു. നഗരത്തിലെ സമ്പന്ന കുടുംബത്തിലെ അംഗമാണ് കഥയിലെ നായകനായ ആര്‍ക്കിടെക്റ്റ് റോഹന്‍ (പ്രണവ് മോഹന്‍ലാല്‍). ഉല്ലസിച്ചും ആടിപ്പാടിയും പാര്‍ട്ടി നടത്തിയും ഗേള്‍ഫ്രണ്ടിനോടൊപ്പം കിടക്ക പങ്കിട്ടും സുഖിച്ചു ജീവിക്കുന്ന ഒരു യുവാവ്. കുടുംബം അമേരിക്കയിലാണ്. ശങ്കര്‍ ആര്‍ക്കിടെക്റ്റ്‌സ് എന്ന വലിയ കമ്പനിയുടെ ഉടമയാണ് അച്ഛന്‍ ശങ്കര്‍.റോഹനും അമേരിക്കയിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലാണ്.ഇതിനിടയിലാണ് ക്ലാസ്സ്‌മേറ്റും എക്‌സ് ഗേള്‍ഫ്രണ്ടുമായിരുന്ന കനിയുടെ (സുഷ്മിത ഭട്ട്) മരണവാര്‍ത്ത റോഹനെ തേടിയെത്തുന്നത്. ദുരൂഹ സാഹചര്യത്തില്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു കനി. കനിയുടെ വീട്ടിലെത്തിയ റോഹന്‍ ഒരു ദിവസം മുമ്പ് പരിചയപ്പെട്ട കോണ്‍ട്രാക്റ്റര്‍ മധുസൂദനന്‍ പോറ്റിയെന്ന മധുവിനെ (ജിബിന്‍ ഗോപിനാഥ്) അവിടെ കാണുന്നു. കനിയുടെ അയല്‍വാസിയാണ് മധു.

കനിയുടെ വീട്ടില്‍ നിന്നും അവളുടെ ഒരു ഹെയര്‍ ക്ലിപ്പുമായാണ് റോഹന്‍ മടങ്ങിയത്. ഏഴെട്ട് മാസം മുമ്പ് കനിയുമായി പ്രണയബന്ധത്തിലായിരുന്നു റോഹന്‍. കല്യാണത്തിനു നിര്‍ബ്ബന്ധിച്ചപ്പോള്‍ റോഹന്‍ ബന്ധത്തില്‍ നിന്നു പിന്മാറി. മടങ്ങി വിശാലമായ സ്വന്തം ഭവനത്തിലെത്തിയ അവനെ തികച്ചും അസ്വാഭാവികമായ അനുഭവങ്ങളാണ് കാത്തിരുന്നത്.ദുരാത്മാവിന്റെ ആക്രമണം റോഹന്റെ ജീവിതത്തിന്റെ താളം തെറ്റിച്ചു. ഉറക്കം നഷ്ടപ്പെട്ടു. ഓഫീസില്‍ പോകാതെയായി. കനിയുടെ സഹോദരന്‍ കിരണും (അരുണ്‍ അജികുമാര്‍) റോഹന്റെ വീട്ടില്‍ വെച്ച് ക്രൂരമായി ആക്രമിക്കപ്പെടുന്നു.

ഒന്നാം പകുതിയുടെ അവസാനത്തില്‍ തന്നെ ആക്രമിക്കുന്നത് കനിയല്ല, മറ്റൊരു പുരുഷന്റെ ദൃഷ്ടാത്മാവാണെന്ന് റോഹന്‍ തിരിച്ചറിയുന്നതാണ് കഥയിലെ വഴിത്തിരിവ്. മധുവിനെ ഒപ്പം കൂട്ടി റോഹന്‍ യഥാര്‍ത്ഥ കാരണം അന്വേഷിച്ചിറങ്ങുന്നു. അതോടെ പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും മിസ്റ്ററി ത്രില്ലര്‍ പാതയിലൂടെ ചിത്രം സഞ്ചരിച്ചു തുടങ്ങുകയാണ്. രണ്ട് പേരും ചേര്‍ന്നു നടത്തുന്ന അന്വേഷണം പുരോഗമിക്കുമ്പോള്‍ പശ്ചാത്തലത്തില്‍ ക്രോധ ദിനത്തിന്റെ സങ്കീര്‍ത്തനങ്ങള്‍ മുഴങ്ങും.അതോടെ ഭയം അരിച്ചിറങ്ങും. ഹൊറര്‍ സൃഷ്ടിക്കാന്‍ ഭീകരമായ ദൃശ്യങ്ങളിലേയ്ക്ക് സംവിധായകന്‍ പോകുന്നില്ല. ക്ലൈമാക്‌സിലെ ആക്ഷന്‍ ഒഴികെയുള്ള ഭാഗങ്ങളില്‍ നിരന്തരം നിശ്ചലമായ ഷോട്ടുകള്‍ കടന്നു വരുന്നു. കാറ്റും ശബ്ദങ്ങളും ഇരുളും വെളിച്ചവും ഇടകലര്‍ന്ന അകത്തളങ്ങളുമെല്ലാം ചേര്‍ന്ന് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയാണ്. ഇതിന് അനുപൂരകമായി ആര്‍ക്കിടെക്റ്റ് കൂടിയായ നായകന്റെ വിശാലമായ വീടിന്റെ ഉള്‍വിന്യാസങ്ങളും കൃത്യമായി ഉപയോഗിച്ചിട്ടുണ്ട്.

2022 ല്‍ രാഹുലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഭൂതകാലം രേവതിക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്തിരുന്നു. വിധേയനിലെ ക്രൂരനായ ഭാസ്‌ക്കര പട്ടേലരെയും അഥര്‍വ്വത്തിലെ മഹാ മാന്ത്രികന്‍ തേവള്ളി അനന്തപത്മനാഭനെയും മറികടക്കുന്നതായിരുന്നു ഭ്രമയുഗത്തില്‍ കൊടുമണ്‍ പോറ്റിയായുള്ള മമ്മൂട്ടിയുടെ അഴിഞ്ഞാട്ടം. പ്രണവ് മോഹന്‍ലാലിന്റെ ഇതുവരെയുള്ള കഥാപാത്രങ്ങളില്‍ ഏറ്റവും മികച്ചതാണ് ഡീയസ് ഈറെയിലെ റോഹന്‍. ദുരാത്മാവുമായുള്ള ഏറ്റുമുട്ടല്‍ രംഗങ്ങള്‍ സ്വാഭാവികമായി പ്രണവ് അഭിനയിച്ചു ഫലിപ്പിച്ചു. ഭയമെന്ന വികാരത്തിന്റെ സങ്കീര്‍ണ്ണ ഭാവങ്ങള്‍ നടന്‍ ഗംഭീരമായി അവതരിപ്പിച്ചു നടന്റെ മലയാളം ഡയലോഗ് ഡെലിവറിയും ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. കനിയുടെ അനിയന്‍ കിരണായി അരുണ്‍ അജികുമാറും കോണ്‍ട്രാക്റ്റര്‍ മധുസൂദനന്‍ പോറ്റിയായി ജിബിന്‍ ഗോപിനാഥും മികച്ച പ്രകടനം കാഴ്ച്ചവെച്ചു.പ്രണവിനൊപ്പം നില്‍ക്കുന്ന ശാന്തമായ അഭിനയമാണ് നിര്‍ണ്ണായക കഥാപാത്രമായ മധുവായി ജിബിന്റേത് .എല്‍സമ്മ എന്ന കഥാപാത്രമായി ജയ എസ് കുറുപ്പിന്റെ പ്രകടനവും കൈയ്യടി നേടുന്നു.ഡൊമനിക് ആന്‍ഡ് ദ ലേഡീസ് പേഴ്‌സിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച നര്‍ത്തകി സുഷ്മിത ഭട്ട് കനി എന്ന കഥാപാത്രത്തിന്റെ ദൃശ്യവും അദൃശ്യവുമായ സാന്നിധ്യമായി ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നു.

ക്രിസ്റ്റോ സേവ്യറിന്റെ സംഗീതം ഇടക്കിടെ നിശബ്ദതയ്ക്ക് വഴിമാറുന്നുവെങ്കിലും സിനിമയിലെ ഹൊറര്‍ സീനുകളുടെ ഭയാനകത വര്‍ധിപ്പിക്കുന്നു. ഒരു ഹൊറര്‍ സിനിമയുടെ മൂഡിനോട് ചേര്‍ന്ന് പോകുന്നതാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍. ഷഫീഖ് മൊഹമ്മദ് അലിയുടെ മികച്ച -എഡിറ്റിംഗിനൊപ്പം ശബ്ദ രൂപകല്‍പ്പനയും ചേരുമ്പോള്‍ ഭയം ഇരട്ടിക്കും. ഷെഹ്നാദ് ജലീലിന്റെ ഗംഭീര ഛായാഗ്രഹണമാണ് ഈ സിനിമയുടെ സാങ്കേതിക വിജയത്തിന്റെ മറ്റൊരു പ്രധാന ഘടകം. ഭ്രമയുഗത്തിലേതു പോലെ ഡെയീസ് ഈറെയിലും ഷെഹ്നാദിന്റെ ക്യാമറ വിസ്മയിപ്പിക്കുന്നു. പകല്‍ വെളിച്ചത്തിനും രാത്രിയിലെ നിഗൂഢതകള്‍ക്കുമിടയില്‍ അനായാസം സഞ്ചരിക്കുന്ന ക്യാമറ കൃത്യമായ ഇടങ്ങളില്‍ ഹൊററും ഭീതിയും സൃഷ്ടിക്കുന്നതില്‍ വിജയിച്ചു. ഭ്രമയുഗത്തിനു ശേഷം ജോതിഷ് ശങ്കര്‍- രാഹുല്‍ സദാശിവന്‍ കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമായതു കൊണ്ട് ഡയീസ് ഈറെയുടെ പ്രൊഡക്ഷന്‍ ഡിസൈനില്‍ പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു. അതു കാക്കുന്ന ഗംഭീര പ്രൊഡക്ഷന്‍ ഡിസൈസാണ് ജോതിഷ് ശങ്കര്‍ ചിത്രത്തിന് വേണ്ടി തയ്യാറാക്കിയിട്ടുള്ളത്.നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവയുടെ. ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.പണി അറിയാവുന്ന, ബുദ്ധിമാനായ ഒരു സംവിധായകന് നൂതനമായ ട്രീറ്റ്‌മെന്റിലൂടെ ക്ലാസിക് സിനിമകളുടെ തീവ്രമായ ഹൊറര്‍ കുറഞ്ഞ ബജറ്റില്‍ സൃഷ്ടിച്ചെടുക്കാനാവുമെന്ന് രാഹുല്‍ സദാശിവന്‍ ഡയീസ് ഈറെയിലൂടെ ഒരിക്കല്‍ കൂടി തെളിയിച്ചു.



(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)


കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

One Response

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News