വെള്ളിനക്ഷത്രമേ നിന്നെ നോക്കി …

സതീഷ് കുമാർ വിശാഖപട്ടണം
പെണ്ണായി പിറന്നെങ്കിൽ 
മണ്ണായി തീരുവോളം 
കണ്ണീരു കുടിക്കാനോ 
ദിനവും കണ്ണീര് കുടിക്കാനോ….”
ഏകദേശം അര നൂറ്റാണ്ടിന് മുമ്പ് “അമ്മയെ കാണാൻ ” എന്ന ചിത്രത്തിന് വേണ്ടി പി ഭാസ്കരൻ എഴുതി കെ.രാഘവൻ മാസ്റ്റർ സംഗീതം നിർവ്വഹിച്ച  ഒരു ഗാനത്തിന്റെ വരികളാണിത് …
അന്നത്തെ കേരളീയ ജീവിതത്തിന്റെ പശ്ചാത്തലത്തിൽ പെണ്ണായി പിറന്നവൾ ദിനവും കണ്ണീരു കുടിക്കണം എന്നുള്ളത് ഒരു അലിഖിത നിയമമായി സ്ത്രീ സമൂഹം തന്നെ കരുതിയിരുന്നുന്നെന്ന് തോന്നുന്നു…
കാലം മാറി ….
സ്ത്രീ അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് വന്നു. അവൾക്ക് സ്വാതന്ത്ര്യവും വിദ്യാഭ്യാസവും സാമൂഹ്യപദവിയുമെല്ലാം കൈവന്നു. എങ്കിലും  സ്ത്രീയുടെ  കണ്ണുനീരിന്റെ കഥ ഇന്നും തുടർന്നുകൊണ്ടേയിരിക്കുന്നു…..
പാടുന്നു... ഉദയചന്ദ്രിക | musical life of kp udayabhanu | Madhyamam
സ്ത്രീയുടെ കണ്ണുനീരിന്റെ ഈ കഥ പാടിയത് ഒരു പുരുഷ ഗായകനാണ് ….ശ്രീ കെ. പി. ഉദയഭാനു … മലയാളത്തിന്റെ പ്രിയപ്പെട്ട ശോകഗായകൻ…തന്റെ  അമ്പത് വർഷം നീണ്ടുനിന്ന ചലച്ചിത്രസംഗീത ജീവിതത്തിൽ അദ്ദേഹം പാടിയത് വെറും അറുപതോളം ഗാനങ്ങൾ മാത്രം . എന്നാൽ ഉദയഭാനു എന്ന ഗായകന്റെ ഗാനങ്ങൾ പ്രകാശഗോപുരങ്ങൾ പോലെ ചലച്ചിത്ര വിഹായസ്സിൽ എന്നും നിറഞ്ഞു നിന്നിരുന്നു.
Pennayi Pirannengil - Ammaye Kaanaan (1963) | KP Udayabhanu | P Bhaskaran | Ambika Movie Songs - YouTube
https://youtu.be/zGUCZUESmws?t=16
ഇതിന്റെ പ്രധാനകാരണം ചങ്ങമ്പുഴയുടെ ജനപ്രിയമായ “രമണ “നിലെ ഗാനങ്ങൾ ആയിരുന്നെന്ന് തോന്നുന്നു. “കാനനച്ഛായയിലാടുമേയ്ക്കാൻ ഞാനും വരട്ടെയോ നിന്റെ കൂടെ …..” “വെള്ളിനക്ഷത്രമേ നിന്നെ നോക്കി …..
” ചപലവ്യാമോഹങ്ങൾ …..
എന്നീ ഗാനങ്ങൾ മലയാള സിനിമയുടെ സംഗീതചരിത്രം തന്നെ മാറ്റി എഴുതിയവയായിരുന്നുവല്ലോ.  കോഴിക്കോട് ആകാശവാണി നിലയത്തിൽ നിന്നാണ്  കെ. പി .ഉദയഭാനുവിന്റെ ചലച്ചിത്രസംഗീതജീവിതം ആരംഭിക്കുന്നത് .
അന്ന് സഹപ്രവർത്തകനായിരുന്ന കെ രാഘവൻ മാസ്റ്റർ  “നായരു പിടിച്ച പുലിവാൽ  ” എന്ന ചിത്രത്തിലെ
 “എന്തിനിത്ര പഞ്ചസാര പുഞ്ചിരിപ്പാലിൽ ….”എന്ന ഗാനം പാടാൻ കെ പി ഉദയഭാനുവിന് അവസരം നൽകി. കൂടാതെ
“വെളുത്ത പെണ്ണേ 
 വെളുത്ത പെണ്ണേ മനസ്സിലെന്താണ് …..” 
 എന്ന ഗാനവും പി.ലീലയോടൊത്ത് പാടിയതോടെ കെ.പി.ഉദയഭാനു എന്ന പിന്നണി ഗായകൻ പിറവിയെടുക്കുകയായിരുന്നു.
 എങ്കിലും ലൈലാമജ്നുവിലെ
ചുടുകണ്ണീരാലെൻ 
 ജീവിതകഥ ഞാൻ
മണ്ണിതിലെഴുതുമ്പോൾ
കരയരുതാരും കരളുകളുരുകി കരയരുതെ വെറുതെ…. “
എന്ന ഗാനമാണ് ഉദയഭാനുവിനെ പ്രശസ്തിയുടെ  ഉയരങ്ങളിൽ എത്തിച്ചത്.
“പൊൻവളയില്ലെങ്കിലും പൊന്നാടയില്ലെങ്കിലും …..(ചിത്രം കുട്ടിക്കുപ്പായം – രചന 
പി ഭാസ്കരൻ – സംഗീതം ബാബുരാജ് )
“ഉടലുകളറിയാതയിരുകൾ രണ്ടും കഥപറയാൻ പോയി ….”
 ( ചിത്രം തറവാട്ടമ്മ – രചന  പി ഭാസ്കരൻ – സംഗീതം ചിദംബരനാഥ് ) 
“അനുരാഗ നാടകത്തിൻ 
അന്ത്യമാം രംഗം തീർന്നു ….. “
(ചിത്രം നിണമണിഞ്ഞ കാൽപ്പാടുകൾ – രചന 
പി ഭാസ്കരൻ – സംഗീതം ബാബുരാജ് )
 “താരമേ താരമേ 
 നിന്നുടെ നാട്ടിലും തങ്കക്കിനാവുകളുണ്ടോ …..
 (ചിത്രം ലൈലാമജ്നു – രചന പി.ഭാസ്ക്കരൻ  – സംഗീതം ബാബുരാജ് ) 
“എവിടെനിന്നോ എവിടെനിന്നോ 
വഴിയമ്പലത്തില്‍ വന്നു കയറിയ 
വാനമ്പാടികള്‍ നമ്മള്‍….”
( ചിത്രം കളഞ്ഞു കിട്ടിയ തങ്കം – ഗാനരചന വയലാർ – സംഗീതം ദേവരാജൻ )
എന്നിവയെല്ലാം കെ. പി. ഉദയഭാനു എന്ന ഗായകന് മലയാളികളുടെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ
 നേടിക്കൊടുത്ത ഗാനങ്ങളാണ്.
ഇടക്കാലത്ത് അദ്ദേഹം നേതൃത്വം നൽകിയ “ഓൾഡ് ഈസ് ഗോൾഡ് “എന്ന ഗാനമേള ട്രൂപ്പ്  ലോകമെമ്പാടുമുള്ള മലയാളികളുടെ മുക്തകണ്ഠമായ പ്രശംസ നേടിയെടുക്കുകയുണ്ടായി.
സംഘഗാന സംഗീത സംവിധായകൻ എന്ന നിലയിലും കെ. പി. ഉദയഭാനുവിന് സംഗീത രംഗത്ത് ഒരു സവിശേഷ സ്ഥാനമുണ്ട്.
 വിവിധ ഭാഷകളിലെ ദേശഭക്തിഗാനങ്ങൾ ഉൾപ്പെടുത്തിയ “സ്വരഭാരതം ” എന്ന പരിപാടിയുടെ സംഗീത സംവിധായകൻ കെ പി ഉദയഭാനുവായിരുന്നു. 1976-ൽ പ്രദർശനത്തിനെത്തിയ “സമസ്യ ” എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നു കൊണ്ട്  ആ രംഗത്തും തന്റെ കൈയ്യൊപ്പു പതിപ്പിക്കുവാൻ കെ പി ഉദയഭാനുവിന് ഭാഗ്യമുണ്ടായിട്ടുണ്ട്.
 “കിളി ചിലച്ചൂ 
 കിലുകിലെ കൈ വള ചിരിച്ചൂ ….” എന്ന ഹിറ്റ്ഗാനത്തിന്റെ സംഗീത സംവിധായകൻ ഉദയഭാനുവാണെന്ന് ഇന്നും പലർക്കും അറിയാത്ത ഒരു വസ്തുതയാണ്.
ഭാരത സർക്കാർ “പത്മശ്രീ ” നൽകി ഇദ്ദേഹത്തെ ആദരിക്കുകയുണ്ടായി. പാലക്കാട് ജില്ലയിലെ തരൂരിൽ 1936 ജൂൺ 6 – നാണ് കെ പി ഉദയഭാനു  എന്ന പ്രിയഗായകൻ ജനിച്ചത്. …..
2014 ജനുവരി 5 – ന് അദ്ദേഹത്തിന്റെ ജീവിതമാകുന്ന നാടകത്തിൻ അന്ത്യമാം രംഗം തീർന്നെങ്കിലും സംഗീതത്തിന്റെ ഒരു പിടി തങ്കക്കിനാവുകൾ അദ്ദേഹം ആസ്വാദക ലോകത്തിന് നൽകിയത് കേരളം എന്നുമെന്നും കൃതജ്ഞതയോടെ ഓർക്കുമെന്നതിൽ സംശയമൊന്നുമില്ല..
ഇന്ന് ഉദയഭാനു എന്ന പ്രിയ ഗായകന്റെ  ഓർമ്മദിനം …..പ്രണാമം……
—————————————————
സതീഷ് കുമാർ  :  9030758774 )