പ്രധാനമന്ത്രിക്ക് സ്വന്തമായി വീടില്ല; ആസ്തി 3.02 കോടി

വാരാണസി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്വന്തമായി വീടില്ല. കാറില്ല. 2.67 ലക്ഷം രൂപ വിലമതിക്കുന്ന നാലു സ്വർണ മോതിരങ്ങളുണ്ട്.ആകെ സ്വന്തമായി വീടില്ല. കാറില്ല. ആസ്തി 3.02 കോടി രൂപ.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി ഉത്തര്‍പ്രദേശിയിലെ വാരാണസിയില്‍ സമർപ്പിച്ച
നാമനിര്‍ദേശ പത്രികയിൽ ആണ് ഈ വിവരങ്ങൾ ഉള്ളത്.

52,920 രൂപയാണ് കൈയില്‍ പണമായുള്ളത്. 80,304 രൂപ എസ്.ബി.ഐയുടെ ​ഗാന്ധിന​ഗർ, വാരാണസി ശാഖകളിലെ അക്കൗണ്ടുകളിലുണ്ട്‌. എസ്.ബി.ഐയില്‍ സ്ഥിര നിക്ഷേപമായി 2.86 കോടി രൂപയുണ്ട്. കൂടാതെ, എന്‍.എസ്.സി (നാഷണല്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്) യില്‍ 9.12 ലക്ഷം രൂപയുമുണ്ട്.

2018-19 സാമ്പത്തിക വർഷത്തിലെ 11.14 ലക്ഷത്തിൽ നിന്നും 2022-23 വർഷത്തിൽ മോദിയുടെ വരുമാനം 23.5 ലക്ഷമായി വർധിച്ചു. ശമ്പളവും നിക്ഷേപത്തില്‍ നിന്നുള്ള പലിശയുമാണ് പ്രധാന വരുമാന മാര്‍ഗം.

1978-ല്‍ ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബി.എ ബിരുദവും 1983-ല്‍ ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ടെന്ന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. ക്രിമിനല്‍ കേസുകൾ അദ്ദേഹത്തിന്റെ പേരിലില്ല.

2019 ല്‍ 4,79,505 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു വാരണാസി മണ്ഡലത്തില്‍ മോദിക്ക് ലഭിച്ചത്. 2014 ല്‍ 3,71,784 വോട്ടിന്റെ ഭൂരിപക്ഷവും ലഭിച്ചു. ജൂണ്‍ ഒന്നിന് ആണ് വാരാണാസിയിലെ വോട്ടെടുപ്പ്.