ബി ജെ പി ബന്ധം: ജയരാജന് എതിരെ സി പി എം തിരിയുന്നു

തിരുവനന്തപുരം: ഇടതുമുന്നണി കൺവീനറും സി പി എം കേന്ദ്ര കമ്മിററി അംഗവുമായ ഇ പി ജയരാജന് എതിരെ പാർടി നടപടിയെടുക്കും. അദ്ദേഹത്തെ ഇടതുമുന്നണി കൺവീനർ സ്ഥാനത്തു നിന്ന് നീക്കാനും സാധ്യതയുണ്ട്.

കേരളത്തിന്‍റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയ സംഭവം ലോക് സഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് തിരിച്ചടിയായെന്ന് പാർടി വിലയിരുത്തുന്നു. ജാവദേക്കർ മകൻ്റെ വീട്ടിലെത്തിയെന്ന കാര്യം പാര്‍ട്ടിയെ അറിയിച്ചില്ലെന്നത്  വീഴ്ചയായി  കണക്കാക്കും.

സംസ്ഥാനതലത്തില്‍ ആദ്യം പ്രശ്നം ചര്‍ച്ച ചെയ്യും. ഇതിന് ശേഷം കേന്ദ്ര നേതൃത്വം വിഷയം പരിശോധിക്കും,
തിങ്കളാഴ്ച സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരുന്ന സാഹചര്യത്തില്‍ വൈകാതെ തന്നെ ഇപി ജയരാജനെതിരായ പാര്‍ട്ടി നിലപാട് വ്യക്തമാകും. ജയരാജൻ വേണ്ടത്ര ജാഗ്രത പാലിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ്റെ അഭിപ്രായം തന്നെയായിരിക്കും സെക്രട്ടേറിയേററ് പ്രകടിപ്പിക്കുക എന്നതാണ് സൂചനകൾ.

ഇതിനിടെ, ജയരാജനുമായി മാത്രമല്ല കേരളത്തിൽ നിന്നുളള എല്ലാ കോൺഗ്രസ് എംപിമാരുമായും ച‍ര്‍ച്ച നടത്തിയിരുന്നതായി പ്രകാശ് ജാവദേക്ക‍ര്‍ അറിയിച്ചു രാഷ്ട്രീയ നേതാക്കളുമായുളള കൂടിക്കാഴ്ച്ചകളിൽ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു. ജയരാജനുമായുളള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികരണത്തിന് ജാവദേക്ക‍ര്‍ തയാറായില്ല.

തന്റെ സാന്നിധ്യത്തിൽ പ്രകാശ് ജാവദേക്ക‍ര്‍ ജയരാജനെ കണ്ടുവെന്നായിരുന്നു ദല്ലാൾ നന്ദകുമാറിന്റെ വെളിപ്പെടുത്തൽ. തൃശ്ശൂരിൽ ഇടതുമുന്നണി സഹായിച്ചാൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ കഴിയുമെന്ന് ജാവദേക്കർ പറഞ്ഞു. പകരം എസ്എൻസി ലാവലിൻ കേസ്, സ്വർണ്ണക്കടത്ത് കേസ് എന്നിവ ഒതുക്കിത്തരാം
എന്ന് ഉറപ്പ് കൊടുത്തുവെന്നും എന്നാൽ ജയരാജൻ സമ്മതിച്ചില്ലെന്നുമായിരുന്നു നന്ദകുമാറിൻ്റെ വെളിപ്പെടുത്തൽ.

പിന്നാലെ തന്നെ മകന്റെ വീട്ടിൽ വന്ന് ജാവദേക്ക‍ര്‍ കണ്ടിരുന്നുവെന്ന് ജയരാജനും സമ്മതിച്ചു. മകന്റെ കുട്ടിയുടെ പിറന്നാൾ ദിവസമാണ് വന്നു കണ്ടത്. ഇതുവഴി പോയപ്പോൾ കയറിയെന്നായിരുന്നു പറഞ്ഞത്. രാഷ്ടീയം   സംസാരിക്കാൻ താൽപര്യമില്ലെന്ന് താൻ അവരെ അറിയിച്ചുവെന്നുമായിരുന്നു ഇപിയുടെ പ്രതികരണം.