ഹൈന്ദവതയാണോ ഹിന്ദുത്വ ?

കൊച്ചി : ഹിന്ദുത്വം എന്ന സാധനം ഹൈന്ദവികതയെ ഒറ്റിക്കൊടുക്കുന്നതാണെന്ന് എഴുത്തുകാരനും ചിന്തകനുമായ സി. ആർ. പരമേശ്വരൻ ഫേസ്ബുക്കിൽ കുറിച്ചു.

കുറിപ്പിൻ്റെ പൂർണരൂപം താഴെ ചേർക്കുന്നു:

തമെന്ന സാങ്കൽപ്പിക യാഥാർത്ഥ്യം ഗുണത്തേക്കാൾ എത്രയോ കൂടുതൽ ദോഷമാണ് മനുഷ്യരാശിക്ക് ചെയ്തിട്ടുള്ളത് എന്നത് വാസ്തവമാണ്. എങ്കിലും ഈ സാങ്കല്പിക മതമൂല്യങ്ങൾ ഗുണകരമായി മനുഷ്യനെ സ്വാധീനിക്കുന്നതിന്റെ ഉദാഹരണങ്ങളും എല്ലാ മതങ്ങളിലും പെട്ട ചിലരിലെങ്കിലും ധാരാളമായുണ്ട്.

ആ വിധത്തിൽ,3500 കൊല്ലം പഴക്കമുള്ള ഹൈന്ദവികതയുടെ ഏടുകളിലുള്ള മൂല്യങ്ങളും സ്വാധീനിച്ചിട്ടുള്ളത് ഭക്തകവികളെയും സ്വാമി വിവേകാനന്ദനെയും ഗാന്ധിജിയെയും ശ്രീ നാരായണഗുരുവിനെയും മാത്രമല്ല. ഒട്ടനവധി സാധാരണക്കാർ അവയിൽ നിന്ന് ഊർജ്ജം ഉൾക്കൊള്ളുകയും സ്വയം ശുദ്ധീകരിക്കുകയും ചെയ്യുന്നത് നമ്മളൊക്കെ കണ്ടിട്ടുണ്ട്.

എന്നാൽ ഹിന്ദുത്വം എന്ന സാധനം ഹൈന്ദവികതയെ ഒറ്റിക്കൊടുക്കുന്ന ഒന്നാണ്. രണ്ടിനെയും ഒരു കാരണവശാലും തമ്മിൽ കൂട്ടിത്തൊടുവിക്കരുത്.അതിന്റെ ഏറ്റവും സമീപകാല ഉദാഹരണമാണ് ബി.ജെ.പിയുടെ കൊലയാളിയും ക്രിമിനലും സ്ത്രീ പീഡകനുമായ ‘ ബാഹുബലി’ എം.പി. ബ്രിജ്ഭൂഷൻ തന്റെ ബേനാമിയിലൂടെ wrestling federation of india യുടെ നേതൃത്വം തിരിച്ചുപിടിച്ചതും തത്ഫലമായി സാക്ഷി മാലിക് എന്ന അയാളാൽ പീഡിതയായ ഗുസ്തി താരം തന്റെ തിളങ്ങുന്ന career കണ്ണുനീരോടെ അവസാനിപ്പിച്ചതും.

ഈ സംഭവം ബിജെപിയുടെ രാജർഷി മുഖംമൂടിക്ക് പിന്നിൽ വാസ്തവത്തിൽ ഉള്ളത് എല്ലാംകൊണ്ടും പ്രാകൃതമായ ബ്രിജഭൂഷൻ സംസ്കാരമാണ് എന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ്. സർക്കാരിന്റെ Beti Bachao Beti Padhao(BBBP) തുടങ്ങിയ പദ്ധതികൾ പതിവു തള്ളലുകൾ ആണോ പ്രയോഗത്തിൽ ഉള്ളതാണോ എന്ന് എനിക്കറിയില്ല. പ്രയോഗത്തിൽ ഉള്ളതാണെങ്കിൽ തന്നെ ഇന്ന് അതിനർത്ഥം’ ഞങ്ങളുടെ ഗുണ്ടാ വി വി ഐ പി കൾ ആദ്യം അവരെ ഒന്ന് പീഡിപ്പിച്ചോട്ടെ, എന്നിട്ട് പെൺമക്കൾക്ക് ശാക്തീകരണവും ക്ഷേമപ്രവർത്തനവും നടത്തിത്തരാം ‘ എന്ന നിശബ്ദ പ്രഖ്യാപനമാണ്.

ഒരു പെൺകുട്ടി ലോക നിലവാരത്തിലുള്ള ഒരു കായിക താരമായി വളർന്ന് രാജ്യത്തിന് യശസ്സ് കൊണ്ടുവരുന്നതിനു മുൻപ് എത്ര കണ്ണീരും വിയർപ്പും ഒഴുക്കിയിട്ടുണ്ടാവും എന്ന് മത-ജാതികൾ ചൂഷണം ചെയ്ത്, അഴിമതി നടത്തി, കൊലപാതകങ്ങൾ നടത്തി അധികാരത്തിലെത്തുന്നവർക്ക് മനസ്സിലാവില്ല.
ലോകമാധ്യമങ്ങൾ മുഴുവൻ ഈ നാറിയ കഥ റിപ്പോർട്ട് ചെയ്യുന്നുണ്ട്. പക്ഷേ ആർക്ക് നാണം? മാനം? ലോക മനസ്സാക്ഷിയും രാജ്യ മനസ്സാക്ഷിയും ഒക്കെ ചത്തുപോയിട്ട് പത്തിരുപത് കൊല്ലമായി.

ആ പെൺകുട്ടി കണ്ണീരോടെ ഷൂസ് ഊരിവച്ച് താൻ ആത്മസമർപ്പണം ചെയ്ത രംഗം വിടുമ്പോൾ വാസ്തവത്തിൽ അത് ഭരണകൂട കാപട്യത്തിന്റെ മുഖത്ത് വന്നു പതിക്കുന്ന ആ ഷൂസുകൾ കൊണ്ടുള്ള അടിയാണ്.

ചില ബിജെപി ഹാൻഡിലുകൾ സാക്ഷിയുടെ വിരമിക്കലിനെ വിശേഷിപ്പിക്കുന്നത് നിക്ഷിപ്ത താല്പര്യരാഷ്ട്രീയമെന്നാണ്. അവന്റെയൊക്കെ പെങ്ങളോ മകളോ ഇരയാവുമ്പോഴേ അവനതിന്റെ വേദനയറിയൂ. പാർട്ടി ഭ്രാന്ത് കുറച്ചുകൂടി മൂത്താൽ അവന് ആ വേദന പോലും അറിയാതെയാവും.

——————————————————————–