April 23, 2026 1:48 am

ദുരന്തജീവിതം ഏറ്റുവാങ്ങിയ സ്നേഹഗായകൻ

സതീഷ് കുമാർ വിശാഖപട്ടണം

മലയാള ചലച്ചിത്രഗാന ഭൂമികയിൽ അറബിക്കടലിൻ്റെ റാണി എന്നറിയപ്പെടുന്ന കൊച്ചിക്കുള്ള സ്ഥാനം അനിഷേധ്യമാണല്ലോ ? ഗാനഗന്ധർവ്വൻ യേശുദാസും സംഗീതസംവിധായകൻ അർജുനൻ മാസ്റ്ററുമടക്കം എത്രയോ കലാകാരന്മാരെയാണ് കൊച്ചി സിനിമാസംഗീതവേദിക്ക് സംഭാവന ചെയ്തിട്ടുള്ളത്.

ഈ പട്ടികയിൽ ആദ്യം പരാമർശിക്കാവുന്ന ഒരു പേരാണ് യേശുദാസ് പോലും ആദരവോടെ ആശാൻ എന്ന് വിളിച്ചിരുന്ന സാക്ഷാൽ മെഹബൂബ്. ഹൃദയത്തിൽ ദൈവത്തിൻ്റെ കൈയൊപ്പുമായി ജനിക്കുന്നവരാണല്ലോ കലാകാരന്മാർ.

ജന്മനാ ലഭിക്കുന്ന സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുകയും സംരക്ഷിക്കുകയും ആരാധിക്കുകയും ചെയ്യുന്ന കലാകാരന്മാർക്ക് തീർച്ചയായും ജീവിതത്തിൽ വിജയിക്കുവാൻ കഴിയും .

എന്നാൽ ചിലർ തങ്ങളുടെ സർഗ്ഗസിദ്ധികളെ പാടേ വിസ്മരിച്ച് ലഹരിക്കടിമയായി സ്വന്തം ജീവിതത്തിലും കലാജീവിതത്തിലും പരാജയം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.

ദൈവാനുഗ്രഹം കൊണ്ട് ലഭിച്ച സർഗ്ഗവാസനയുടെ മഹത്വം തിരിച്ചറിയാതെ എവിടെയെല്ലാമോ എത്തേണ്ട ഒരു മഹാഗായകൻ ജീവിതത്തിൽ ഒന്നുമാകാതെ പരാജയപ്പെട്ടതിൻ്റെ പ്രത്യക്ഷോദാഹരണമായിരുന്നു മെഹബൂബ് എന്ന സ്നേഹഗായകൻ.

Kochi's history is incomplete without Mehboob, legendary singer who died 42  years ago

മുസ്ലീം സമുദായത്തിലെ കല്യാണവീടുകളിലും മറ്റു മംഗളകർമ്മങ്ങൾ നടക്കുന്ന വീടുകളിലുമെല്ലാം ഉത്തരേന്ത്യൻ ശൈലിയിലുള്ള ഗസലും ഖവ്വാലിയുമെല്ലാം പാടി ജീവിക്കുന്ന ദെഖ്നി വിഭാഗത്തിൽ പെട്ട ഹൈദരാബാദിൽ നിന്നും കൊച്ചിയിലേക്ക് കുടിയേറിയ ഒരു കുടുംബത്തിലാണ് മെഹബൂബിൻ്റെ ജനനം .

ദെഖ്നികളുടെ കുലത്തൊഴിലായ സംഗീത പരിപാടികളിൽ പങ്കെടുക്കുവാൻ മാതാവിനോടൊപ്പം കുട്ടിയായ മെഹബൂബും പോകുമായിരുന്നു. പിൽക്കാലത്ത് കൊച്ചി, മട്ടാഞ്ചേരി പ്രദേശങ്ങളിലെ അറിയപ്പെടുന്ന ഗായകനായി മെഹബൂബ് മാറിയതിനു പിന്നിൽ ഈ കുടുംബ പാരമ്പര്യവുമുണ്ടായിരുന്നു.

കൊച്ചിയിലെ ബ്രിട്ടീഷ് പട്ടാള ക്യാമ്പുകളിൽ കൂലിപ്പണിക്ക് പോയിരുന്ന മെഹബൂബ് തൻ്റെ സംഗീത പാടവത്താൽ ഹിന്ദി, ബംഗാളി ഗാനങ്ങൾ ആലപിച്ചുകൊണ്ട് ഉത്തരേന്ത്യക്കാരായ പട്ടാളക്കാരുടെ
കണ്ണിലുണ്ണിയായി മാറി.

ഉദയായുടെ കുഞ്ചാക്കോയും വ്യവസായിയായ കോശിയും ചേർന്ന് കെ. ആൻ്റ് കെ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ “ജീവിതനൗക” എന്ന ചലച്ചിത്രം നിർമ്മിക്കാനുള്ള പ്രാരംഭപ്രവർത്തനങ്ങൾ നടക്കുന്ന കാലം.

ചിത്രത്തിലെ പാട്ടുകൾ പാടാൻ പലരേയും പരീക്ഷിച്ചെങ്കിലും നിർമ്മാതാക്കൾക്കും സംഗീതസംവിധായകൻ ദക്ഷിണാമൂർത്തിക്കും ആരെയും ബോധിച്ചില്ല.

പിൽക്കാലത്ത് മലയാളത്തിലെ പ്രശസ്ത നടനായി മാറിയ ടി എസ് മുത്തയ്യയാണ് മെഹബൂബ് എന്ന ഗായകനെക്കുറിച്ച് കുഞ്ചാക്കോയോട് ആദ്യം പറയുന്നത്. അങ്ങനെ ആലപ്പുഴയിലെത്തിയ മെഹബൂബ് “ജീവിതനൗക ” എന്ന ചിത്രത്തിനു വേണ്ടി നാലു ഗാനങ്ങൾ
പാടിക്കൊണ്ട് തൻ്റെ ചലച്ചിത്ര സംഗീത ജീവിതം ആരംഭിക്കുന്നു.

മുഹമ്മദ് റാഫിയും സൈഗാളുമെല്ലാം പാടിയ ഹിന്ദി ഗാനങ്ങളുടെ ഈണങ്ങളിലായിരുന്നു അന്നത്തെ മലയാള ചലച്ചിത്രഗാനങ്ങൾ ചിട്ടപ്പെടുത്തിയിരുന്നത്. “ജീവിതനൗക ” എന്ന ചിത്രം മലയാളത്തിലെ എക്കാലത്തെയും വലിയ ജനപ്രീതി നേടി തമിഴ്, തെലുങ്ക് ,കന്നഡ ,ഹിന്ദി തുടങ്ങിയ എല്ലാ ഭാഷകളിലും ഡബ്ബ് ചെയ്യപ്പെട്ടു.

ഒരു മലയാള ചലച്ചിത്രം പല ഭാഷകളിൽ ശ്രദ്ധിക്കപ്പെടുന്നത് ജീവിതനൗകയിലൂടെയായിരുന്നു.
ഇതിലെ

“അകാലെ ആരും കൈവിടും
നീ താനേ നിൻ സഹായം…”

“വനഗായികേ വാനിൽ
വരൂ നായികേ…”

എന്നീ ഗാനങ്ങൾ ശ്രോതാക്കൾ ഏറ്റു പാടാൻ തുടങ്ങിയതോടെ മെഹബൂബ് ചലച്ചിത്രസംഗീത രംഗത്തെ താരപദവിലേക്കുയർന്നു.

ഉത്തരേന്ത്യൻ ഈണങ്ങളിൽ നിന്നും മോചിതമായി മലയാളത്തിന്റെ തനതു സംഗീതവുമായ് പുറത്തുവന്ന ചന്ദ്രതാരാ പ്രൊഡക്ഷൻസിന്റെ “നീലക്കുയിലി”ലാണ് മെഹബൂബ് ഒരു ഗായകനായി ശരിക്കും തിളങ്ങിയത്.

മലയാളത്തിലെ ആദ്യത്തെ ദേശീയ പുരസ്ക്കാരം കരസ്ഥമാക്കുന്ന നീലക്കുയിലെ

Maanennum Vilikkilla | Neelakuyil | K Raghavan | P Bhaskaran | Video Song

“മാനെന്നും വിളിക്കില്ല
മയിലെന്നും വിളിക്കില്ല”-

എന്ന നീലക്കരിമ്പിൻ്റെ മധുരമുള്ള ഗാനം ജനഹൃദയങ്ങളെ കീഴടക്കിയതോടുകൂടി മെഹബൂബ് എന്ന ഗായകൻ അക്ഷരാർത്ഥത്തിൽ കേരളത്തിലെ സംഗീതപ്രേമികളുടെ അഭിനിവേശമായി മാറുകയായിരുന്നു.

ഗസൽ ഗായകനായ പങ്കജ് മല്ലിക് മെഹബൂബിൻ്റെ സ്വരമാധുര്യം തിരിച്ചറിഞ്ഞുകൊണ്ട് ബോംബെയിൽ പല കച്ചേരികൾക്കും ഇദ്ദേഹത്തെ കൂടെ കൂട്ടുമായിരുന്നുവത്രെ!
പക്ഷേ മെഹബൂബ് പലപ്പോഴും ആ ക്ഷണം സ്വീകരിക്കാറില്ല എന്നത് മറ്റൊരു ചരിത്രം.
ഒരിക്കൽ കൊച്ചിയിൽ പാടാൻ വന്ന പ്രശസ്ത ഗായകൻ മുഹമ്മദ് റാഫിയോടൊപ്പം പാടാൻ മെഹബൂബിന് മഹാഭാഗ്യമുണ്ടായി.

റാഫിയുടെ പ്രശസ്ത ഗാനം “സുഹാനി രാത്ത്‌ ഡൽ ചുകി…” വേദിയിൽ പാടി കഴിഞ്ഞപ്പോൾ ആ ഇതിഹാസ ഗായകൻ നേരിട്ടു വന്നു മെഹബൂബിനെ കെട്ടിപ്പിടിച്ച് ബോംബെയിലേക്ക് ക്ഷണിച്ചെങ്കിലും ആ ക്ഷണം സ്വീകരിക്കുവാനും മെഹബൂബ് തയ്യാറായിരുന്നില്ല.

മദ്യമായിരുന്നു ഈ ഗായകൻ്റെ ജീവിതം തകർത്തത്. പണത്തോട് ഒരിക്കലും ആർത്തി കാണിച്ചിരുന്നില്ലെങ്കിലും കൈയിൽ വന്ന പണം മുഴുവൻ മദ്യത്തിനും സുഹൃത്തുക്കൾക്കുമായി ചെലവഴിച്ച് സാധാരണക്കാരിൽ സാധാരണക്കാരനായിട്ടാണ് ഇദ്ദേഹം ജീവിച്ചിരുന്നതെന്ന് ഈ “ദേവഗായകനെ”ക്കുറിച്ച് പലരും രേഖപ്പെടുത്തിയിട്ടുണ്ട്.

കാൽ നൂറ്റാണ്ടോളം കാലം സംഗീത രംഗത്ത് നിറഞ്ഞു നിന്നിട്ടും മെഹബൂബ് ആലപിച്ചത് വെറും 54 ഗാനങ്ങൾ മാത്രം .ഇവയിൽ കൂടുതലും ഹാസ്യഗാനങ്ങളായിരുന്നു.

Nairu Pidicha Pulivalu | Kaathu Sookshichoru song
“കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം കാക്ക കൊത്തി പോകും…”
(നായരു പിടിച്ച പുലിവാൽ)

https://youtu.be/kLUC1Ro-6Rg?t=5

“വണ്ടി പുകവണ്ടി.. “
(ഡോക്ടർ)

” പണ്ട് പണ്ട് പണ്ട്
നിന്നെ കണ്ട നാളയ്യാ..”
(രാരിച്ചൻ എന്ന പൗരൻ)

“നയാപൈസയില്ല കൈയിലൊരു നയാപൈസയില്ല…”
(നീലിസാലി)

“കണ്ടം വെച്ചൊരു കോട്ടാണ്..”
(കണ്ടം വെച്ച കോട്ട്)

“പണ്ട് പണ്ട് നമ്മുടെ പേര് ശങ്കരച്ചാര്…”
(പുതിയ ആകാശം
പുതിയ ഭൂമി)

“എന്തൊരു തൊന്തരവ്
അയ്യയ്യോ എന്തൊരു തൊന്തരവ്…”
(മൂടുപടം)

“കേളടി നിന്നെ ഞാൻ
കെട്ടുന്ന കാലത്ത്…”
(ഡോക്ടർ)

“ഓ റിക്ഷാവാലാ..”.(ഓടയിൽനിന്ന്)

“കോഴിക്കോട്ടങ്ങാടിയിലെ കോയക്കാന്റെ കടയിലെ…”
(തങ്കക്കുടം)

“കൊല്ലാൻ നടക്കണ
കൊമ്പുള്ള ബാപ്പ…’
(സുബൈദ)

“കണ്ണ് രണ്ട് കണ്ണ്…”
(ചുഴി)
എന്നിവയൊക്കെയായിരുന്നു മെഹബൂബിൻ്റെ അനശ്വര ഗാനങ്ങൾ. ഒരു പിടി ചോറിനായും ഒരു കുപ്പി മദ്യത്തിനായും യാചിച്ച് ഈ മഹാഗായകന് പാട്ട് പാടേണ്ടി വന്നിട്ടുണ്ടെന്ന് വർഷങ്ങൾക്ക് മുൻപ് ഒരു പ്രസിദ്ധീകരണത്തിൽ വായിച്ചത് ഇപ്പോഴും മനസ്സിൽ നിന്ന് മാഞ്ഞു പോയിട്ടില്ല.

ശ്വാസകോശ സംബന്ധമായ അസുഖം പിടിപെട്ടുകൊണ്ട് 1981 ഏപ്രിൽ 22-ന് മെഹബൂബ് ഓർമ്മയായി.

ഇന്ന് മെഹബൂബിന്റെ ഓർമ്മദിനത്തിന്റെ നാൽപത്തിയഞ്ചാം വാർഷിക ദിനം.

1926 -ൽ ജനിച്ച മെഹബൂബിൻ്റെ ജന്മശതാബ്ദി കൂടിയാണ് ഈ വർഷം . അദ്ദേഹത്തിൻ്റെ ജനനത്തിയ്യതിയുടെ കൃത്യമായ രേഖകൾ ഒന്നും ലഭ്യമല്ല .

സൗഹൃദങ്ങൾക്ക് വേണ്ടി സ്വന്തം ജീവിതം ഹോമിച്ച് ദുരന്ത ജീവിതം ഏറ്റുവാങ്ങിയ ആ
സ്നേഹഗായകന് പ്രണാമമർപ്പിക്കാൻ മാത്രമേ കഴിയുകയുള്ളൂ .

—————————————————————
(സതീഷ് കുമാർ : 9030758774)
————————————-
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക

 

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News