വാഷിംഗ്ടൺ: യുദ്ധം അവസാനിപ്പിക്കുന്ന കാര്യം ആലോചിക്കുന്നുവെന്ന് അമേരിക്ക പറയുന്നതിനിടെ, ഇന്ത്യാ മഹാസമുദ്രത്തിലെ ഡീഗോ ഗാർഷ്യയിലുള്ള അമേരിക്ക- ബ്രിട്ടൻ സൈനിക താവളത്തിന് നേരെ ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം.
‘ദി വാൾ സ്ട്രീറ്റ് ജേണൽ’ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.അമേരിക്കയും ബ്രിട്ടനും ഇതേക്കുറിച്ച് ഉടൻ പ്രതികരിച്ചിട്ടില്ല.
മിസൈലുകളിൽ ഒന്ന് പരാജയപ്പെട്ടതായും രണ്ടാമത്തേത് അമേരിക്കയുടെ കപ്പലിൽ നിന്ന് തൊടുത്തുവിട്ട മിസൈൽ ഉപയോഗിച്ച് തകർത്തതായും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനോട് വളരെ അടുത്തതിനാൽ പശ്ചിമേഷ്യയിലെ സൈനിക നീക്കങ്ങൾ അവസാനിപ്പിക്കാൻ ആലോചിക്കുന്നതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഇറാൻ്റെ മിസൈൽ ശേഷി പൂർണമായും തകർക്കുക, പ്രതിരോധ വ്യവസായ അടിത്തറ നശിപ്പിക്കുക, നാവികസേനയെയും വ്യോമസേനയെയും ഇല്ലാതാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലേക്ക് അടുക്കുന്നതായാണ് ട്രംപ് സമൂഹമാധ്യമത്തിലെ പോസ്റ്റിൽ വ്യക്തമാക്കിയത്.
ഹോർമുസ് കടലിടുക്ക് അത് ഉപയോഗിക്കുന്ന രാജ്യങ്ങൾ സംരക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യണമെന്നും അമേരിക്ക അത് ചെയ്യുന്നില്ലെന്നും ട്രംപ് പറഞ്ഞു. എന്നാൽ ഇറാന്റെ ഭീഷണി ഇല്ലാതാക്കിക്കഴിഞ്ഞാൽ അതിന്‍റെ ആവശ്യം വരില്ലെന്നും ട്രംപ് പറഞ്ഞു.
അതേസമയം, വെടിനിറുത്തല്‍ കരാര്‍ ഉണ്ടാകുമോ എന്ന ചോദ്യത്തിന് അതിന്‍റെ ആവശ്യമില്ലെന്നായിരുന്നു ട്രംപിന്‍റെ മറുപടി എതിരാളിയെ പൂർണമായി ഇല്ലാതാക്കുമ്പോൾ വെടിനിർത്തലിന് സാധ്യതയില്ലെന്നാണ് ട്രംപ് പറയുന്നത്.
ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം നിയന്ത്രിക്കാനും ഇറാനെതിരായ സൈനിക നീക്കങ്ങളിൽ സഹായിക്കാനുമുള്ള തൻ്റെ ആവശ്യം തള്ളിയ നാറ്റോ രാജ്യങ്ങള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ട്രംപ് ഉയര്‍ത്തുന്നത്. ഹോർമുസ് കടലിടുക്ക് തുറക്കാൻ സൈനിക സഹായം നൽകാൻ നാറ്റോ സഖ്യം തയ്യാറായില്ലെന്ന് ട്രംപ് ആവർത്തിച്ചു.
അതേസമയം, വിയറ്റ്നാം യുദ്ധത്തിൽ അമേരിക്കയ്ക്കുണ്ടായ തിരിച്ചടി ഓർമിപ്പിച്ച് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുടെ എക്സ് പോസ്റ്റും പുറത്ത് വന്നു. വിയറ്റ്നാമിൽ നൂറുകണക്കിന് അമേരിക്കക്കാർ സൈനികർ മരിക്കുമ്പോഴും അമേരിക്ക ജയിക്കുകയാണെന്നാണ് അവകാശപ്പെട്ടിരുന്നതെന്നാണ് അബ്ബാസ് അരാഗ്ചിയുടെ പോസ്റ്റ്. അമേരിക്ക ആക്രമണം തുടർന്നാൽ വിനോദസഞ്ചാര കേന്ദ്രങ്ങളെ ആക്രമിക്കുമെന്ന് ഇറാൻ സൈനിക വക്താവ് ജനറൽ അബോൾഫാസൽ ഷെക്കാർച്ചി പറഞ്ഞു.






























