April 23, 2026 3:23 am

ഇറാൻ്റെ ഖാർഗ് ദ്വീപിലേക്ക് അമേരിക്കയുടെ കരസേനാ നീക്കം ?

വാഷിംഗ്ടൺ: ഇറാൻ്റെ സാമ്പത്തിക നട്ടെല്ലായ ഖാർഗ് ദ്വീപ് ലക്ഷ്യമിട്ട് കരസേനയെ ഇറക്കിയുള്ള നേരിട്ടുള്ള സൈനിക നീക്കത്തിന് അമേരിക്ക തയ്യാറെടുക്കുന്നതായി സൂചനകൾ.

ഇറാൻ്റെ ആകെ അസംസ്‌കൃത എണ്ണ കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്നത് ഖാർഗ് ദ്വീപ് വഴിയാണ്.ഈ കൊച്ചു ദ്വീപിന് മേൽ നിയന്ത്രണം നേടുകയോ അല്ലെങ്കിൽ ഇവിടുത്തെ എണ്ണ ടാങ്കറുകൾ തകർക്കുകയോ ചെയ്താൽ ഇറാൻ്റെ സമ്പദ്‌വ്യവസ്ഥ പൂർണ്ണമായും തകരും. ഇറാനെ സൈനികമായും സാമ്പത്തികമായും സമ്മർദ്ദത്തിലാക്കാനുള്ള തന്ത്രമാണിത്.

അമേരിക്കയുടെ നാവികസേനയിലെ കരുത്തുറ്റ യുദ്ധക്കപ്പലുകൾ ഇറാൻ അതിർത്തി ലക്ഷ്യമിട്ട് നീങ്ങുന്നുണ്ട്. യുഎസ്എസ് ട്രിപ്പോളി എന്ന അത്യാധുനിക കപ്പൽ ഹോർമുസ് കടലിടുക്കിലേക്ക് പുറപ്പെട്ടതോടെ മേഖലയിൽ യുദ്ധഭീതി ഇരട്ടിച്ചു.

യുഎസ്എസ് ട്രിപ്പോളിയിൽ നൂറുകണക്കിന് മറീനുകളും അത്യാധുനിക യുദ്ധ ഹെലികോപ്റ്ററുകളും, വിമാനങ്ങളും സജ്ജമാണ്. ഹോർമുസ് കടലിടുക്ക് വഴി ഇറാൻ ലോകരാജ്യങ്ങളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യത്തിൽ, അത് തടയാൻ ഏത് അറ്റകൈ പ്രയോഗത്തിനും തങ്ങൾ തയ്യാറാണെന്ന സന്ദേശമാണ് അമേരിക്ക നൽകുന്നത്.

ഇറാൻ്റെ ഭാഗത്തുനിന്ന് ഇസ്രായേലിനോ അല്ലെങ്കിൽ മേഖലയിലെ അമേരിക്കൻ താവളങ്ങൾക്കോ നേരെ ആക്രമണമുണ്ടായാൽ നിമിഷങ്ങൾക്കുള്ളിൽ ഖാർഗ് ദ്വീപിൽ അമേരിക്കൻ സൈന്യം നിലയുറപ്പിക്കും. അമേരിക്കയുടെ നീക്കത്തെ വെല്ലുവിളിച്ചുകൊണ്ട് ഇറാൻ വിപ്ലവ ഗാർഡും രംഗത്തെത്തിയിട്ടുണ്ട്.

തങ്ങളുടെ അതിർത്തി ലംഘിക്കാൻ ശ്രമിച്ചാൽ പശ്ചിമേഷ്യ അമേരിക്കൻ സൈന്യത്തിന്‍റെ ശ്മശാനമായി മാറുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് തങ്ങൾ ഇതിനെ പ്രതിരോധിക്കുമെന്നും അവർ വ്യക്തമാക്കി.

ഖാർഗ് ദ്വീപിന് നേരെ അമേരിക്കയുടെ സൈന്യം ഒരു ചുവട് വെച്ചാൽ, അത് പശ്ചിമേഷ്യയെ അഗ്നിക്കിരയാക്കും എന്നതിൽ സംശയമില്ല.ലോകം ഒരു വൻ സാമ്പത്തിക തകർച്ചയെ ഭയപ്പെടുമ്പോൾ, ഇന്ധന വിപണിയുടെ സിരയായ ഹോർമുസ് കടലിടുക്കിൽ യുദ്ധക്കപ്പലുകൾ നിരക്കുന്നത് വരാനിരിക്കുന്ന മഹാവിപത്തിൻ്റെ സൂചനയാണ്.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News