ന്യൂഡൽഹി : പാകിസ്ഥാനിലെ പ്രമുഖ നഗരങ്ങളിൽ വെച്ച് 2020 മുതൽ ഇതുവരെ മുപ്പതിലധികം ലഷ്കർ-ഇ-തൊയ്ബ ഭീകരർ കൊല്ലപ്പെട്ടുവെന്ന വെളിപ്പെടുത്തലോടെയുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് വലിയ ചർച്ചകൾക്ക് വഴിതുറന്നു.
ലഷ്കർ ഭീകരനായ റിസ്‌വാൻ ഹനീഫ് പാകിസ്ഥാനിലെ ഒരു കൂട്ടായ്മയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതാണ് ഈ വീഡിയോയിലുള്ളത്. ഭാരതീയ രഹസ്യാന്വേഷണ ഏജൻസികളാണ് ഈ കൊലപാതകങ്ങൾക്ക് പിന്നിലെന്ന് ഹനീഫ് ആരോപിക്കുന്നു.
സാധാരണയായി സംഘടനയ്ക്ക് സംഭവിക്കുന്ന ഇത്തരം വൻ നാശനഷ്ടങ്ങളെക്കുറിച്ചോ അംഗങ്ങളുടെ മരണത്തെക്കുറിച്ചോ തീവ്രവാദി ഗ്രൂപ്പുകൾ പരസ്യമായി പ്രതികരിക്കാറില്ല. അതിനാൽ തന്നെ ഈ വെളിപ്പെടുത്തൽ ആഗോള തലത്തിലും രഹസ്യാന്വേഷണ വൃത്തങ്ങളിലും വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു.
എന്നാൽ എന്തുകൊണ്ടാണ് ഒരു ലഷ്കർ ഭീകരൻ ഇപ്പോൾ ഇത്തരം ഒരു അവകാശവാദവുമായി പരസ്യമായി രംഗത്തെത്തിയതെന്ന് വ്യക്തമല്ല. റിസ്‌വാൻ ഹനീഫിൻ്റെ ഈ പ്രതികരണത്തിന് പിന്നിലെ യഥാർത്ഥ കാരണം സംബന്ധിച്ച് ഒ.പി. ജിന്ദാൾ ഗ്ലോബൽ യൂണിവേഴ്സിറ്റിയിലെ പ്രൊഫ. മൊഹ്സിൻ റസാ ഖാൻ ചില നിരീക്ഷണങ്ങൾ പങ്കുവെക്കുന്നുണ്ട്.
സംഘടനയ്ക്കുള്ളിൽ നിലനിൽക്കുന്ന കടുത്ത ഭയം, നിരാശ, രോഷം എന്നിവയുടെ പ്രതിഫലനമാകാം ഈ വീഡിയോ എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. 2020 മുതൽ മുപ്പതിലേറെ ഉന്നത ലഷ്കർ അംഗങ്ങൾ കൊല്ലപ്പെട്ടിട്ടും ആക്രമണം നടത്തിയ ഒരാളെപ്പോലും പരസ്യമായി തിരിച്ചറിയാനോ അറസ്റ്റ് ചെയ്യാനോ പാകിസ്ഥാൻ പൊലീസിനോ സുരക്ഷാ ഏജൻസികൾക്കോ സാധിച്ചിട്ടില്ല.
സംഘടനാംഗങ്ങൾക്ക് സുരക്ഷ ഉറപ്പാക്കാൻ കഴിയാത്തതിലുള്ള അമർഷവും, അനുയായികളുടെ ആത്മവീര്യം ചോർന്നുപോകാതെ പിടിച്ചുനിർത്താനുള്ള ശ്രമവും ഇതിന് പിന്നിലുണ്ടാകാം. എങ്കിലും, സംഘടനയ്ക്കുള്ളിലെ ആഭ്യന്തര നിരാശ തന്നെയാണ് ഈ തുറന്നുപറച്ചിലിന് പ്രധാന കാരണമെന്നാണ് പ്രൊഫ. ഖാന്‍റെ വിലയിരുത്തൽ.
കൊലപാതകങ്ങൾ ആരംഭിച്ചത് 2020-ലാണെന്ന് ആരോപിക്കപ്പെടുമ്പോഴും ഈ വിഷയത്തിൽ ഇപ്പോൾ പെട്ടെന്നൊരു ചർച്ച ഉയർന്നുവരാൻ വ്യക്തമായ കാരണമുണ്ട്. പാകിസ്ഥാനിലെ വിവിധ നഗരങ്ങളിൽ തീവ്രവാദി നേതാക്കൾ ആക്രമിക്കപ്പെടുന്നതിനെക്കുറിച്ച് കഴിഞ്ഞ കുറച്ചു വർഷങ്ങളായി വാർത്തകൾ വന്നിരുന്നു.
മുമ്പ് കേവലം ഒററപ്പെട്ടതായി കണ്ടിരുന്ന ഇത്തരം സംഭവങ്ങൾ, ഈ വീഡിയോ പുറത്തുവന്നതോടെ ഒരു വലിയ ആസൂത്രിത ശൃംഖലയുടെ ഭാഗമാണെന്ന രീതിയിൽ ചിത്രീകരിക്കപ്പെടാൻ തുടങ്ങി. സിയാൽകോട്ടിലെ പള്ളിക്ക് സമീപം വെച്ച് ഷാഹിദ് ലത്തീഫ് വെടിയേറ്റു മരിച്ചതും, കറാച്ചിയിൽ വെച്ച് ഹൻസ്‌ല അദ്നാൻ കൊല്ലപ്പെട്ടതും പോലുള്ള സംഭവങ്ങൾ ജനങ്ങളുടെ മനസ്സിൽ നിന്ന് മാഞ്ഞുപോയിട്ടില്ല.
സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ ഈ കൊലപാതകങ്ങളെയെല്ലാം കോർത്തിണക്കുന്നു. അവ പരസ്പരബന്ധിതമാണെന്ന് അവകാശപ്പെടുന്നു. വർഷങ്ങളായി നിശബ്ദമായി നടന്നുവന്ന തർക്കങ്ങളും ചർച്ചകളും വീണ്ടും ശക്തമാകുന്നു.
ഈ കൊലപാതകങ്ങൾക്ക് പിന്നിൽ ബാഹ്യ ശക്തികളുടെ ഇടപെടൽ മാത്രമല്ല, മറിച്ച് ഭീകര സംഘടനകൾക്കുള്ളിലെ ആഭ്യന്തര ശത്രുതയും ചേരിപ്പോരും ആകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് പ്രൊഫ.മൊഹ്സിൻ റസാ ഖാൻ ചൂണ്ടിക്കാണിക്കുന്നു. നീണ്ട കാലയളവിലേക്ക് പ്രവർത്തനം നിലയ്ക്കുകയോ, വലിയ ആക്രമണങ്ങൾ നടത്താൻ കഴിയാതെ വരികയോ ചെയ്യുന്ന തീവ്രവാദി ഗ്രൂപ്പുകളിൽ ആഭ്യന്തര ഭിന്നതകളും നേതൃത്വ തർക്കങ്ങളും സാമ്പത്തിക തർക്കങ്ങളും ഉടലെടുക്കുന്നത് സ്വാഭാവികമാണ്.
സംഘടനയിലെ അംഗങ്ങൾ സജീവ നീക്കങ്ങളിൽ ഏർപ്പെടാതിരിക്കുക, പണവരവ് അനിശ്ചിതത്വത്തിലാവുക, സ്വാധീനത്തിനായി പ്രമുഖ ഗ്രൂപ്പുകൾ തമ്മിൽ മത്സരമുണ്ടാകുക എന്നിവ സംഭവിക്കുമ്പോൾ ഇത്തരത്തിലുള്ള ആഭ്യന്തര കൊലപാതകങ്ങൾ നടക്കാം. ലഷ്കർ-ഇ-തൊയ്ബയ്ക്കുള്ളിലെ അല്ലെങ്കിൽ മറ്റ് അനുബന്ധ സംഘടനകളിലെ വിവിധ വിഭാഗങ്ങൾ പരസ്പരം തിരിഞ്ഞതാകാം ഈ മരണങ്ങൾക്ക് കാരണം എന്ന നിഗമനം വിശകലന വിദഗ്ദ്ധർക്കിടയിലുണ്ട്.
പാകിസ്ഥാനിൽ തീവ്രവാദികൾ കൊല്ലപ്പെടുന്നത് ഒരു പുതിയ പ്രവണതയല്ലെങ്കിലും 2021-ന് ശേഷമാണ് ഇതിൻ്റെ വ്യാപ്തിയും സാന്ദ്രതയും വർദ്ധിച്ചതായി കാണപ്പെടുന്നത്. പാകിസ്ഥാനിലെ വിവിധ പ്രവിശ്യകളിലും വ്യത്യസ്ത തീവ്രവാദി ശൃംഖലകളിൽപ്പെട്ട വ്യക്തികളിലും ഈ ആക്രമണങ്ങൾ നടന്നിട്ടുണ്ട്. അതിനാൽ തന്നെ ഇതൊരു ഒറ്റപ്പെട്ട നഗരത്തിലോ പ്രദേശത്തോ മാത്രം ഒതുങ്ങിനിൽക്കുന്ന പ്രശ്നമല്ലെന്ന് വിദഗ്ദ്ധർ സാക്ഷ്യപ്പെടുത്തുന്നു.
ഈ വിഷയത്തിൽ പാകിസ്ഥാൻ സർക്കാരിൻ്റെ ഔദ്യോഗിക നിലപാട് വിദേശ രഹസ്യാന്വേഷണ ഏജൻസികൾക്ക് നേരെ വിരൽ ചൂണ്ടുന്നതാണ്. ഭീകരവാദികളുടെ കൊലപാതകങ്ങൾക്ക് പിന്നിൽ വിദേശ കരങ്ങളുണ്ടെന്ന് പാകിസ്ഥാൻ പലപ്പോഴും ആരോപിച്ചിട്ടുണ്ട്.
2024 ജനുവരിയിൽ പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം ഭാരതത്തിനെതിരെ പരസ്യമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. പാകിസ്ഥാൻ മണ്ണിൽ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങൾ നടത്തുന്നതിന് പിന്നിൽ വിദേശ ഏജൻസികളാണെന്നും ഇതിന് തങ്ങളുടെ പക്കൽ തെളിവുകളുണ്ടെന്നും അവർ അവകാശപ്പെട്ടു.നയതന്ത്ര തലത്തിലും അന്താരാഷ്ട്ര വേദികളിലും പാക്കിസ്ഥാൻ ഈ ഈ വിഷയം ഉന്നയിക്കുകയും ചെയ്തു.
എന്നാൽ ഈ ആരോപണങ്ങളെ ഭാരതം പൂർണ്ണമായും തള്ളിക്കളയുകയാണുണ്ടായത്. വിശ്വസനീയമായ യാതൊരു തെളിവുകളും നൽകാൻ പാകിസ്ഥാന് സാധിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.
ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഇല്ലാതിരുന്നിട്ടും ഇത്തരം കൊലപാതകങ്ങൾ ആഗോള മാധ്യമങ്ങളിലും രഹസ്യാന്വേഷണ വൃത്തങ്ങളിലും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടാറുണ്ട്. കൃത്യമായ തീയതി, സ്ഥലം, ആക്രമണ രീതി, കൊല്ലപ്പെടുന്ന പ്രമുഖ വ്യക്തികൾ എന്നിവയാണ് ഈ സംഭവങ്ങളെ ശ്രദ്ധാകേന്ദ്രമാക്കുന്നത്.
ആക്രമണങ്ങൾ വലിയ നഗരങ്ങളിൽ വെച്ചാണ് നടക്കുന്നത് എന്നതും, ആവർത്തിച്ച് തോക്കുകൾ ഉപയോഗിക്കുന്നു എന്നതും, ഇരകളെല്ലാം പ്രമുഖ തീവ്രവാദി സംഘടനകളുമായി ബന്ധമുള്ളവരാണ് എന്നതും ശ്രദ്ധേയമാണ്.വിശകലന വിദഗ്ദ്ധർ ഇത് ചൂണ്ടിക്കാണിക്കുന്നുമുണ്ട്.
സർക്കാരുകൾ അന്തിമ നിഗമനങ്ങളോ ഔദ്യോഗിക റിപ്പോർട്ടുകളോ പുറത്തുവിടുന്നതിന് എത്രയോ മുമ്പ് തന്നെ ഇൻ്റലിജൻസ് ഏജൻസികളുടെ ലോകത്ത് ഇത്തരത്തിലുള്ള ചർച്ചകൾ ആരംഭിക്കാറുണ്ട്. വരും ദിവസങ്ങളിലും ഈ ‘അജ്ഞാത തോക്കുധാരി’ പ്രതിഭാസം അന്താരാഷ്ട്ര തലത്തിൽ വലിയ നയതന്ത്ര ചർച്ചകൾക്ക് കാരണമായേക്കാം.































