മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് എതിരെ വത്തിക്കാൻ രംഗത്ത്

കൊച്ചി: സിറോ മലബാർ സഭയിൽ ജനാഭിമുഖ്യ ആരാധനക്രമ തർക്കത്തിൽ പരിഹാരം ഉണ്ടാക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയോട് മേജര്‍ ആര്‍ച്ച് ബിഷപ് സ്ഥാനത്തുനിന്ന് രാജിവയ്ക്കാന്‍ വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘം ആവശ്യപ്പെട്ടുവെന്ന് സൂചന.

സഭാ നേതൃത്വത്തിനെതിരെ കടുത്ത നടപടി സ്വീകരിക്കുകയാണ് വത്തിക്കാൻ.  എറണാകുളം – അങ്കമാലി അതിരൂപതയിൽ പൊന്തിഫിക്കൽ ഡെലിഗേറ്റ് ആക്രമിക്കപ്പെട്ടിട്ട് സിറോ മലബാർ സഭ ഫലപ്രദമായ ഒരു മറുപടിയും സ്വീകരിച്ചില്ല.ആലഞ്ചേരിയുടെ രാജി ജനുവരിയിലെ ശൈത്യകാല സിനഡിന് മുൻപ് വേണമെന്നാണ് നിർദേശം.

സഭയുടെ ദൈനംദിന ഭരണച്ചുമതല കൂരിയ ബിഷപ്പിന് കൈമാറാൻ പൗരസ്ത്യ തിരുസംഘത്തിന്റെ നിർദേശം നൽകി. ജനുവരിയിലെ സിനഡ് വരെ സഭാ ഭരണം പൊന്തിഫിക്കൽ ഡെലിഗേറ്റ് നിർവഹിക്കുമെന്നാണ് സൂചന.

ഡിസംബർ 20ന് മുൻപ് കേരളത്തിലെത്തുന്ന എറണാകുളം – അങ്കമാലി അതിരൂപതയുടെ ചുമതലയുള്ള പൊന്തിഫിക്കൽ ഡെലഗേറ്റ് ആർച്ച് ബിഷപ് സിറിൽ വാസ്, സഭയുടെ മുഴുവൻ ചുമതലയുള്ള പൊന്തിഫിക്കൽ ഡെലിഗേറ്റാകാനാണ് സാധ്യത.

എറണാകുളം – അങ്കമാലി അതിരൂപതയുടെ അപ്പോസ്തലിക് അഡ്മിന്സ്ട്രേറ്റർ സ്ഥാനത്തുനിന്ന് ആർച്ച്ബിഷപ്പ് ആൻഡ്രൂസ് താഴത്തിലിനെ വത്തിക്കാൻ ഒഴിവാക്കി. താഴത്തിലിന്റെ രാജി സ്വീകരിക്കുകയായിരുന്നു തിരുസംഘം.