പിണറായിക്കും മകൾക്കും എതിരെ ആഞ്ഞടിച്ച് നരേന്ദ്ര മോദി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മകളൂം വരെ അഴിമതിക്കേസിൽ ഉൾപ്പെട്ടിരിക്കയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മകൾ വീണ വിജയൻ അടക്കം പ്രതികളായ മാസപ്പടി കേസ് അന്വേഷണത്തിന് തടയിടാൻ സംസ്ഥാന സർക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

എൻ ഡി എ സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി തലസ്ഥാനത്തെത്തിയ നരേന്ദ്ര മോദി മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായ വിമർശനമാണ് അഴിച്ചുവിട്ടത്.

മുഖ്യമന്ത്രി കള്ളം പറയുന്നുവെന്നാണ് ഇരിങ്ങാലക്കുട കരുവന്നൂർ സഹകരണ ബാങ്ക് വിഷയത്തിൽ പ്രധാനമന്ത്രി പറഞ്ഞത്. സി പി എം ഭരിക്കുന്ന സഹകരണ സംഘങ്ങൾ പാവപ്പെട്ടവരുടെ പണം കൊള്ള അടിക്കുകയാണ്. ഒരു ലക്ഷം കോടിയുടെ കൊള്ളയാണ് നടന്നത്. സി പി എം തൃശ്ശൂർ ജില്ല സെക്രട്ടറിയുടെ പേരിൽ വരെ തട്ടിപ്പാണ് ഇവിടെ നടക്കുന്നതെന്നും കരുവന്നൂർ കേസ് ചൂണ്ടികാട്ടി പ്രധാനമന്ത്രി പറഞ്ഞു. സഹകരണ ബാങ്കിൽ നിക്ഷേപിച്ചവർക്ക് പണം തിരിച്ചു നൽകും.

ഈ കൊള്ളകൾ കാരണമാണ് സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടായത്. ശമ്പളം കൊടുക്കാൻ പോലും സംസ്ഥാന സർക്കാരിന് കഴിയുന്നില്ല. സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സംസ്ഥാമാണ്. എന്നാൽ കേന്ദ്രമാണ് കാരണമെന്ന് കള്ളം പറയുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്.

വിഷയം ചൂണ്ടികാട്ടി സുപ്രീം കോടതിയിൽ പോയ സംസ്ഥാനത്തിന് തിരിച്ചടി കിട്ടിയെന്നും മോദി അഭിപ്രായപ്പെട്ടു. അഴിമതി നടത്തിയ എല്ലാവരെയും തുറുങ്കിൽ അടക്കും. അഴിമതി നടത്തിയവരിൽ നിന്നും പണം തിരികെ പാവങ്ങൾക്ക് എത്തിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.