തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റുമായ എ പത്മകുമാറിന് നേര്‍ക്കുള്ള സി പി എം നടപടി സസ്പെൻഷനിലൊതുങ്ങി.
കടുത്ത നടപടിയെടുക്കാത്തത് സമ്മര്‍ദത്തിന് വഴങ്ങിയെന്നാണ് സൂചന. പലതും തുറന്നു പറയും എന്ന പദ്മകുമാറിൻ്റെ ഭീഷണി ഫലം കണ്ടുവെന്നാണ് പറയുന്നത്.
സുഹൃത്തുക്കളോട് നടത്തിയ വെളിപ്പെടുത്തലിൽ ആത്മകഥ എഴുതുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തിയിരുന്നു.കടുത്ത നടപടി വേണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റിൽ അഭിപ്രായം ഉയര്‍ന്നിരുന്നു.
കടുത്ത നടപടിയെടുക്കാതെ മുന്നോട്ടുപോകാൻ കഴിയില്ല എന്ന് നേതാക്കൾ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് സെക്രട്ടറിയേറ്റ് തീരുമാനം, ജില്ലാ കമ്മിറ്റിയിൽ അവതരിപ്പിച്ചത്.
നിയമസഭാ തെരഞ്ഞടുപ്പ് കാലത്ത് ശബരിമല വിഷയം പാര്‍ട്ടിയെ കടുത്ത സമ്മര്‍ദത്തിലാഴ്ത്തിയിരുന്നെങ്കിലും പത്മകുമാറിനെ സംരക്ഷിക്കുന്ന നിലപാടായിരുന്നു പാര്‍ട്ടി നേതൃത്വം സ്വീകരിച്ചിരുന്നത്. ഔദ്യോഗിക നേതൃത്വത്തിൻ്റ് ശക്തമായ പിന്തുണയാണ് ഈ സംരക്ഷ വലയം ഒരുക്കുന്നതിൽ നിര്‍ണായകമായിരുന്നത്.
ശബരിമല സ്വര്‍ണക്കൊള്ളക്കേസ് എല്‍ഡിഎഫിൻ്റെ തോല്‍വിക്ക് കാരണമായെന്ന് സംസ്ഥാന നേതൃത്വം വിലയിരുത്തിയിരുന്നു. അത് കണക്കിലെടുത്ത് ജില്ലാ കമ്മിറ്റിയോട് നടപടിയെടുക്കാന്‍ നിര്‍ദേശിച്ചതനുസരിച്ചാണ് നടപടി. എത്രകാലത്തേക്കാണ് നടപടി എന്ന് വ്യക്തമല്ല.
മുതിര്‍ന്ന നേതാവ് തോമസ് ഐസക് പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗമാണ് നടപടിയെടുത്തത്. ജില്ലാ കമ്മിറ്റിക്ക് ശേഷം ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്നു. പുറത്താക്കല്‍ പോലെ കടുത്ത നടപടി ആലോചിച്ചിരുന്നെങ്കിലും സസ്‌പെന്‍ഷനില്‍ ഒതുക്കുകയായിരുന്നു.
അതേസമയം പത്മകുമാറിനെതിരെ കൂടുതൽ നടപടിയുണ്ടായേക്കാവുന്നതിൻ്റെ സാധ്യത തോമസ് ഐസക് തള്ളി കളഞ്ഞില്ല. കുറ്റപത്രത്തിൽ വിശദീകരണം തേടും. പത്മകുമാര്‍ ആത്മകഥ എഴുതുന്നുണ്ടെങ്കിൽ എഴുതട്ടെ എന്നും, പാര്‍ട്ടിക്ക് പേടിയില്ലെന്നും ഐസക് വ്യക്തമാക്കി.
നടപടി വരുന്ന പക്ഷം പലതും തുറന്നുപറയേണ്ടി വരുമെന്ന് പദ്മകുമാര്‍ അടുത്ത സുഹൃത്തുക്കളോട് കഴിഞ്ഞ ദിവസങ്ങളില്‍ സൂചന നല്‍കുകയും ചെയ്തിരുന്നു.































