April 23, 2026 3:29 am

വോട്ടര്‍മാരെ പാട്ടിലാക്കാന്‍ പണവും പ്രീണന പദ്ധതികളും…

അരൂപി..

2024 നവംബര്‍ 23. സമയം ഉച്ച തിരിഞ്ഞ് 2.30. സ്ഥലം പ്രധാനമന്ത്രിയുടെ ഓഫീസ്. സന്ദര്‍ഭം മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പൂര്‍ത്തിയായ സമയം.

“എന്തുകൊണ്ടാണ് മഹായൂതി സഖ്യത്തിന് 235 സീറ്റുകള്‍ മാത്രമായിപ്പോയത്? 288 സീറ്റുകളും നേടുമെന്നാണ് ഞാന്‍ പ്രതീക്ഷിച്ചത്. 53 സീറ്റുകള്‍ നഷ്ടപ്പെട്ടതെങ്ങിനെ? അതിനുള്ള കാരണങ്ങള്‍ അടിയന്തിരമായി അന്വേഷിച്ച് കണ്ടെത്തുക” ആഭ്യന്തരമന്ത്രി അമീത്ഷായോട് പ്രധാനമന്ത്രി നിര്‍ദ്ദേശിക്കുന്നു.

Freebie Debate: The Best Way Forward | NewsClick

 

സമയം ഉച്ചതിരിഞ്ഞ് 3.30. സ്ഥലം കോണ്‍ഗ്രസ്സ് ആസ്ഥാനം.

“നമ്മുടെ മഹാവിപക്ഷ് ഗാഡി 49 സീറ്റുകള്‍ നേടിയോ? കോണ്‍ഗ്രസ്സ് പ്രസിഡന്‍റ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗേയോടും മഹാരാഷ്ട്ര ചുമതലയുള്ള പാര്‍ട്ടി ജനറല്‍ സെക്രട്ടറി രമേഷ് ചെന്നിത്തലയോടുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ ചോദ്യം.

അത് മഹാവികാസ് അഘാഡിയാണ് സര്‍”, ചിരിയടക്കി രമേഷ് ചെന്നിത്തല പ്രതികരിച്ചു. “ഞാന്‍ 28 സീറ്റേ പ്രതീക്ഷിച്ചുള്ളൂ. അതും കോണ്‍ഗ്രസ്സിന് മാത്രം. മറ്റുള്ളവര്‍ക്ക് ഒന്നും കിട്ടരുതെന്നായിരുന്നു എന്‍റെ ആഗ്രഹം അങ്ങിനെയായിരുന്നുവെങ്കില്‍ കോണ്‍ഗ്രസ്സിന് പ്രതിപക്ഷ സ്ഥാനം കിട്ടുമായിരുന്നു. 28 സീറ്റുകളെങ്കിലും ലഭിക്കാനുള്ള കോപ്പ് നമ്മുടെ കൈവശമുണ്ടായിരുനില്ലേ? അടിയന്തിരമായി അതിനുള്ള കാരണങ്ങള്‍ കണ്ടെത്തണം”, രാഹുല്‍ നിര്‍ദ്ദേശിച്ചു.

2024 നവംബര്‍ 28.

ബി.ജെ.പി.യുടെ അന്വേഷണം ഇതുവരെ ആരംഭിച്ചിട്ടില്ല. എങ്കിലും കോണ്‍ഗ്രസ്സ് നടത്തിയ അന്വേഷണം അവസാനിച്ചു. അന്വേഷണത്തില്‍ കണ്ടെത്തിയ കാരണങ്ങള്‍ വിശദീകരിച്ചു കൊണ്ട് ഇന്ന് രാവിലെ 7.30-ന് രമേഷ് ചെന്നിത്തല പറഞ്ഞു: “മഹായൂതി സഖ്യം ലജ്ജയില്ലാതെ വോട്ടര്‍മാര്‍ക്ക് സൗജന്യങ്ങള്‍ വാരിക്കോരി നല്‍കിയതാണ് അവരുടെ വിജയത്തിനുള്ള കാരണം. ഉചിതമായ സമയത്ത് ഉചിതമായ മറുപടി ഞങ്ങള്‍ നല്‍കും”.ആ “ഉചിതമായ സമയം” ഒരു മണിക്കൂറിനുള്ളില്‍ തന്നെ ആരംഭിച്ചു.

രാവിലെ 8.20: ആദ്യ വെടി പൊട്ടിച്ചത് കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയായിരുന്നു. കോണ്‍ഗ്രസ്സ് അധികാരത്തിലേറിയാല്‍ കര്‍ണ്ണാടകത്തിലെ ഓരോ സ്ത്രീക്കും പ്രതിമാസം 10000 രൂപ വീതം നല്‍കുന്ന ‘സ്ത്രീ സമേതനല്ലാത്ത പുരുഷന്‍ വട്ടപ്പൂജ്യം’ എന്ന പദ്ധതി അദ്ദേഹം പ്രഖ്യാപിച്ചു.

രാവിലെ 8.42: സിദ്ധരാമയ്യയുടെ പ്രഖ്യാപനം മാഹായൂതിയുടെ ‘ലഡ്കി ബഹന്‍’ പദ്ധതിയില്‍നിന്നും കോപ്പിയടിച്ചതാണെന്നും അതിനെതിരേ സുപ്രീം കോടതിയെ സമീപിക്കുമെന്നും ബി.ജെ.പി. സംസ്ഥാന പ്രസിഡന്‍റ് പറഞ്ഞു. തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ എല്ലാ സ്ത്രീകള്‍ക്കും പ്രതിമാസം 20000 രൂപയും സില്‍ക്ക് സാരിയും നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

രാവിലെ 8.46: സിദ്ധരാമയ്യ തിരിച്ചടിച്ചു. തന്‍റെ പദ്ധതിയിലെ സൗജന്യം പ്രതിമാസം 30000 രൂപയായും അതോടൊപ്പം ഗൂച്ചി ഷൂസ്, തനിഷ്ക്ക മൂക്കുത്തി, റെവ്ലോണ്‍ ലിപ്സ്റ്റിക്ക് എന്നിവയും നല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

രാവിലെ 9.12: ഞങ്ങളുടെ പാര്‍ട്ടി അധികാരത്തില്‍ വന്നഢന്‍റ വായ്പ തിരിച്ചടക്കുന്ന ഓരോ കര്‍ഷകനും ഡെനിം ജാക്കറ്റുകളും സണ്‍ഗ്ലാസുകളും നല്‍കുമെന്ന് വൈ.എസ്.ആര്‍.കോണ്‍ഗ്രസ്സ് മേധാവി ജഗന്‍മോഹന്‍ റെഡ്ഢി പ്രഖ്യാപിച്ചു.

 

In Tamil Nadu, elections don't just come with manifestos… they come with a shopping list. Mixies, TVs, cash, subsidies — governance or festive season sale? At this point, voters aren't just citizens,
രാവിലെ 9.35: തന്‍റെ പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ ഓരോ കുടുംബത്തിനും 42 ഇഞ്ച് ടി.വി.സെറ്റ് സമ്മാനിക്കുമെന്ന് തെലുങ്കാന മുഖ്യമന്ത്രി രേവത് റെഡ്ഢി വാഗ്ദാനം ചെയ്തു.

രാവിലെ 9.35: “ടി.വികള്‍ നിങ്ങളുടെ മനസ്സുകളെ മലിനമാക്കും. ഞങ്ങള്‍ എല്ലാ വീടുകളിലും വാഷിംഗ് മെഷീനുകള്‍ വാഗ്ദാനം ചെയ്യുന്നു. അവ നമ്മുടെ വസ്ത്രങ്ങളെങ്കിലും വൃത്തിയാക്കും” തമിഴ് നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ പറഞ്ഞു.

രാവിലെ 10.50: ചന്ദ്രബാബു നായിഡു ഡിജിറ്റലായി. ആന്ധപ്രദേശില്‍ പേരുകള്‍ എഴുതാന്‍ കഴിയാത്തവര്‍ക്ക് സൗജന്യമായി ഐ.പാഡുകള്‍ വിതരണം ചെയ്യുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

രാവിലെ 11.45: “ദല്‍ഹിയിലെ 95 ശതമാനം വരുന്ന ദരിദ്രര്‍ക്കും ഞാന്‍ സ്ഫടിക വിളക്കുകള്‍ സമ്മാനിക്കും. ബാക്കിയുള്ളവര്‍ കോണ്‍ഗ്രസ്സ്-ബിജെപി നേതാക്കളാണ്” ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാള്‍ പറഞ്ഞു.

ഉച്ചക്ക് 1.18: “കേരളത്തിലെ ഓരോ കുടുംബത്തിനും എല്ലാ ദിവസവും ഒരു കിലോ അരിയും മീനും നല്‍കും. അതോടൊപ്പം മീന്‍കറി ഉണ്ടാക്കാന്‍ മുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവയും ലഭ്യമാക്കും – ഇത് സി.പി.എം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഉറപ്പ്.

ഉച്ചക്ക് 1.10: “നിങ്ങളെന്താണ് പറയുന്നത് മി.വിജയന്‍, ആളുകള്‍ എങ്ങിനെ അവ പാകം ചെയ്യും”, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പരിഹസിച്ചു. ഞങ്ങള്‍ എല്ലാ ദിവസവും അരിയും മീനും കറിച്ചേരുവകളും മാത്രമല്ല ഒരു ഗ്യാസ് സ്റ്റൗവും ആറുമാസത്തിലൊരിക്കല്‍ ഒരു സൗജന്യ ഗ്യാസ് സിലിണ്ടറും നല്‍കും”.

ഉച്ചക്ക് 1.25: “എന്തിന് പാചകം ചെയ്യണം. ഞങ്ങള്‍ എല്ലാ കുടുംബങ്ങള്‍ക്കും ദിവസത്തില്‍ രണ്ട് നേരം പാചകം ചെയ്ത ഭക്ഷണം ‘ബാലാസാഹേബ് ഫുഡ് പാക്കറ്റു’കളില്‍ വിതരണം ചെയ്യും. – ശിവസേനയുടെ ഒരു വിഭാഗം നേതാവ് ഉദ്ധവ് താക്കറേ പ്രഖ്യാപിച്ചു.

Election Freebies

ഉച്ചക്ക് 1.55: “ഞങ്ങള്‍ ഒരു ദിവസം മൂന്ന് നേരമാണ് ഫുഡ് പാക്കറ്റ് വിതരണം ചെയ്യാന്‍ പോകുന്നത്. കൂടാതെ എല്ലാ ശനിയാഴ്ചയും സൗജന്യ സിനിമ ടിക്കറ്റുകളും വിതരണം ചെയ്യും” എന്നായിരുന്നു ബീഹാര്‍ മുഖ്യമന്ത്രി നിധീഷ് കുമാറിന്‍റെ വാഗ്ദാനം.

സൗജന്യങ്ങള്‍ ക്രമാതീതമായി ഉയര്‍ന്നതിനെത്തുടര്‍ന്ന് വൈകുന്നേരും 4.10-ന് പ്രധാനമന്ത്രി ഇങ്ങിനെ പ്രഖ്യാപിച്ചു:
“ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടി അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന സൗജന്യങ്ങള്‍/റെവ്ഡി/പോര്‍ക്ക് ബാരല്‍ എന്നിവക്ക് ഇന്ന് അര്‍ദ്ധ രാത്രിയോടെ രൂപീകരിക്കുന്ന ഫ്രീബീ ബോര്‍ഡിന്‍റെ മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണം. ബോര്‍ഡ് അംഗീകരിക്കാത്ത സൗജന്യങ്ങള്‍ കൈപ്പറ്റുന്നവരില്‍ നിന്നും 499 ശതമാനം ജി.എസ്.റ്റി. ഈടാക്കുന്നതാണ്”

2024-ലെ മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് തൊട്ടു പിന്നാലെ ‘സൗത്ത്ഫസ്റ്റ്’ എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ പ്രസിദ്ധ പത്രപ്രവര്‍ത്തകനായ ശ്രീനിവാസ പ്രസാദ് എഴുതിയ ആക്ഷേപ ഹാസ്യ ലേഖനത്തില്‍ നിന്നുള്ള ഭാഗമാണ് മുകളിലുദ്ധരിച്ചത്.

തികച്ചും സാങ്കല്‍പ്പികമാണ് ഈ പ്രഹസനക്കുറിപ്പെങ്കിലും അവ അസംഭാവ്യമെന്ന് പറയാനാവില്ല. കാരണം അങ്കത്തട്ടില്‍ പോരാട്ടം കുറിക്കുന്നതിന് മുമ്പ് തന്നെ ഉള്ള ഭരണം നിലനിര്‍ത്താനും കൈവിട്ടു പോയ ഭരണം തിരികെ പിടിക്കാനും പാര്‍ട്ടികള്‍ വാഗ്ദാനങ്ങളുടെ പെരുമഴ ചൊരിഞ്ഞു തുടങ്ങിയിരിക്കുന്നു.

കേരളം, തമിഴ് നാട്, പശ്ചിമ ബംഗാള്‍, അസം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളില്‍    മുന്നണികള്‍ സൗജന്യ പ്രഖ്യാപനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

ജനുവരി 29-ന് കേരള നിയമസഭയില്‍ അവതരിപ്പിക്കപ്പെട്ട രണ്ടാം പിണറായി സര്‍ക്കാരിന്‍റെ അവസാന ബഡ്ജറ്റിലാകെ വോട്ടര്‍മാരെ പ്രീണിപ്പിക്കാനുള്ള സൗജന്യങ്ങളും ക്ഷേമ പദ്ധതികളും വാരി വിതറിയിരിക്കുകയായിരുന്നു.

Freebies: A path to prosperity or poverty? - Best UPSC Coaching Centre in Hyderabad

കോണ്‍ഗ്രസ്സ് നയിക്കുന്ന ഐക്യ ജനാധിപത്യ മുന്നണിയാകട്ടെ അവരുടെ സൗജന്യ പദ്ധതികളിലെ പ്രമുഖമായ അഞ്ചെണ്ണം രാഹുല്‍ഗാന്ധിയുടെ ഗാരണ്ടിയായി  തിരുവനന്തപുരത്ത് പ്രഖ്യാപിച്ച് കഴിഞ്ഞു.

സ്ത്രീകള്‍ക്ക് കെ.എസ്.ആര്‍.ടി.സി. ബസില്‍ സൗജന്യ യാത്ര, പ്രതിമാസ പെന്‍ഷന്‍ 3000 രൂപ, 25 ലക്ഷം രൂപ വരെ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി, യുവ സംരഭകര്‍ക്ക് 5 ലഷം വരെ പലിശ രഹിത വായ്പ, മുതിര്‍ന്ന പൗരന്മാരുടെ സുരക്ഷക്ക് പ്രത്യേക വകുപ്പ് എന്നിവയാണവ.

ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ.മുന്നണിയുടെ സൗജന്യ പ്രഖ്യാപനങ്ങളും മോദിയുടെ ഗാരന്‍റികളും വരാനിരിക്കുന്നതേയുള്ളു. എങ്കിലും വികസിത കേരളത്തിനായുള്ള പ്രധാനമന്ത്രിയുടെ ദൃഢനിശ്ചയം പരസ്യ രൂപേണ  പത്രങ്ങളില്‍ വന്നു

തെരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ് നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചത് എല്ലാ ഉപഭോക്താക്കള്‍ക്കും സൗജന്യ വൈദ്യുതിയായിരുന്നു. ഇത് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനത്തിനിടയാക്കി. സര്‍ക്കാരുകള്‍ പണവും സൗജന്യ വൈദ്യുതിയും മറ്റാനുകൂല്യങ്ങളും ഇങ്ങിനെ നല്‍കാന്‍ തുടങ്ങിയാല്‍ ആരാണ് ആത്യന്തികമായി അതിന്‍റെ ഭാരം പേറുക എന്ന് ചോദ്യം സുപ്രീം കോടതി ചീഫ് ജസ്റ്റീസ് സൂര്യകാന്ത് ഉന്നയിച്ചു.

ആ ഭാരം നികുതി ദായകര്‍ പേറേണ്ടി വരില്ലേയെന്നും ഇങ്ങിനെ സൗജന്യങ്ങള്‍ വിതരണം ചെയ്താല്‍ രാജ്യത്തിന്‍റെ സാമ്പത്തിക വികസനം തടസ്സപ്പെടില്ലേ എന്നും അദ്ദേഹം ചോദിച്ചു. താന്‍ തമിഴ്നാട്ടിനെക്കുറിച്ച് മാത്രമല്ല സംസാരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് ഇങ്ങിനെ സൗജന്യങ്ങള്‍ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ടാണെന്ന് ചോദിക്കാന്‍ ഞാനാഗ്രഹിക്കുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സാമൂഹ്യ ശാസ്ത്രജ്ഞരും  പ്രത്യയശാസ്ത്ര വിചക്ഷണډാരും ഇത് പരിശോധിക്കേണ്ടതുണ്ട്. ഇത് എത്രകാലം തുടരും? സംസ്ഥാനങ്ങളുടെ ഖജനാവില്‍ പണക്കുറവുണ്ട്. എന്നിട്ടും അവര്‍ സൗജന്യങ്ങള്‍ നല്‍കുന്നു. ആ ധനം എന്തുകൊണ്ട് സംസ്ഥാനത്തിന്‍റെ സര്‍വ്വതോന്മുഖമായ  വികസനത്തിന് ഉപയോഗിക്കാന്‍ കഴിയുന്നില്ല? ജസ്റ്റീസ് സൂര്യകാന്ത് ചോദിക്കുന്നു.

Irrational freebies' by political parties irk Supreme Court - The Hindu

സുപ്രീം കോടതി ഇതാദ്യമായല്ല ഇത്തരം സൗജന്യ പദ്ധതികളെ വിമര്‍ശിക്കുന്നത്. ജനങ്ങളെ മടിയന്മാരാക്കുന്ന തരത്തില്‍ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പ്രഖ്യാപിക്കുന്ന സര്‍ക്കാരുകളേയും രാഷ്ട്രീയ കക്ഷികളേയും കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് നിശിതമായാണ് വിമശിച്ചത്.

ജോലി ചെയ്യാതെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നത് ജനങ്ങളെ ഇത്തിള്‍ക്കണ്ണികളാക്കി മാറ്റുമെന്നും മടിയډാരാക്കുമെന്നും വദ്ധിച്ചുവരുന്ന ഈപ്രവണത സമ്പദ് വ്യവസ്ഥക്ക് ദോഷമേ ചെയ്യൂ എന്നും അദ്ദേഹം അന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

രാഷ്ടീയത്തില്‍ ‘ഫ്രീബീസ്’, ‘റെവ്ഡി’ എന്നൊക്കെ അറിയപ്പെടുന്ന ഈ സൗജന്യ വിതരണ സംസ്ക്കാരത്തിന്‍റെ ചരിത്രം ആദ്യ പൊതു തെരഞ്ഞെടുപ്പ് കാലം മുതല്‍ക്കേ ആരംഭിക്കുന്നു. 1950-കളിലും 60-കളിലും തമിഴ്നാട് (അന്നത്തെ മദ്രാസ്) സംസ്ഥാനത്തെ മുഖ്യമന്ത്രിയായിരുന്ന കാമരാജാണ് ആദ്യമായി തെരഞ്ഞെടുപ്പിന് മുമ്പ് ഇത്തരം സൗജന്യ പദ്ധതി ആവിഷ്ക്കരിക്കുന്നത്. സ്കൂള്‍ വിദ്യാഭ്യാസം സൗജന്യമാക്കിയും സ്കൂളുകളില്‍ ഉച്ചഭക്ഷണം ഏര്‍പ്പാടാക്കിക്കൊണ്ടുമായിരുന്നു തുടക്കം. അദ്ദേഹത്തിന്‍റെ പിന്‍ഗാമികള്‍ അവയെല്ലാം വിപുലപ്പെടുത്തിയിട്ടേയുള്ളൂ.

തമിഴ്നാടിന്‍റെ ഈ പരിപാടി വോട്ടായി മാറിയതോടെ ആ മാതൃക പല സംസ്ഥാനങ്ങളും കേന്ദ്ര സര്‍ക്കാര്‍ പോലും പിന്തുടര്‍ന്നു. ഇന്ന് ഒട്ടു മിക്ക സംസ്ഥാനങ്ങളിലും ദേശീയ തലത്തിലും സൗജന്യ-ക്ഷേമ പദ്ധതികളുടെ കുത്തൊഴുക്കാണ്. പലതരം ക്ഷേമ പെന്‍ഷന്‍, വിവാഹത്തിന് സര്‍ണ്ണം, സൗജന്യ യാത്ര, സൗജന്യ വെള്ളം, സൈക്കിള്‍, ടി.വി., ലാപ്ടോപ്പ് ഇങ്ങിനെ പോകുന്നു ഓരോ തെരഞ്ഞെടുപ്പിന് മുമ്പും ജനങ്ങള്‍ക്ക് ലഭിക്കുന്ന സൗജന്യങ്ങള്‍.

‘റെവ്ഡി’ എന്ന് ഹിന്ദി പദത്തിനര്‍ത്ഥം ഒരു തരം മധുര പലഹാരം എന്നാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ‘റെവ്ഡി’ സംസ്ക്കാരത്തിന്‍റെ ശക്തനായ വിമര്‍ശകനായിരുന്നു. 2022-ല്‍ ഉത്തര്‍പദേശിലെ ജലൗണില്‍ ഒരു ഹൈവേയുടെ ഉദ്ഘാടന വേളയില്‍ “ഈ റെവ്ഡി സംസ്ക്കാരം രാജ്യത്തിന്‍റെ വികസനത്തിന് അപകടമാണ്. ഈ സംസ്ക്കാരമുള്ളവര്‍ ഒരിക്കലും നിങ്ങള്‍ക്ക് ഹൈവേയോ പുതിയ വിമാനത്താവളങ്ങളോ പ്രതിരോധ ഇടനാഴികളോ നിര്‍മ്മിക്കില്ല. നമ്മള്‍ ഒന്നിച്ച് ഈ ചിന്തയെ പരാജയപ്പെടുത്തണം. നമ്മുടെ രാജ്യത്ത് നിന്ന് ഈ സംസ്ക്കാരത്തെ നീക്കം ചെയ്യണം” എന്ന് പ്രസംഗിക്കുകയുണ്ടായി.

എന്നാല്‍ പിന്നീട് നാം കാണുന്നത് എല്ലായിടത്തും ബി.ജെ.പി.ആ റെവ്ഡി സംസ്ക്കാരം പിന്തുടരുന്നതാണ്.

SC asks Election Commission to stop political parties from promising freebies - India Today

2023-ല്‍ മദ്ധ്യപദേശില്‍ ബി.ജെ.പി.സര്‍ക്കാര്‍ ലാഡ്ലി ബെഹന്‍ പദ്ധതിയിന്‍ കീഴില്‍ സ്ത്രീകള്‍ക്ക് പതിമാസം 1000 രൂപ നല്‍കി. ആ വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ 230-ല്‍ 165 സീറ്റുകള്‍ നേടി അധികാരത്തിലേറി.

ഛത്തീസ്ഘട്ടില്‍ ബി.ജെ.പി.സക്കാര്‍ 2023-ലെ തെരഞ്ഞെടുപ്പിന് മുമ്പായി പ്രഖ്യാപിച്ച മഹാനാരി വന്ദന്‍ യോജന പ്രകാരം വിവാഹിതരായ സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ നല്‍കി. പിന്നാലെ 90 സീറ്റുകളില്‍ 54എണ്ണം നേടി ഭരണം തുടര്‍ന്നു.

മഹാരാഷ്ട്രയില്‍ ബി.ജെ.പി.നേതൃത്വം നല്‍കിയ മഹായൂതി സഖ്യം നിരവധി സൗജന്യങ്ങളാണ് വാഗ്ദാനം ചെയ്തത്. സ്ത്രീകള്‍ക്ക് പ്രതിമാസം 2100 രൂപ, വിദ്യാര്‍ത്ഥികള്‍ക്ക് 10,000 സ്റ്റൈപ്പന്‍റ്, കിസാന്‍ സമ്മാന്‍ നിധി ആനുകൂല്യം 15000 ആയി വര്‍ദ്ധിപ്പിക്കല്‍, താഴ്ന്ന വരുമാനക്കാര്‍ക്ക് അവശ്യ സാധനങ്ങള്‍ ലഭ്യമാക്കുന്ന അക്ഷയ അന്ന യോജന എന്നിവ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പില്‍ 288 സീറ്റില്‍ 235 സീറ്റുകള്‍ കരസ്ഥമാക്കി അധികാരം നേടി.

2024-ലെ ഒഡീഷ തെരെഞ്ഞെടുപ്പില്‍ ഓരോ സ്ത്രീക്കും ഓരോ വര്‍ഷവും 10000 രൂപ വീതം ലഭിക്കുന്ന സുഭദ്ര യോജന പദ്ധതി ബി.ജെ.പി. പ്രഖ്യാപിച്ചു. 147 നിയമസഭ മണ്ഡലങ്ങളില്‍ 78 എണ്ണത്തില്‍ വിജയിച്ച് ആദ്യമായി ഒഡീഷയില്‍ ബി.ജെ.പി. സര്‍ക്കാര്‍ രൂപീകരിച്ചു.

ബീഹാറില്‍ 2025-ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. നയിച്ച എന്‍.ഡി.എ.മുന്നണി മഹിളാ റോസ്ഗാര്‍ യോജന എന്ന പദ്ധതി പ്രഖ്യാപിച്ചു. സ്ത്രീകള്‍ക്ക് സ്വയം തൊഴിലും ഉപജീവന മാര്‍ഗ്ഗങ്ങളും കണ്ടെത്തുന്നതിന് 10,000 രൂപ നേരിട്ട് ലഭ്യമാക്കുന്ന പദ്ധതിയായിരുന്നു അത്. തെരഞ്ഞെടുപ്പില്‍ നിയമസഭയിലെ 243 സീറ്റുകളില്‍ 202 എണ്ണവും നേടി ബി.ജെ.പി വന്‍ വിജയം കരസ്ഥമാക്കി.

പൊള്ളയായ വാദ്ഗാദങ്ങളോ ‘ഗരീബി ഹഠാവൊ’, ‘ഇന്‍ഡ്യ തിളങ്ങുന്നു’, ‘അഴിമതി രഹിത ഭരണം’ എന്ന മുദ്രാവാക്യങ്ങളോ ഒന്നും പണ്ടേപോലെ ഫലിക്കുന്നവയല്ല എന്ന് ഇന്ന് എല്ലാ രാഷ്ട്രീയ കക്ഷികളും തിരിച്ചറിഞ്ഞിരിക്കുന്നു. വോട്ടര്‍മാരെ പാട്ടിലാക്കാന്‍ പണവും മറ്റ് സൗജന്യങ്ങളും നല്‍കിയാല്‍ മാത്രം മതിയെന്ന് അവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. അതുകൊണ്ട് തന്നെ ഈ റെവ്ഡി സംസ്ക്കാരം അവസാനിപ്പിക്കന്‍ സുപ്രീം കോടതി വിചാരിച്ചാല്‍ പോലും നടക്കുമെന്ന് തോന്നുന്നില്ല.

സമൂഹത്തിലെ താഴെത്തട്ടിലുള്ളവവര്‍ക്കും ദരിദ്രര്‍ക്കും തുല്യത ഉറപ്പാക്കുന്ന യുക്തിസഹമായ സൗജന്യങ്ങള്‍ തീര്‍ച്ചയായും ഒരു ഭരണകൂടത്തിന്‍റെ കടമയാണ്. പൊതുവിതരണ സമ്പ്രദായം, തൊഴിലുറപ്പ് പദ്ധതി തുടങ്ങിയ എത്രയോ ഉദാഹരണങ്ങള്‍ അതിനുദാഹരണങ്ങളാണ്. എന്നാല്‍ ജനങ്ങള്‍ക്ക് വ്യാമോഹങ്ങള്‍ നല്‍കി അവരുടെ വോട്ട് തട്ടിപ്പറിക്കുന്ന യുക്തിരഹിതമായ സൗജന്യങ്ങള്‍ സ്വതന്ത്രവും നീതിയുക്തവുമായി തങ്ങളുടെ പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിനുള്ള ജനങ്ങളുടെ അവകാശത്തിേډലുള്ള കടന്നുകയറ്റമാണ്.

തെരഞ്ഞെടുപ്പ് പ്രകടന പത്രികകള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രത്യയശാസ്ത്രങ്ങളയും ലക്ഷ്യങ്ങളേയും പ്രതിഫലിക്കുന്നതാകണം. അവ യുക്തിരഹിതങ്ങളായ വാഗ്ദാനങ്ങളുടെ അനാവശ്യ പ്രകടനമാകരുത്. ഇക്കാര്യങ്ങള്‍ പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കൂടുതല്‍ അധികാരം നല്‍കേണ്ടതുണ്ട്. എല്ലാ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരും ടി.എന്‍.ശേഷനെപ്പോലുള്ളവരാകണമെന്നില്ലല്ലോ.

Great opportunity coming up for Made in Noida brands like LG, Samsung and Haier. #RevdiCulture #Freebies

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News