ക്ഷത്രിയൻ.
ആരൊക്കെയാണ് ദൈവമേ ഡോക്ടറെ കാണേണ്ടത്. മരുമകൻ മന്ത്രി, ഡോക്ടറെ കാണണമെന്നാണ് കാവിപ്പാർട്ടിയുടെ പുത്തൻ സാരഥി പറയുന്നത്. മന്ത്രി മാത്രമല്ല, വരും നാളുകളിൽ കൂടുതൽ പേർ ഡോക്ടറെ കാണേണ്ടിവരുമെന്നും ആശാൻ പറയുന്നു.
വിഴിഞ്ഞം തുറമുഖം ഉദ്ഘാടന ചടങ്ങിലെ ‘ചന്ദ്രനടി’യുമായി ബന്ധപ്പെട്ട വിവാദമാണ് മരാമത്ത് മന്ത്രി റിയാസ്, ഡോക്ടറെ കാണണമെന്ന ഉപദേശത്തിന് നിദാനം. ഏതിനത്തിൽപ്പെട്ട ഡോക്ടറെയാണ് കാണേണ്ടത് എന്നുകൂടി പറഞ്ഞിരുന്നെങ്കിൽ മരുമകന് കാര്യം എളുപ്പമായേനെ.
ഒരുകാര്യം ഉപദേശിക്കുമ്പോൾ അത് വ്യക്തമായി ഉപദേശിക്കുന്നതാണ് ഉത്തമം. അലോപ്പതിയാണോ, ആയുർവേദമാണോ, ഹോമിയോ ആണോ, യൂനാനിയാണോ എന്ന് വിശദമാക്കാൻ കൂടി ഉദാരത കാണിക്കണമായിരുന്നു. അതോ സ്വന്തം പേരിന് മുന്നിലുള്ളയിനം ഡോ.മാരെ കണ്ടാൽ മതിയോ, ആവോ.
പണ്ട് ഭ്രാന്താശുപത്രി സന്ദർശിക്കാൻ ചെന്ന പ്രധാനമന്ത്രി ആശുപത്രി അന്തേവാസികളോട് താൻ പ്രധാനമന്ത്രിയാണെന്ന് പരിചയപ്പെടുത്തിയപ്പോൾ അങ്ങനെ പല പദവിയും പറഞ്ഞ് വന്നവരാണ് ഇവിടെ ഏറെയുമെന്ന് അന്തേവാസികൾ പ്രതികരിച്ചതായി കേട്ടിട്ടുണ്ട്. ഇവിടെയും സമാനമാണ് അവസ്ഥ.
‘ചന്ദ്രനടി’യെക്കുറിച്ച് പറഞ്ഞ മന്ത്രിയാണോ മന്ത്രിയുടെ പ്രതികരണം രുചിക്കാത്ത പ്രസിഡണ്ടാണോ ഡോക്ടറെ കാണേണ്ടതെന്ന് മുൻ പ്രസിഡണ്ട് എങ്കിലും വിശദീകരിക്കുന്നത് നന്നായിരിക്കും. ക്ഷണിക്കപ്പെട്ട സദസുകളിൽ സമയത്ത് ചെല്ലുക എന്നതാണ് പൊതുരീതി.
വിശിഷ്ട വ്യക്തിത്വങ്ങളുള്ള ചടങ്ങാണെങ്കിൽ പ്രത്യേകിച്ചും. അത്തരം ചടങ്ങുകളിൽ മണിക്കൂറുകൾക്ക് മുംമ്പേ എത്തുന്നതും അംഗവിക്ഷേപം നടത്തുന്നതുമൊക്കെ ഒരുതരം മാനസികാവസ്ഥയാണ്. പേരിന് മുൻപിൽ ഡോ. ഉണ്ടെങ്കിലും അതൊക്കെയാണ് ചികിത്സ അർഹിക്കുന്ന സംഗതികൾ.
വിപ്ലവപ്പാർട്ടിയിലെ മന്ത്രി ഡോക്ടറെ കാണണമെന്ന് കാവിപ്പാർട്ടി മുൻ മന്ത്രി ഉപദേശിച്ചത് ഇരുപാർട്ടികളും തമ്മിലുള്ള കരുതലായി കാണാം നമുക്ക്. അതിനിടെയാണ് വല്ലാത്തൊരു പ്രതിജ്ഞയുമായി കെ പി സി സി തലവൻ കുമ്പക്കുടി സുധാകരൻ രംഗത്തുവന്നത്.
കാരണഭൂതനെ താഴെയിറക്കിയിട്ട് രാഷ്ട്രീയപ്രവർത്തനം തന്നെ അവസാനിപ്പിക്കാൻ തീരുമാനിച്ചിരിക്കയാണത്രെ കുമ്പക്കുടി. ജോലി ലഭിച്ചിട്ടുവേണം അവധിയെടുക്കാനെന്ന് പറയാനുള്ള സ്വാതന്ത്രവും ഓഗസ്റ്റ് 15ന് കിട്ടിയ സ്വാതന്ത്ര്യത്തിലുണ്ട്. കാരണഭൂതൻ താഴെയിറങ്ങുകയും കുമ്പക്കുടി രാഷ്ട്രീയപ്രവർത്തനം അവസാനിപ്പിക്കുകയും ചെയ്താലുള്ള അവസ്ഥ ആലോചിക്കാൻ കൂടി വയ്യ.
അവർ തമ്മിലുള്ള വാദവും പ്രതിവാദവും കേൾക്കാതെ കേരളീയ ജീവിതമെങ്ങനെ സക്രിയമാകാനാണ്. അങ്ങനെ ഒരവസ്ഥയുണ്ടായാൽ ബ്രണ്ണൻ കോളേജ് കഥകളോക്കെ ആരാണ് നമുക്ക് പറഞ്ഞുതരിക.
വിപ്ലവ സഖാക്കളെയും ഗാന്ധിപ്പാർട്ടിക്കാരെയും ഒരേസമയം ആശയക്കുഴപ്പത്തിലാക്കിയിരിക്കയാ
കുമ്പക്കുടി രാഷ്ട്രീയപ്രവർത്തനം അവസാനിപ്പിക്കണമെന്ന് പണ്ടേക്കുംപണ്ടേ ആഗ്രഹിക്കുന്നവരാണ് സഖാക്കൾ. അതിന് ബ്രണ്ണൻ കാലത്തോളം പഴക്കമുണ്ട്. ബ്രണ്ണനിലെ ഹീറോ ആരായിരുന്നുവെന്ന് ഇരുവരും ഇപ്പോഴും വാദപ്രതിവാദം ഉന്നയിച്ചുകൊണ്ടേയിരിക്കുന്നതും അത് കൊണ്ടാണ്.
കഴിഞ്ഞ ദിവസം ഡൽഹിയിൽ പോയിവന്ന കുമ്പക്കുടി രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കാനുള്ള വഴി തേടുന്നുണ്ടെന്നത് ശരിയാണ്. അതിന് ന്യായമായൊരു കാരണമെന്ന നിലയിലാണ് കാരണഭൂതനെ താഴെയിറക്കാനുള്ള പ്രതിജ്ഞ. കുമ്പക്കുടി രാഷ്ട്രീയം അവസാനിപ്പിക്കുന്നുവെങ്കിൽ ഒന്നാമതായും അവസാനമായും സന്തോഷിക്കുന്നത് ആരൊക്കെയായിരിക്കുമെന്നത് ഇപ്പോൾ പ്രവചിക്കാനാകില്ല. ഏതായാലും അക്കൂട്ടത്തിൽ സഖാക്കളുണ്ടാകുമെന്നത് ഉറപ്പ്.
എന്നുവച്ച് രാഷ്ട്രീയം അവസാനിപ്പിക്കാൻ കുമ്പക്കുടി പറഞ്ഞുവച്ച ഉപാധി സഖാക്കൾക്കത്ര രുചിക്കണമെന്നില്ല. കാരണഭൂതനെ താഴെയിറക്കിയിട്ട് കുമ്പക്കുടിയെ രാഷ്ട്രീയ വനവാസത്തിനയക്കാൻ അവർ തയാറാകണമെന്നില്ല. മറിച്ച് തീരുമാനിക്കുന്നവരും ഉണ്ടായിക്കൂടായ്കയില്ല. ബദ്ധശത്രുവിനെ രാഷ്ട്രീയ രംഗത്ത് നിന്ന് മാറ്റി നിർത്താൻ കാരണഭൂതൻ താഴെയിറങ്ങുന്നതാണ് ഉചിതമെന്ന് കുണ്ടറ കാസ്ട്രോവിനോ മറ്റോ തോന്നിപ്പോയാലോ.
ഒരുവർഷം കഴിഞ്ഞ് മാത്രം സംഭവിക്കാനുള്ള കാര്യമാന് കുമ്പക്കുടിസൂക്തം. അല്ലാതെ അധികാരമൊഴിയാൻ ഒരുവർഷം കൂടി ബാക്കിയുള്ള കാരണഭൂതനെ വിമോചനസമരം നടത്തി താഴെയിറക്കാനുള്ള ത്രാണിയൊന്നും കുമ്പക്കുടിക്കില്ല. രാഷ്ട്രപതിയെ ഇടപെടുവിക്കാൻ കേന്ദ്രത്തിൽ അധികാരവുമില്ല.
രാഷ്ട്രീയം അവസാനിപ്പിക്കുമെന്ന പ്രഖ്യാപനം തന്നെ ഒരു രാഷ്ട്രീയമാണ്. രാഷ്ട്രീയത്തിൽ ജനിച്ച് രാഷ്ട്രീയം ഭുജിച്ച് രാഷ്ട്രീയത്തിൽ ജീവിക്കുന്ന ഒരാൾക്കും അവസാനിപ്പിക്കാൻ കഴിയുന്നതല്ല രാഷ്ട്രീയം. അനുയായികളെ രോമാഞ്ചകഞ്ചുകമണിയിക്കാനുള്ള പഞ്ച് വർത്തമാനം മാത്രമാണ് മറിച്ചുള്ളതെല്ലാം. കുഴിയിലേക്ക് കാല് നീട്ടിയാലും രാഷ്ട്രീയം അവസാനിപ്പിക്കാത്തവരാണ് യഥാർഥ രാഷ്ട്രീയക്കാർ.
ഊരിപ്പിടിച്ച വാളിൻ്റെ കഥയും ഊരിയ പാൻറ്സുമായി പ്രിൻസിപ്പലിൻ്റെ മുറിയിലേക്ക് ഓടിയ കഥയും നിഴലിനെപ്പോലും പേടിച്ചവരെക്കുറിച്ചുള്ള വിവരണവുമൊക്കെ ഇനിയുമിനിയും മലയാളിക്ക് കേൾക്കാനുള്ളതാണ്. അതിനാൽ ഇരുവരും രംഗത്ത് തുടരുകതന്നെ വേണം. താഴെയിറങ്ങുകയുമരുത്, രാഷ്ട്രീയം അവസാനിപ്പിക്കാനും പാടില്ല.
രണ്ടിൽ ഏതായാലും അത് ജനം നോക്കിക്കൊള്ളും. മാന്യദേഹങ്ങളായിട്ട് അക്കാര്യത്തിൽ ഇനി വക്കാണം വേണ്ട. ഇനി വല്ല ചികിത്സയും വേണമെങ്കിൽ കാവിപ്പാർട്ടി പ്രസിഡൻഡിൻ്റെ ഉപദേശവും തേടാം.






























