വാഷിംഗ്ടൺ: സിന്ധു നദീജല പാതയിൽ ഇന്ത്യ നിർമ്മിക്കുന്ന അണക്കെട്ട് മിസൈലുകൾ ഉപയോഗിച്ച് നശിപ്പിക്കുമെന്ന് പാകിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ ഭീഷണിപ്പെടുത്തി.
ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന് ശേഷം സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവെക്കാനുള്ള ഇന്ത്യയുടെ തീരുമാനം പാകിസ്ഥാനിലെ 250 ദശലക്ഷം ജനങ്ങളെ പട്ടിണിയിലാക്കുമെന്ന് മുനീർ പറഞ്ഞു.
” സിന്ധു നദിയിൽ ഇന്ത്യ ഒരു അണക്കെട്ട് പണിയുന്നതുവരെ ഞങ്ങൾ കാത്തിരിക്കും, അത് നിർമ്മിക്കുമ്പോൾ, ‘ഫിർ ദസ് മിസൈൽ സേ ഫാറിഗ് കർ ദേംഗേ’ [നമ്മൾ 10 മിസൈലുകൾ ഉപയോഗിച്ച് അത് നശിപ്പിക്കും]… സിന്ധു നദി ഇന്ത്യക്കാരുടെ കുടുംബസ്വത്തല്ല. ‘ഹുമേ മിസൈലോൺ കി കമി നഹി ഹൈ, അൽ-ഹംദുലില്ലാ’ [നമുക്ക് മിസൈലുകൾക്ക് ഒരു കുറവുമില്ല, ദൈവത്തിന് സ്തുതി],” മുനീർ പറഞ്ഞു.
ഫ്ലോറിഡയിലെ ടാംപയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു പാകിസ്ഥാൻ സൈനിക മേധാവി. ഇന്ത്യയുമായുള്ള ഒരു യുദ്ധത്തിൽ, രാജ്യത്തിന് നിലനിൽപ്പിന് ഭീഷണി നേരിട്ടാൽ “ലോകത്തിന്‍റെ പകുതിയെയും തകർക്കുമെന്ന്” അദ്ദേഹം ഭീഷണിപ്പെടുത്തി.
“ഞങ്ങൾ ഒരു അണുശക്തി രാജ്യമാണ്. തകർന്നടിയുമെന്ന് തോന്നിയാൽ, ലോകത്തിന്‍റെ പകുതിയെയും ഒപ്പം കൊണ്ടുപോകും”-അദ്ദേഹം പറഞ്ഞു.
മറ്റൊരു രാജ്യത്തിനെതിരെ, അമേരിക്കൻ മണ്ണിൽ വെച്ച് ഉയർത്തുന്ന ആദ്യത്തെ ആണവ ഭീഷണിയാണിത്. ടാംപയിലെ ഓണററി കോൺസലായ വ്യവസായി അദ്നാൻ അസദ്, മുനീറിനായി ഒരുക്കിയ അത്താഴ വിരുന്നിലായിരുന്നു ഈ പരാമർശങ്ങൾ. ഫ്ലോറിഡയിലുള്ള 120 പാകിസ്ഥാൻ വംശജർ പരിപാടിയിൽ പങ്കെടുത്തു.
മൊബൈൽ ഫോണുകളോ മറ്റ് ഡിജിറ്റൽ ഉപകരണങ്ങളോ വിരുന്ന് സ്ഥലത്ത് അനുവദിച്ചിരുന്നില്ല.ഇസ്രായേൽ പ്രതിരോധ സേനയുടെ ഒരു പ്രതിനിധിയും വന്നിരുന്നു.
രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പാകിസ്ഥാൻ സൈനിക മേധാവി അമേരിക്ക സന്ദർശിക്കുന്നത്. കഴിഞ്ഞ സന്ദർശനത്തിൽ, ജൂൺ 18-ന് പ്രസിഡന്‍റ് ട്രംപിനൊപ്പം വൈറ്റ് ഹൗസ് ഉച്ചഭക്ഷണത്തിന് അദ്ദേഹത്തെ ക്ഷണിക്കുകയായിരുന്നു.
ആ സന്ദർശന വേളയിൽ, സമാധാനത്തിനായുള്ള ശ്രമങ്ങൾക്ക് ട്രംപിൻ്റെ പേര് നൊബേൽ സമ്മാനത്തിനായി അദ്ദേഹം ശുപാർശ ചെയ്തിരുന്നു.ഫ്ലോറിഡയിലെ പരിപാടിയിലും ഈ നിർദ്ദേശം ആവർത്തിച്ചു.
ഇന്ത്യയുമായുള്ള പാകിസ്ഥാന്‍റെ സമീപകാല സൈനിക സംഘർഷത്തെക്കുറിച്ച് സംസാരിക്കാൻ മുനീർ തന്‍റെ പ്രസംഗത്തിൽ വലിയൊരു ഭാഗം നീക്കിവെച്ചു. നാല് ദിവസത്തെ യുദ്ധത്തിൽ സംഭവിച്ച നഷ്ടങ്ങളെക്കുറിച്ച് കൃത്യമായ വിവരങ്ങൾ വെളിപ്പെടുത്താത്ത ഇന്ത്യയുടെ നിലപാടിനെ അദ്ദേഹം വിമർശിച്ചു.
ഒരു യാഥാസ്ഥിതികനായ മുനീർ, സെമിനാരി വിദ്യാഭ്യാസം ലഭിച്ച ആദ്യത്തെ പാകിസ്ഥാൻ സൈനിക മേധാവിയാണ്. അടുത്ത് പ്രസിഡണ്ട് ആവാൻ അദ്ദേഹം അഗ്രഹിക്കുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്.
ഈ ഊഹാപോഹങ്ങൾക്കിടയിൽ, പാകിസ്ഥാൻ രാഷ്ട്രീയത്തിൽ സൈന്യത്തിന്‍റെ ഇടപെടലിന് വേണ്ടിയും മുനീർ വാദിച്ചു. “യുദ്ധം ജനറൽമാർക്ക് മാത്രം വിട്ടുകൊടുക്കാൻ കഴിയാത്തത്ര ഗൗരവമുള്ളതാണെന്ന് അവർ പറയുന്നു, എന്നാൽ രാഷ്ട്രീയം രാഷ്ട്രീയക്കാർക്ക് മാത്രം വിട്ടുകൊടുക്കാൻ കഴിയാത്തത്ര ഗൗരവമുള്ളതാണ്,” അദ്ദേഹം പറഞ്ഞു.






























